ഇരുട്ടടി, സിഎന്‍ജി വിലയും കൂട്ടി; പത്തുദിവസത്തിനിടെ വര്‍ധിച്ചത് നാലുരൂപ

ഇരുട്ടടി, സിഎന്‍ജി വിലയും കൂട്ടി; പത്തുദിവസത്തിനിടെ വര്‍ധിച്ചത് നാലുരൂപ

ഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയ്ക്ക് പുറമേ സിഎന്‍ജി വിലയും വര്‍ധിപ്പിച്ചു. കിലോഗ്രാമിന് ഒരു രൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധനയാണിത്.

വില വര്‍ധിച്ചതോടെ ഡല്‍ഹിയില്‍ സിഎന്‍ജി വില കിലോഗ്രാമിന് 81.09 രൂപയാകും. നോയിഡയിലും ഗാസിയാബാദിലും ഇതിന്റെ വില കിലോഗ്രാമിന് 89.70 രൂപയായിരിക്കും. മെയ് 15ന് സിഎന്‍ജി വില രണ്ടു രൂപയും പിന്നീട് മെയ് 18ന് വീണ്ടും ഒരു രൂപയും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു.പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പൊതുമേഖ എണ്ണ കമ്പനികളുടെ ഊര്‍ജ്ജ ചെലവ് വര്‍ധിച്ചിരിക്കുകയാണ്. ഈ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ തുടങ്ങിയത് മെയ് 15 മുതലാണ്. ഇതിന് ശേഷമുള്ള മൂന്നാമത്തെ വില വര്‍ധനയാണ് ഇന്ന് ഉണ്ടായത്.

തൃശൂരില്‍ ആന ഇടഞ്ഞു, കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു, പരിഭ്രാന്തി

തൃശൂരില്‍ ആന ഇടഞ്ഞു, കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു, പരിഭ്രാന്തി

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ജനവാസ മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു ആന ഇടഞ്ഞു. കൊല്ലം സ്വദേശി ഉടമയുടെ ആനയായ ശിവന്‍ ലക്ഷ്മി അയ്യപ്പന്‍ എന്ന ആനയാണ് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ഇടഞ്ഞത്. രാവിലെ ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്നതിനിടെയാണ് ആന വിരണ്ട് ഓടിയത്.

2 കിലോമീറ്ററോളം ദൂരം ഇടവഴിയില്‍ കൂടി ഓടിയ ആന ഒരു കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു. ഒരു സ്ത്രീ ഓടിച്ചിരുന്ന കാര്‍ ആണ് കുത്തിമറിച്ചത്. ആക്രമണം നടത്തിയ സമയത്ത് കാറിനുള്ളില്‍ കുടുങ്ങിയ സ്ത്രീയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു.

ഏഴ് വാഹനങ്ങള്‍ ആന തകര്‍ത്തിട്ടുണ്ട്. പത്തോളം വീടുകള്‍ക്ക് നാശമുണ്ടാക്കി, നിര്‍മ്മാണത്തിലുള്ള ഒരു വീടിന്റെ മതിലും തകര്‍ത്തു. പിന്നീട് രണ്ട് വീടുകള്‍ക്കിടയില്‍ ആന കുടുങ്ങി, ആനയുടെ നീളത്തുടല്‍ ഉടക്കിയത് കാരണം മുന്‍പോട്ട് നീങ്ങാനാവത്ത അവസ്ഥയിലായി. തുടര്‍ന്ന് ആനയെ തളച്ചു. വീടിന് പുറകിലുള്ള തോട്ടത്തിലാണ് ആനയെ തളച്ചിരിക്കുന്നത്. ആനയുടെ മസ്തകത്തിലും ചെവിയിലും മറ്റും നല്ല മുറിവുണ്ടായിട്ടുണ്ട്.

നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ല: ഹൈക്കോടതി

നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ല: ഹൈക്കോടതി

കൊച്ചി: നഴ്‌സിങ് സേവനത്തെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. അവശ്യ സര്‍വീസായി പ്രഖ്യാപിച്ചാല്‍ നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വാക്കാല്‍ പറഞ്ഞു. ആശുപത്രി മാനേജ്‌മെന്റ് മതിയായ ശമ്പളം നല്‍കുന്നില്ലെന്ന ആരോപണത്തെ ന്യായീകരിക്കുകയല്ല. എന്നാല്‍ അത് സമരം ചെയ്യാനുള്ള ഒരു കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ശമ്പള വര്‍ധനയ്ക്കായി തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ സമരം ചെയ്യുന്നതിനിടെ നഴ്‌സിങ് ജോലികള്‍ക്ക് നിയോഗിക്കുന്നുവെന്ന് ആരോപിച്ച് യുണൈറ്റഡ് ന്‌സസ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. ന്യായമായ ശമ്പളം ലഭിക്കുന്നില്ലെങ്കില്‍ നിയമപരമായ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് പറഞ്ഞ കോടതി ജോലി സമയത്തിന് ശേഷം സമരം എന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടു. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

ഇവിടെയായിരുന്നു ജോര്‍ജുകുട്ടിയുടെ മാസ്റ്റര്‍ പ്ലാന്‍ നടന്നത്! ‘ദൃശ്യം’ സിനിമയിലെ വീട്ടിലേയ്ക്ക് ഒഴുകിയെത്തുന്ന സിനിമാപ്രേമികള്‍

ഇവിടെയായിരുന്നു ജോര്‍ജുകുട്ടിയുടെ മാസ്റ്റര്‍ പ്ലാന്‍ നടന്നത്! ‘ദൃശ്യം’ സിനിമയിലെ വീട്ടിലേയ്ക്ക് ഒഴുകിയെത്തുന്ന സിനിമാപ്രേമികള്‍

തൊടുപുഴ: ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം കൂടി പുറത്തിറങ്ങിയതോടെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് തൊടുപുഴയ്ക്ക് സമീപത്തെ ജോര്‍ജുകുട്ടിയുടെ വീട്. പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ സിനിമയെ ത്രസിപ്പിച്ച കഥയിലെ കേന്ദ്രബിന്ദുവായ ഈ വീട് ഇന്ന് സിനിമ പ്രേമികളുടെ ഒരു ആകര്‍ഷണ കേന്ദ്രം കൂടിയാണ്.

സിനിമാ പ്രേമികള്‍ക്ക് ഈ വീട് വെറുമൊരു കെട്ടിടമല്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമയെ തന്നെ അത്ഭുതപ്പെടുത്തിയ ദൃശ്യ പ്രപഞ്ചത്തിന്റെ ഹൃദയഭാഗമാണ്. തൊടുപുഴ വഴിത്തലയിലെ മടത്തില്‍പറമ്പില്‍ എം കെ. ജോസഫിന്റെ ഈ വീടാണ് ദൃശ്യത്തിന്റെ മൂന്ന് ഭാഗങ്ങളിലും ജോര്‍ജുകുട്ടിയുടെ വീടായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ‘ദൃശ്യം 3’ റിലീസ് ചെയ്തതോടെ ഈ വീടും പറമ്പും വീണ്ടും ചര്‍ച്ച ആവുകയാണ്.

വരുണ്‍ പ്രഭാകരന്റെ കൊലപാതകവും അത് മറച്ചുവെക്കാന്‍ ജോര്‍ജുകുട്ടി നടത്തുന്ന ആസൂത്രണങ്ങളും ഒക്കെ നടന്നത് ഈ വീടിനുള്ളില്‍ വച്ചാണ്. ഷൂട്ടിങ് ദിനങ്ങളിലും അല്ലാത്തപ്പോഴും സിനിമ പ്രേമികള്‍ വീട്ടിലേക്ക് എത്താറുണ്ടെന്നാണ് ജോസഫ് പറയുന്നത്. എല്ലാവരെയും സ്വീകരിക്കാന്‍ ഈ കര്‍ഷകന്‍ തയ്യാറാണ്. വീട് മാത്രമല്ല തൊടുപുഴയ്ക്ക് സമീപത്തെ ദൃശ്യം ചിത്രീകരിച്ച മറ്റിടങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.

എസ്ബിഐ പണിമുടക്ക് മാറ്റി; തീരുമാനം ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയില്‍

എസ്ബിഐ പണിമുടക്ക് മാറ്റി; തീരുമാനം ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയില്‍

തിരുവനന്തപുരം: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന എസ്ബിഐ പണിമുടക്ക് മാറ്റിവച്ചു. ജീവനക്കാരുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ശനിയും ഞായറും അവധിയും തിങ്കളും ചൊവ്വയും പണിമുടക്കും ബുധനാഴ്ച ബക്രീദ് അവധി കൂടി വരുമ്പോള്‍ അഞ്ചു ദിവസം ബാങ്കിങ് ഇടപാടുകള്‍ മുടങ്ങിയേക്കുമെന്ന തരത്തിലായിരുന്നു നേരത്തേ സൂചനകള്‍ വന്നത്. ചര്‍ച്ചയില്‍ തീരുമാനമായതോടെ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് ഇതോടെ വരുന്നത്.

പൊതുജനത്തിന് വലിയ ആശ്വാസമാകുന്ന തീരുമാനമാണ് മാനേജ്‌മെന്റും ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയിലൂടെ കൈവന്നത്. ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മാനേജ്‌മെന്റ് നല്‍കിയ ഉറപ്പിന്‍മേലാണ് പണിമുടക്ക് മാറ്റിയത്. സര്‍ക്കിള്‍ മാറിയുള്ള ട്രാന്‍സ്ഫര്‍ ഒഴിവാക്കുക, ജീവനക്കാരുടെ കുറവ് നികത്തുക, എന്നീ ആവശ്യങ്ങളായിരുന്നു ജീവനക്കാര്‍ പ്രധാനമായും ഉന്നയിച്ചത്.

ഇവയെല്ലാം വൈകാതെ പരിഗണിക്കുമെന്ന ഉറപ്പാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഇന്നും നാളെയും അവധിയാണെങ്കിലും തിങ്കളും ചൊവ്വയും സാധാരണ രീതിയില്‍ തന്നെ ബാങ്കിങ് ഇടപാടുകള്‍ നടത്താനാകും.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ കേല്‍ക്കര്‍ ഇനി മുഖ്യമന്ത്രിയുടെ സെക്രട്ടറി

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ കേല്‍ക്കര്‍ ഇനി മുഖ്യമന്ത്രിയുടെ സെക്രട്ടറി

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ യു രത്തന്‍ കേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു. കേരളത്തിന്റെ ചീഫ് ഇലക്ടറല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചുവരവെയാണ് അദ്ദേഹം ഈ നിര്‍ണായക പദവിയിലേക്ക് നിയമിതനാകുന്നത്.

മഹാരാഷ്ട്ര സ്വദേശിയായ 2003 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ അദ്ദേഹം നേരത്തെ സംസ്ഥാന സര്‍ക്കാരില്‍ വിവിധ പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി ഇദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും.റിട്ടയേര്‍ഡ് അഡീഷണല്‍ സെക്രട്ടറി ശ്രീകുമാര്‍ ടി യെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. സീജി കടയ്ക്കല്‍ (സിജി ജി എസ്) പ്രസ് സെക്രട്ടറിയായും, റോയ് മാത്യൂ മീഡിയ സെക്രട്ടറിയായും ഈ സംഘത്തിലുണ്ടാകും. തിലകന്‍ കെ പി കെ, മോഹനചന്ദ്രന്‍ എം എസ് എന്നിവരെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചു. പദ്മകുമാര്‍ എം, അബിമോന്‍ പി എ, മനോജ്കുമാര്‍ പി എന്‍, ജാഫര്‍ഖാന്‍ എസ്, ജയചന്ദ്രന്‍ എ, പ്രകാശ് ഒ ടി എന്നിവരെ അസിസ്റ്റന്റ് സെക്രട്ടറിമാരായും നിയമിച്ചു. 20 പേഴ്‌സണല്‍ സ്റ്റാഫാണ് മുഖ്യമന്ത്രിക്കുള്ളത്.