ജയിൽ വകുപ്പിന്‍റെ പൂജപ്പുരയിലെ കഫറ്റീരിയയിൽ നിന്ന് നാലു ലക്ഷം കവർന്നു

ജയിൽ വകുപ്പിന്‍റെ പൂജപ്പുരയിലെ കഫറ്റീരിയയിൽ നിന്ന് നാലു ലക്ഷം കവർന്നു

തിരുവനന്തപുരം: ജയിൽ വകുപ്പിൻ്റെ ഭക്ഷണശാലയിൽ മോഷണം. പൂജപ്പുര സെന്‍ട്രൽ ജയിലിന്‍റെ ഭാഗമായുള്ള പൂജപ്പുരയിലെ കഫറ്റീരിയിൽ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്ന് ട്രഷറിയിൽ അടയ്ക്കാൻ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയിൽ വകുപ്പ് അധികൃതര്‍ പറയുന്നത്. തടവുകാര്‍ ഉള്‍പ്പെടെയാണ് കഫേയിൽ ജോലി ചെയ്യുന്നത്. സ്ഥലത്തെ ഒരു ക്യാമറ പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മോഷണം നടന്നതായാണ് നിഗമനം.

കഴിഞ്ഞ മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. ജയിൽ ജീവനക്കാര്‍ക്കൊപ്പം തടവുകാരും കഫറ്റീരിയയിൽ ജോലി ചെയ്യുന്നുണ്ട്. ഭക്ഷണശാലക്ക് പുറകിലായുള്ള മറ്റൊരു മുറിയുണ്ട്. ഭക്ഷണശാല പൂട്ടിയിട്ട് താക്കോല്‍ ഒരു സ്ഥലത്ത് വെച്ചിരുന്നു. ഈ താക്കോലെടുത്ത് പിന്നിലെ മുറി തുറന്ന് മേശയ്ക്കുള്ളിൽ നിന്ന് പണം എടുത്തുകൊണ്ടുപോയെന്നാണ് ജയിൽ അധികൃതര്‍ പറയുന്നത്. താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം.

തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് അപകടം; 32 കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് അപകടം; 32 കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തിൽ വാനിലുണ്ടായിരുന്ന 32 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സെന്‍റ് സാന്താസ് സ്കൂളിലേക്ക് വന്ന വാഹനമാണ് താഴ്ചയിലേക്ക് വീണത്. പരിക്കേറ്റ കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ഭാഗ്യംകൊണ്ടാണ് വലിയ അപകടത്തിൽ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തൃശൂര്‍ – എറണാകുളം റൂട്ടില്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്, വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തൃശൂര്‍ – എറണാകുളം റൂട്ടില്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്, വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു

തൃശൂര്‍: എറണാകുളം – തൃശൂര്‍ റൂട്ടില്‍ ദേശീയപാത 544ല്‍ ഇന്നും വന്‍ ഗതാഗതക്കുരുക്ക്. അവധി ദിവസങ്ങള്‍ക്ക് പിന്നാലെ എത്തുന്ന പ്രവര്‍ത്തി ദിനം എന്ന സാഹചര്യവും അടിപ്പാത നിര്‍മാണവും ഉള്‍പ്പെടെയാണ് ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. ബ്ലോക്ക് രൂക്ഷമായതോടെ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ട് ഗതാഗതം സുഗമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായ മുരിങ്ങൂര്‍ മേഖയില്‍ ഇന്നും വന്‍ തിരക്കാണ് രൂപം കൊണ്ടിരിക്കുന്നത്. നാല്‍പത്തിയഞ്ച് മിനിറ്റിലധികമാണ് പലരും കുരുക്കില്‍ അകപ്പെട്ടത്. ആമ്പല്ലൂര്‍, ചാലക്കുടി മേഖലകളിലെ സമാന്തര പാതകള്‍ വഴി ചെറുവാഹനങ്ങള്‍ ഉള്‍പ്പെടെ കടത്തിവിട്ട് ഗതാഗതക്കുരുക്ക് അഴിക്കാനാണ് നിലവില്‍ ശ്രമം. പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി വിവിധ മേഖകളില്‍ നിയോഗിച്ചിട്ടുണ്ട്.

മുരിങ്ങൂര്‍ പാലം കയറുന്നതിന് മുന്‍പ് വാഹനങ്ങള്‍ വഴിതിരിച്ച് വിട്ട് കാടുകുറ്റി – അത്താണി വഴി എയര്‍പോര്‍ട്ട് ജംഗ്ഷന് അടുത്ത് എത്തുന്ന വഴിയിലൂടെയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഹെവി വാഹനങ്ങളാണ് മുരിങ്ങൂര്‍ പാലം വഴി കടത്തിവിടുന്നത്. പോട്ട – അഷ്ടമിച്ചാല്‍ – മാള വഴി എറണാകുളത്തേക്കും വാഹനങ്ങള്‍ തിരിച്ചുവിടുന്നുണ്ട്. ദേശീയപാത 544 എറണാകുളം ദിശയില്‍ 12 കിലോമീറ്റര്‍ ദൂരമാണ് ഗതാഗതക്കുരുക്ക് പതിവായിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച ഉച്ചവരെ ബ്ലോക്ക് തുടര്‍ന്നിരുന്നു.

ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് വൈദ്യുതി ലൈന്‍ തടസ്സമാകുന്നുണ്ടോ?, കെഎസ്ഇബിയുടെ കൈത്താങ്ങ്; 50000 രൂപ വരെയുള്ള ചെലവ് വഹിക്കും

ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് വൈദ്യുതി ലൈന്‍ തടസ്സമാകുന്നുണ്ടോ?, കെഎസ്ഇബിയുടെ കൈത്താങ്ങ്; 50000 രൂപ വരെയുള്ള ചെലവ് വഹിക്കും

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് കെഎസ്ഇബിയുടെ കൈത്താങ്ങ്. ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് തടസ്സമുണ്ടാക്കുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റുന്നതിനുള്ള 50,000 വരെയുള്ള ചെലവ് കെഎസ്ഇബി വഹിക്കും. ഈ സൗകര്യം ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്കാണ് ലഭിക്കുക എന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കുറിപ്പ്:

ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് കെ എസ് ഇ ബിയുടെ കൈത്താങ്ങ്!

വൈദ്യുതി ലൈനുകള്‍ സൗജന്യമായി മാറ്റി സ്ഥാപിക്കാം

നിങ്ങള്‍ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ഒരു ഗുണഭോക്താവാണോ? നിങ്ങളുടെ പുതിയ വീടിന്റെ നിര്‍മ്മാണത്തിന് 11 കെവി /ലോ റ്റെന്‍ഷന്‍ ലൈനുകളും പോസ്റ്റുകളും തടസ്സമാകുന്നുണ്ടോ?

നിങ്ങളെ സഹായിക്കാന്‍ കെഎസ് ഇ ബി എല്‍ ഇവിടെയുണ്ട്.

എന്താണ് ഈ പദ്ധതി?

ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് തടസ്സമുണ്ടാക്കുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റുന്നതിനുള്ള 50,000 വരെയുള്ള ചെലവ് KSEB വഹിക്കും.

ഈ സൗകര്യം BPL വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്കാണ് ലഭിക്കുക.

ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; വൈദ്യൂതി ഉത്പാദനം കൂട്ടി കെഎസ്ഇബി, ഉപയോഗത്തിലും കുറവ്

ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; വൈദ്യൂതി ഉത്പാദനം കൂട്ടി കെഎസ്ഇബി, ഉപയോഗത്തിലും കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കിയടക്കം ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി വൈദ്യുതോല്‍പാദനവും വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ ഒമ്പത് ഡാമുകളില്‍ ആണ് ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കക്കി, മൂഴിയാര്‍, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, ബാണാസുര സാഗര്‍ തുടങ്ങിയ ഒമ്പത് ഡാമുകള്‍ക്കാണ് റെഡ് അലര്‍ട്ട് നിലവിലുള്ളത്. പമ്പ – 81 ശതമാനം, ഷോളയാര്‍ – 99 ശതമാനം, ഇടമലയാര്‍ – 79 ശതമാനം എന്നിങ്ങനെയാണ് നിലവിലെ ജലനിരപ്പ്.

സംഭരണ ശേഷിയുടെ 73 ശതമാനമാണ് ഇടുക്കി ഡാമിലെ നിലവിലെ ജല നിരപ്പ്. ഇതോടെ ഇടുക്കിയില്‍നിന്ന് 7.748 ദശലക്ഷം യൂണിറ്റ് വൈദ്യൂതിയാണ് ഉത്പാദിപ്പിക്കുന്നത്. ശബരിഗിരിയില്‍ 5.8879 ദശലക്ഷം യൂണിറ്റും മറ്റ് ഡാമുകളിലും റൂള്‍കര്‍വ് പാലിച്ച് ഉല്‍പാദനം ക്രമീകരിക്കുന്നുണ്ട്. മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്.

82 ദശലക്ഷം യൂണിറ്റാണ് ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന പ്രതിദിന ഉപയോഗം. കഴിഞ്ഞ ദിവസം ഇത് 76.8122 ദശലക്ഷം യൂണിറ്റായിരുന്നു. ഇതില്‍ 38.6854 ദശലക്ഷം യൂണിറ്റും കേരളത്തില്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിച്ചതാണെന്നതാണ് മറ്റൊരു പ്രത്യേകത. 38.1268 ദശലക്ഷം യൂണിറ്റാണ് പുറത്തുനിന്ന് വാങ്ങിയത്. പുറത്തുനിന്നും വില കൊടുത്ത് വാങ്ങുന്ന വൈദ്യുതിയേക്കാള്‍ കൂടൂതല്‍ സംസ്ഥാനത്ത് ആഭ്യന്തരമായി ഉല്‍പാദിപ്പിക്കപ്പെട്ടു എന്നതാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. പീക്ക് സമയ പ്രതിദിന ആവശ്യകത നിലവില്‍4000 മെഗാവാട്ടില്‍ താഴെയാണ്. ശനിയാഴ്ച ഇത് 3800 മെഗാവാട്ട് ആയിരുന്നു.

ആലുവയില്‍ വന്‍ ലഹരി വേട്ട, 50 ലക്ഷം രൂപയുടെ ഹെറോയിന്‍ പിടിച്ചു; അസം സ്വദേശി പിടിയില്‍

ആലുവയില്‍ വന്‍ ലഹരി വേട്ട, 50 ലക്ഷം രൂപയുടെ ഹെറോയിന്‍ പിടിച്ചു; അസം സ്വദേശി പിടിയില്‍

കൊച്ചി: എറണാകുളം ആലുവയില്‍ വന്‍ ലഹരി വേട്ട. 50 ലക്ഷം രൂപയുടെ ലഹരി മരുന്ന് പിടികൂടി. ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും അസം സ്വദേശി ഹുസൈന്‍ സഹീറുല്‍ ഇസ്ലാം എന്നയാളില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെത്തിയത്. 158 ഗ്രാം വരുന്ന ഹെറോയിനാണ് പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ പരിശോധനകളില്‍ 106 പേരെ അറസ്റ്റ് ചെയ്തിരുന്നു. എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും കണ്ടെത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1781 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 107 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 106 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.60782 കി.ഗ്രാം), കഞ്ചാവ് (21.91892 കി.ഗ്രാം), കഞ്ചാവ് ബീഡി (62 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.