“പാമ്പുകടിച്ചാൽ ആശുപത്രിയിൽ തന്നെയാണ് ചികിത്സ”; വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

“പാമ്പുകടിച്ചാൽ ആശുപത്രിയിൽ തന്നെയാണ് ചികിത്സ”; വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

തിരുവനന്തപുരം: പാമ്പ്‌ കടിയേറ്റൽ ആശുപത്രിയിൽ തന്നെയാണ് ചികിത്സ എന്ന വിഷയത്തിൽ വർക്ക്ഷോപ്പ് സംഘടിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ – കേരള സ്റ്റേറ്റ് ചാപ്റ്റർ, ഫൗണ്ടേഷൻ ഫോർ പീപ്പിൾ-സെൻട്രിക് ഹെൽത്ത് സിസ്റ്റംസുമായി സഹകരിച്ച്, വട്ടപ്പാറയിലുള്ള ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിൽ ആണ് (എസ് യു ടി) പാമ്പുകടിയേറ്റാൽ വിഷബാധ തടയുന്നതിനെക്കുറിച്ചുള്ള ഏകദിന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്.

പ്രമുഖ ഡോക്ടറും ആരോഗ്യ നയ വിദഗ്ദ്ധനും ന്യൂഡൽഹിയിലെ ഫൗണ്ടേഷൻ ഫോർ പീപ്പിൾ-സെൻട്രിക് ഹെൽത്ത് സിസ്റ്റംസിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ. ചന്ദ്രകാന്ത് ലഹരിയ (എംബിബിഎസ്, എംഡി, ഡിഎൻബി) ഉൾപ്പെടെയുള്ള വിദഗ്ധരാണ് പരിപാടി നയിച്ചത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), യുണിസെഫ്, ലോക ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ദേശീയ, അന്തർദേശീയ സംഘടനകളുടെ ഉപദേഷ്ടാവായി ഡോ. ലഹരിയ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ. കാത്യായനി, ഡോ. കൃഷ്ണകുമാർ എം.കെ. തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യയിലെ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമായ പാമ്പുകടിയേറ്റ വിഷബാധ തടയൽ, നേരത്തെ തിരിച്ചറിയൽ, കൈകാര്യം ചെയ്യൽ എന്നിവയ്ക്കുള്ള തന്ത്രങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള സെമിനാറുകളും സംവേദനാത്മക ചർച്ചകളും പരിപാടിയിൽ ഉണ്ടായിരുന്നു. ഇത്തരം സംരംഭങ്ങൾ ആരോഗ്യ സംരക്ഷണ ദാതാക്കളെ ശക്തിപ്പെടുത്തുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

മുറ്റമടിക്കുന്നതിനിടെ വൈദ്യുതി ലൈന്‍ പൊട്ടിവീണു, വടകരയില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം

മുറ്റമടിക്കുന്നതിനിടെ വൈദ്യുതി ലൈന്‍ പൊട്ടിവീണു, വടകരയില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വടകര തോടന്നൂരിലാണ് വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചത്. തോടന്നൂര്‍ ആശാരികണ്ടി ഉഷയാണ് (53) മരിച്ചത്.

രാവിലെ മുറ്റമടിക്കുമ്പോള്‍ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പില്‍ നിന്നാണ് ഷോക്കേറ്റത്. ഉഷയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനില്‍ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ഉഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇനി ഒരുവര്‍ഷം കണ്ഠരര് മഹേഷ് മോഹനര് ശബരിമല തന്ത്രി; ചിങ്ങമാസ പൂജകള്‍ക്കായി ഇന്ന് നട തുറക്കും

ഇനി ഒരുവര്‍ഷം കണ്ഠരര് മഹേഷ് മോഹനര് ശബരിമല തന്ത്രി; ചിങ്ങമാസ പൂജകള്‍ക്കായി ഇന്ന് നട തുറക്കും

ശബരിമല: താഴമണ്‍മഠം കണ്ഠരര് മഹേഷ് മോഹനര് ശനിയാഴ്ച മുതല്‍ ഒരുവര്‍ഷം ശബരിമല തന്ത്രി പദവി വഹിക്കും. ശബരിമലയുടെ താന്ത്രികാവകാശമുള്ള താഴമണ്‍ മഠത്തിലെ രണ്ടു കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഓരോ വര്‍ഷം വീതം ഈ പദവി വഹിക്കുന്നത്.

ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചിങ്ങമാസ പൂജകള്‍ക്ക് നട തുറക്കുന്നത് കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലായിരിക്കും. ചിങ്ങമാസപ്പൂജകള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി പത്തിന് നടയടയ്ക്കും. ചിങ്ങപ്പുലരിയില്‍ ഗണപതി ഹോമമാണ് അദ്ദേഹത്തിന്റെ ആദ്യചടങ്ങ്. പിന്നിട്ടവര്‍ഷം കണ്ഠരര് രാജീവര്‍ക്കായിരുന്നു താന്ത്രിക ചുമതല. അദ്ദേഹത്തിന്റെ മകന്‍ കണ്ണൂര്‍ ബ്രഹ്മദത്തനും സന്നിധാനത്തെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. അടുത്ത കര്‍ക്കിടകമാസ പൂജകള്‍ക്ക് നടതുറക്കുന്നതുവരെയാണ് കണ്ഠരര് മഹേഷ് മോഹനര് തന്ത്രി ചുമതലകള്‍ വഹിക്കുക. തുടര്‍ന്ന് കണ്ഠരര് രാജീവരും കണ്ഠരര് ബ്രഹ്മദത്തനും ചുമതലകളിലെത്തും.

വിഷമദ്യ ദുരന്തം: മരിച്ചവരില്‍ 10 നേപ്പാളികള്‍, കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

വിഷമദ്യ ദുരന്തം: മരിച്ചവരില്‍ 10 നേപ്പാളികള്‍, കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. 10 നേപ്പാൾ സ്വദേശികൾ ദുരന്തത്തിൽ മരിച്ചതായി എംബസി അറിയിച്ചു. കണ്ണൂർ സ്വദേശി പി സച്ചിന്റെ മരണം കഴിഞ്ഞ ദിവസം അധികൃതർ സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. 3 വർഷമായി കുവൈത്തിൽ ജോലി ചെയ്തു വരുക ആയിരുന്നു സച്ചിൻ.

അതേസമയം ചികിത്സയിലുണ്ടായിരുന്ന 5 മലയാളികൾ കൂടി മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്ത് വിടുന്നതിൽ കുവൈത്ത് അധികൃതർ തയ്യാറായിട്ടില്ല. നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇന്ത്യൻ എംബസിയും മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിച്ചിട്ടില്ല.

നേപ്പാൾ സ്വദേശികളായ 35 പേരാണ് വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയത്. ഇവരിൽ 10 പേർ മരിച്ചതായി കുവൈത്തിലുള്ള നേപ്പാൾ എംബസി അധികൃതർ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് നേപ്പാൾ എംബസിയുടെ +96561008956 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് 16 നേപ്പാൾ സ്വദേശികൾ മരിച്ചതായി ഫെഡറേഷൻ ഓഫ് നേപ്പാളി ജേർണലിസ്റ്റ്‌ എന്ന സംഘടനാ രംഗത്ത് എത്തി. വിഷ മദ്യവുമായി ബന്ധപ്പെട്ട് കുവൈത്തിൽ മരിക്കുന്ന നേപ്പാൾ സ്വദേശികളുടെ എണ്ണം വർധിച്ചതായും പൗരന്മാർ ജാഗ്രത പുലർത്തണമെന്നും സംഘടനാ അഭ്യർത്ഥിച്ചു.

വിഷ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് 160 പേരാണ് ചികിത്സ തേടിയത്. ഇതിൽ 23 പേർ മരിച്ചതായും നിരവധിപ്പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നതായും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ വ്യപകമായി പരിശോധന നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വ്യാജമദ്യ നിര്‍മാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാരാന്ത്യ അവധിയിലേക്ക് കടക്കും മുൻപ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കൂടുതൽ മൃതദേഹങ്ങൾ വിട്ടു നൽകാൻ കുവൈത്ത് അധികൃതർ നീക്കം തുടങ്ങിയിട്ടുണ്ട്.

പണം കൊടുത്തില്ല, ലോട്ടറി ടിക്കറ്റ് കയ്യില്‍ കിട്ടിയതുമില്ല. എന്നിട്ടും ജയേഷ് കുമാറിന് കിട്ടിയത് ഒന്നാം സമ്മാനം

പണം കൊടുത്തില്ല, ലോട്ടറി ടിക്കറ്റ് കയ്യില്‍ കിട്ടിയതുമില്ല. എന്നിട്ടും ജയേഷ് കുമാറിന് കിട്ടിയത് ഒന്നാം സമ്മാനം

പണം കൊടുത്തില്ല, ലോട്ടറി ടിക്കറ്റ് കയ്യില്‍ കിട്ടിയതുമില്ല. എന്നിട്ടും ജയേഷ് കുമാറിന് കിട്ടിയത് ഒന്നാം സമ്മാനം.
കരണി സ്വദേശി നെല്ലുവായ് ജയേഷ് കുമാറിനാണ് കേരള സർക്കാരിന്റെ ധനലക്ഷ്മി ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. അതും കടമായി വാങ്ങിയ, ഫലപ്രഖ്യാപനം വരുമ്ബോഴും കയ്യില്‍ കിട്ടാത്ത ടിക്കറ്റിന്.

കല്‍പറ്റ – ബത്തേരി റൂട്ടിലോടുന്ന പൂക്കോട്ടില്‍ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ജയേഷ്. മിക്കപ്പോഴും ലോട്ടറി എടുക്കുന്ന സ്വഭാവം ഈ യുവാവിനുണ്ട്. കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ കല്‍പറ്റ പുതിയ ബസ് സ്റ്റാൻഡിലെ അമ്മ ലോട്ടറി ഏജൻസിയിലെ ജീവനക്കാരോട് അഞ്ച് ടിക്കറ്റുകള്‍ മാറ്റിവെക്കാൻ ജയേഷ് പറഞ്ഞിരുന്നു. അതില്‍ ഒന്നായ DA 807900 ടിക്കറ്റിനാണു അന്നു തന്നെ നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം അടിച്ചത്. ലോട്ടറി ഏജൻസിയിലെ ജീവനക്കാർ വിളിച്ചു പറഞ്ഞപ്പോഴാണ് ജയേഷും താനെടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്ന് അറിയുന്നത്.

ബുധനാഴ്ച്ച വൈകിട്ട് മൂന്നു മണിക്ക് ശേഷമാണ് ജയേഷിന് ലോട്ടറിക്കടയില്‍ നിന്ന് വിളിയെത്തിയത്. നിങ്ങള്‍ക്കു വേണ്ടി എടുത്തു വച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചതെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ജയേഷിനും ടിക്കറ്റിനെക്കുറിച്ച്‌ ഓർമ വന്നത്. പിന്നീട് ലോട്ടറി ഏജൻസി ഉടമ ആരോഷ് വിളിച്ചപ്പോഴാണ് ഒന്നാം സമ്മാനം തനിക്ക് തന്നെയാണ് അടിച്ചതെന്ന് മനസ്സിലായത്.

മിക്കപ്പോഴും ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളാണു ജയേഷ് എന്ന് അമ്മ ലക്ഷ്മി പറഞ്ഞു. 9 സെന്റ് സ്ഥലമുള്ളതില്‍ പണി പൂർത്തീകരിക്കാത്ത ഒരു വീടാണുള്ളത്. ഈ പണം കിട്ടിയാല്‍ വീട് നന്നാക്കണം എന്നാണ് ആഗ്രഹമെന്നു ലക്ഷ്മി പറഞ്ഞു. കുറച്ച്‌ സ്ഥലം വാങ്ങാനും ആലോചനയുണ്ടെന്നു ജയേഷ് പറഞ്ഞു. പതിവുപോലെ ബസില്‍ ജോലി തുടരാണ് തീരുമാനം. പരേതനായ നല്ലനാണ് അച്ഛൻ. ഒന്നാം സമ്മാനം അടിച്ച ലോട്ടറി കല്‍പറ്റയിലെ ബാങ്കില്‍ ഏല്‍പിച്ചു. കല്‍പറ്റ അമ്മ ലോട്ടറി ഏജൻസി പനമരം ദീപ്തി ലോട്ടറി ഏജൻസിയില്‍ നിന്നും എടുത്തു വിറ്റ ടിക്കറ്റാണിത്.

കേന്ദ്ര സർവകലാശാലയിലും തിരുവനന്തപുരം വിമൻസ്, കാഞ്ഞിരംകുളം ​ഗവൺമെ​ന്റ് കോളേജുകളിലും ​ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ

കേന്ദ്ര സർവകലാശാലയിലും തിരുവനന്തപുരം വിമൻസ്, കാഞ്ഞിരംകുളം ​ഗവൺമെ​ന്റ് കോളേജുകളിലും ​ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ

കാസർകോടുള്ള കേരള കേന്ദ്ര സ‍ർവകലാശാലയിലും തിരുവനന്തപുരം ​ഗവൺമെ​ന്റ് വിമൻസ് കോളേജിലും കാഞ്ഞിരംകുളം ​ഗവൺമെ​ന്റ് കോളേജിലും വിവിധ വകുപ്പുകളിൽ ​ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ.

കേന്ദ്രസർവകലാശാലയിലേക്ക് ഓ​ഗസ്റ്റ് 22 വരെ അപേക്ഷിക്കാം. വനിതാകോളേജിൽ ഓ​ഗസ്റ്റ് 20 ന് യോ​ഗ്യതയുള്ളവ‍ർക്ക് നേരിട്ട് ഹാജരായി അഭിമുഖത്തിൽ പങ്കെടുക്കാം.

കേരള കേന്ദ്ര സര്‍വകലാശാല ഒഴിവുകള്‍
കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോളജി, കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ജിനോമിക് സയന്‍സ്, ജിയോളജി, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആൻഡ് പൊളിറ്റിക്‌സ്, സംസ്‌കൃതം, യോഗ എന്നീ വിഷയങ്ങളില്‍ ഓരോ ഒഴിവ് വീതമാണുള്ളത്.

ബന്ധപ്പെട്ട വിഷയങ്ങളിലോ അനുബന്ധ വിഷയങ്ങളിലോ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. യുജിസി നെറ്റ്/ അംഗീകൃത സ്ലെറ്റ്/ സെറ്റ് അല്ലെങ്കില്‍ യുജിസി മാനദണ്ഡപ്രകാരമുള്ള പിഎച്ച്ഡി എന്നിവ വേണം. താത്പര്യമുള്ളവര്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദിഷ്ട മാതൃകയില്‍ ബയോഡാറ്റ ഉള്‍പ്പെടെ est.teach@cukerala.ac.in എന്ന ഇമെയിലിലേക്ക് അപേക്ഷിക്കേണ്ടതാണ്. അവസാന തീയതി ഓഗസ്റ്റ് 22.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cukerala.ac.in സന്ദര്‍ശിക്കുക.

ഗവൺമെ​ന്റ് വിമൻസ് കോളേജ്
തിരുവനന്തപുരം ​ഗവൺമെ​ന്റ് വിമൻസ് കോളേജിൽ ഹോം സയൻസ് ജനറൽ വിഭാഗത്തിൽ 2025-26 അദ്ധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം ഓഗസ്റ്റ് 20 ന് രാവിലെ 10 ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ മാത്രം യോഗ്യത, ജനനതിയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, മേഖലാ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് കോളേജിൽ നേരിട്ട് ഹാജരാകണം.

കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജ്
തിരുവനന്തപുരം കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ 2026 മാർച്ച് 31 വരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് knmcollege@gmail.com ലേയ്ക്ക് ഓഗസ്റ്റ് 18ന് വൈകിട്ട് അഞ്ചിന് മുമ്പ് അയയ്ക്കണം.