ജപ്പാനിൽ വൻ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ വൻ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 3.28 അടി ഉയരത്തിൽ വരെ തിരമാലകൾ ആഞ്ഞടിക്കാമെന്നാണ് പ്രവചനം. പ്രദേശവാസികളോട് ഉയരമുള്ള ഇടങ്ങളിലേക്ക് മാറാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

കടലിനടിത്തട്ടിൽ പത്തു കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസി (JMA) അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ തെക്കൻ പ്രദേശത്തുള്ള ക്യുഷു ദ്വീപിലാണ് കുമാമോട്ടോ സ്ഥിതി ചെയ്യുന്നത്.

കുമാമോട്ടോയ്ക്ക് പുറമേ നാഗസാക്കി, കഗോഷിമ, ഫുക്കുവോക്ക, സാഗ, ഓയ്റ്റ, മിയാസാക്കി എന്നീ ജപ്പാന്റെ തെക്കൻ ക്യൂഷു ദ്വീപിലെ പ്രവിശ്യകളിൽ അടിയന്തര ഭൂചലന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂൺ 25ന് ജപ്പാന്റെ വടക്കൻ പ്രദേശത്ത് 7.2 തീവ്രതയിൽ ഭൂചലനം അനുഭപ്പെട്ടിരുന്നു. എന്നാൽ മരണമോ വൻനാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിരുന്നില്ല. 125മില്യൺ ജനങ്ങൾ അതിവസിക്കുന്ന ജപ്പാനിൽ ഓരോ വർഷവും വലുതും ചെറുതുമായ നൂറിലധികം ഭൂചലനങ്ങളാണ് രേഖപ്പെടുത്തുന്നത്. ഇത് ലോകത്താകമാനം ഉണ്ടാകുന്ന ഭൂചലനത്തിന്റെ 18 ശതമാനമാണ്.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചു.

നിയന്ത്രണം സംസ്ഥാനത്തെ ദേശീയപാതാ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചെന്ന് കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിന്‍റെ കണക്ടീവിറ്റിയെ അടക്കം ബാധിച്ച പ്രശ്നത്തിൽ പുനപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം മാറ്റിയാൽ ദക്ഷിണേന്ത്യക്കാകെ ഗുണകരമാകുമെന്നും കത്തിലൂടെ കേരള മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കുടവൂർക്കോണം ഗവ: ഹൈസ്കൂളിൽ സയൻസ് ലാബ് ഉദ്ഘാടനം നടന്നു

കുടവൂർക്കോണം ഗവ: ഹൈസ്കൂളിൽ സയൻസ് ലാബ് ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ: തിരുവനന്തപുരം ജില്ലാ പഞ്ചായത്തായത്ത് 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിന് അനുവദിച്ച
സയൻസ് ലാബിന്റ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ഷീല. എസ് അധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപകൻ സജികുമാർ.എസ് സ്വാഗതം പറഞ്ഞു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത, വാർഡ് മെമ്പർ ആശ.എം.എസ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് മുബാറക് ഹുസൈൻ നന്ദി രേഖപ്പെടുത്തി. പ്രതിഭകളായ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വിശിഷ്ടാതിഥികൾ ആദരവ് നൽകി.

‘ടാല്‍കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു’; ഒത്തുതീര്‍പ്പിന് വഴങ്ങി ജോണ്‍സണ്‍ & ജോണ്‍സണ്‍; 550 കോടി ഡോളര്‍ നല്‍കും

‘ടാല്‍കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു’; ഒത്തുതീര്‍പ്പിന് വഴങ്ങി ജോണ്‍സണ്‍ & ജോണ്‍സണ്‍; 550 കോടി ഡോളര്‍ നല്‍കും

വാഷിങ്ടണ്‍: ജോണ്‍സണ്‍ & ജോണ്‍സണ്‍ പുറത്തിറക്കുന്ന ബേബി പൗഡറും മറ്റു ടാല്‍കം പൗഡറുകളും കാന്‍സറിനു കാരണമാകുന്നുവെന്ന ഹര്‍ജികളില്‍ ഒടുവില്‍ ഒത്തുതീര്‍പ്പിന് കമ്പനി. 5.5 ബില്യണ്‍ ഡോളര്‍ വരെ (ഏകദേശം 52,677 കോടി) നഷ്ടപരിഹാരമായി നല്‍കാമെന്ന് കമ്പനി അറിയച്ചു. ജോണ്‍സണ്‍ & ജോണ്‍സണിന്റെ പൗഡറുകള്‍ അണ്ഡാശയ കാന്‍സറിനു കാരണമാകുന്നുവെന്നു കാണിച്ച് ആയിരക്കണക്കിനാളുകള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ദീര്‍ഘകാലമായുള്ള നിയമപരമായ പ്രശ്ങ്ങളില്‍ നിന്ന് മുക്തിനേടുന്നതിനായാണ് കമ്പനി ഒത്തുതീര്‍പ്പിന് തയ്യാറായിരിക്കുന്നത്. ഏകദേശം 76,000 കേസുകള്‍ ഉള്‍പ്പെടുന്ന പരാതികളിന്മേലാണ് ഒടുവില്‍ പരിഹാരമായിരിക്കുന്നത്. അതേസമയം 95 ശതമാനം പരാതിക്കാരും സ്റ്റേറ്റ് അല്ലെങ്കില്‍ ഫെഡറല്‍ കോടതികളില്‍ അംഗീകരിച്ചാല്‍ മാത്രമേ ഒത്തുതീര്‍പ്പ് അന്തിമമാകൂ.

തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സറിന് കാരണമാകുമെന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ജോണ്‍സണ്‍ & ജോണ്‍സണിന്റെ വൈസ് പ്രസിഡന്റ് എറിക് ഹാസ് പറഞ്ഞു. എന്നാല്‍ ഈ വിഷയം അവസാനിപ്പിക്കാനും ജീവന്‍രക്ഷാ മരുന്നുകളും ഉപകരണങ്ങളും വികസിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഒത്തുതീര്‍പ്പ് സഹായിക്കുമെന്നും എറിക് പറഞ്ഞു.2027-ഓടെ 300 കോടി ഡോളര്‍ നല്‍കുമെന്നും 2028-ല്‍ ബാക്കി നല്‍കുമെന്നുമാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ എത്രപേര്‍ ഈ ഒത്തുതീര്‍പ്പില്‍ പങ്കെടുക്കുന്നു എന്നതിനെ ആശ്രയിച്ച് തുക വര്‍ധിക്കാനും സാധ്യതയുണ്ട്. ജോണ്‍സണ്‍ & ജോണ്‍സണ്‍ 7 ബില്യണ്‍ ഡോളര്‍ വരെ നല്‍കേണ്ടി വരുമെന്ന് ഏകദേശം 2,500 കേസുകളിലെ ഉപഭോക്താക്കളെ പ്രതിനിധീകരിക്കുന്ന അറ്റോര്‍ണിയായ ക്രിസ് സീഗര്‍ പറഞ്ഞു. നിയമപരമായ പോരാട്ടത്തില്‍ ജോണ്‍സണ്‍ & ജോണ്‍സണിന് തുടര്‍ച്ചയായി വിജയങ്ങള്‍ ലഭിച്ചതിനു ശേഷമാണ് ഈ ഒത്തുതീര്‍പ്പ്.

തങ്ങളുടെ ഉത്പന്നങ്ങള്‍ കാന്‍സറിനു കാരണമായിട്ടില്ലെന്നാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ ആവര്‍ത്തിച്ചുപറയുന്നത്. ടാല്‍കം പൗഡറുകള്‍ സുരക്ഷിതമാണെന്നും അതില്‍ ക്യാന്‍സറിന് കാരണമാകുന്ന ആസ്‌ബെസ്റ്റോസ് ഇല്ലെന്നും കമ്പനി പറഞ്ഞിരുന്നു. 2020-ല്‍ അമേരിക്കയിലും 2023-ഓടെ ആഗോളതലത്തിലും ടാല്‍ക്ക് അടിസ്ഥാനമാക്കിയുള്ള ബേബി പൗഡറിന്റെ വില്‍പ്പന കമ്പനി നിര്‍ത്തിവെക്കുകയും പൗഡറിന്റെ ചേരുവയില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. 2020ല്‍ യുഎസും കാനഡയും കമ്പനിയുടെ ടാല്‍കം പൗഡറിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കമ്പനിയുടെ ടാല്‍ക്ക് പൗഡറുകള്‍ ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടി 38000 ത്തോളം ആളുകളാണ് വിവിധ കോടതികളെ സമീപിച്ചത്. ഇതേ തുടര്‍ന്നുണ്ടായ പ്രചാരണങ്ങളെ തുടര്‍ന്ന് ഡിമാന്‍ഡ് കുറഞ്ഞതോടെ 2020-ലാണ് യുഎസിലും കാനഡയിലും പൗഡര്‍ വില്‍പന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവസാനിപ്പിച്ചത്.

അപകട കെണിയായ് ഫുട്പാത്തിലെ മുൾചെടികൾ

അപകട കെണിയായ് ഫുട്പാത്തിലെ മുൾചെടികൾ

ആറ്റിങ്ങൽ: അപകട കെണിയായ് ഫുട്പാത്തിലെ മുൾചെടികൾ. ആറ്റിങ്ങൽ നഗരസഭ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നാഷണൽ ഹൈവേയുടെ ഇരുഭാഗങ്ങളിലേയും ഫുട്പാത്തിലെ ഇലക്ട്രിക് പോസ്റ്റ്‌കളിൽ സ്ഥാപിച്ച പൂച്ചട്ടികളാണ് കാൽനട യാത്രക്കാർക്ക് അപകടക്കെണിയായ് മാറിയിരിക്കുന്നത്.

സ്വച്ച്ഭാരതിന്റെ ചുവടുപിടിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 2025-26 നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൂച്ചട്ടികളിലാണ് കടലാസ് ചെടി ഉൾപ്പെടെയുള്ള മുൾചെടികൾ കടന്നുകൂടിയിരിക്കുന്നത്. ഒന്നര മീറ്ററോളം ഹൈറ്റിൽ സ്ഥാപിച്ചിട്ടുള്ള ഈ ചാടിച്ചട്ടികളിലെ ചെടികൾ കാൽനട യാതികരുടെ കണ്ണിനും മുഖത്തും പരുക്ക് പറ്റുംവിദമാണ് വളർന്നു നിൽക്കുന്നത്.

കഴിഞ്ഞ ദിവസം നഗരസഭയ്ക്ക് മുന്നിലെ സ്വകാര്യ ലാബിൽ പരിശോധനകൽക്കായി എത്തിയ അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷം വീട് സ്വദേശി സുനീഷ് (46) ന് കാൽനട യാത്രയ്ക്കിടെ മുഖത്ത് ചെടിയുടെ മുള്ള് കൊണ്ട്, ചെറിയ തോതിൽ പരുക്ക് പറ്റിയിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് മുള്ള് കണ്ണിൽ കൊള്ളാതിരുന്നത്.

തീരെ വീതികുറഞ്ഞ ഫുട്പാത്ത്കളിലെ അനധികൃത വാഹന പാർക്കിങ്ങും, ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ ഫുട്പാത്ത് കയ്യേറിയുള്ള കച്ചവടങ്ങളും ഇതുവഴിയുള്ള കാൽനട യാത്രികർക്ക് കൂടുതൽ അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. അടിയന്തിരമായി പൂച്ചട്ടികളിൽ സ്ഥാപിച്ചിട്ടുള്ള മുൾ ചെടികൾ നീക്കം ചെയ്ത് പകരം പൂച്ചെടികൾ നടവുവാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

നീറ്റ് സമരം: പൊലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം; സുപ്രീം കോടതി

നീറ്റ് സമരം: പൊലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം; സുപ്രീം കോടതി

ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങളിലും പൊലീസിന്റെ അതിക്രമങ്ങളിലും സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണത്തിനായി വിരമിച്ച ഒരു ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കുമെന്ന സുചനയും കോടതി നൽകി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മറുപടി കൂടി പരിഗണിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുക. പ്രതിഷേധത്തിൽ പങ്കെടുത്ത 18 വയസ്സിൽ താഴെയുള്ള, കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത എല്ലാ കുട്ടികളെയും ഉടനടി മോചിപ്പിക്കാൻ സുപ്രീം കോടതി വിവിധ സംസ്ഥാനങ്ങൾക്ക് ഉത്തരവ് നൽകി. കേസ് ഇനി ഓഗസ്റ്റ് മൂന്നിന് കോടതി പരിഗണിക്കും.

സുപ്രീം കോടതിയുടെ പ്രധാന നിർദേശങ്ങൾ:
സമരം നടക്കുമ്പോഴുള്ള സിസിടിവി, ഡ്രോൺ ദൃശ്യങ്ങൾ, ബോഡി ക്യാമറ ദൃശ്യങ്ങൾ, പൊലീസിന്റെ വയർലെസ് ആശയവിനിമയ റെക്കോർഡുകൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കണം. പ്രതിഷേധിച്ച വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങളോ ഡിജിറ്റൽ ഡാറ്റയോ യാതൊരു കാരണവശാലും പൊതുമധ്യത്തിൽ പ്രസിദ്ധീകരിക്കാനോ പങ്കുവെക്കാനോ പാടില്ല. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കടുത്തതോ പ്രതികാരപരമോ ആയ നടപടികൾ പാടില്ല. മുൻകാല കുറ്റകൃത്യങ്ങളിൽ പങ്കില്ലാത്ത, അറസ്റ്റിലായ 18 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികളെയും അടിയന്തരമായി മോചിപ്പിക്കണം.

എന്തുകൊണ്ട് അന്വേഷണം അനിവാര്യം?
വിദ്യാർഥി പ്രതിഷേധത്തിന് നേരെ ലാത്തിച്ചാർജ്, പെല്ലറ്റ് തോക്കുകൾ, റബ്ബർ ബുള്ളറ്റുകൾ, ആണികൾ തറച്ച ലാത്തികൾ, ഇലക്ട്രിക് ബാറ്റണുകൾ തുടങ്ങിയവ ഉപയോഗിച്ച് പൊലീസ് അമിത ബലപ്രയോഗം നടത്തിയതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി. പെല്ലറ്റ് തോക്കുകളുടെ പ്രയോഗത്തിൽ ഒരു വിദ്യാർഥിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടതടക്കം ജീവന് ഭീഷണിയായ രീതിയിലുള്ള പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറുഭാഗത്ത്, സമാധാനപരമായ സമരത്തിലേക്ക് അതിക്രമികൾ കടന്നുകൂടുകയും 250-ഓളം പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ആക്രമണം നടത്തിയത് വിദ്യാർഥികളാണോ അതോ അക്രമികളാണോ എന്ന് വ്യക്തമാകാനും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളുടെ സത്യവസ്ഥ പുറത്തുകൊണ്ടുവരാനും നീതിയുക്തമായ ഒരു അന്വേഷണം അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.

ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, കേരളം, ഉത്തർപ്രദേശ്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് വിഷയം സംബന്ധിച്ച് സുപ്രീം കോടതി നോട്ടീസ് അയക്കും.