സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഔദ്യോ​ഗിക ലെറ്റർ പാഡിൽ വോട്ട് അഭ്യർത്ഥിച്ചു; വി ശിവൻകുട്ടിക്കെതിരെ ബിജെപിയുടെ പരാതി

ഔദ്യോ​ഗിക ലെറ്റർ പാഡിൽ വോട്ട് അഭ്യർത്ഥിച്ചു; വി ശിവൻകുട്ടിക്കെതിരെ ബിജെപിയുടെ പരാതി

തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി ശിവൻകുട്ടിക്കെതിരെ വരണാധികാരിക്ക് പരാതി. ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്‌തെന്ന് കാണിച്ച് നേമം മണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻ ചാർജ്‌ അഡ്വ. പ്രകാശ് ആർ സിയാണ് മണ്ഡലം വരണാധികാരിക്ക് പരാതിനൽകിയത്.

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഔദ്യോ​ഗിക ലെറ്റർ പാഡിൽ വോട്ടർമാരുടെ പിന്തുണയും സഹായവും അഭ്യർഥിച്ചുള്ള കത്ത് മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ശിവൻകുട്ടിയുടെ നടപടി മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയിൽ ആരോപിക്കുന്നു. എന്നാൽ പരാതിയിൽ പറഞ്ഞതുപോലെ, സംസ്ഥാനത്തിന്റെ ചിഹ്നം പതിച്ച ഔദ്യോഗിക ലെറ്റർ പാഡ് ഉപയോഗിച്ചിട്ടില്ലെന്ന് വി ശിവൻകുട്ടി വരണാധികാരിക്കു വിശദീകരണം നൽകി. ഈമാസം ആറിനാണ് മണ്ഡലത്തിലെ പ്രധാന വ്യക്തികൾക്ക് കത്തയച്ച് ഭാവിപ്രവർത്തനങ്ങൾക്കു സഹായവും പിന്തുണയും അഭ്യർഥിച്ചത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മാർച്ച്‌ 15നാണെന്നും വി. ശിവൻകുട്ടി അറിയിച്ചു.

സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരം തുടങ്ങി. 26 പ്രമുഖ ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നഴ്സുമാർ സമരം തുടങ്ങിയത്. നഴ്സുമാരുടെ സമരം കർശനമായി നേരിടുമെന്ന് അറിയിച്ച മാനേജ്മെൻ്റ് അസോസിയേഷൻ ആവശ്യം വന്നാൽ ആശുപത്രികൾ അടച്ചിടുമെന്നും പ്രഖ്യാപിച്ചു. 40,000 രൂപ മിനിമം വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം.

കോഴിക്കോട് കളക്ടറേറ്റിന് മുന്നിലാണ് ഇന്ന് നഴ്സുമാർ സമരം പുനരാരംഭിക്കുക. മിംസ്, ബേബി മെമ്മോറിയൽ, മെയ്ത്ര, മലബാർ ആശുപത്രികളിലെ നഴ്സുമാർ പൂർണമായും പണിമുടക്കും. ഇതോടെ ന​ഗരത്തിലെ പ്രധാന ആശുപത്രികളിലെ പ്രവർത്തനം സ്തംഭിക്കും. അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതോടൊപ്പം ഡ്യൂട്ടി ഷിഫ്റ്റിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച മധ്യസ്ഥ ചർച്ച പരാജയപ്പെട്ടിരുന്നു. യുഎൻഎ പ്രതിനിധികളും ആശുപത്രി മാനേജ്മെന്റുകളും തമ്മിൽ നടന്ന ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത ആശുപത്രികളിൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യുഎൻഎ അറിയിച്ചിരുന്നു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു മധ്യസ്ഥ ചർച്ച നടന്നത്. ശമ്പള വർധനവ്, സേവന വ്യവസ്ഥകളിലെ മാറ്റങ്ങൾ, ജോലിസമയം എന്നിവയിൽ വ്യക്തമായ തീരുമാനത്തിലെത്താൻ സാധിച്ചില്ലെന്നാണ് ആരോപണം. ധാരണയിലെത്താത്ത ആശുപത്രികളിൽ സമ്പൂർണ്ണ പണിമുടക്ക് ആരംഭിക്കുമെന്നും അതിനൊപ്പം പ്രതിഷേധ പരിപാടികൾ ശക്തമാക്കുമെന്നും യൂണിയൻ നേതൃത്വം വ്യക്തമാക്കിയിരുന്നു.

പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്; പിണറായി വിജയൻ പങ്കെടുക്കില്ല

പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്; പിണറായി വിജയൻ പങ്കെടുക്കില്ല

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഇന്ധനവിതരണം അടക്കം പ്രതിസന്ധികൾ നേരിടാനുള്ള മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല.

വൈകിട്ട് 6.30ന് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് യോഗം. അതാത് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രിമാർ യോഗത്തിൽ വിശദീകരിക്കും. പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ യോഗം അവലോകനം ചെയ്യും. നിലവിലെ പ്രതിസന്ധി നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പാർലമെന്റിൽ അഭ്യർത്ഥിച്ചിരുന്നു.

ഊര്‍ജ സുരക്ഷ, വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറിമാരുടെ പ്രത്യേക യോഗം ചേരും. രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.

ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ല; 10 ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കുന്നുവെന്ന് ട്രംപ്

ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ല; 10 ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കുന്നുവെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്കെതിരായ ആക്രമണം 10 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. ടെഹ്റാനുമായുള്ള ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നുണ്ടെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

15 ഇന സമാധാനകരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാനെതിരായ ആക്രമണം തുടരുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ‘ഇറാന്‍ ഗവണ്‍മെന്റ് അഭ്യര്‍ത്ഥന പ്രകാരം 2026 ഏപ്രില്‍ 6 വരെ ഊര്‍ജ്ജ പ്ലാന്റ് നശിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുന്നു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വ്യാജ വാര്‍ത്താമാധ്യമങ്ങള്‍ തെറ്റായ പ്രസ്താവനകള്‍ നടത്തിയിട്ടും അവ വളരെ നന്നായി നടക്കുന്നു’ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറയുന്നു.

‘ഇറാനിയൻ ചർച്ചക്കാർ വ്യത്യസ്തരും വിചിത്രരുമാണ്. അവർ ഒരു കരാറിനായി ഞങ്ങളോട് യാചിക്കുകയാണ്. കാരണം അവർ സൈനികമായി തകർക്കപ്പെട്ടു കഴിഞ്ഞു. ഇനി ഒരു തിരിച്ചുവരവിന് അവർക്ക് യാതൊരു സാധ്യതയുമില്ല. എന്നിട്ടും തങ്ങൾ ഞങ്ങളുടെ നിർദേശം പരിശോധിച്ചു വരികയാണെന്ന് അവർ പരസ്യമായി പറയുന്നു. ഇത് തെറ്റാണ്. വൈകുന്നതിനു മുൻപ് അവർ ഗൗരവമായി ചിന്തിക്കുന്നതാണ് നല്ലത്. കാരണം ഒരിക്കൽ അത് സംഭവിച്ചു കഴിഞ്ഞാൽ, പിന്നെ ഒരു തിരിച്ചുവരവ് ഉണ്ടാകില്ല.’ ട്രംപ് അഭിപ്രായപ്പെട്ടു.

അതേസമയം ഇറാന്റെ ഭാഗത്തു നിന്നും ഇസ്രയേലിന്റെ ഭാഗത്തു നിന്നും ആക്രമണം നടക്കുന്നുണ്ട്. അമേരിക്കയുമായി ചർച്ചയില്ലെന്നും പോരാട്ടം തുടരുമെന്നും ഇറാൻ ആവർത്തിച്ചു. അമേരിക്ക സമർപ്പിച്ച പതിനഞ്ചിന വെടിനിർത്തൽ നിർദേശം ഇറാൻ തള്ളിയതായാണ് റിപ്പോർട്ട്. ഇറാനിൽ യുഎസ്, ഇസ്രയേൽ ആക്രമണം ശക്തമായി തുടരുന്നതിനിടെ മരണസംഖ്യ 1900 കടന്നു. ഇറാന്‍ നാവികസേനാ മേധാവി അലിറേസ തങ്‌സിരിയെ വധിച്ചതായി ഇസ്രയേല്‍ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.

ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; രണ്ട് കപ്പലുകൾ ഇന്ന് ഇന്ത്യൻ തീരത്ത് എത്തും

ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; രണ്ട് കപ്പലുകൾ ഇന്ന് ഇന്ത്യൻ തീരത്ത് എത്തും

ന്യൂഡൽഹി: ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി രണ്ട് കപ്പലുകൾ ഇന്ന് ഇന്ത്യൻ തീരത്ത് എത്തും. 92000ത്തിൽ അധികം മെട്രിക് ടൺ എൽപിജിയുമായി ജഗ്‌ വസന്ത്‌, പൈൻ ഗ്യാസ് എന്നീ കപ്പലുകളാണ് ഇന്ത്യൻ തീരത്ത് എത്തുന്നത്. ഹോർമോസ് കടലിടുക്ക് താണ്ടിയ അപ്പോളോ ഓഷ്യൻ കപ്പൽ ഇന്നലെ മംഗലാപുരത്ത് എത്തിയിരുന്നു.

47,600 മെട്രിക് ടൺ എൽപിജി വഹിക്കുന്ന ജഗ് വസന്ത് കപ്പൽ കണ്ട്‌ല തുറമുഖത്ത് എത്തുമെന്നാണ് പോർട്ട്സ് മന്ത്രാലയം അറിയിച്ചു. 45,000 മെട്രിക് ടൺ എൽപിജി ഉൾക്കൊള്ളുന്ന മറ്റൊരു കപ്പലായ പൈൻ ഗ്യാസ് ന്യൂ മാംഗ്ലൂർ തുറമുഖത്ത് എത്തുമെന്ന് കപ്പൽ മന്ത്രാലയ ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിൻഹ പറഞ്ഞു.

ഹോമർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ഇന്ത്യൻ നാവിക സേനയുടെ അകമ്പടിയോടെ നാട്ടിലെത്തിക്കാൻ ‘ഓപ്പറേഷൻ ഊർജ സുരക്ഷ’യ്ക്ക് ഇന്ത്യ തുടക്കമിട്ടതായി റിപ്പോർട്ടുകളുണ്ട്. എൽപിജി, എൽഎൻജി, ക്രൂഡ് ഓയിൽ അടക്കമുള്ളവയുമായി നിലവിൽ 20 കപ്പലുകളാണ് ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നത്. ഇവയെ രാജ്യത്തെത്തിക്കുകയാണ് ഓപ്പറേഷൻ ഊർജ്ജ സുരക്ഷയിലൂടെ നാവികസേന ലക്ഷ്യംവെക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഇന്ധനവിതരണം അടക്കം പ്രതിസന്ധികൾ നേരിടാനുള്ള മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തും. അതാത് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രിമാർ യോഗത്തിൽ വിശദീകരിക്കും. നിലവിലെ പ്രതിസന്ധി നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു.