by Midhun HP News | Aug 25, 2025 | Latest News, കേരളം
കൊച്ചി: പൊന്നിന്‍ ചിങ്ങമാസത്തിലെ ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളനാട്. ഓണത്തിന് പൂവിളിയുയര്‍ത്തി അത്തം നാളെ. ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നാളെ നടക്കും. ഓണമെത്തിയതോടെ സംസ്ഥാനത്തെമ്പാടും പൂക്കച്ചവട വിപണിയും സജീവമായി.

കൊച്ചി: പൊന്നിന്‍ ചിങ്ങമാസത്തിലെ ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളനാട്. ഓണത്തിന് പൂവിളിയുയര്‍ത്തി അത്തം നാളെ. ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നാളെ നടക്കും. ഓണമെത്തിയതോടെ സംസ്ഥാനത്തെമ്പാടും പൂക്കച്ചവട വിപണിയും സജീവമായി. മന്ത്രി പി രാജീവ് അത്തപ്പതാക ഉയര്‍ത്തും. നടന്‍ ജയറാം ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് 9.30 ന് അത്തം ഘോഷയാത്ര ആരംഭിക്കും. നഗംര ചുറ്റിയശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരികെ ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനിയിലേക്ക് ഘോഷയാത്ര എത്തിച്ചേരും. വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് പൊലിമയേറ്റും. അത്താഘോഷത്തോടനുബന്ധിച്ച് വിവിധ കലാമത്സരങ്ങളും ആരംഭിച്ചിട്ടുണ്ട്.


by Midhun HP News | Aug 25, 2025 | Latest News, ദേശീയ വാർത്ത
ബംഗലൂരു : ധര്‍മസ്ഥലയില്‍ കൊലപാതക പരമ്പരകള്‍ നടന്നെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി സി എന്‍ ചിന്നയ്യയുടെ വെളിപ്പെടുത്തലാണ് രാജ്യത്തെ ഞെട്ടിച്ചത്. ഇതിനു പിന്നാലെ ധര്‍മ സ്ഥലയിലെ ക്ഷേത്രത്തിലെത്തിയ മകളെ കാണാനില്ലെന്ന പരാതിയുമായി സുജാത ഭട്ടെന്ന വയോധിക രംഗത്തെത്തിയതും ആരോപണത്തിന് തീവ്രത വര്‍ധിപ്പിച്ചു.

ധര്‍മസ്ഥലയില്‍ മഞ്ജുനാഥ ക്ഷേത്രം അധികാരികളുടെ ഭീഷണിക്കു വഴങ്ങി നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണ തൊഴിലാളിയായ ചിന്നയ്യയുടെ വെളിപ്പെടുത്തല്‍. വിവാദമായതോടെ പ്രത്യേക അന്വേഷണ സംഘത്തെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചു. നീണ്ട നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് ഇരുവരുടേയും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ചിന്നയ്യയുടെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്നതിനൊപ്പം അയാളെപ്പറ്റിയും പൊലീസ് സമാന്തരമായി അന്വേഷിച്ചുകൊണ്ടിരുന്നു.
ചിന്നയ്യയുടെ മൊഴിയിലെ വൈരുധ്യവും ഹാജരാക്കിയ തെളിവുകളുമാണ് കൊലപാതക പരമ്പരകളെപ്പറ്റിയുള്ള വാദങ്ങള്‍ പൊളിച്ചത്. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതെന്ന പേരില്‍ ചിന്നയ്യ ഒരു തലയോട്ടി പൊലീസിനു മുന്നില്‍ ഹാജരാക്കിയിരുന്നു. ഇതു പുരുഷന്റെ തലയോട്ടിയാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായി. മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി ചിന്നയ്യ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങള്‍ കുഴിച്ചു പരിശോധിക്കുന്നതിനൊപ്പം ഇയാളുടെ താമസ സ്ഥലത്തും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ യുവതിയുടേതെന്ന് പറഞ്ഞ് കൈമാറിയ തലയോട്ടി, മറ്റൊരിടത്തു നിന്നും സംഘടിപ്പിച്ചതാണെന്ന് ചിന്നയ്യ തുറന്നു പറഞ്ഞു. മനുഷ്യാവശിഷ്ടങ്ങളുടെ ഫൊറന്‍സിക് പരിശോധനാ ഫലങ്ങളും ചിന്നയ്യയുടെ വാദങ്ങള്‍ക്ക് എതിരായിരുന്നു. ഇതോടെ ഇയാളെ അറസ്റ്റു ചെയ്തു. പ്രശസ്തിക്കായാണ് ചിന്നയ്യ ആരോപണം ഉന്നയിച്ചതെന്നാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്. ചിന്നയ്യയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ഭാര്യ പറഞ്ഞു.

1998–2014 കാലഘട്ടത്തിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ചിന്നയ്യയുടെ വെളിപ്പെടുത്തലിൽ ജൂലൈ 3ന് ആണ് കോടതി നിർദേശ പ്രകാരം അന്വേഷണം ആരംഭിച്ചത്. ജൂലൈ 19ന് അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. 17 സ്ഥലങ്ങളിൽ കുഴിച്ചു പരിശോധിച്ചതിൽ രണ്ടിടത്തു നിന്നാണ് അസ്ഥിഭാഗങ്ങൾ കിട്ടിയത്. ഇതിന്റെ ഫൊറൻസിക് റിപ്പോർട്ടും തുടരന്വേഷണത്തിൽ നിർണായകമാകും. അതിനിടെ മകൾ അനന്യ ഭട്ടിനെ കാണാതായെന്ന പരാതി കളവായിരുന്നുന്നെന്ന് വയോധിക സുജാതാ ഭട്ട് വ്യക്തമാക്കി. അങ്ങനെ ഒരു മകളേ തനിക്കില്ലെന്നും, ചിലരുടെ ഭീഷണിക്കു വഴങ്ങിയാണ് പരാതി നൽകിയതെന്നും, ധർമസ്ഥലയോടും ജനങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും സുജാത ഭട്ട് വെളിപ്പെടുത്തിയിരുന്നു.

by Midhun HP News | Aug 25, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സംസ്ഥാനത്തെ എല്ലാ ഭൂവുടമകളുടെയും കൈവശഭൂമി നേരിട്ട് അളന്ന് അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് അതിർത്തികൾ കൃത്യമായും ശാസ്ത്രീയമായും നിർണയിക്കുന്ന “ഡിജിറ്റൽ സർവേ – എന്റെ ഭൂമി” പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് താലൂക്കിൽപ്പെട്ട ആറ്റിങ്ങൽ വില്ലേജിൽ സർവ്വേ അതിരടയാള നിയമ പ്രകാരമുള്ള 9(2) നോട്ടിഫിക്കേഷൻ പൂർത്തീകരിച്ചിട്ടുണ്ട്.

ഡിജിറ്റൽ സർവേ നടപടികളുടെ ഭാഗമായി മൊബൈൽ നമ്പർ വെരിഫിക്കേഷനുവേണ്ടി ആറ്റിങ്ങൽ നഗരസഭയിലെ 17 മുതൽ 28 വരെയുള്ള വാർഡുകളായ മൂന്നുമുക്ക്, അട്ടക്കുളം, പാർവതിപുരം, കാഞ്ഞിരംകോണം, രാമച്ചംവിള, ചെറുവള്ളിമുക്ക്, കൊടുമൺ, കുന്നത്ത്, ടൗൺ, പച്ചക്കുളം, തോട്ടവാരം, കാട്ടുംപുറം എന്നിവിടങ്ങളിലെ മൊബൈൽ ഫോൺ നമ്പർ ചേർക്കാത്തവരും ഡിജിറ്റൽ സർവേ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുമായ ഭൂവുടമകൾ ഓഗസ്റ്റ് 25 തിങ്കളാഴ്ച മുതൽ വസ്തുവിന്റെ കരം തീർത്ത രസീതും മൊബൈൽ ഫോണുമായി ആറ്റിങ്ങൽ-മാമത്ത് പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിൽ പ്രവർത്തി സമയത്ത് എത്തി ഡിജിറ്റൽ സർവേ ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തി മൊബൈൽ നമ്പർ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണെന്ന് ആറ്റിങ്ങൽ വില്ലേജ് ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസർ അറിയിച്ചു.


by Midhun HP News | Aug 25, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി നടത്തി ഇന്ത്യ. പ്രതിരോധ ഗവേഷണ വികസന സ്ഥാപനം ഞായറാഴ്ച ഒഡീഷ തീരത്താണ് തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിയത്
ശനി പകല്‍ 12.30ന് ഒഡിഷ തീരത്ത് നടത്തിയ പരീക്ഷണത്തിനിടെ വ്യത്യസ്ത ശ്രേണികളില്‍പ്പെട്ട മൂന്നു വ്യത്യസ്ത ലക്ഷ്യങ്ങളെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. തദ്ദേശീയമായി വികസിപ്പിച്ച കരയില്‍നിന്ന് തൊടുക്കാവുന്ന ദ്രുത പ്രതികരണ മിസൈല്‍ (ക്യുആര്‍എസ്എഎം), നൂതന ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനം (വിഎസ്എച്ച്ഒആര്‍എഡിഎസ്), ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ (ഡിഇഡബ്ല്യു) എന്നിവ ഉള്‍പ്പെടുന്നതാണ് ബഹുതല വ്യോമ പ്രതിരോധ കവച സംവിധാനം.

ക്വിക്ക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ മിസൈലുകള്‍, അഡ്വാന്‍സ്ഡ് വെരി ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം മിസൈലുകള്‍, പവര്‍ ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ഡിആര്‍ഡിഒ വികസിപ്പിച്ച പുതിയ തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനത്തില്‍ ഉള്ളത്. എല്ലാ ആയുധ സംവിധാന ഘടകങ്ങളുടെയും സംയോജിത പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഹൈദരാബാദിലെ പ്രതിരോധ ഗവേഷണ വികസന ലബോറട്ടറി വികസിപ്പിച്ചെടുത്ത കേന്ദ്രീകൃത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലാണെന്നും അധികൃതര്‍ അറിയിച്ചു.

ഡ്രോണുകള്‍, ശത്രുരാജ്യങ്ങളുടെ മറ്റു വ്യോമ ഭീഷണികള്‍ എന്നിവയുള്‍പ്പെടെ വ്യോമപ്രതിരോധ സംവിധാനത്തിന് തകര്‍ക്കാന്‍ സാധിക്കും. 300 മീറ്റര്‍ മുതല്‍ ആറ് കിലോമീറ്റര്‍ വരെ ദൂരെയുള്ള ലക്ഷ്യങ്ങളെ ഈ ആയുധ സംവിധാനത്തിന് നിര്‍വീര്യമാക്കാന്‍ കഴിയും. പുതിയ സംവിധാനം രാജ്യത്തിന്റെ വ്യോമപ്രതിരോധ ശേഷിക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പരീക്ഷണ ദൃശ്യങ്ങള്‍ ഡിആര്‍ഡിഒ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

by Midhun HP News | Aug 25, 2025 | Latest News, ദേശീയ വാർത്ത
ലഖ്നൗ: ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ജന്മനാടായ ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ എത്തി. ലഖ്നൗ വിമാനത്താവളത്തിലെത്തിയ ശുഭാംശുവിനെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് സ്വീകരിച്ചു. കുട്ടികളുള്‍പ്പെടെയുള്ളവരുടെ വന്‍ ജനാവലി അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. ഗോമതിനഗറിലെ സിറ്റി മോണ്ടിസോറി സ്‌കൂളില്‍ ശുഭാംശുവിനെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു.

വളരെക്കാലത്തിനുശേഷമാണ് മകനെ നേരിട്ട് കാണുന്നതെന്നും താന്‍ ഏറെ സന്തോഷത്തിലാണെന്നും ശുഭാംശുവിന്റ അമ്മ പറഞ്ഞു. ശുഭാംശുവിനെ സ്വീകരിക്കാന്‍ കുടുംബം മുഴുവന്‍ വിമാനത്താവളത്തില്‍ എത്തിയെന്നും അവര്‍ പറഞ്ഞു.
‘എന്റെ മകന്‍ ഒന്നര വര്‍ഷത്തിന് ശേഷമാണ് വീട്ടിലേക്ക് വരുന്നത്. വളരെക്കാലത്തിനുശേഷം കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. കുടുംബം മുഴുവനും ശുഭാംശുവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് പോകുന്നു…’ അമ്മ എഎന്‍ഐയോട് പറഞ്ഞു. ഈ ദിവസത്തിനായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നുവെന്നും സഹോദരി പറഞ്ഞു, വീട്ടിലേക്ക് മടങ്ങിവരുന്നതിനേക്കാള്‍ സന്തോഷകരമായ മറ്റൊന്നുമില്ലെന്നും ശുഭാംശു രാജ്യത്തെ നിരവധി കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നും അവര്‍ പറഞ്ഞു.

‘എനിക്ക് വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്. ഈ ദിവസത്തിനായി ഞങ്ങള്‍ വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു. ശുഭാംശു ഒടുവില്‍ ലഖ്നൗവിലേക്ക് വീട്ടിലേക്ക് വരുന്നു… ഇതാണ് ഏറ്റവും വലിയ നേട്ടം. കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും വീട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ അവിടെ ഉണ്ടാകും. ഇതിനേക്കാള്‍ സന്തോഷകരമായ മറ്റൊന്നില്ല. ശുഭാംശു കുട്ടികളെ പ്രചോദിപ്പിക്കുകയാണ്…’ സഹോദരി എഎന്‍ഐ യോട് പറഞ്ഞു. ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. നാസ ആക്‌സിയം ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ജൂലൈ 15 നാണ് ശുഭാംശു ഭൂമിയിലെത്തിയത്.

by Midhun HP News | Aug 25, 2025 | Latest News, ജില്ലാ വാർത്ത
ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയാണ് തീരുമാനം. കെഎസ്ആർടിസി ബസ്സുകൾക്കും സ്കൂൾ വാഹനങ്ങൾക്കും ഇത് ബാധകം. ഹെവി വാഹന ഡ്രൈവർമാരുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ ആണ് കൂടുതൽ അപകടങ്ങൾ നടന്നതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.ഹെവി വാഹന ഡ്രൈവർമാരുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ ആണ് കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച് ഡ്രൈവർമാർക്ക് എംവിഡി ബോധവൽക്കരണം നൽകണമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നിർദേശിച്ചു. ബ്ലൈൻഡ് സ്പോട്ട് മിററിനെ പറ്റി ഡ്രൈവിംഗ് സ്കൂളുകൾ അവരുടെ വിദ്യാർഥികളെ പഠിപ്പിക്കണമെന്നും നിർദ്ദേശം.



Recent Comments