വീണ്ടും റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

വീണ്ടും റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,720 രൂപയായി. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 13,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 3400 രൂപയാണ് വര്‍ധിച്ചത്.

ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. എന്നാല്‍ ഇന്ന് എണ്ണവില വീണ്ടും ബാരലിന് നൂറ് ഡോളറിന് മുകളില്‍ എത്തി നില്‍ക്കുകയാണ്. ഇതാണ് ഇന്ന് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 23ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 27000 രൂപയാണ് കുറഞ്ഞത്.

എന്നാല്‍ ആഗോള വിപണിയില്‍ എണ്ണവില കുറയാന്‍ തുടങ്ങിയതോടെ നഷ്ടപ്പെട്ട ഉയരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ കണ്ടത്. രണ്ടുദിവസത്തിനിടെ 8000 രൂപയിലധികമാണ് വര്‍ധിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച ആരംഭിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവില കുറഞ്ഞത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഗ്യാസ് ക്ഷാമത്തിന്റെ പേരില്‍ വില കൂട്ടരുത്, റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി; മുന്നറിയിപ്പുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ഗ്യാസ് ക്ഷാമത്തിന്റെ പേരില്‍ വില കൂട്ടരുത്, റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി; മുന്നറിയിപ്പുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ഡല്‍ഹി: എല്‍പിജി നിയന്ത്രണം മുതലെടുത്ത് ഭക്ഷണ ബില്ലുകളില്‍ അധിക ചാര്‍ജ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. എല്‍പിജി ചാര്‍ജ്, ഗ്യാസ് സര്‍ചാര്‍ജ് തുടങ്ങിയ പേരുകളില്‍ ബില്ലില്‍ അധിക തുക ചുമത്തുന്നത് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് കാണിച്ച് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.

ചില റെസ്റ്റോറന്റുകള്‍ ബില്ലില്‍ അധിക ചാര്‍ജ് ചുമത്തിയതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സിസിപിഎയ്ക്കും ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചു. ഇത്തരം ചാര്‍ജുകള്‍ മുന്‍പു കേന്ദ്രം വിലക്കിയ സര്‍വീസ് ചാര്‍ജിനു തുല്യമാണെന്നും സിസിപിഎ വിലയിരുത്തി. റെസ്റ്റോറന്റുകള്‍ ചാര്‍ജ് ചുമത്തിയാല്‍ ബില്ലില്‍ നിന്ന് ഇതൊഴിവാക്കണമെന്ന് ഉപയോക്താവിന് ആവശ്യപ്പെടാം. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ചാണ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.

സേവന ചാര്‍ജുമായി ബന്ധപ്പെട്ട് നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറികടക്കുന്നതിനാണ് ഇത്തരം ചാര്‍ജുകള്‍ ചുമത്തുന്നതെന്ന് അതോറിറ്റി വിലയിരുത്തി. ഇത് നിയമവിരുദ്ധമായ വ്യാപാര രീതിയായതിനാല്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയോ സ്വമേധയാ അല്ലാത്ത ഏതെങ്കിലും അധിക ചാര്‍ജ് അടയ്ക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യരുത്. അത്തരം രീതികള്‍ നേരിടുന്ന ഉപഭോക്താക്കള്‍ക്ക് ഹോട്ടലിനോടോ റെസ്റ്റോറന്റിനോടോ ബില്ലില്‍ നിന്ന് ചാര്‍ജ് നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാവുന്നതാണ്. 1915 എന്ന നമ്പറില്‍ വിളിച്ചോ അതിന്റെ ആപ്പ് വഴിയോ പരാതി നല്‍കാമെന്നും ഇ-ജാഗ്രിതി പോര്‍ട്ടല്‍ വഴി ഉപഭോക്തൃ കമ്മീഷന് മുമ്പാകെ പരാതി നല്‍കാമെന്നും അതോറിറ്റി അറിയിച്ചു.

വന്ദേ ഭാരതില്‍ മോശം ഭക്ഷണം, ഐആര്‍സിടിസിക്ക് 10 ലക്ഷവും കരാറുകാരന് 50 ലക്ഷവും പിഴചുമത്തി റെയില്‍വെ

വന്ദേ ഭാരതില്‍ മോശം ഭക്ഷണം, ഐആര്‍സിടിസിക്ക് 10 ലക്ഷവും കരാറുകാരന് 50 ലക്ഷവും പിഴചുമത്തി റെയില്‍വെ

ഡല്‍ഹി: ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്‌തെന്ന പരാതിയില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന് (ഐആര്‍സിടിസി) പിഴ ചുമത്തി റെയില്‍വേ. ഐആര്‍സിടിസി പത്ത്‌ലക്ഷം രൂപ പിഴയൊടുക്കണം എന്നാണ് നിര്‍ദേശം. പട്ന-ടാറ്റാനഗര്‍ വന്ദേ ഭാരത് എക്സ്പ്രസില്‍ മാര്‍ച്ച് 15 ന് വിതരണം ചെയ്ത ഭക്ഷണത്തെ കുറിച്ചുള്ള പരാതിയാണ് നടപടിക്ക് ആധാരം.

ഐആര്‍സിടിസിക്ക് പുറെ ട്രെയിനില്‍ ഭക്ഷണം വിതരണത്തിന് കരാറെടുത്ത സ്ഥാപനത്തിന് എതിരെയും നടപടിയുണ്ട്. കരാര്‍ കമ്പനിയില്‍ നിന്നും 50 ലക്ഷം രൂപ പിഴ ഈടാക്കാനും കരാര്‍ അവസാനിപ്പിക്കാനും റെയില്‍വെ ഉത്തരവിട്ടു. യാത്രക്കാരുടെ സുരക്ഷയും ഗുണനിലവാരവുമാണ് പ്രധാന മുന്‍ഗണനയെന്ന് ഇന്ത്യന്‍ റെയില്‍വേ വക്താവ് നടപടി വിശദീകരച്ച് കൊണ്ട് വ്യക്തമാക്കി.

പരാതികള്‍ ഒറ്റപ്പെട്ട സംഭവമാണ്, മികച്ച സേവനമാണ് റെയില്‍വെ നല്‍കുന്നത് എന്നും അധികൃതര്‍ വിശദീകരിച്ചു. ഇന്ത്യന്‍ റെയില്‍വേ അതിന്റെ ട്രെയിനുകളിലുടനീളം പ്രതിവര്‍ഷം ഏകദേശം 58 കോടി പേര്‍ക്ക് ഭക്ഷണം വിളമ്പുന്നുണ്ട്. ഇതില്‍ അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ഉള്‍പ്പെടെ ശരാശരി 0.0008 ശതമാനം മാത്രമാണ് പരാതികളുടെ തോത് എന്നും മന്ത്രാലയം പറഞ്ഞു. ഇത്തരം പരാതികളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 2.6 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. 2025-ല്‍, പാന്ട്രി കാര്‍ ജീവനക്കാര്‍ റെയില്‍വേ യാത്രക്കാരെ ആക്രമിച്ച 3 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാന്ട്രി കാര്‍ ജീവനക്കാര്‍ക്കെതിരെ അതത് സര്‍ക്കാര്‍ റെയില്‍വേ പോലീസ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

‘കലക്ടര്‍ ഒരു മണിക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം’; യു പ്രതിഭയ്ക്കെതിരായ അധിക്ഷേപത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു

‘കലക്ടര്‍ ഒരു മണിക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം’; യു പ്രതിഭയ്ക്കെതിരായ അധിക്ഷേപത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു

തിരുവനന്തപുരം: കായംകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു. പ്രതിഭയ്ക്ക് എതിരായ മുസ്ലീം ലീഗ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു. വിഷയം പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പരാതി നല്‍കി. അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. വിഷയത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ യു രത്തല്‍ ഖേല്‍ക്കല്‍ നിര്‍ദേശിച്ചു.

യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ യുഡിഎഫ് കണ്‍വീനറും മുസ്ലിംലീഗ് നേതാവുമായ ഇര്‍ഷാദ് നടത്തിയ പരാമര്‍ശം സംബന്ധിച്ച വിഷയം കമ്മീഷന്‍ സ്വമേധയാ പരിശോധിച്ച് വരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാമര്‍ശം നടന്ന കണ്‍വെന്‍ഷനിലെ വിഡിയോ പരിശോധിക്കും. പുറത്തുവന്ന പരാമര്‍ശങ്ങള്‍ക്ക് പുറമെ മറ്റ് പ്രതികരങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

അതിനിടെ, യു പ്രതിഭയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പരാതിയുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും ഇന്ന് പരാതി നല്‍കും. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി വരണാധികാരിക്കും കൈമാറും. പരാമര്‍ശത്തില്‍ മഹിള അസോസിയേഷന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. എ ഇര്‍ഷാദിനെതിരെയാണ് നടപടി ആവശ്യപ്പെട്ട് പികെ ശ്രീമതിയാണ് പരാതി നല്‍കിയിരിക്കുന്നത്. വീഡിയോ അടക്കം പങ്കുവെച്ചാണ് പരാതി നല്‍കിയത്.

അതേസമയം, വിവാദ പരാമര്‍ശം നടത്തിയ ലീഗ് നേതാവ് എ ഇര്‍ഷാദിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് വിഷയത്തില്‍ പ്രതിരോധം തീര്‍ക്കാനാണ് യുഡിഎഫ് നീക്കം. വിവാദങ്ങള്‍ക്ക് പിന്നാലെ മുസ്ലിംലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എ ഇര്‍ഷാദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. യുഡിഎഫ് കായംകുളം കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തിരുന്നു.

‘ഇന്ത്യയുള്‍പ്പെടെ സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മൂസ് തുറന്നിട്ടിരിക്കുന്നു’; പ്രഖ്യാപനവുമായി ഇറാന്‍

‘ഇന്ത്യയുള്‍പ്പെടെ സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മൂസ് തുറന്നിട്ടിരിക്കുന്നു’; പ്രഖ്യാപനവുമായി ഇറാന്‍

ടെഹ്‌റാന്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി ചരക്ക് കപ്പലുകള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി ചരക്കു നീക്കത്തിന് അനുമതി നല്‍കിയെന്നാണ് അറിയിപ്പ്. മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറല്‍ ആണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം സംബന്ധിച്ച് എക്‌സില്‍ പങ്കുവച്ചത്.

ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം പുറത്തുവരുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസിനോടും ഇസ്രയേലിനോടും ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു. എക്സ് പോസ്റ്റില്‍ ആയിരുന്നു പ്രതകരണം. ഹോര്‍മുസ് കടലിടുക്കിന്റെ ദീര്‍ഘകാല അടച്ചിടല്‍ എണ്ണ, വാതകം, വളം എന്നിവയുടെ നീക്കത്തെ സ്തംഭിപ്പിക്കുന്നു. മേഖലയിലും അതിനപ്പുറത്തും, സാധാരണക്കാര്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ സഹിക്കുകയും അഗാധമായ അരക്ഷിതാവസ്ഥയില്‍ ജീവിക്കുകയാണെന്നുമായിരുന്നു ഗുട്ടറസ് ചൂണ്ടിക്കാട്ടിയത്. യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം സംഘര്‍ഷം അവസാനിപ്പിക്കുക എന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിരുന്നു.

സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ ഇറാനില്‍ നിന്നും എല്‍പിജി വാങ്ങാന്‍ തയ്യാറായതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്. 2019ന് ശേഷം ആദ്യമായി ഇറാനില്‍ നിന്നും ഇന്ത്യ എല്‍പിജി വാങ്ങുന്നത്. ഇറാനില്‍നിന്നുള്ള എല്‍പിജി വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പല്‍ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക ഉപരോധങ്ങളില്‍ താല്‍ക്കാലികമായി ഇളവ് നല്‍കിയതിനെത്തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാനില്‍ നിന്ന് ഇന്ത്യ എല്‍പിജി വാങ്ങുന്നത്. 2019-ല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇറാനില്‍ നിന്നുള്ള ഊര്‍ജ്ജ ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചത്.

‘ഓട്ടോ ഡ്രൈവര്‍ പത്ത് ലക്ഷം തട്ടിയെടുത്ത് വഴിയില്‍ തള്ളി’, തട്ടിപ്പ് നാടകവുമായി വയോധിക; കള്ളി പൊളിച്ച് പൊലീസ്

‘ഓട്ടോ ഡ്രൈവര്‍ പത്ത് ലക്ഷം തട്ടിയെടുത്ത് വഴിയില്‍ തള്ളി’, തട്ടിപ്പ് നാടകവുമായി വയോധിക; കള്ളി പൊളിച്ച് പൊലീസ്

തിരുവനന്തപുരം: ട്രഷറിയില്‍ അടയ്ക്കാനായി കൊണ്ടുവന്ന പത്തുലക്ഷം രൂപ ഓട്ടോ ഡ്രൈവര്‍ തട്ടിയെടുത്തെന്ന അറുപതുകാരിയുടെ പരാതിയില്‍ ട്വിസ്റ്റ്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തുക പരാതിക്കാരിയുടെ വീടിന്റെ അടുക്കളയില്‍നിന്നും ഓഫീസില്‍നിന്നും കണ്ടെടുത്തു. ആര്യനാട് ആധാരമെഴുത്ത് ഓഫീസ് നടത്തുന്ന ആര്യനാട് വലിയകലുങ്ക് സ്വദേശിനി ഓമനയമ്മയാണ് (60) പൊലീസിനെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി നാടകം കളിച്ചത്.

വെള്ളനാട്ട് വച്ച് ബുധനാഴ്ച രാവിലെ 11.30-ഓടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. വെള്ളനാട് ട്രഷറിയില്‍ പോകുന്ന വഴി കമ്പനിമുക്ക് കഴിഞ്ഞ് വെള്ളൂപ്പാറ സൊസൈറ്റി റോഡിന് സമീപത്തുവെച്ച് തന്നെ ഓട്ടോഡ്രൈവര്‍ ആക്രമിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തെന്നും ഓട്ടോയില്‍നിന്നു തള്ളിയിട്ടശേഷം കടന്നുകളഞ്ഞെന്നുമായിരുന്നു ഓമനയുടെ പരാതി. റോഡില്‍ കിടന്നിരുന്ന ഇവരെ നാട്ടുകാര്‍ അറിയിച്ച പ്രകാരം എത്തിയ പൊലീസ് വെള്ളനാട് ആശുപത്രിയിലേക്ക് മാറ്റി.

ആര്യനാടുനിന്ന് ഓട്ടോയില്‍ വെള്ളനാടിലെ ട്രഷറിയിലേക്ക് പോകുന്ന വഴിക്കാണ് ഡ്രൈവര്‍ ആക്രമിച്ചതെന്നായിരുന്നു ഓമന പറഞ്ഞത്. സാഹചര്യങ്ങളില്‍ സംശയം തോന്നിയ പൊലീസ് സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ആരോപണത്തിന് ശക്തിപകരുന്ന തെളിവുകള്‍ ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് ഓമനയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ട്വിസ്റ്റ് പുറത്തായത്.

ആറുലക്ഷം രൂപ വീടിന്റെ അടുക്കളയിലും ബാക്കി തുക തന്റെ ആധാരമെഴുത്ത് ഓഫീസിലും ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് ഇവര്‍ പൊലീസിനോടു സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തുക കണ്ടെടുത്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് ആര്യനാട് പൊലീസ് അറിയിച്ചു.