2026ൽ കണ്ണടച്ചു തുറക്കും വേഗത്തിൽ ലക്ഷ്യത്തിലെത്താൻ ദുബൈ

2026ൽ കണ്ണടച്ചു തുറക്കും വേഗത്തിൽ ലക്ഷ്യത്തിലെത്താൻ ദുബൈ

ദുബൈ: ലോകത്ത് പകൽ സമയങ്ങളിൽ ഏറ്റവും കൂടുതൽ ജനത്തിരക്കുള്ള നഗരപ്രദേശങ്ങളിലൊന്നിലെ ട്രാഫിക് ജാം ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഗതാഗതക്കുരുക്ക് അഴിക്കുന്നതിനും യാത്രാവേഗം കൂട്ടുന്നതിനും വിവിധ പദ്ധതികളുമായി ദുബൈ അതിവേഗം സഞ്ചരിക്കുകയാണ്. ഈ വർഷം ദുബൈയിൽ പുതിയ ഗതാഗത സംവിധാനങ്ങൾ നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ്.

ദുബൈയിലെ ഡ്രൈവറില്ലാ ഗതാഗത സംവിധാനവും, അതിവേഗ, പൂർണ്ണ വൈദ്യുത ഭൂഗർഭ ഗതാഗത സംവിധാനവുമാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായ രണ്ട് പദ്ധതികൾ

റോഡ് വഴി സഞ്ചരിച്ചാൽ 20 മിനിട്ട് കൊണ്ട് എത്തുന്ന ദുരം വെറും മൂന്ന് മിനിട്ട് കൊണ്ട് എത്തുന്ന സംവിധാനമാണ് ദുബൈ ലൂപ്പ് എന്ന അതിവേഗ വൈദ്യുത ഭൂഗർഭ ഗതാഗത സംവിധാനം. ഇത് ഈ വർഷം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) ചെയർമാൻ മത്താർ അൽ തായർ അറിയിച്ചു.

ഇലോൺ മസ്കിന്റെ ബോറിങ് എന്ന കമ്പനിയാണ് ദുബൈ അതിവേഗ വൈദ്യുത ഭൂഗർഭ ഗതാഗത സംവിധാനം ഒരുക്കുന്നത്. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിന് മാത്രം 60 കോടി ദിർഹം ചെലവ് വരുമെന്ന് കണക്കാക്കുന്നു. പദ്ധതി പൂർത്തിയാക്കുമ്പോൾ നിലവിലത്തെ കണക്കനുസരിച്ച് അത് 250 കോടി ദിർഹമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്ത് ആദ്യമായി ഇത്തരമൊരു ഗതാഗത സംവിധാനം നടപ്പാക്കിയത് അമേരിക്കയിലെ ലാസ് വേഗസ് എന്ന നഗരമാണ്. അതിന് ശേഷം അത് നടപ്പാക്കാൻ ഒരുങ്ങുന്നത് ദുബൈ ആണ്.

ഡ്രൈവറില്ലാ വാഹനം
ദുബൈയിലെ തന്നെ മറ്റൊരു പ്രധാന ഗതാഗത സംവിധാനമാണ് ഡ്രൈവറില്ലാത്ത വാഹനനിര. ട്രെയിൻ പോലെ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഇത്.

ഇടവിട്ടുള്ള സ്റ്റോപ്പുകളില്ലാതെ പോയിന്റ്-ടു-പോയിന്റ് യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ. നഗരങ്ങളിലെ ഹ്രസ്വ ദൂര യാത്രകൾ കൂടുതൽ വേഗതയാർന്നതും സൗകര്യപ്രദമാക്കുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ള ഓട്ടോമേറ്റഡ് ട്രാൻസിറ്റ് നെറ്റ്‌വർക്ക് സംവിധാനമാണ് ഇത്.

നിർദിഷ്ട സംവിധാനം ഡ്രൈവറില്ലാ ഇലക്ട്രിക് വാഹനങ്ങളായിരിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നതും റോഡ് ഗതാഗതത്തിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്നതുമാണ്. നിലവിലുള്ള റോഡുകൾക്കും യൂട്ടിലിറ്റി നെറ്റ്‌വർക്കുകൾക്കും തടസ്സങ്ങൾ കുറച്ചു കൊണ്ട്, തറനിരപ്പിൽ ഉയർത്താനോ അതനിലയിൽ വിന്യസിക്കാനോ കഴിയുന്ന ഒതുക്കമുള്ളതും വീതി കുറഞ്ഞതുമായ ഗൈഡ്‌വേകളിലാകും ഇത് പ്രവർത്തിക്കുക.

ഓരോ വാഹനത്തിനും നാല് മുതൽ ആറ് വരെ യാത്രക്കാരെ വഹിക്കാനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനും കഴിയും.

ഗ്ലൈഡ്‌വേസിന്റെ സാങ്കേതികവിദ്യ ഒരു സെക്കൻഡ് വേഗതയിൽ പ്രവർത്തിക്കുന്ന പത്തിലധികം വാഹനങ്ങളുടെ വെർച്വൽ പ്ലാറ്റൂണിങ് ആണ്. “ഇതിനർത്ഥം 10 കാറുകൾ വരെ ഒരു ട്രെയിൻ പോലെ വെർച്വലായി പരസ്പരം ബന്ധിപ്പിക്കാൻ കഴിയും എന്നാണ്. അതിനാൽ, ഇത് ശരിക്കും പൊതുഗതാഗത സംവിധാനം പോലെയാണ്. ഇതിന് നല്ല സാധ്യതയുണ്ടെന്ന് ഞങ്ങൾ കരുതുന്നു, ” എന്ന് ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് ഹാഷെം ബഹ്‌റോസിയാൻ ഈ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ അസിസ്റ്റ​ന്റ്, മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ്;തിരുവന്തപുരത്തും വയനാടും ജോലി ഒഴിവ്

തൊഴിലുറപ്പ് പദ്ധതിയിൽ അസിസ്റ്റ​ന്റ്, മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ്;തിരുവന്തപുരത്തും വയനാടും ജോലി ഒഴിവ്

തിരുവനന്തപുരത്ത് തൊഴിലുറപ്പ് പദ്ധതിയിൽ അസിസ്റ്റന്റ് തസ്തികയിലും വയനാട് മെഡിക്കൽ കോളജ് ഡെന്റിസ്ട്രി വിഭാഗത്തിൽ ജൂനിയർ റെസിഡന്റ് തസ്തികയിലുമാണ് ഒഴിവുകൾ. ദിവസവേതനത്തിലും ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലുമാണ് നിയമനം.

തൊഴിലുറപ്പ് പദ്ധതിയിൽ അസിസ്റ്റന്റ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള
കമ്പ്യൂട്ടർ -( എംഎസ് ഓഫീസ്, ഡിസിഎ. പിജിഡിസിഎ).

പ്രവൃത്തിപരിചയം

ഒരു വർഷത്തെ പ്രവൃത്തിപരിചയം (മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗ്രാമ/ ബ്ലോക്ക് പഞ്ചായത്തുകളിൽ AITA (അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ്) തസ്തികയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന).

www.nregs.kerala.gov.in ൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോമും യോഗ്യത, പ്രവൃത്തിപരിചയം, തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം വേണം അപേക്ഷ സമർപ്പിക്കാൻ.

അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി
ഫെബ്രുവരി 10ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ ലഭിക്കണം.

അപേക്ഷ ലഭിക്കേണ്ട വിലാസം

മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, മൂന്നാംനില, റവന്യു കോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം, പിൻ – 6950333 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ ലഭ്യമാക്കണം.

നിയമന രീതി : ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം

കൂടുതൽ വിവരങ്ങൾക്ക്: www.nregs.kerala.gov.in,

ഫോൺ: 0471-2313385, 1800 425 1004.

ഡെന്റിസ്ട്രിയിൽ ജൂനിയർ റെസിഡന്റ്
വയനാട് ഗവൺമെ​ന്റ് മെഡിക്കൽ കോളേജിൽ ഡെന്റിസ്ട്രി (OMFS) വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ നിലവിലുള്ള ഒഴിവിൽ നിയമനം നടത്തുന്നു.

യോഗ്യത

ബിഡിഎസ്/എംഡിഎസ് (ഒഎംഎഫ്എസ്) യോഗ്യതയും കേരള ഡെന്റൽ കൗൺസിലിൽ സ്ഥിര രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് നിയമനം നടത്തുന്നതിനായി നിശ്ചയിട്ടുള്ള വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജറിയിൽ പി.ജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും

അഭിമുഖം സ്ഥലം ദിവസം സമയം
ഫെബ്രുവരി 17 ന് രാവിലെ 11 മണിക്ക് വയനാട് ​ഗവൺമെ​ന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വച്ചാണ് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നത്.

അഭിമുഖത്തിന് ഹാജരാക്കേണ്ട രേഖകൾ
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത അസൽ സർട്ടിഫിക്കറ്റുകൾ, (എസ് എസ് എൽ സി, യുജി/പിജി മാർക്ക് ലിസ്റ്റ് ഉൾപ്പെടെ) പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം വേണം അഭിമുഖത്തിന് ഹാജരാകേണ്ടത്.

ശമ്പളം: പ്രതിമാസം 52,000 രൂപ സമാഹൃതം

നിയമന രീതി : കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആണ് ഈ നിയമനം.

28 സമുദായങ്ങളെ എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്തും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

28 സമുദായങ്ങളെ എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്തും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും എന്നാല്‍ വിദ്യാഭ്യാസ അനുകൂല്യങ്ങള്‍ക്കുള്ള എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതുമായ 28 സമുദായങ്ങളെ എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പിന്നാക്ക വിഭാഗ കമ്മീഷന്റെ ഉപദേശം അംഗീകരിച്ചാണ് തീരുമാനം.

ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനുവദിക്കുന്നത് 1965 ലെ കുമാരപിള്ള കമീഷന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായിരുന്നു.

അതുകൊണ്ടു തന്നെ ഈ 28 സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ സംവരണ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍, സംസ്ഥാന പിന്നാക്ക കമ്മീഷനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഇതോടെ 28 സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു കൂടി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാനാകും.

എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിഭാഗങ്ങള്‍

1 . അമ്പലക്കാരന്‍, 2. അഞ്ചുനാടു വെള്ളാളര്‍ 3. ദാസ 4. കോട്ടയാര്‍ 5 കുമാര ക്ഷത്രിയ 6 കുന്നുവര്‍ മന്നാടി 7 എസ്‌ഐയുസി നാടാര്‍ 8 നായിഡു 9 കോടാങ്കി നായ്ക്കന്‍ 10 ഗൗണ്ടര്‍ വിഭാഗത്തിലെ പുലവ / വേട്ടുവ / പടയ്യാച്ചി / കവലിയ 11 സേനൈ തലവര്‍ , ഇളവന്ന്യാര്‍ , ഇളവന്യ 12 തച്ചര്‍ ( മരപ്പണിക്കാരായ ) 13 തോല്‍ കൊല്ലന്‍സ് 14 മഹേന്ദ്ര മേദര 15 വിഷവന്‍ ( മലബാര്‍ ) 16 കമ്മാറ 17 . ചെട്ടികള്‍ – മൗണ്ടാടന്‍ – ഇടനാടന്‍ 18. എഴുത്തശ്ശന്‍ 19. കടച്ചി കൊല്ലന്‍ 20. കൊങ്കു നാവിതന്‍ , വേട്ടുവ നാവിതന്‍ , അടുത്തോന്‍ 21.കൊങ്കു വെള്ളാള ഗൗണ്ടര്‍ വിഭാഗത്തിലെ – , നാട്ടു ഗൗണ്ടര്‍ , വെള്ളാള ഗൗണ്ടര്‍ , പാല ഗൗണ്ടര്‍ , പൂശാന്‍ ഗൗണ്ടര്‍ , പാല വെള്ളാള ഗൗണ്ടര്‍ 22. വടുക , വടുവ , വടുകര്‍ , വടുവന്‍സ് , വടുഗന്‍ഡ് , വടുകര്‍സ് , വടുകാസ് , വടുകന്‍സ് , 23. വാണിയന്‍സ് 24. യോഗീസ് , കുരുക്കള്‍ / ഗുരുക്കള്‍ , ചെട്ടിയാര്‍ , ഹിന്ദു ചെട്ടി , പപ്പട ചെട്ടി 25. മലയ കണ്ടി ( മലമ്പാര്‍ ഒഴികെ ) 26. ശൈവ വെള്ളാളയിലെ ( ചേരക്കുള വെള്ളാള , കര്‍ കര്‍ത്ത വെള്ളാള , ചോഴിയ വെള്ളാള , പിള്ളൈ 27. കണിയാര്‍ 28. ഈഴവ

ഈ വിഭാഗങ്ങളുടെ ദീര്‍ഘകാലത്തെ നിവേദനങ്ങള്‍ പരിഗണിച്ചാണ് ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവര്‍ക്ക് വിദ്യാഭ്യാസ സംവരണ അനുകൂല്യങ്ങള്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

ഖേംചന്ദ് സിങ് മുഖ്യമന്ത്രി, രണ്ട് ഉപമുഖ്യമന്ത്രിമാര്‍; മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു

ഖേംചന്ദ് സിങ് മുഖ്യമന്ത്രി, രണ്ട് ഉപമുഖ്യമന്ത്രിമാര്‍; മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു

ഇംഫാല്‍: രാഷ്ട്രപതി ഭരണം പിന്‍വലിച്ചതിന് പിന്നാലെ മണിപ്പുരില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. ബിജെപി നേതാവ് വൈ. ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് ഇംഫാലിലെ ലോക്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

മുഖ്യമന്ത്രിക്ക് പുറമേ രണ്ട് ഉപമുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞചെയ്തു. ബിജെപിയുടെ നെംചാ കിപ്ജെന്‍, നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ ലോസി ദിഖോ എന്നിവരാണ് പുതിയ ഉപമുഖ്യമന്ത്രിമാര്‍. കുക്കി വിഭാഗത്തില്‍ നിന്ന് ആദ്യമായി ഉപമുഖ്യമന്ത്രിയാകുന്ന ആളാണ് നെംചാ.

ബിജെപിയുടെ ഗോവിന്‍ദാസ് കൊന്‍തൗജം, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഖേ ലോകേന്‍ എന്നിവര്‍ മന്ത്രിമാരായും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി എംഎല്‍എമാരും സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി ഭാരവാഹികളും എന്‍ഡിഎ നേതാക്കളും പങ്കെടുത്തു.

ഒമ്പത് വയസുകാരിയെ നിര്‍ബന്ധിച്ച് ഉമ്മ വെപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

ഒമ്പത് വയസുകാരിയെ നിര്‍ബന്ധിച്ച് ഉമ്മ വെപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

തിരുവനന്തപുരം: ഒന്‍പത് വയസ്സുകാരിയെ നിര്‍ബന്ധിച്ച് ഉമ്മ വെപ്പിക്കുകയും കടന്നുപിടിക്കുകയും ചെയ്ത കേസിലെ പ്രതിയും വെട്ടുകാട് സ്വദേശി ബേസില്‍ ജോസഫിനെ(54) വിവിധ വകുപ്പുകളിലായി 14 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. 26,000 രൂപ പിഴയും വിധിച്ചു. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷ വിധിച്ചത്.

പിഴ അടയ്ക്കാത്ത പക്ഷം 3 വര്‍ഷം 3 മാസം തടവ് കൂടുതലായി അനുഭവിക്കണം. വിവിധ വകുപ്പുകളില്‍ ഏറ്റവും കുറഞ്ഞ ശിക്ഷയായ അഞ്ച് വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴത്തുകയും ലീഗല്‍ സര്‍വിസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്കു നല്‍കണം എന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു.

2024 ഒക്ടോബര്‍ 20ന് വൈകിട്ടാണ് സംഭവം നടന്നത്. വീട്ടിലെ ടെറസില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അയല്‍വാസിയായ പ്രതി കൈകാട്ടി അടുത്തേക്ക് വിളിക്കുകയായിരുന്നു. അടുത്ത് ചെന്ന കുട്ടിയോട് അവിടെ ഇരിക്കുന്ന പൂച്ചട്ടി എടുത്ത് തരാന്‍ പ്രതി ആവശ്യപ്പെട്ടു. പൂച്ചട്ടി എടുത്ത് കൊടുത്ത കുട്ടിയുടെ കയ്യില്‍ പ്രതി കടന്ന് പിടിക്കുകയും ഉമ്മ വച്ചാല്‍ മാത്രമേ കൈവിടൂ എന്ന് പറഞ്ഞ് ബലപ്രയോഗം നടത്തുകയും ചെയ്തു. ഭയന്നുപോയ കുട്ടി ഉമ്മ നല്‍കി. വീട്ടിലെത്തിയ കുട്ടി കരഞ്ഞുകൊണ്ട് പിതാവിനോട് കാര്യം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിതാവ് വീടിന് പുറത്തേക്ക് വരുന്നത് കണ്ട പ്രതി ഓടി രക്ഷപെട്ടു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.