പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണോ?; സൗജന്യ സഹായവുമായി കേരളാ പൊലീസ്

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണോ?; സൗജന്യ സഹായവുമായി കേരളാ പൊലീസ്

തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്എസ്എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തവുമായി പൊലീസിന്റെ ‘ഹോപ്പ്’ പദ്ധതി. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും 94979 00200 എന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 15 ആണെന്ന് കേരളാ പൊലീസ് അറിയിച്ചു.

കേരളാ പൊലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്

വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്.എസ്.എല്‍.സി.,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തവുമായി പൊലീസിന്റെ ‘ഹോപ്പ്’ പദ്ധതി. അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് കേരളാ പൊലീസ് മുന്നോട്ട് വെക്കുന്ന പദ്ധതിയാണ് ഹോപ്പ്.

പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.

വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഏര്‍പ്പെടുത്തി, പരീക്ഷയെഴുതാനും വിജയിക്കാനും ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും പൊലീസ് സൗജന്യമായി ഒരുക്കും.

താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും 94979 00200 എന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 15 ആണ്.

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മേഘ്നാഥ് ദേശായ് അന്തരിച്ചു

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മേഘ്നാഥ് ദേശായ് അന്തരിച്ചു

ലണ്ടന്‍: പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ മേഘ്നാഥ് ദേശായ് അന്തരിച്ചു. 85 വയസ്സായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2008-ല്‍ മേഘ്നാഥ് ദേശായിയെ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

ഗുജറാത്തില്‍ ജനിച്ച മേഘ്നാഥ് ദേശായി ബ്രിട്ടീഷ് പ്രഭുസഭയില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വംശജരില്‍ ഒരാളാണ്. ഇന്ത്യ-യുകെ ബന്ധം ശക്തമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിയാണ്. 1965 മുതല്‍ 2003 വരെ ദേശായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ (എല്‍എസ്ഇ) സാമ്പത്തികശാസ്ത്രം അധ്യാപകനായിരുന്നു.

പിന്നീട് ആ സ്ഥാപനത്തിലെ എമെരിറ്റസ് പ്രൊഫസര്‍ ഓഫ് ഇക്കണോമിക്‌സ് ആകുകയും ചെയ്തു. 1992-ല്‍ അദ്ദേഹം എല്‍എസ്ഇയില്‍ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഗ്ലോബല്‍ ഗവര്‍ണന്‍സ് സ്ഥാപിച്ചു. എല്‍എസ്ഇയുടെ ഡവലപ്മെന്റ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും സ്ഥാപകാംഗവുമായിരുന്നു. പിന്നീട് പ്രഭുസഭയില്‍ ഒരു ക്രോസ്‌ബെഞ്ച് പിയര്‍ ആയി.

1971-ല്‍ ലേബര്‍പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹത്തെ 1991 ജൂണില്‍ യുകെ പ്രഭുപദവി നല്‍കുകയും ലോര്‍ഡ് ദേശായി ഓഫ് സെന്റ് ക്ലെമന്റ് ഡേന്‍സ് എന്നപേരില്‍ പ്രഭുസഭയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. 1986 മുതല്‍ 1992 വരെ പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്നു. ഗാന്ധിപ്രതിമാ സ്മാരകട്രസ്റ്റിന്റെ സ്ഥാപകട്രസ്റ്റി എന്നനിലയില്‍ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു.

1970-കളുടെ തുടക്കം ദേശായി മാര്‍ക്‌സിയന്‍ സാമ്പത്തിക സിദ്ധാന്തത്തെക്കുറിച്ചുള്ള രചനകള്‍ പ്രസിദ്ധീകരിച്ചു. ‘മാര്‍ക്‌സിയന്‍ ഇക്കോണമിക് തിയറി’, ‘ദി റീ ഡിസ്‌കവറി ഓഫ് ഇന്ത്യ’, ‘ഹൂ റോട്ട് ദി ഭഗവദ്ഗീത’, ‘നെഹ്‌റുസ് ഹീറോ ദിലീപ്കുമാര്‍’ തുടങ്ങിയവ മേഘ്‌നാഥ് ദേശായിയുടെ ശ്രദ്ധേയ കൃതികളാണ്. 200-ലധികം അക്കാദമിക് ലേഖനങ്ങളും രചിച്ചിട്ടുണ്ട്. മേഘ്നാഥ് ദേശായിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

ഒരു നാട് വിറങ്ങലിച്ചു പോയ രാത്രി; മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട്

ഒരു നാട് വിറങ്ങലിച്ചു പോയ രാത്രി; മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട്

കല്‍പ്പറ്റ: ഒരു നാടിനെ ഭൂപടത്തില്‍ നിന്ന് നിന്ന് മായ്ച് കളഞ്ഞ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് ഒരാണ്ട്. ആ വിറങ്ങലിച്ച രാത്രി നോവായി ഇന്നും മനസുകളില്‍ അവശേഷിക്കുന്നു. കണ്ടെത്താന്‍ കഴിയാത്ത 32 പേര്‍ ഉള്‍പ്പെടെ 298 ജീവനുകളാണ് ഉരുള്‍ കവര്‍ന്നെടുത്തത്. വെള്ളരിമലയുടെ താഴ് വാരത്ത് കുറച്ചു ദിവസമായി മഴയുണ്ടായിരുന്നു. പുന്നപ്പുഴയിലെ ഒഴുക്കും തണുപ്പുമൊന്നും ഇവിടുത്തെ ജനതയ്ക്ക് പുതുമയുള്ളതായിരുന്നില്ല. അങ്ങനെ ഉറങ്ങാന്‍ കിടന്നവരാണ്. ജലബോംബ് രൂപപ്പെടുന്നത് ആരുമറിഞ്ഞില്ല.

മുണ്ടക്കൈയ്ക്ക് മൂന്ന് കിലോമീറ്റര്‍ അകലെ പുഞ്ചിരിമട്ടത്തിനും മുകളില്‍ വെള്ളോലിപ്പാറയില്‍ മണ്ണും പാറക്കല്ലുകളും അടര്‍ന്ന് വീഴുകയായിരുന്നു. ആദ്യത്തെ ഉരുള്‍പൊട്ടലായിരുന്നു അത്. ചിന്തിക്കുന്നതിനും മുന്നേ മുണ്ടക്കൈ മുങ്ങി. വീടുകള്‍ നിലംപൊത്തി. ജീവന് വേണ്ടിയുള്ള നിലവിളികളാണ് പിന്നീട് കേട്ടത്. അവിടെയും നിന്നില്ല. വെള്ളവും കല്ലും മരങ്ങളും അടിഞ്ഞ് തടാകം പോലെ രൂപപ്പെട്ടു. വീണ്ടും ഉരുള്‍ പൊട്ടി. രണ്ട് നിലക്കെട്ടിടത്തിന്റെ ഉയരത്തില്‍ ചൂരല്‍മലയുടെ അങ്ങാടിയിലേയ്ക്ക് വെള്ളം ഇരച്ചെത്തി. നാട് രണ്ടായി പിളര്‍ന്നു. രക്ഷാദൗത്യത്തിന്റെ നാളുകളായിരുന്നു പിന്നീട് കണ്ടത്. 48 മണിക്കൂറിനിടെ പെയ്തത് 572 മില്ലീമീറ്റര്‍ മഴയാണ്. അപകടമുന്നറിയിപ്പും ഉണ്ടായിരുന്നില്ല.

ദുരന്തത്തില്‍ കിടപ്പാടം നഷ്ടമായ 402 കുടുംബങ്ങളും ഇപ്പോഴും താത്കാലിക കെട്ടിടത്തില്‍ത്തന്നെയാണ്. പുനരധിവാസം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന് ഒരു വര്‍ഷം പോരാതെ വന്നു. സാമ്പത്തികസഹായത്തിലൂന്നിയായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനങ്ങള്‍. പണമില്ലാത്തതിന്റെ പേരില്‍ ഒന്നും മുടങ്ങില്ലെന്ന് ചൂരല്‍മല സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. എന്നാല്‍, വയനാടിനായി പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചിരുന്ന കേരളത്തിന് നയാപൈസപോലും സാന്പത്തികസഹായം കേന്ദ്രത്തില്‍നിന്ന് കിട്ടിയില്ല. കിട്ടിയത് 529 കോടിയുടെ വായ്പമാത്രം. ഉറ്റവരും ഉടയവരുമടക്കം സര്‍വവും നഷ്ടപ്പെട്ട ആ കുടുംബങ്ങള്‍ ഇപ്പോഴും താല്‍ക്കാലിക കേന്ദ്രങ്ങളില്‍ അഭയാര്‍ഥികളാണ്. ഒരു വീടിനായി അവര്‍ കാത്തിരിപ്പ് തുടരുന്നു.

പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ചു: 48കാരനായ പിതാവ് അറസ്റ്റിൽ

പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ചു: 48കാരനായ പിതാവ് അറസ്റ്റിൽ

കാസർകോട് : പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് അറസ്റ്റിലായത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വാടകവീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്.

കാസർകോട് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഒരാഴ്ച മുൻപാണ് വീട്ടിൽ പ്രസവിച്ച 15 വയസ്സുകാരിയെ രക്തസ്രാവത്തെ തുടർന്ന് കാ‍ഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവാണ് പ്രതിയെന്ന് കണ്ടെത്തിയത്.

കാസർകോട് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഒരാഴ്ച മുൻപാണ് വീട്ടിൽ പ്രസവിച്ച 15 വയസ്സുകാരിയെ രക്തസ്രാവത്തെ തുടർന്ന് കാ‍ഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവാണ് പ്രതിയെന്ന് കണ്ടെത്തിയത്.

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റ്; ഉയര്‍ന്ന തിരമാല ജാഗ്രതാനിര്‍ദേശം

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റ്; ഉയര്‍ന്ന തിരമാല ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ യ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാല്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കണ്ണൂര്‍-കാസര്‍കോട് (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് (30-07-2025) രാത്രി 11.30 മുതല്‍ നാളെ രാത്രി 08.30 വരെ 2.9 മുതല്‍ 3.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം: പ്രതി പിടിയില്‍

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം: പ്രതി പിടിയില്‍

കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. മൈലക്കാട് സ്വദേശി സുനില്‍ കുമാറാണ് (43) കൊല്ലം സിറ്റി പൊലീസിന്റെ പിടിയിലായത്.

ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചായിരുന്നു അന്വേഷണം നടന്നത്.പ്രതിയെ തിരിച്ചറിഞ്ഞതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന യുവതിക്ക് നേരെ പ്രതി നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.

ഇയാളുടെ പ്രവര്‍ത്തികള്‍ യുവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെയും പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.