എടയാര്‍ വ്യവസായ മേഖലയില്‍ തീപിടിത്തം, തൊഴിലാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

എടയാര്‍ വ്യവസായ മേഖലയില്‍ തീപിടിത്തം, തൊഴിലാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

കൊച്ചി: എടയാര്‍ വ്യവസായ മേഖലയില്‍ കമ്പനിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. പാതാളം സി ജി ലൂബ്രിക്കന്റ്‌സ് എന്ന ഓയില്‍ കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. കത്തിക്കരിഞ്ഞ നിലയിലാണ് തൊഴിലാളിയുടെ മൃതദേഹം ലഭിച്ചത്. നിരവധി ജീവനക്കാര്‍ക്ക് പൊള്ളലേറ്റതായും വിവരമുണ്ട്.

ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാള്‍ ബിഹാര്‍ സ്വദേശിയാണെന്നാണ് ലഭിക്കുന്ന സൂചന. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തുള്ള സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിച്ചു.

കമ്പനിയില്‍ 30 പേരാണ് ഉണ്ടായിരുന്നത്. ഓയില്‍ ടാങ്കിന് തീപിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീപിടിത്തമുണ്ടായതിന്റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല. ഓയില്‍ കമ്പനി ആയതിനാല്‍ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം ഇന്നറിയാം

തിരുവനന്തപുരം: ഇന്നാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിനം. വൈകീട്ട് മൂന്ന് മണിവരെ നാമനിർദേശ പത്രിക പിൻവലിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്തുള്ളത്. അപരന്മാർ ഉണ്ടാക്കുന്ന ഭീഷണിയുടെ ആശങ്കയിലാണ് പല പ്രമുഖർ സ്ഥാനാർത്ഥികളും. സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ‌ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികളാണ് ഉള്ളത്.

ഇന്നലെ 269 സ്ഥാനാർത്ഥികളുടെ പത്രികകളാണ് തള്ളിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സര രംഗത്തുള്ളത് കൊടുവള്ളിയിലാണ്. ഇവിടെ 17 സ്ഥാനാർഥികളാണ് നിലവിൽ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.

അബ്ദുൽ സലാം (71) നിര്യാതനായി

അബ്ദുൽ സലാം (71) നിര്യാതനായി

തട്ടത്തുമല നാസില മൻസിലിൽ അബ്ദുൽ ഖാദർ മകൻ അബ്ദുൽ സലാം (71) നിര്യാതനായി.
ഭാര്യ: നദീറ ബീവി
മക്കൾ: അഡ്വ:നിസാർ. എ (ആറ്റിങ്ങൽ), ഫൈസൽ (പോലീസ്), നാസില നജീബ്
മരുമക്കൾ: ഷബ്‌ന നിസാർ, ഷബിന ഫൈസൽ, നജീബ്

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നാളെ സംസ്കാരം നടക്കും.

കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവന്‍ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ രാജേന്ദ്രൻ കാരക്ടർ റോളുകളിലും, വില്ലൻ റോളുകളിലും അഭിനയിച്ചു. നാടകം, സിനിമ എന്നിവയോടൊപ്പം ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു അദ്ദേഹം.

പ്രശസ്ത നാടകാഭിനേതാക്കളായിരുന്ന ഓ മാധവന്റെയും വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് രാജേന്ദ്രന്റെ ഭാര്യ. അവരുടെ മകൻ ദിവ്യദർശൻ സിനിമാഭിനേതാവാണ്. നടനും എംഎൽഎയുമായ എം മുകേഷിൻ്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ.

ആന്ധ്രയില്‍ സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 13 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ആന്ധ്രയില്‍ സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 13 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ സ്വകാര്യ ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം.

ഹൈദരാബാദില്‍നിന്ന് പാമുരുവിലേക്ക് പോയ ഹരികൃഷ്ണ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. മാര്‍ക്കാപുരത്തിനു സമീപം വച്ച് ബസ് മണ്ണ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങള്‍ക്കും തീപിടിച്ചു. വാഹനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈയില്‍ 40 രൂപ, അക്കൗണ്ടില്‍ 44; ആഷ്‌ന തമ്പി കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി

കൈയില്‍ 40 രൂപ, അക്കൗണ്ടില്‍ 44; ആഷ്‌ന തമ്പി കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി

കോട്ടയം: കൈവശം 84 രൂപ, സ്വന്തമായി ഭൂമിയില്ല, തൊഴിലില്ല. ഏറ്റുമാനൂരിലെ എസ്‌യുസിഐ (കമ്യൂണിസ്റ്റ്) സ്ഥാനാര്‍ഥിയായ ആഷ്‌ന തമ്പി പണക്കൊഴുപ്പിന്റെ തെരഞ്ഞെടുപ്പ് ഗോദയില്‍ വ്യത്യസ്തയാണ്. 26 വയസുകാരിയായ ആഷ്‌ന സംസ്ഥാനത്ത് മത്സരിക്കുന്ന ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥിയാണ്.

സമര മുഖങ്ങളില്‍ സജീവമായിട്ടുള്ള മനുഷ്യരോട് അടുത്തു നിന്നിട്ടുള്ള പൊതു പ്രവര്‍ത്തക എന്ന നിലയില്‍ മനുഷ്യനെ സഹായിക്കാനുള്ള കഴിവാണ് പൊതു പ്രവര്‍ത്തിനത്തിന് വേണ്ടതെന്ന ആത്മവിശ്വാസത്തിലാണ് ആഷ്‌ന തമ്പിയുടെ തെരഞ്ഞെടുപ്പ് പോരാട്ടം. വെറും 40 രൂപ ആയിരുന്നു പത്രിക നല്‍കിയ ദിവസം കൈയില്‍ ഉണ്ടായിരുന്നത്. അക്കൗണ്ടില്‍ 44 രൂപയും. ഇതാണ് പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച ആസ്തി വിവരത്തിന്റെ വിശദാംശങ്ങള്‍.

ആശവര്‍ക്കര്‍മാര്‍ തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ആഷ്ന മുടിമുറിച്ച് പ്രതിഷേധിച്ചിരുന്നു. മഹാരാജാസ് കോളജില്‍ എ.ഐ.ഡി.എസ്.ഒ.യെ പ്രതിനിധീകരിച്ച് മത്സരിച്ചതാണ് നേരത്തെയുള്ള തെരഞ്ഞെടുപ്പ് അനുഭവം. ജേണലിസം പി.ജി. ഡിപ്ലോമയുള്ള ആഷ്‌ന പാര്‍ട്ടിയുടെ മീഡിയ കോഓര്‍ഡിനേറ്റർ , പാർട്ടി ജില്ലാ കമ്മിറ്റി അംഗം, തിരുവാര്‍പ്പ് ലോക്കല്‍ കമ്മിറ്റി അംഗം, എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടേറിയേറ്റംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു. മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകരാണ് എറണാകുളം അരയന്‍കാവ് സ്വദേശികളായ ആഷ്‌നയുടെ മാതാപിതാക്കളും.

സംസ്ഥാനത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലം കൂടിയാണ് ഇത്തവണ ഏറ്റുമാനൂര്‍. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആതിര ഡി നായര്‍ ആണ് സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. 25 വയസാണ് ആതിരയുടെ പ്രായം. ട്വന്റ് 20 പ്രതിനിധിയായാണ് ആതിര ഡി നായര്‍ മണ്ഡലത്തില്‍ വോട്ട് തേടുന്നത്. സൈബര്‍ ഫോറന്‍സിക്കില്‍ ഡിഗ്രിയും കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തരബിരുദവും സ്വന്തമായുള്ള ആതിര നിലവില്‍ ഓണ്‍ലൈന്‍ സംരംഭക കൂടിയാണ് ആതിര. പ്രായമല്ല, പ്രവര്‍ത്തനത്തിലാണ് മികവെന്നും, മണ്ഡലത്തിനായി പദ്ധതികള്‍ മനസിലുണ്ടെന്നുമാണ് ആതിര പറയുന്നത്.