നാളെ ഗുരുവായില്‍ 160 വിവാഹങ്ങള്‍; ഓഗസ്റ്റ് 31ന് 190; ബുക്കിങ് 1531 ആയി

നാളെ ഗുരുവായില്‍ 160 വിവാഹങ്ങള്‍; ഓഗസ്റ്റ് 31ന് 190; ബുക്കിങ് 1531 ആയി

ഗുരുവായൂര്‍: ചിങ്ങ മാസം ഒന്നാം തീയതിയായ നാളെ ഗുരുവായൂരില്‍ 160 വിവാഹങ്ങള്‍ നടക്കും. ചിങ്ങമാസത്തില്‍ മാത്രം ഇതുവരെ ബുക്ക് ചെയ്തത് 1531 വിവാഹങ്ങള്‍ ആണ്. ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ 5 മണ്ഡപങ്ങളിലായി നടക്കുന്ന വിവാഹങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടല്‍. ഈ മാസം 31നാണ് ഏറ്റവും അധികം വിവാഹം ബുക്ക് ചെയ്തിരിക്കുന്നത്. 190 വിവാഹങ്ങളാണ് അന്നേദിവസം നടക്കുക.

ഒന്നാം ഓണ ദിനമായ സെപ്റ്റംബര്‍ നാലിന് 87 വിവാഹങ്ങളുണ്ട്. തിരുവോണ ദിവസം 5 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. കര്‍ക്കിടകം കഴിയുന്നതോടെയാണ് ഗുരുവായൂരില്‍ വിവാഹ സീസണ്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തിലെ ഇല്ലംനിറ, തൃപുത്തിരി, ഉത്രാടക്കാഴ്ച, തിരുവോണ സദ്യ, അഷ്ടമി രോഹിണി ആഘോഷങ്ങള്‍ ഈ മാസം ആണ് നടക്കുന്നത്.

ഈ ദിവസങ്ങളില്‍ ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരും. വേഗത്തില്‍ ദര്‍ശനത്തിനായുള്ള ആയിരം രൂപയുടെ നെയ്യ് വിളക്ക് വാങ്ങാനും തിരക്കുണ്ടാകും. ചോറൂണുകള്‍, വാഹനപൂജ വഴിപാട് എന്നിവയുടെ എണ്ണവും ചിങ്ങമാസത്തില്‍ കൂടുതലായിരിക്കും. ക്ഷത്രത്തില്‍ പുലര്‍ച്ചെ മുതല്‍ പ്രഭാതഭക്ഷണവും പ്രസാദ ഊട്ടും ഉണ്ടായിരിക്കും. രാത്രി ഭക്ഷണവും ഉണ്ടാകും.

‘ഞാന്‍ എന്റെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന നിയമങ്ങളല്ല; അതിജീവിത തിരിച്ചുവന്നാല്‍ സന്തോഷം’

‘ഞാന്‍ എന്റെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന നിയമങ്ങളല്ല; അതിജീവിത തിരിച്ചുവന്നാല്‍ സന്തോഷം’

കൊച്ചി: രാജിവെച്ചു പോയവരെ തിരിച്ചെത്തിക്കുന്നത് അമ്മയുടെ അടിയന്തര അജന്‍ഡയിലില്ലെന്ന്‌ പ്രസിഡന്റ് ശ്വേത മേനോന്‍. ചട്ടങ്ങളും നിയമങ്ങളും പ്രകാരം മാത്രമേ രാജിവെച്ചു പോയവരെ തിരിച്ചെത്തിക്കാന്‍ കഴിയൂവെന്നും ശ്വേത കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ച കേസിലെ അതിജീവിത സംഘടനയുടെ ഭാഗമായിരുന്നു.

കൊച്ചി: രാജിവെച്ചു പോയവരെ തിരിച്ചെത്തിക്കുന്നത് അമ്മയുടെ അടിയന്തര അജന്‍ഡയിലില്ലെന്ന്‌ പ്രസിഡന്റ് ശ്വേത മേനോന്‍. ചട്ടങ്ങളും നിയമങ്ങളും പ്രകാരം മാത്രമേ രാജിവെച്ചു പോയവരെ തിരിച്ചെത്തിക്കാന്‍ കഴിയൂവെന്നും ശ്വേത കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ച കേസിലെ അതിജീവിത സംഘടനയുടെ ഭാഗമായിരുന്നു.

ഞാന്‍ എന്റെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന നിയമങ്ങളല്ല. രാജിവെച്ചു പോയവര്‍ക്ക് തിരിച്ചുവരാന്‍ അതിന്റേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്’- ശ്വേത ഒരു മാധ്യമത്തോട് പറഞ്ഞു. ‘അമ്മയില്‍ നിന്ന് പുറത്തുപോയവര്‍ തിരിച്ചുവരണം. അംഗങ്ങള്‍ എല്ലാവരുടേയും ആഗ്രഹം അതു തന്നെയാണ്. എന്തിനാണ് അവര്‍ പിണങ്ങിപ്പോയത് എന്ന ചോദ്യം എല്ലാവര്‍ക്കുമുണ്ട്.

അവര്‍ എല്ലാവരും തിരിച്ചുവരണമെന്നാണ് എന്റെ വ്യക്തിപരമായ ആഗ്രഹം. ചിലപ്പോള്‍ ഒരു മീറ്റിങ്ങില്‍ തീരുമാനിക്കാന്‍ കഴിഞ്ഞേക്കില്ല, പത്തോ നൂറോ മീറ്റിങ്ങുകള്‍ നടത്തേണ്ടിവരും. എന്റെ വ്യക്തിപരമായ ദൗത്യത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ജനറല്‍ ബോഡിയും പിന്തുണയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ അതിന് മുന്‍കൈ എടുക്കും’, -ശ്വേത വ്യക്തമാക്കി.

വിമാനത്തിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ

വിമാനത്തിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ

തിരുവനന്തപുരം: വിമാനത്തിലെ സഹയാത്രികയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വട്ടപ്പാറ സ്വദേശി ജോസിന് എതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

ഇന്നലെയാണ് സംഭവം നടന്നത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായിരുന്നു ജോസും തിരുവനന്തപുരം സ്വദേശിയായ യുവതിയും. ജോസിൻ്റെ തൊട്ട് മുൻ സീറ്റിലാണ് പരാതിക്കാരിയായ യുവതി ഇരുന്നത്. യാത്രക്കിടെ ജോസ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തപ്പോൾ യുവതി എയർലൈൻസ് അധികൃതരെ വിവരം അറിയിച്ചു. ഇവർ പിന്നീട് വിവരം പൊലീസിന് കൈമാറി. വിമാനത്താവളത്തിൽ ജോസിനെ തടഞ്ഞുവെച്ച ശേഷം വലിയതുറ പൊലീസ് എത്തിയപ്പോൾ കൈമാറുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കോളുകള്‍ മുന്‍കൂട്ടി സെറ്റ് ചെയ്യാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്, എങ്ങനെ എന്നറിയാം

കോളുകള്‍ മുന്‍കൂട്ടി സെറ്റ് ചെയ്യാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്, എങ്ങനെ എന്നറിയാം

ഡല്‍ഹി: കോള്‍ ഫീച്ചറില്‍ നിര്‍ണായക അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് കോളുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ജോലി സംബന്ധമായതോ അല്ലെങ്കില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനോ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് ഒരേസമയം നിരവധി പേരെ ഗ്രൂപ്പ് കോളിനായി ക്ഷണിക്കാം. കൂടാതെ കോള്‍ തുടങ്ങുന്നതിന് മുമ്പ് വാട്‌സ്ആപ്പ് എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയും ചെയ്യും. സംഭാഷണങ്ങള്‍ സുഗമവും കൂടുതല്‍ ആകര്‍ഷകവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഗ്രൂപ്പ് കോളുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനും വ്യക്തികളെ ക്ഷണിക്കാനും കഴിയും. കോള്‍ ആരംഭിക്കാന്‍ പോകുമ്പോള്‍ എല്ലാവര്‍ക്കും ഒരു അറിയിപ്പ് ലഭിക്കും. കൂടാതെ കോളുകളില്‍ പുതുതായി ഇന്‍-കോള്‍ ഇന്ററാക്ഷന്‍ ടൂളുകള്‍ ലഭ്യമാണ്. ഇമോജികള്‍ ഉപയോഗിച്ച് സംസാരിക്കാനോ സന്ദേശങ്ങള്‍ കൈമാറുന്നതിനോ ഇതിലൂടെ സാധിക്കും.

കോള്‍സ് ടാബില്‍ കോളില്‍ ആരൊക്കെയാണ് പങ്കെടുക്കുന്നത് എന്നിവ കാണിക്കുന്നു, കൂടാതെ ഇന്‍വൈറ്റ് ലിങ്കുകള്‍ പങ്കിടാന്‍ സാധിക്കും. ലിങ്കിലൂടെ ആരെങ്കിലും പുതുതായി ജോയിന്‍ ചെയ്യുമ്പോള്‍ കോള്‍ ക്രിയേറ്റേഴ്‌സിന് അലേര്‍ട്ടുകളും ലഭിക്കും. എല്ലാ കോളുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിലൂടെ സുരക്ഷിതമാണ്. പുതിയ അപ്‌ഡേറ്റുകള്‍ ആഗോളതലത്തില്‍ ലഭ്യമായി തുടങ്ങി, വരും ദിവസങ്ങളില്‍ എല്ലാ ഉപയോക്താക്കളിലേക്കും ഇതെത്തുമെന്നാണ് റിപ്പോര്‍ട്ട്.

വാട്‌സ്ആപ്പില്‍ ഒരു കോള്‍ എങ്ങനെ ഷെഡ്യൂള്‍ ചെയ്യാം

വാട്‌സ്ആപ്പില്‍ കോള്‍ ഷെഡ്യൂള്‍ ചെയ്യാന്‍, ആപ്പ് തുറന്ന് കോള്‍സ് ടാബിലേക്ക് പോകുക. കോള്‍ ഐക്കണില്‍ ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് വിളിക്കേണ്ട കോണ്‍ടാക്റ്റ് അല്ലെങ്കില്‍ ഗ്രൂപ്പ് തെരഞ്ഞെടുക്കുക. കോള്‍ ഉടന്‍ ആരംഭിക്കുന്നതിന് പകരം, ഷെഡ്യൂള്‍ കോള്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇവിടെ തീയതിയും സമയവും സെറ്റ് ചെയ്യുക, ഇത് വിഡിയോ കോളാണോ ഓഡിയോ കോളാണോ എന്ന് തെരഞ്ഞെടുക്കുക, സ്ഥിരീകരിക്കാന്‍ പച്ച ബട്ടണ്‍ ടാപ്പ് ചെയ്യുക. ഷെഡ്യൂള്‍ ചെയ്ത കോള്‍ നിങ്ങളുടെ കോള്‍ ലിസ്റ്റില്‍ ദൃശ്യമാകും.

അർഖം ഗ്രീൻ ക്യാമ്പസ് ഉദ്ഘാടനം ആഗസ്റ്റ് 17 ന്

അർഖം ഗ്രീൻ ക്യാമ്പസ് ഉദ്ഘാടനം ആഗസ്റ്റ് 17 ന്

തിരുവനന്തപുരം/കല്ലമ്പലം: പാലാംകോണം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ദാറുൽ അർഖം അൽ ഹിന്ദിൻ്റെ മേൽനോട്ടത്തിൽ കല്ലമ്പലം ഒറ്റൂരിൽ ആഗസ്റ്റ് 17ന് ഗ്രീൻ ക്യാമ്പസ് പ്രവർത്തനമാരംഭിക്കും.

ആത്മീയ-ഭൗതിക വിദ്യാഭ്യാസ സമന്വയത്തിലൂടെ ധാർമിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന സമൂഹസൃഷ്ടിയാണ് ഗ്രീൻ ക്യാമ്പസിൻ്റെ ലക്ഷ്യം.

തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെ കുറവുള്ള ഒരു പ്രദേശം എന്ന നിലക്ക് നിർധനരായ ധാരാളം കുട്ടികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. കുറഞ്ഞ ചിലവിൽ ഭൗതികവും ആത്മീയവുമായ വിദ്യാഭ്യാസം ഒരു കുടക്കീഴിൽ നൽകുന്നു എന്നതാണ് ക്യാമ്പസിൻ്റെ പ്രത്യേകത.

സ്കൂൾ, ഹയർസെക്കൻഡറി, സ്കൂൾ ഓഫ് ഖുർആൻ, ശറഇയ്യ കോളേജ്, ഹിഫ്ള് കോളേജ്, വുമൺസ് ക്യാമ്പസ് എന്നിവ ക്യാമ്പസ്സിൽ സജ്ജമാക്കിയിട്ടുണ്ട്.

ഉച്ചക്ക് രണ്ടു മണി മുതൽ അർഖം ഫാമിലി മീറ്റും വൈകിട്ട് നാലു മണി മുതൽ ഉദ്ഘാടന സമ്മേളനവും നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.

ലജ്നത്തുൽ ബൂഹൂസുൽ ഇസ്ലാമിയ ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യും. ദാറുൽ അർഖം പ്രിൻസിപ്പൽ അബ്ദുല്ലത്തീഫ് സുല്ലമി അധ്യക്ഷത വഹിക്കും.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി. എൻ. അബ്ദുല്ലത്തീഫ് മദനി കെട്ടിയ സമുച്ചയത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും.

അടൂർ പ്രകാശ് എം.പി., വി. ജോയ് എം.എൽ.എ., എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ. അഷ്റഫ്, ജാമിയ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി, തുടങ്ങി രാഷ്ട്രീയ-മത -സാംസ്കാരിക രംഗത്തെ ഉന്നതർ സംബന്ധിക്കും. ഷാർജ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡണ്ട് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നിർവഹിക്കും.

സംസ്ഥാനത്ത് മഴ കനക്കുന്നു; 5 ജില്ലകളില്‍ ഓറഞ്ച്; ഒന്‍പത് ഇടത്ത് യെല്ലോ

സംസ്ഥാനത്ത് മഴ കനക്കുന്നു; 5 ജില്ലകളില്‍ ഓറഞ്ച്; ഒന്‍പത് ഇടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് എല്ലായിടത്തും യെല്ലോ അലര്‍ട്ടുമാണ്.

ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ യെല്ല അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മലപ്പറും കോഴിക്കോട് വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ചൊവ്വാഴ്ച കാസര്‍കോട് ജില്ലയില്‍ തീവ്രമഴ തുടരും. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നദികളില്‍ യെല്ലോ അലര്‍ട്ട്

അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ വാമനപുരം, അച്ചന്‍കോവില്‍, ഭാരതപുഴ, ചാലക്കുടി നദികളില്‍ സംസ്ഥാന ജലസേചന വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

തിരുവനന്തപുരം : വാമനപുരം (മൈലമൂട് സ്റ്റേഷന്‍)

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ഏഉ സ്റ്റേഷന്‍)

പാലക്കാട് : ഭാരതപുഴ (വണ്ടാഴി സ്റ്റേഷന്‍)

തൃശൂര്‍ :ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.