വിരമിക്കല്‍ പ്രഖ്യാപിച്ച് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍

വിരമിക്കല്‍ പ്രഖ്യാപിച്ച് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍

ചെന്നൈ ഐപിഎല്‍ ടീം മാറ്റ ചര്‍ച്ചകള്‍ക്കിടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് രവിചന്ദ്രന്‍ അശ്വിന്‍. ഐപിഎല്ലില്‍ നിന്നും വിരമിച്ചെങ്കിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാനുള്ള സാധ്യത അന്വേഷിക്കുമെന്ന് അശ്വിന്‍ പോസ്റ്റില്‍ സൂചിപ്പിച്ചു. ഐപിഎല്ലില്‍ അവസരം നല്‍കിയ ടീമുകള്‍ക്കും ബിസിസിഐക്കും നന്ദി പറഞ്ഞാണ് അശ്വിന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

2009ല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടിയാണ് അശ്വിന്‍ അരങ്ങേറിയത്. ചെന്നൈ കുപ്പായത്തില്‍ അവസാന മത്സരവും കളിച്ചാണ് വിരമിക്കുന്നത്. ഐപിഎല്ലില്‍ 221 മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 187 വിക്കറ്റുകളും 833 റണ്‍സും നേടിയെടുത്തു. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്ന് 2015ല്‍ പഞ്ചാബ് കിംഗ്‌സ് നായകനായി പോയ അശ്വിന്‍ 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും 2021 മുതല്‍ 2024വരെ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയും കളിച്ചു.

‘ബ്രേക്ക് അപ്പിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്’; റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം

‘ബ്രേക്ക് അപ്പിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്’; റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം

കൊച്ചിയില്‍ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ നീതി നിഷേധമാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സെപ്റ്റംബര്‍ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും വേടന് നിര്‍ദേശം നല്‍കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിച്ചത്.

എറണാകുളം, തൃക്കാക്കര പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വിധി. 2021-2023 കാലയളവില്‍ വിവിധ ഫ്ളാറ്റുകളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് വേടനെതിരായ പരാതിയില്‍. വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കും മാനേജര്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നുമാണ് വേടന്റെ വാദം.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെയാണ് ബലാത്സംഗമാകുന്നത് എന്നായിരുന്നു പരാതിക്കാരിയോട് ഹെക്കോടതിയുടെ ചോദ്യം. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കരുതെന്നും ഹൈക്കോടതി ആവര്‍ത്തിച്ചിരുന്നു. സുപ്രിംകോടതി വിധിയെ പരാതിക്കാരിയുടെ അഭിഭാഷക വ്യക്തമായി മനസിലാക്കിയിട്ടില്ലെന്നാണ് ഹൈക്കോടതി ഉയര്‍ത്തിയ വിമര്‍ശനം.

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം 400 രൂപ കൂടിയ വിലയിൽ ഇന്നും വർദ്ധനവുണ്ടായി. 280 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്തെ സ്വർണവില വീണ്ടും മുക്കാൽ ലക്ഷം കടന്നിരിക്കുകയാണ്. ഓണവിപണിയിൽ സ്വർണ വിലയിൽ എന്ത് മാറ്റമുണ്ടാകും എന്ന് കാത്തിരുന്നവർക്ക് മുന്നിലാണ് അത്തം ദിനം മുതലേ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

75,120 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 9,390 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ.

ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

മുന്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു

മുന്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു

തിരുവനന്തപുരം: മുന്‍ എക്‌സൈസ് കമ്മീഷണര്‍ എഡിജിപി മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെ ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈ മാസം 30നായിരുന്നു മഹിപാല്‍ യാദവ് വിരമിക്കേണ്ടിയിരുന്നത്. പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് ഇന്ന് നടക്കാനിരിക്കെയാണ് അന്ത്യം. 1997 ബാച്ച് ഐപിഎസ് ഓഫിസറാണ്. എറണാകുളം ഐജി, കേരള ബിവറേജസ് കോര്‍പറേഷന്‍ എംഡി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വിപണിയില്‍ വന്‍തോതില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ; ഭക്ഷ്യ സുരക്ഷാവകുപ്പ് പിടികൂടിയത് 4513 ലിറ്റര്‍

വിപണിയില്‍ വന്‍തോതില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ; ഭക്ഷ്യ സുരക്ഷാവകുപ്പ് പിടികൂടിയത് 4513 ലിറ്റര്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും മിന്നല്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

7 ജില്ലകളില്‍ നിന്നായി ആകെ 4513 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. ഒന്നര ആഴ്ച മുമ്പ് നടത്തിയ പരിശോധനകളില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിരുന്നു. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഓണക്കാല പരിശോധനകള്‍ക്ക് പുറമേ പ്രത്യേക പരിശോധനകള്‍ കൂടി നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. പത്തനംതിട്ട 300 ലിറ്റര്‍, ഇടുക്കി 107 ലിറ്റര്‍, തൃശൂര്‍ 630 ലിറ്റര്‍, പാലക്കാട് 988 ലിറ്റര്‍, മലപ്പുറം 1943 ലിറ്റര്‍, കാസര്‍ഗോഡ് 545 ലിറ്റര്‍ എന്നിങ്ങനെയാണ് സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തത്.

മലപ്പുറം ചെറുമുക്കിലെ റൈസ് & ഓയില്‍ മില്ലില്‍ നിന്നും സമീപത്തുള്ള ഗോഡൗണില്‍ നിന്നുമായി 735 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തു. വയനാട് നിന്നും 2 സ്റ്റാറ്റിയൂട്ടറി സാമ്പിള്‍ ശേഖരിച്ചെങ്കിലും സംശയാസ്പദമായ വെളിച്ചെണ്ണ കണ്ടെത്താനായില്ല. ആകെ 20 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു.

തപസ്യ സുവർണോത്സവം ആറ്റിങ്ങൽ ഫെസ്റ്റ് ആഗസ്റ്റ് 28ന്

തപസ്യ സുവർണോത്സവം ആറ്റിങ്ങൽ ഫെസ്റ്റ് ആഗസ്റ്റ് 28ന്

തപസ്യ സുവർണോത്സവം ആറ്റിങ്ങൽ ഫെസ്റ്റ് 2025 ആഗസ്റ്റ് 28 വൈകുന്നേരം 3.30 മുതൽ
ആറ്റിങ്ങൽ കച്ചേരി നട ഇന്നു ഓഡിറ്റോറിയത്തിൽ നടക്കും.

ഉച്ചയ്ക്ക് 2.00 മണിമുതൽ പ്രേം നസീർ ഷോർട്ട് ഫിലിം അവാർഡ് വിതരണം, പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീതപരിപാടി.

3.30 മുതൽ മെഗാ മ്യൂസിക് നൈറ്റ് ആദരണ സഭ, ഐഡിയ സ്റ്റാർ സിംഗർ വിജയിയായ
യദു കൃഷ്ണ, സിനിമ പിന്നണിഗായകർ എന്നിവർ പങ്കെടുക്കുന്നു.

പ്രവേശനം സൗജന്യ പാസ് മുഖേനയാണ്.

ആറ്റിങ്ങലിൽ 50 ലേറെ വർഷക്കാലമായി സേവനം നൽകുന്ന വ്യക്തികൾക്കുള്ള ആദരവ്,
ആറ്റിങ്ങൽ കലാപം എന്ന ഡോക്യുമെൻററി പ്രകാശനവും ഈ ചടങ്ങിനോട് അനുബന്ധിച്ച് നടക്കും.