ആറ്റിങ്ങൽ കൃഷി ഭവന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന നടത്തുന്നു

ആറ്റിങ്ങൽ കൃഷി ഭവന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന നടത്തുന്നു

മണ്ണ് പരിശോധന: മണ്ണിലെ പോഷകങ്ങളുടെ അളവ്, പിഎച്ച് മൂല്യം, ഘടന, ജലാംശം എന്നിവ മനസ്സിലാക്കാൻ മണ്ണ് പരിശോധന നടത്തുന്നത് നല്ലതാണ്. ആറ്റിങ്ങൽ കൃഷി ഭവൻ മണ്ണ് പരിശോധനക്കായി കർഷകരുടെ വീട്ടിൽ വന്ന് മണ്ണ് സാമ്പിൾ ശേഖരിക്കുന്നു .

മണ്ണ് പരിശോധിക്കേണ്ട കർഷകർ താഴെ കാണുന്ന ഈ നമ്പറിൽ ബന്ധപ്പെടുക.
മൊബൈൽ നമ്പർ: 9745451318

തോന്നയ്ക്കൽ മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷം

തോന്നയ്ക്കൽ മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷം

ആറ്റിങ്ങൽ: തോന്നയ്ക്കൽ മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷം. തെരുവ് നായാക്രമണത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റു. പാട്ടത്തിൻകര, കല്ലൂർ മേഖലയിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്.

വീട്ടുമുറ്റത്ത് നിന്നവരും റോഡിൽകൂടി നടന്നവരും ജോലികളിൽ ഏർപ്പെട്ടിരുന്നവരും ഉൾപ്പെടെയുള്ളവർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. യാതൊരു പ്രകോപനവും കൂടാതെ തെരുവുനായ ജനങ്ങളെ ആക്രമിക്കുകയായിരുന്നു.

ഇത്രയും പേരെ കടിച്ച നായയെ പിന്നീട് കണ്ടെത്തുവാനും കഴിഞ്ഞിട്ടില്ല. ഇത് നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. പേവിഷബാധയേറ്റ നായയാണ് കടിച്ചതെന്നാണ് സംശയം. ഈ മേഖലയിൽ എല്ലാം തെരുവുനായകളുടെ ശല്യം കൂടുതലാണ്. ഇതു സംബന്ധിച്ച് നിരവധി തവണ പരാതികൾ പറഞ്ഞിട്ടുണ്ടെങ്കിലും പ്രാദേശിക ഭരണകൂടങ്ങൾ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല.

അസി. പ്രൊഫ.ഡോ.മനോജ് (52) അന്തരിച്ചു

അസി. പ്രൊഫ.ഡോ.മനോജ് (52) അന്തരിച്ചു

കിളിമാനൂർ പനപ്പാം കുന്ന് മലയ്ക്കൽ തോട്ടത്തിൽ (ബി എം വിഹാർ) പരേതരായ ഗോപാലകൃഷ്ണന്റെയും സരയൂദേവിയുടെയും മകൻ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് ബോട്ടണി വിഭാഗം അസി. പ്രൊഫ.ഡോ.മനോജ് (52) അന്തരിച്ചു.

റാപ്പർ വേടനെതിരെ പുതിയ കേസ്

റാപ്പർ വേടനെതിരെ പുതിയ കേസ്

കൊച്ചി: റാപ്പര്‍ വേടനെതിരെ വീണ്ടും കേസ്. ഗവേഷക വിദ്യാർഥിനിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ യുവതി നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു.

2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. സംഗീത ഗവേഷകയാണ് പരാതിക്കാരി. ഗവേഷണത്തിന്‍റെ ഭാഗമായി പരാതിക്കാരി വേടനെ ബന്ധപ്പെട്ടുവെന്നും കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍ വച്ച് പെണ്‍കുട്ടിയെ അപമാനിക്കാന്‍ വേടൻ ശ്രമിച്ചെന്നും ഇവിടെ നിന്നും പെണ്‍കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് പുതിയ കേസ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗം ഡോക്‌ടർമാരുടെ തലമുറകൾ സംഗമിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗം ഡോക്‌ടർമാരുടെ തലമുറകൾ സംഗമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ തറമുറകളിൽപെട്ട സർജന്മാരുടെ അപൂർവ സംഗമത്തിന് കോളേജ് മെഡിക്കൽകോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയം സാക്ഷിയായി. 1985 മുതൽ 1988 വരെ വകുപ്പ് മേധാവിയായിരുന്ന ഏറ്റവും മുതിർന്ന 93 വയസുകാരനായ പ്രൊഫസർ ഡോ ഒ എസ് മേനോൻ മുതൽ 2025-ൽ പഠനം പൂർത്തിയാക്കിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ ഉൾപ്പെടെ 250- ലധികം സർജന്മാർ ഈ അപൂർവ സംഗമത്തിൽ പങ്കാളികളായി.

ഞായറാഴ്ചയാണ് സർജൻമാരുടെ സംഗമം നടന്നത്. കേരളത്തിനകത്തും പുറത്തു നിന്നും മാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്നു പോലും ഡോക്ടർമാർ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിച്ച മെഡിക്കൽ കോളേജിൻ്റെ നടുമുറ്റത്തെത്തിയപ്പോൾ ഏഴു പതിറ്റാണ്ടു മുമ്പുള്ള ഗൃഹാതുരത്വം പേറുന്ന ഓർമകളിലേയ്ക്ക് ഒരിക്കൽ കൂടി അവർ തിരിച്ചു പോയി. പഴയ കാല സ്മരണകൾ അയവിറക്കി കോളേജ് ക്യാമ്പസിനുള്ളിൽ ചുറ്റി നടക്കുമ്പോൾ പുതുതലമുറകളിൽപ്പെട്ടവരുടെ അനുഭവങ്ങളും അവർ ചോദിച്ചറിഞ്ഞു.

കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജായ ഇവിടെ സർജറി വിഭാഗം പ്രവർത്തനമാരംഭിക്കുന്നത് 1953-ലാണ്. തുടർന്ന് 1960-ൽ ബിരുദാനന്തര ബിരുദ കോഴ്‌സ് രണ്ടുസീറ്റുകളോടെ ആരംഭിച്ചു. പ്രസ്തുത വിഭാഗത്തിൽ 1953 മുതൽ സേവനമനുഷ്ഠിച്ചിട്ടുള്ള അധ്യാപകരുടേയും 1960 മുതൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ ഡോക്‌ടർമാരുടേയും സംഗമമാണ് നടന്നത്.

പ്രൊഫസർ ഡോ. ഒ എസ് മേനോൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ കെ വി വിശ്വനാഥൻ, ജനറൽ സർജറി വിഭാഗം മേധാവി ഡോ. എ നിസാറുദ്ദീൻ, ജനറൽ സർജറി വിഭാഗത്തിൽ ആദ്യകാല വകുപ്പു മേധാവികളായിരുന്ന ഡോ പി എ തോമസ്, ഡോ കെ എൻ വിജയൻ, ഡോ സെറീന മാത്യു, ഡോ ബി കെ മധുമോഹൻ, ഡോ സി കാർത്തികേയൻ എന്നിവരും പങ്കെടുത്തു.

പ്രസ്‌തുത യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ പരമോന്നത പദവിയായ ഡയറക്‌ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനായി നിയമിതനായ സർജറി വിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടറായ ഡോ കെ വി വിശ്വനാഥൻ, അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയുടെ കേരളത്തിൽ നിന്നുള്ള ആദ്യത്തെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ സന്തോഷ് ജോൺ എബ്രഹാം എന്നിവരെ ആദരിച്ചു.

ഇതിനോടനുബന്ധിച്ച് ഹയാത്ത് റീജൻസി ഹോട്ടലിൽ വച്ച് ഹെഡ് ആൻ്റ് നെക്ക് ശസ്ത്രക്രിയകളിലുള്ള നൂതന ചികിത്സാ രീതികളെ സംബന്ധിച്ച് ഒരു തുടർ വിദ്യാഭ്യാസ പരിപാടിയും സംഘടിപ്പിക്കുകയുണ്ടായി. പ്രസ്തുത പരിപാടി മുംബൈ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ മുൻ ഡയറക്ടർ ഡോ അനിൽ ഡിക്രൂസ് ഉൾപ്പെടെ കേരളത്തിലെ പ്രഗത്ഭരായ ഡോക്ടർമാർ ക്യാൻസർ, ക്യാൻസറേതര രോഗങ്ങളെ സംബന്ധിച്ച് 30 ഓളം പ്രബന്ധങ്ങൾ അവതരിപ്പിക്കുകയാണ്ടായി. ട്രൈസർജ് 2025 (TRISURGE 2025) എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട ഗൃഹാതുരത്വം തുളുമ്പുന്ന പരിപാടിയുടെ ഓർഗനൈസിങ്ങ് ചെയർമാൻ ജനറൽ സർജറി വിഭാഗം വകുപ്പ് മേധാവി ഡോ എ നിസാറുദീനും സെക്രട്ടറി ഡോ ജോബി ജോണും ട്രഷറർ ഡോ ജയൻ സ്റ്റീഫനും ആയിരുന്നു. മറ്റ് അദ്ധ്യാപക, അനധ്യാപക ജീവനക്കാരുടെയും ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളുടെയും പരിശ്രമവും പരിപാടി വൻ വിജയമാക്കാൻ വഴിയൊരുക്കി.

സപ്ലൈകോയില്‍ ഒരുകിലോ വെളിച്ചെണ്ണയ്ക്ക് 339 രൂപ; ഇന്നുമുതല്‍ വിതരണമെന്ന് മന്ത്രി

സപ്ലൈകോയില്‍ ഒരുകിലോ വെളിച്ചെണ്ണയ്ക്ക് 339 രൂപ; ഇന്നുമുതല്‍ വിതരണമെന്ന് മന്ത്രി

തിരുവനന്തപുരം: ഇന്നുമുതല്‍ സപ്ലൈകോയില്‍ 349 രൂപ വിലയുണ്ടായിരുന്ന സബ്‌സിഡി വെളിച്ചെണ്ണ പത്തുരൂപ കുറച്ച് 339 രൂപയ്ക്ക് കൊടുക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഠിനമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സെപ്റ്റംബര്‍ മാസത്തിലെ സബ്‌സിഡി സാധനങ്ങള്‍ ഓണം പ്രമാണിച്ച് ഓഗസ്റ്റ് മാസത്തില്‍ കാര്‍ഡ് ഉടമകള്‍ക്ക് വാങ്ങാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

250 ലധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വലിയ ഓഫറുകളും വിലക്കുറവും നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജൂലൈ മാസത്തില്‍ 168 കോടി രൂപയുടെ വിറ്റു വരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. 60 കോടി രൂപയുടെ സബ്സിഡി ഉല്‍പ്പന്നങ്ങളാണ് കഴിഞ്ഞമാസം സപ്ലൈകോ വഴി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തത്. 32ലക്ഷത്തോളം ഉപഭോക്താക്കള്‍ കഴിഞ്ഞ മാസം സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചതായും മന്ത്രി പറഞ്ഞു.

ഓണത്തിരക്ക് ആരംഭിച്ച ഈ മാസം ഓഗസ്റ്റ് 22വരെയുള്ള വിറ്റുവരവ് 180കോടി രൂപയാണ്. ഓഗസ്റ്റ് 11 മുതല്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും പ്രതിദിന വിറ്റു വരവ് പത്തു കോടിയ്ക്ക് മുകളിലാണെന്നും മന്ത്രി പറഞ്ഞു. ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചതായും ഓണക്കാലത്ത് സബ്‌സിഡി അരിയ്ക്കു പുറമേ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25/ രൂപ നിരക്കില്‍ സ്പെഷ്യല്‍ അരിയായി ലഭ്യമാക്കും. സബ്സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും 1 കിലോയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തതായും മന്ത്രി പറഞ്ഞു.

അതേസമയം, സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കിഴക്കേകോട്ട ഇ.കെ നായനാര്‍ പാര്‍ക്കില്‍ നിര്‍വഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷന്‍ ആകുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, തിരുവനന്തപുരം നഗരസഭ മേയര്‍ എസ് ആര്യ രാജേന്ദ്രന്‍, ആന്റണി രാജു എംഎല്‍എ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാവും. എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി ജോയ്, വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, പൊതുവിതരണ വകുപ്പ് സെക്രട്ടറിയും സപ്ലൈകോ ചെയര്‍മാനുമായ എം ജി രാജമാണിക്യം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ കെ ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ അശ്വതി ശ്രീനിവാസ്, നഗരസഭ കൗണ്‍സിലര്‍ സിമി ജ്യോതിഷ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പൗര പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.