by Midhun HP News | Feb 4, 2026 | Latest News, ജില്ലാ വാർത്ത
ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നടത്തുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം പരാതികളില്ലാതെ കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്രം ഓഫീസിൽ സംഘടിപ്പിച്ച അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിയുന്നത്ര വനിതാ പോലീസ്, ഫയർഫോഴ്സ്, എക്സൈസ് ഉദ്യോഗസ്ഥരെ പൊങ്കാല മഹോത്സവത്തിന് നിയോഗിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുഴുവൻ സമയ കൺട്രോൾ റൂം ക്ഷേത്ര പരിസരത്ത് പ്രവർത്തിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയ കണ്ടെത്തുന്നതിന് ഭക്ഷ്യസുരക്ഷ, ആരോഗ്യ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തണം. എക്സൈസിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ലഹരിപരിശോധന കർശനമാക്കണം.

പൊങ്കാല ഉത്സവ സമയത്ത് കാലാവധി കഴിഞ്ഞ പല ഉത്പ്പന്നങ്ങളും വിറ്റഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ക്ഷേത്രപരിസരത്തെ കടകളിൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കണം. കച്ചവടത്തിന് എത്തുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിന് കോർപ്പറേഷൻ നടപടി സ്വീകരിക്കണം. ക്ഷേത്രപരിസരത്ത് ആവശ്യമായ ലൈറ്റുകൾ ക്രമീകരിക്കണം. പൊങ്കാല സമയത്ത് മാലിന്യം വലിച്ചെറിയുന്നതിന് നടപടി സ്വീകരിക്കുന്നതിന് ശുചിത്വമിഷനും കോർപ്പറേഷനും യോജിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
പൊങ്കാല ദിവസം ക്ഷേത്ര പരിസരത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ യുടേൺ എടുക്കുന്നത് പ്രശ്നം സൃഷ്ടിക്കുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിന് കെ.എസ്.ആർ.ടി.സി അധികൃതരും പോലീസും സംയുക്ത യോഗം ചേരണം. ക്ഷേത്രത്തിൽ നിന്ന് 20 കിലോമീറ്റർ അപ്പുറത്തേക്ക് വരെ പൊങ്കാല അടുപ്പുകൾ നീളുന്നതിനാൽ ക്ഷേത്രപരിസരത്ത് മാത്രമല്ല മറ്റ് സ്ഥലങ്ങളിലും ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള ആംബുലൻസ് സേവനം സജ്ജമാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

പൊങ്കാല കഴിഞ്ഞുള്ള പുറത്ത് എഴുന്നള്ളത്തിന് പ്രത്യേക സംഘത്തെ ഇത്തവണ നിയോഗിക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചു. പൊങ്കാല ദിവസം ചന്ദ്രഗ്രഹണം കാരണം നാല് മണിക്കൂർ ദർശന സമയം കുറയുന്നതിനാൽ അവിട്ടം തിരുനാൽ ലൈബ്രറി മുതൽ നടപ്പന്തൽ കെട്ടി ഭക്തർക്ക് വെയിൽ കൊള്ളാതെ വരിയിൽ നിൽക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും പോലീസ് അധികൃതർ ആവശ്യപ്പെട്ടു. മാത്രമല്ല കലാപരിപാടികൾ മറ്റും നടക്കുന്ന പ്രധാന സ്റ്റേജ്, റോഡിന് അഭിമുഖമായി കഴിഞ്ഞ വർഷം ക്രമീകരിച്ചത് മാറ്റി സജ്ജമാക്കണമെന്നും ആവശ്യം ഉയർന്നു.
മാലിന്യ നിർമ്മാർജ്ജനത്തിനായി നഗരസഭയുടെ നേതൃത്വത്തിൽ 150 ട്രക്കുകൾ സജ്ജീകരിക്കും. പൊങ്കാല കഴിഞ്ഞ് ബാക്കിയാവുന്ന ഇഷ്ടികകൾ നീക്കം ചെയ്യുന്നതിനും നഗരം ശുചിയാക്കുന്നതിനും കോർപ്പറേഷന്റെ നേതൃത്വത്തിൽ 2500 തൊഴിലാളികളേയും 1200 ഹരിതകർമ്മസേന അംഗങ്ങളേയും 900 കോർപ്പറേഷൻ കണ്ടിജന്റ് ജീവനക്കാരേയും നിയോഗിക്കും. അന്നദാനം രജിസ്ട്രേഷൻ നിർബന്ധമാക്കും. മൊബൈൽ ടോയ്ലറ്റുകൾ കൂടുതൽ ക്രമീകരിക്കും. ഫയർഫോഴ്സ് കൺട്രോൾ റൂം ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പ്രവർത്തിക്കും. പൊങ്കാല ദിവസം ഹൈഡ്രജൻ ബലൂണുകൾ നിരോധിക്കണമെന്ന് ഫയർഫോഴ്സ് അധികൃതർ ആവശ്യപ്പെട്ടു.
ക്ഷേത്രപരിസരത്തെ 28 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിക്കുന്നതിനും പൊങ്കാല ദിവസം അവധി നൽകുന്നതിനും നടപടി സ്വീകരിക്കും. പൊങ്കാലയുടെ തലേദിവസം വൈകീട്ട് 6 മുതൽ പിറ്റേന്ന് വൈകീട്ട് 6വരെ മദ്യനിരോധനം ഏർപ്പെടുത്തും. ഫെബ്രുവരി 23 മുതൽ പൊങ്കാല കഴിയുന്നതുവരെ ആരോഗ്യ വിഭാഗത്തിന്റെ കൺട്രോൾ റൂം പ്രവർത്തിക്കും. കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി പീഡിയാട്രീഷ്യൽ ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ ടീമും പ്രവർത്തിക്കും.
കെ.എസ്.ആർ.ടി.സി 700 ബസ്സുകളും ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി 250 ബസ്സുകളും പ്രത്യേക സർവ്വീസ് നടത്തും. ഫെബ്രുവരി 23 മുതൽ ക്ഷേത്ര പരിസരത്തുനിന്ന് നഗരത്തിലെ പ്രധാന ഇടങ്ങളിലേക്കും തിരിച്ചും സർവ്വീസുകൾ ആരംഭിക്കും. 1600 താത്ക്കാലിക കുടിവെള്ള കണക്ഷനുകളും ഷവറിംഗ് പോയിന്റുകളും പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വാട്ടർ അഥോറിറ്റി ഒരുക്കും. ശുചിത്വമിഷന്റെ നേതൃത്വത്തിൽ ഡോർ ഡു ഡോർ ക്യാമ്പയിനും ബോധവത്ക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കും.
മേയർ വി.വി രാജേഷ്, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യം, സിറ്റി പോലീസ് കമ്മീഷണർ കെ.കാർത്തിക്, ഡിസിപി ദീപക് ധൻകർ, ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Feb 4, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ യുവതലമുറയുടെ സമഗ്രമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര സ്‌കൂള്‍ ആരോഗ്യ പരിപാടി (അക്ഷരം ആരോഗ്യം) നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തി നടപ്പാക്കുന്നതാണ് അക്ഷരം ആരോഗ്യം. ആരോഗ്യ അവബോധവും മികച്ച ആരോഗ്യ ശീലങ്ങളും കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

അക്ഷരം ആരോഗ്യം പരിപാടി വഴി പരിശോധന നടത്തിയ കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ഹെല്‍ത്ത് കാര്‍ഡില്‍ കുട്ടിയുടെ ആരോഗ്യ വിവരങ്ങള്‍ രേഖപ്പെടുത്തും. ഈ കാര്‍ഡ് തുടര്‍ന്ന് ഇലക്ട്രോണിക്ക് ഹെല്‍ത്ത് കാര്‍ഡ് ആയി മാറ്റുകയും പൂര്‍ണ സ്വകാര്യതയോടെയും സുരക്ഷിതത്തോടെയും കൂടി സ്റ്റേറ്റ് ഡേറ്റാ സെന്ററില്‍ സൂക്ഷിക്കുകയും ചെയ്യും. അടിയന്തര ഘട്ടത്തില്‍ ഈ ഇലക്ട്രോണിക് രേഖ കുട്ടിക്ക് വളരെ സഹായകമായിത്തീരും.
എല്ലാ സ്‌കൂളുകളിലും ഹെല്‍ത്ത് അസംബ്ലി, ഹെല്‍ത്ത് കോര്‍ണര്‍ ഉണ്ടായിരിക്കും, ഇതിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും അനാരോഗ്യകരമായ ശീലങ്ങള്‍ തടയുകയും ചെയ്യുന്നു.
ഓരോ സ്‌കൂളിലും ഹെല്‍ത്ത് മെന്റര്‍മാരായി അധ്യാപകരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് തയ്യറാക്കിയ മോഡ്യൂള്‍ പ്രകാരം പരിശീലനം നല്‍കുന്നതാണ്. ഈ അധ്യാപകര്‍ കൃത്യമായ ഇടവേളകളില്‍ തുടര്‍ച്ചയായി നാലു മേഖലകള്‍ അടങ്ങുന്ന 11 തീമുകളില്‍ കുട്ടികള്‍ക്ക് ആരോഗ്യ വിദ്യാഭ്യാസം നല്‍കുന്നതാണ്. ഇതിന് വേണ്ട സമയവും സൗകര്യവും മുതലായവ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തും.
ആരോഗ്യ വിദ്യാഭ്യാസം പ്രായാധിഷ്ഠിതമായ രീതിയിലായിരിക്കും നല്‍കുന്നത്. ആരോഗ്യത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയമായ അറിവ് ജിജ്ഞാസ പങ്കാളിത്തം എന്നിവ സൃഷ്ടിക്കാനാകും. ഈ അവബോധം കുട്ടികളില്‍ നിന്ന് കുടുംബങ്ങളിലേക്കും അവിടെ നിന്ന് സമൂഹത്തിലേക്കും പകര്‍ന്നു നല്‍കാനാകും. അക്ഷരം ആരോഗ്യം പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം നല്‍കുന്നതിന് വേണ്ടി ഹെല്‍ത്ത് അമ്പാസഡര്‍മാരായി എല്ലാ ക്ലാസില്‍ നിന്നും ഒന്നോ രണ്ടോ കുട്ടികളെ തിരഞ്ഞെടുക്കും. ഇവരിലൂടെ അധ്യാപകര്‍ നല്‍കുന്ന വിവരങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമായി വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പ്രചരിപ്പിക്കും.
അയണ്‍ ഫോളിക് ആസിഡ് ഗുളിക, കൗമാരാരോഗ്യ പരിപാടി, പ്രതിരോധ കുത്തിവെയ്പ്പുകള്‍, ആര്‍ത്തവ ശുചിത്വ പരിപാടി തുടങ്ങിയ സ്‌കൂളുകളില്‍ നടക്കുന്ന ആരോഗ്യ പരിപാടികളേയും പദ്ധതികളേയും അക്ഷരം ആരോഗ്യം കൂടുതല്‍ ശക്തീകരിക്കും. മാത്രവുമല്ല അടിയന്തിര ഘട്ടങ്ങളില്‍ ഒട്ടും താമസം വരാതെ ശാസ്ത്രീയമായ രീതിയില്‍ പ്രഥമ ശുശ്രൂഷ സ്‌കൂളില്‍വച്ചോ വഴിയില്‍വച്ചോ വീട്ടില്‍വച്ചോ ഉണ്ടാകുകയാണെങ്കില്‍ ആ നേരത്ത് പ്രാഥമിക രക്ഷാ സഹായം നല്‍കുന്നതിന് വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അക്ഷരം ആരോഗ്യം പദ്ധതി ഘട്ടംഘട്ടമായി പരിശീലിപ്പിക്കുന്നതായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെകൂട്ടി കണ്ടെത്തുന്നതിലൂടെ സുഗമമായി പരിഹരിക്കാനാകും. ഇതുവഴി മാനസിക ആക്കാദമിക ശാരീരിക മികവിലേക്കും നേരിട്ട് അക്ഷരം ആരോഗ്യം പദ്ധതികള്‍ക്ക് പങ്കുവഹിക്കാനാകും.
‘അക്ഷരം ആരോഗ്യം’ സ്‌കൂള്‍ ആരോഗ്യ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 6ന് രാവിലെ 11 മണിക്ക് കോട്ടണ്‍ഹില്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.

by Midhun HP News | Feb 4, 2026 | Latest News, ജില്ലാ വാർത്ത
കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയ്ക്ക് സ്കൂളിൽ വിലക്ക്. നടുവത്തുർ ഈശ്വരവിലാസം സ്കൂളിലാണ് സംഭവം. ചുരിദാർ ധരിച്ചെത്തിയതിന് പ്രധാന അധ്യാപിക സിന്ധു എസ്. നായരെയാണ് ഗേറ്റ് കീപ്പർ തടഞ്ഞത്. സ്കൂൾ മാനേജറുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് ആരോപണം. പിന്നീട് പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. എന്നാൽ അധ്യാപികയെ തടഞ്ഞിട്ടില്ലെന്നാണ് സ്കൂൾ മാനേജരുടെ വിശദീകരണം. എന്ത് വസ്ത്രമിട്ടും സ്കൂളില്‍ വരാമെന്നും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്കൂൾ മാനേജരുടെ വിശദീകരണം.


by Midhun HP News | Feb 4, 2026 | Latest News, ജില്ലാ വാർത്ത
നമ്മുടെ നാട് സ്വപ്നം കണ്ട എല്ലാ പദ്ധതികളും പത്തു വർഷം കൊണ്ടൺ സർക്കാർ പൂർത്തിയാക്കിയെന്നും സർക്കാർ സ്കൂളുകൾ ആശുപത്രികൾ തുടങ്ങി എല്ലാ പൊതു പ്രസ്ഥാനങ്ങളിലും ആധുനിക സംവിധാനങ്ങളോടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പോത്തൻകോട് മംഗലപുരം റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു.

പഴകുറ്റി മുതൽ മംഗലപുരം വരെയുള്ള 20 കിലോമീറ്റർ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് കിഫ്‌ബിയിൽ നിന്നും 170 കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് റീച്ചുകളാക്കി നിർമാണം തുടങ്ങയതിൽ മൂന്നാം റീച്ചായ പോത്തൻകോട് മുതൽ മംഗലപുരം വരെയുള്ള ഏഴ് കിലോമീറ്റർ നവീകരിക്കുന്നതിന് 64 കോടി രൂപയാണ് ചെലവഴിച്ചത്. റോഡ് വർക്കുകൾക്ക് 47.16 കോടി രൂപ. വാട്ടർ അതോറിറ്റി വർക്കുക്കൾക്ക് 3.22 കോടി, കെ.എസ്. ഇ. ബി വർക്കുകൾക്ക് 604 കോടി രൂപ ഭൂമി ഏറ്റെടുത്തവർക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ 67.63 കോടിയാണ് വിനിയോഗിച്ചത്.
13.6 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്താണ് റോഡ് വികസിപ്പിച്ചിരിക്കുന്നത്. 10 മീറ്റർ റോഡ് ടാറിംഗ്, 1.8 മീറ്റർ വീതം ഇരുവശങ്ങളിലും ഓടയും യൂട്ടിലിറ്റി സ്പേസും ഉൾപ്പെടുത്തി ഡിസൈൻ റോഡാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ പ്രധാന ജംഗ്ഷനുകൾ സ്കൂളുകൾ, എന്നിവിടങ്ങളിൽ ഫുട്ടാത്ത്, ഹാൻഡ്റെയിൽ ഉൾപ്പെടെ റോഡ് സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
277 പേരിൽ നിന്ന് ഭൂമി ഏറ്റെടുത്ത് പരമാവധി ധനസഹായമായി 12.61 കോടി രൂപയാണ് വിതരണം ചെയ്യത്. റോഡ് വർക്കിന്റെ ഭാഗമായി വെയിറ്റിംഗ് ഷെഡുകളും അനുവദിച്ചിട്ടുണ്ട്. ഇത് കൂടാതെ കരൂർ, വാവറയമ്പലം, മോഹനപുരം, കൊയ്ത്തുർക്കോണം എന്നിവിടങ്ങളിൽ എം.എൽ.എ. ഫണ്ടിൽ നിന്നും വെയിറ്റിംഗ് ഷെഡുകൾ അനുവദിച്ചിട്ടുണ്ട്.
ആദ്യറീച്ചായ പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള പ്രവൃത്തിയ്ക്ക് 60 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇത് പൂർത്തീകരണഘട്ടത്തിലാണ്. രണ്ടാം റിച്ചായ മുക്കംപാലമൂട് മുതൽ പോത്തൻകോട് വരെയുള്ള റോഡ് പ്രവൃത്തിയുടെ ഭൂമി ഏറ്റെടുക്കൽ 80% പൂർത്തിയായി.
പഴകുറ്റി മംഗലപുരം റോഡ് യാഥാർത്ഥ്യമാകുന്നതോടെ തെക്കൻ കേരളത്തിന്റെ വാണിജ്യമേഖലയിൽ ഉണർവിനോപ്പം തദ്ദേശവികസനത്തിനും കാരണമാകും. ജില്ലയിലെ ഏറ്റവും പ്രധാന റോഡായ വഴയില പഴകുറ്റി നാലുവരിപാതയ്ക്ക് 1300 കോടി രൂപയാണ് വിനിയോഗിക്കുന്നത്.
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് പത്തു വർഷത്തിനിടെ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ വി ശശി എം.എൽ.എ പറഞ്ഞു. പോത്തൻകോട് കെ.എസ്. ആർ.ടി.സി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കാർത്തിക, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, വൈസ് പ്രസിഡന്റ് ഷിബു എന്നിവർ പങ്കെടുത്തു.

by Midhun HP News | Feb 4, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചത് വാർത്തയായി മാറിയിരുന്നു. അവന്തിക ഭാരതി എന്നാണ് സന്യാസം സ്വീകരിച്ചതിന് ശേഷമുള്ള അഖിലയുടെ പേര്. ഇപ്പോഴിതാ ഭാരതപ്പുഴയുടെ തീരത്ത് നടന്ന കേരള കുംഭമേളയിൽ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് അവന്തിക ഭാരതി.

മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി, യോഗി അഭിനവ ബാലാനന്ദ ഭൈരവ എന്നിവർക്കൊപ്പം ദക്ഷിണേന്ത്യയുടെ കുംഭമേളയായി മാറിയ മഹാമാഘ ഉത്സവത്തിന് ചുക്കാൻ പിടിച്ചതും അവന്തികയായിരുന്നു. ജുനാ പീഠാധീശ്വർ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നാണ് അഖില സന്യാസ ദീക്ഷ സ്വീകരിച്ചത്.
അഖിലയുടെ സന്യാസത്തിലേക്കുള്ള യാത്രയെക്കുറിച്ച് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ മുൻപ് ചർച്ചകൾ നടന്നിരുന്നു. അന്ന് ഈ അന്വേഷണങ്ങൾക്ക് മറുപടിയായി അഖിലയുടെ ഗുരു അഭിനവ ബാലാനന്ദഭൈരവ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ശിഷ്യ അഖില സന്യാസ ദീക്ഷയിലൂടെ അവന്തിക ഭാരതി എന്ന നാമത്തിലേക്ക് മാറിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോകം കാണാനും യാത്ര ചെയ്യാനും ഇഷ്ടപ്പെട്ടിരുന്ന അഖില, കൃത്യമായ ബോധ്യത്തോടെയും ആത്മീയ ചിന്തയോടെയുമാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് സന്യാസ വേഷത്തിലുള്ള ചിത്രങ്ങൾ മുൻപ് വൈറലായപ്പോൾ തന്നെ വ്യക്തമായിരുന്നു.
സഹോദരിയുടെ ഈ തീരുമാനത്തെക്കുറിച്ച് വളരെ പക്വമായ നിലപാടാണ് നിഖില വിമലും സ്വീകരിച്ചത്. ‘‘36 വയസ്സുള്ള, ഉയർന്ന വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
അച്ഛൻ ഒരു നക്സലൈറ്റായിരുന്നു, അതുകൊണ്ട് തന്നെ ഞങ്ങളുടേത് ഒരു സാധാരണ കുടുംബമല്ല. ഒരു നക്സലൈറ്റിന്റെ മകൾ എങ്ങനെ സന്യാസിയായി എന്ന ചോദ്യത്തിൽ അർഥമില്ല, വീട്ടുകാർക്ക് ഇല്ലാത്ത ആശ്ചര്യം എന്തിനാണ് നാട്ടുകാർക്ക്?’’ എന്നാണ് നിഖില വിമൽ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

by Midhun HP News | Feb 4, 2026 | Latest News, ജില്ലാ വാർത്ത
പാരിപ്പള്ളി: ഉത്സവത്തിരക്കിനിടയിൽ നിന്നും ഓട്ടോറിക്ഷ മാറ്റിയിടാൻ പറഞ്ഞതിനുള്ള വിരോധം നിമിത്തം 48-കാരനെ ആക്രമിച്ച പ്രതി പോലീസ് പിടിയിലായി. പാരിപ്പള്ളി, പാമ്പുറം, കോലായിൽ വീട്ടിൽ അനിൽകുമാർ മകൻ അജീഷ് (28) എന്നയാളാണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. പാരിപ്പള്ളി കരിമ്പാലൂർ സ്വദേശിയായ പ്രദീപിനെയാണ് ഇയാൾ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.

27.01.2026 ചൊവ്വാഴ്ച രാത്രി 11 മണിയോടെ പാമ്പുറം ജംഗ്ഷനിലൂടെ കാറിൽ വന്ന പ്രദീപ് അജീഷിനോട് ഓട്ടോറിക്ഷ റോഡിൽ നിന്നും വശത്തേക്ക് മാറ്റിയിടാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അജീഷ് കല്ലുകൊണ്ട് പ്രദീപിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രദീപിന് തലയ്ക്ക് മുറിവുകൾ ഉണ്ടാവുകയും ചെയ്തു. പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തിയ പോലീസ് സംഘം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിനുമുമ്പും ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. നിലവിൽ ഇയാളുടെ പേരിൽ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ R.H.S ഉണ്ട്. പാരിപ്പള്ളി ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ നിരഞ്ജന.എം.ലാൽ അജയ്.പി.എസ,് രമേഷ് എ.എസ്.ഐ ആയ മനോജ്‌നാഥ് സി.പി.ഓ മാരായ രഞ്ജിത്ത്, സജീർ, അരുൺ, അഖിൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Recent Comments