ട്രംപുമായി സംസാരമില്ല, കുഷ്നറും വേണ്ട; സമാധാന ചര്‍ച്ചയ്ക്ക് നേതാവിനെ നിര്‍ദേശിച്ച് ഇറാന്‍

ട്രംപുമായി സംസാരമില്ല, കുഷ്നറും വേണ്ട; സമാധാന ചര്‍ച്ചയ്ക്ക് നേതാവിനെ നിര്‍ദേശിച്ച് ഇറാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ശക്തമാകുന്നതിനിടെ, ഡോണള്‍ഡ് ട്രംപുമായോ, യുഎസ് ഭരണകൂടത്തിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായോ ചര്‍ച്ചകള്‍ക്ക് സന്നദ്ധമല്ലെന്ന് ഇറാന്‍. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അല്ലെങ്കില്‍ ജാറെഡ് കുഷ്‌നര്‍ എന്നിവര്‍ നയിക്കുന്ന ചര്‍ച്ചകള്‍ വിജയിക്കാന്‍ സാധ്യതയില്ലെന്നാണ് ഇറാനിയന്‍ പ്രതിനിധികള്‍ സൂചിപ്പിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചര്‍ച്ചകള്‍ക്കായി ഇറാന്‍ പ്രതിനിധികള്‍ പകരം നിര്‍ദേശിക്കുന്നത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ പേരാണ്. വാന്‍സുമായി ചര്‍ച്ചയ്ക്ക് ഇറാന്‍ അമേരിക്കയെ താല്‍പ്പര്യം അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ്, ട്രംപും കുഷ്‌നറും അടക്കമുള്ളവരുമായുള്ള ചര്‍ച്ചയുടെ വിശ്വാസ്യത തകര്‍ത്തതെന്ന് ഇറാന്‍ സൂചിപ്പിക്കുന്നു.

അതേസമയം, യുഎസ് ഭരണകൂടത്തിലെ മറ്റു പലരേക്കാളും സംഘര്‍ഷത്തിന് നയതന്ത്രപരമായ ഒരു അന്ത്യം കുറിക്കാന്‍ വാന്‍സിന് കഴിഞ്ഞേക്കുമെന്ന് ഇറാന്‍ വിശ്വസിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിലെത്തുന്നത് സങ്കീര്‍ണ്ണവും രാഷ്ട്രീയമായി സെന്‍സിറ്റീവുമാകുമെന്നതിനാല്‍, നേരിട്ടുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ വാന്‍സ് തയ്യാറായേക്കുമോയെന്ന് വ്യക്തതയില്ല.

അതേസമയം, യുഎസ് ചര്‍ച്ചാ സംഘത്തെ തീരുമാനിക്കുന്നത് ട്രംപ് ആണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, വിറ്റ്‌കോഫ്, കുഷ്നര്‍ എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശാലമായ നയതന്ത്ര ശ്രമത്തില്‍ പങ്കാളികളാണെന്നും ലീവിറ്റ് പറഞ്ഞു. ട്രംപി ഒഴിവാക്കിയുള്ള ചര്‍ച്ചയെന്നത്, പ്രസിഡന്റിനെ ദുര്‍ബലപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ഏകോപിത വിദേശ ക്യാംപെയ്ന്‍ ആണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.

പാപ്പനംകോട് സ്വദേശിനി സിബിന വിടവാങ്ങി

പാപ്പനംകോട് സ്വദേശിനി സിബിന വിടവാങ്ങി

​പാലോട്: കഴിഞ്ഞ ദിവസം പാലോട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വെൻ്റിലേറ്ററിൽ ചികിത്സയില്‍ ആയിരുന്ന യുവതി മരണത്തിന് കീഴടങ്ങി. പാപ്പനംകോട് പെരിങ്ങമ്മല റോഡിന് സമീപം താമസിക്കുന്ന സിബിന (38) ആണ് അന്തരിച്ചത്. പാലോട് ബി.എം.സി ഹോസ്പിറ്റലിലെ ഫാർമസി ജീവനക്കാരിയായിരുന്നു സിബിന.

അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാപ്പനംകോട് പാൻ ഷോപ്പ് നടത്തുന്ന കെ.വി.വി.ഇ.എസ് പാലോട് യൂണിറ്റ് അംഗം ഇല്ല്യാസിൻ്റെ മകൻ സുൾഫിയുടെ ഭാര്യയാണ് പരേതയായ സിബിന.

പശ്ചിമേഷ്യന്‍ സംഘര്‍ഷം: സര്‍വകക്ഷിയോഗം വൈകീട്ട്; പ്രധാനമന്ത്രി പങ്കെടുക്കില്ല

പശ്ചിമേഷ്യന്‍ സംഘര്‍ഷം: സര്‍വകക്ഷിയോഗം വൈകീട്ട്; പ്രധാനമന്ത്രി പങ്കെടുക്കില്ല

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം വൈകീട്ട് നടക്കും. വൈകീട്ട് അഞ്ചു മണിക്കാണ് യോഗം. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. പകരം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷം വഹിക്കും. വിദേശകാര്യ, ആഭ്യന്തര മന്ത്രിമാര്‍ പങ്കെടുക്കും.

വിവിധ മന്ത്രാലയ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിക്കും. ആഗോള വ്യാപാരത്തെയും ഊര്‍ജ വിതരണത്തെയും ബാധിക്കുന്ന തരത്തില്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രനീക്കം. ഇറാന്‍- ഇസ്രയേല്‍- യുഎസ് സംഘര്‍ഷം, ഇതുവഴി രാജ്യം നേരിടുന്ന പ്രതിസന്ധികള്‍, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയവയെല്ലാം വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ യോഗത്തില്‍ വിശദീകരിക്കും.

യോഗത്തില്‍ സംബന്ധിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സോണിയാഗാന്ധിയുടെ അനാരോഗ്യം കാരണം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. രാജ്യത്ത് ഇന്ധന, ഊര്‍ജ്ജ പ്രതിസന്ധിയില്‍ മന്ത്രാലയ അധികൃതര്‍ വിശദീകരണം നല്‍കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ആഘാതം തടയാനായി കേന്ദ്രസര്‍ക്കാര്‍ ഏഴ് എംപവേര്‍ഡ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന വേളയില്‍ സഭയ്ക്ക് അകത്ത് ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു. സര്‍വകക്ഷി യോഗത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പശ്ചിമേഷ്യയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം മോദി സര്‍ക്കാര്‍ എന്തിനാണ് ഒരു കോണ്‍ഫറന്‍സ് റൂമില്‍ ഒരു സര്‍വകക്ഷി യോഗം വിളിക്കുന്നത്? ഈ സര്‍ക്കാര്‍ എത്രകാലം ചര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുമെന്നും തൃണമൂല്‍ എംപി സാഗരിക ഘോഷ് ചോദിച്ചു.

‘നിങ്ങൾ സ്വയം ചർച്ച നടത്തുകയാണോ’, ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ

‘നിങ്ങൾ സ്വയം ചർച്ച നടത്തുകയാണോ’, ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘർഷങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ പരിഹസിച്ച് ഇറാന്‍. സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് മുന്നോട്ടു വച്ച 15 ഇന പദ്ധതി ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫാഗാരിയുടെ പ്രതികരണം. യുഎസ് – ഇറാന്‍ ചര്‍ച്ചകളില്‍ ഇട നിലനില്‍ക്കുന്ന രാജ്യങ്ങള്‍ ഇറാന് മുന്നില്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് ടെലിവിഷനിലൂടെയുള്ള പ്രതികരണം.

യുഎസ് നിര്‍ദേശം വിജയിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യമാണ് ഇറാന്‍ സൈനിക വക്താവ് ഉയര്‍ത്തുന്നത്. നിലവില്‍ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ല, ‘നിങ്ങളുടെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ സ്വയം ചര്‍ച്ച ചെയ്യേണ്ട ഘട്ടത്തിലെത്തിയിട്ടുണ്ടോ?’ എന്നും ഇബ്രാഹിം സോള്‍ഫാഗാരി ചോദിക്കുന്നു. ‘പാകിസ്ഥാന്‍ ഇടനില നിന്നാണ് 15 ഇന പദ്ധതി ഇറാന് സമര്‍പ്പിച്ചത്. യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇറാനുമായി യുഎസ് ചര്‍ച്ച നടത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പ്രതികരിച്ചിരുന്നു. ഈ വാദങ്ങള്‍ പൂര്‍ണമായി തള്ളുകയാണ് വീഡിയോ പ്രസ്താവനയില്‍ സോള്‍ഫാഗാരി ചെയ്യുന്നത്. ‘ആദ്യ ദിവസം മുതല്‍ ഇതുവരെ ഞങ്ങളുടെ വാക്ക് ഒന്നാണ്, അത് അങ്ങനെ തന്നെ തുടരും: ഇറാന്‍ നിങ്ങളെപ്പോലുള്ള ഒരാളുമായി യോജിപ്പിലെത്തില്ലെന്നും സോള്‍ഫാഗാരി പറഞ്ഞു. ഇറാന്റെ പ്രതികരണം സംഘര്‍ഷത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ഏകദേശം 5,000 മറൈന്‍ സൈനികരെയും ആയിരക്കണക്കിന് നാവികരെയും പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാന്‍ യുഎസ് തയ്യാറെടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പരാതിക്കാരിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി

പരാതിക്കാരിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. അതേസമയം ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശത്തിലെ ചില ഭാഗങ്ങള്‍ സുപ്രീംകോടതി നീക്കി. രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് എംഎം സുന്ദരേശും ജസ്റ്റിസ് എന്‍ കെ സിങ്ങും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എംഎം സുന്ദരേശിന്റെ ബെഞ്ച് അറിയിച്ചു. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ നടന്നില്ല.

തുടര്‍ന്ന് രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയിലെ ചില ഭാഗങ്ങള്‍ പരാതിക്കാരിയെ സംബന്ധിച്ചിടത്തോളം ദോഷം ചെയ്യുന്നതാണെന്നും, അത് നീക്കണമെന്നും പരാതിക്കാരിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനായ പി വി ദിനേശനും കെ ആര്‍ സുഭാഷ് ചന്ദ്രനും ആവശ്യപ്പെട്ടു. അഞ്ചോളം ഖണ്ഡികകളിലെ പരാമര്‍ശങ്ങളാണ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കംചെയ്തതായി സുപ്രീം കോടതി വ്യക്തമാക്കി.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് കാൻസൽ ചെയ്യുന്നതിലെ റീഫണ്ടിൽ പരിഷ്കാരങ്ങളുമായി റെയിൽവേ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് കാൻസൽ ചെയ്യുന്നതിലെ റീഫണ്ടിൽ പരിഷ്കാരങ്ങളുമായി റെയിൽവേ

ഡൽഹി: കൺഫേം ചെയ്ത ടിക്കറ്റുകൾ കാൻസൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ. ബോഡിങ് പോയിന്റ് നിയമങ്ങളിലടക്കം മാറ്റം കൊണ്ടുവരാനാണ് റെയിൽവേ തീരുമാനം. ഏപ്രിൽ1നും 15നും ഇടയിൽ ഘട്ടങ്ങളായി പുത്തൻ നിയമങ്ങൾ നടപ്പിലാക്കി തുടങ്ങുമെന്നാണ് അറിയിപ്പ്.

യാത്ര ആരംഭിക്കാൻ 72മണിക്കൂറിലധികം സമയമുള്ളപ്പോഴാണ് യാത്രികൻ കൺഫേമായ ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ മാക്‌സിമം തുക റീഫണ്ടായി ലഭിക്കും. എത്ര യാത്രികരുണ്ട് എന്നതിന് അനുസരിച്ച് ഫ്‌ളാറ്റ് കാൻസലേഷൻ ചാർജ് മാത്രമാകും ഈടാക്കുക. ഇനി 24മണിക്കൂറിനും 72മണിക്കൂറിനും ഇടയിലാണ് കൺഫർമേഷൻ ലഭിച്ച ടിക്കറ്റ് കാൻസൽ ചെയ്യുന്നതെങ്കിൽ യാത്രാക്കൂലിയുടെ 25ശതമാനം ഈടാക്കും. മിനിമം ചാർജിനെ അടിസ്ഥാനമാക്കിയാകും തുക ഈടാക്കുന്നത്.
ട്രെയിൻ യാത്ര ആരംഭിക്കാൻ 24 മണിക്കൂറിനും എട്ടു മണിക്കൂറിനുമടിയിലുള്ള സമയം മാത്രമേയുള്ളുവെങ്കിൽ 50 ശതമാനമാകും പിഴ. ഇനി എട്ടു മണിക്കൂറിൽ താഴെ മാത്രമാണ് യാത്ര ആരംഭിക്കാനുള്ളതെങ്കിൽ റീഫണ്ട് ഉണ്ടാവുകയുമില്ല. യാത്ര ആരംഭിക്കുന്നതിന് മുമ്പാണ് ടിക്കറ്റ് കാൻസൽ ചെയ്യുന്നതെങ്കിലും റീഫണ്ട് ഉണ്ടാകില്ലെന്ന് ചുരുക്കം. അതേസമയം യാത്രക്കാർക്ക് ബോർഡിങ് സ്റ്റേഷൻ യാത്ര ആരംഭിക്കുന്നതിന് 30മിനിറ്റ് മുമ്പ് ചെയ്ഞ്ച് ചെയ്യാനുള്ള ഓപ്ഷനും സജ്ജീകരിച്ചിട്ടുണ്ട്.

പ്രധാന നഗരങ്ങളിൽ ട്രെയിന് വിവിധ സ്റ്റോപ്പുകൾ ഉണ്ടെങ്കിൽ ഈ മാറ്റം വലിയ ഉപകാരമാകും. നിലവിൽ ചാർട്ട് തയ്യാറാകുന്നതിന് മുമ്പ് മാത്രമാണ് സ്റ്റേഷൻ ചെയ്ഞ്ച് ചെയ്യാനുള്ള ഓപ്ഷനുള്ളത്. അതേസമയം ഇടനിലക്കാർ ടിക്കറ്റ് വിൽപ്പന നടത്തുന്ന രീതികളെ കുറിച്ച് നടത്തിയ കണക്കെടുപ്പിൽ ഇത്തരക്കാർ അധികമായി ടിക്കറ്റ് ബുക്ക് ചെയ്യുകയും ട്രെയിൻ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഇവ കാൻസൽ ചെയ്ത് വൻ തുക റീഫണ്ടായി കൈക്കലാക്കുന്നതായി മനസിലാക്കാൻ കഴിഞ്ഞുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. പുതിയ നിയമങ്ങൾ ഇത്തരക്കാരുടെ പ്രവർത്തനങ്ങളെ തടയാൻ സഹായിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്.