മരണമടഞ്ഞ അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു

മരണമടഞ്ഞ അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു

കരിക്കോട് ഐശ്വര്യ നഗർ, ജിഞ്ചുഭവനില്‍ റോയി എന്നു വിളിക്കുന്ന ലിഞ്ചു(35)വാണ് സഹോദരൻ ജിഞ്ചുവിന്റെ കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.45-നാണ് സംഭവം.

സംഭവത്തെപ്പറ്റി കിളികൊല്ലൂർ പോലീസ് പറയുന്നത്: ഒട്ടേറെ കേസുകളില്‍ പ്രതിയാണ് മരിച്ച ലിഞ്ചു. മദ്യപിച്ചെത്തുന്ന സഹോദരങ്ങള്‍ തമ്മില്‍ വഴക്ക് പതിവാണ്. ചൊവ്വാഴ്ച രാത്രിയും വീടിനുമുന്നില്‍വെച്ച്‌ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ ജിഞ്ചു കയ്യില്‍ കിട്ടിയ കത്തികൊണ്ട് ലിഞ്ചുവിനെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകവേ മരിച്ചു.

സംസ്ഥാന വെയർഹൗസിങ് കോർപ്പറേഷനു കീഴില്‍ കരിക്കോട്ട് പ്രവർത്തിക്കുന്ന വെയർഹൗസിലെ ലോഡിങ് തൊഴിലാളിയായിരുന്നു ഇവരുടെ അച്ഛൻ തങ്കച്ചൻ. അദ്ദേഹത്തിന്റെ മരണശേഷം മൂത്തമകനായ ലിഞ്ചു ഈ ജോലിക്കു കയറി. ഇതില്‍ പ്രകോപിതനായ ജിഞ്ചു ജോലി തനിക്കു വേണമെന്നാവശ്യപ്പെട്ട് കുറച്ചുനാളായി വഴക്കുണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു.

ഡെലിവറി ഡ്രൈവർമാർക്കും ഇനി പ്രൊഫഷണൽ ലൈസൻസ് നിർബന്ധം

ഡെലിവറി ഡ്രൈവർമാർക്കും ഇനി പ്രൊഫഷണൽ ലൈസൻസ് നിർബന്ധം

മസ്കത്ത്: ഒമാനിലെ ലോജിസ്റ്റിക്സ് തസ്തികകളിൽ ജോലി ചെയ്യുവർക്ക് ഇനി മുതൽ പ്രൊഫഷണൽ ലൈസൻസ് നിർബന്ധമായും വേണമെന്ന് തൊഴിൽ മന്ത്രാലയം. ഭക്ഷ്യ വിതരണ തൊഴിലാളികൾ മുതൽ ചരക്ക് നീക്കത്തിന് സഹായിക്കുന്ന ഡ്രൈവർമാർക്ക് വരെ ലൈസൻസ് ആവശ്യമാണ്.

2025 സെപ്റ്റംബർ 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. വർക്ക് പെർമിറ്റുകൾ പുതുക്കുമ്പോൾ ഈ ലൈസൻസ് നിർബന്ധമായും രേഖകൾക്കൊപ്പം സമർപ്പിക്കണം. ഇല്ലെങ്കിൽ പെർമിറ്റ് അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

വിദേശികൾക്കും സ്വദേശികൾക്കും നിയമം ബാധകമാണ്. ഇനി ഇതേ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളും പ്രൊഫഷണൽ ലൈസൻസ് എടുത്തിരിക്കണം എന്നും അധികൃതർ അറിയിച്ചു. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും, തൊഴിലാളികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും,തൊഴിലാളികൾക്ക് സർക്കാർ അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി കഴിവുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികളെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

https://lssu.ola.om/sign-up എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ലൈസൻസ് നേടാനുള്ള അപേക്ഷ സമർപ്പിക്കാം.

പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കിയ തസ്തികകൾ ചുവടെ ചേർക്കുന്നു.

1.റെഫ്രിജറേറ്റഡ് ട്രക്ക് ഡ്രൈവർ (ട്രാക്ടർ – ട്രെയ്ലർ )
2.വാട്ടർ ടാങ്കർ ഡ്രൈവർ (ട്രാക്ടർ – ട്രെയ്ലർ )
3.ട്രാക്ടർ ഹെഡ് ഡ്രൈവർ (ട്രെയ്ലർ )
4. വേസ്റ്റ് ട്രാൻസ്‌പോർട്ട് ട്രക്ക് ഡ്രൈവർ
5.ഫുഡ് ഡെലിവറി റെപ്രെസെന്ററ്റീവ്
6. ഫുഡ് ഡെലിവറി സൂപ്പർവൈസർ

രാജിക്കു മുന്‍പ് ജഗ്ദീപ് ധന്‍കര്‍ രാഷ്ട്രപതി ഭവനിലെത്തി, അപ്രതീക്ഷിത സന്ദര്‍ശനത്തിന്‍റെ വിവരങ്ങള്‍ പുറത്ത്

രാജിക്കു മുന്‍പ് ജഗ്ദീപ് ധന്‍കര്‍ രാഷ്ട്രപതി ഭവനിലെത്തി, അപ്രതീക്ഷിത സന്ദര്‍ശനത്തിന്‍റെ വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ രാജ്യത്തെ അമ്പരപ്പിച്ച് രാജി പ്രഖ്യാപിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ തീരുമാനം പ്രഖ്യാപിക്കും മുന്‍പ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് ജഗ്ദീപ് ധന്‍കര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയത്. മുന്‍കൂട്ടി നിശ്ചയിക്കാത്ത കൂടിക്കാഴ്ചയായിരുന്നു ഇരുവരുടേതുമെന്നാണ് റിപ്പോര്‍ട്ട്.

രാഷ്ട്രപതിയെ നേരിട്ട് കണ്ട് ജഗ്ദീപ് ധന്‍കര്‍ രാജിക്കത്ത് കൈമാറുകയായിരുന്നു. അരമണിക്കൂറിനകം ഇതിന്റെ പകര്‍പ്പ് സോഷ്യല്‍മീഡിയ വഴി പുറത്തുവിടുകയും ചെയ്തു. ആരോഗ്യപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നത് എന്നായിരുന്നു രാജിയെ കുറിച്ചുള്ള ധന്‍കറിന്റെ വിശദീകരണം.

ഭരണഘടനയുടെ 67 എ പ്രകാരമാണ് തന്റെ രാജിയെന്നും അഭിമാനത്തോടെയാണ് പടിയിറക്കമെന്നുമായിരുന്നു ജഗദീപ് ധന്‍കര്‍ കത്തില്‍ പറഞ്ഞത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍ എന്നിവരോട് കൃതജ്ഞത അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു. 74 കാരനായിരുന്ന ജഗ്ദീപ് ധന്‍കര്‍ 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്. 2027 വരെ അദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നു.

ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍, ചെറുവത്തൂരില്‍ വീരമലക്കുന്ന് ഇടിഞ്ഞുവീണു

ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍, ചെറുവത്തൂരില്‍ വീരമലക്കുന്ന് ഇടിഞ്ഞുവീണു

കാസര്‍കോട്: നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍. കാസര്‍കോട് ചെറുവത്തൂര്‍ മയിച്ച വീരമലക്കുന്നിലാണ് മണ്ണിടിച്ചില്‍. ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചില്‍. ഈ മേഖലയില്‍ ഗതാഗതം വഴിതിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെയാണ് വീരമലക്കുന്നില്‍ നിന്ന് വന്‍തോതില്‍ മണ്ണ് ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ ആയിരുന്നു മണ്ണിടിച്ചില്‍. കുന്നിടിയുന്ന സമയത്ത് ഇതുവഴി പോവുകയായിരുന്ന ഒരു കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറയുന്നു.

മണ്ണുമാന്തിയന്ത്രവും ക്രയിനും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. എന്‍ ഡി ആര്‍ എഫ്, ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ക്കും സ്ഥലത്ത് എത്താന്‍ നിര്‍ദേശമുണ്ട്. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ഒരു മാസം മുന്‍പും വീരമല കുന്നില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. അന്ന് മണ്ണിനടിയില്‍പ്പെട്ട ഒരു തൊഴിലാളി പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. റോഡ് നിര്‍മ്മാണത്തിനായി അശാസ്ത്രീയമായാണ് വീരമല കുന്ന് കരാര്‍ കമ്പനിയായ മേഘ ഇടിച്ചതെന്ന് കളക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് വ്യാപകമായി മണ്ണ് കടത്തിയതിന് കമ്പനിക്കെതിരെ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

വിഎസിന്റെ അന്ത്യവിശ്രമം വലിയ ചുടുകാട്ടിലെ സ്വന്തം പേരിലുള്ള ഭൂമിയില്‍

വിഎസിന്റെ അന്ത്യവിശ്രമം വലിയ ചുടുകാട്ടിലെ സ്വന്തം പേരിലുള്ള ഭൂമിയില്‍

ആലപ്പുഴ: കേരളത്തിന്റെ സമരനായകനും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യവിശ്രമം ഒരുങ്ങുന്നത് വലിയ ചുടുകാട് രക്തസാക്ഷി സ്മാരകത്തിലെ സ്വന്തം പേരിലുള്ള ഭൂമിയില്‍. 1957 ല്‍ വി എസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി വാങ്ങിയതാണ് 22 സെന്റ് ഭൂമി. നിരവധി വിപ്ലവകാരികള്‍ ഉറങ്ങുന്ന വലിയ ചുടുകാടിന്റെ സമരോജ്ജ്വല ഭൂമിയിലാകും പുന്നപ്രയുടെ സമരപുത്രന്‍ ഇനി അന്ത്യവിശ്രമം കൊള്ളുക.

പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ക്കും സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ള ഉള്‍പ്പെടെ നേതാക്കള്‍ക്കുമൊപ്പം കേരളത്തിന്റെ കണ്ണും കരളുമായ വി എസിനും അന്ത്യവിശ്രമം. ചുടുകാട്ടിലെ നേതാക്കളെ സംസ്‌കരിക്കുന്ന പതിവു സ്ഥലത്തുനിന്ന് അല്‍പ്പം മാറിയാണ് വി എസിന്റെ അന്ത്യവിശ്രമം സജ്ജമാക്കിയിട്ടുള്ളത്. പതിവുസ്ഥലത്ത് വെള്ളം കെട്ടിനില്‍ക്കുന്നതിനാലാണിത്.

വി എസിലെ പോരാളിയെയും നേതാവിനെയും കണ്ടെത്തിയ പി കൃഷ്ണപിള്ള, പോരാട്ടങ്ങള്‍ക്ക് തോളോടുതോള്‍ ചേര്‍ന്നുനിന്ന പി കെ ചന്ദ്രാനന്ദന്‍, കെ ആര്‍ ഗൗരിയമ്മ, പി കെ കുഞ്ഞച്ചന്‍, എന്‍ ശ്രീധരന്‍, പി കെ വിജയന്‍, സൈമണ്‍ ആശാന്‍, ആര്‍ സുഗതന്‍, ടി വി തോമസ്, പി ടി പുന്നൂസ്, ജോര്‍ജ് ചടയംമുറി, സി കെ ചന്ദ്രപ്പന്‍ തുടങ്ങിയ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് ഊടും പാവും പകര്‍ന്ന സമുന്നതരായ നേതാക്കള്‍ക്കൊപ്പം വി എസും ഇനി വലിയ ചുടുകാട്ടിലെ അണയാത്ത സമരജ്വാലയാകും.

വി എസിന്റെ പോരാട്ടജീവിതവുമായി ലയിച്ചുചേര്‍ന്നതാണ് വലിയ ചുടുകാട്. പുന്നപ്രയില്‍ തിരുവിതാംകൂര്‍ ദിവാന്‍ സിപിയുടെ പട്ടാളത്തെ വാരിക്കുന്തവുമായി നേരിട്ട് പിടഞ്ഞുവീണവരുടെ കഥ വി എസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. യന്ത്രത്തോക്കുകളെ വാരിക്കുന്തവുമായി നേരിട്ട് പിടഞ്ഞുവീണ നൂറുകണക്കിനാളുകളെ മണ്ണെണ്ണയൊഴിച്ച് കൂട്ടിയിട്ടു കത്തിച്ച ഇടമാണ് ചുടുകാട്. പുന്നപ്ര-വയലാര്‍ സമരം വിഎസിന് ഒരിക്കലും ഉണങ്ങാത്ത മുറിവായിരുന്നെങ്കില്‍, വലിയ ചുടുകാട് പോരാട്ടചരിത്രത്തിലെ ഒരിക്കലും മായാത്ത ചോരപ്പാടാണ്. ചുടുകാടിന് പുറത്ത് വിപ്ലവസൂര്യന് ലാല്‍സലാം എന്ന ബോര്‍ഡുകള്‍ നിറഞ്ഞിരിക്കുന്നു.

ജനസാഗരം കടന്ന്…. 22 മണിക്കൂർ നീണ്ട വിലാപയാത്ര, ഒടുവില്‍ ജന്മനാട്ടില്‍; വി എസ് വേലിക്കകത്ത് വീട്ടില്‍

ജനസാഗരം കടന്ന്…. 22 മണിക്കൂർ നീണ്ട വിലാപയാത്ര, ഒടുവില്‍ ജന്മനാട്ടില്‍; വി എസ് വേലിക്കകത്ത് വീട്ടില്‍

ആലപ്പുഴ: ജനലക്ഷങ്ങളുടെ ഹൃദയാഭിവാദ്യങ്ങളേറ്റുവാങ്ങി കേരളത്തിന്റെ വിപ്ലവ സൂര്യന്‍ ഒടുവില്‍ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തി. കളിച്ചു വളര്‍ന്ന വീട്ടില്‍ അവസാനമായി വി എസ് എത്തിയപ്പോള്‍, സ്ത്രീകളും കുട്ടികളും വൃദ്ധരും, സാമൂഹിക-സാംസ്‌കാരിക-മത നേതാക്കളുമടക്കം അന്തിമോപചാരം അര്‍പ്പിക്കാനായി പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്. കണ്ണേ കരളേ വിയെസ്സേ…. പുന്നപ്രയിലെ ധീരനായകാ… ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ…നിങ്ങള്‍ പിടിച്ച ചോരച്ചെങ്കൊടി ഞങ്ങളീ വാനില്‍ ഉയര്‍ത്തിക്കെട്ടും.. ഇന്‍ക്വിലാബ് സിന്ദാബാദ് എന്നിങ്ങനെ കടലിരമ്പം പോലെ മുദ്രാവാക്യങ്ങളാല്‍ നിറഞ്ഞു.

വീടിനകത്ത് ആദ്യത്തെ 10 മിനിറ്റ് കുടുംബാംഗങ്ങള്‍ക്ക് മാത്രം അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കുക. വീട്ടില്‍ വിഎസിന്റെ പത്‌നി വസുമതി, മകള്‍ ആശ, വി എസിന്റെ സഹോദരി ആഴിക്കുട്ടി തുടങ്ങിയ കുടുംബാംഗങ്ങളുണ്ട്. വീട്ടുകാരുടെ അന്തിമോപചാരത്തിന് ശേഷം വീടിന് പുറത്തെ പന്തലില്‍ പൊതു ദര്‍ശനം. വീട്ടില്‍ എത്തിയ എല്ലാവരെയും വിഎസിനെ കാണാനും അന്ത്യാഭിവാദ്യം അര്‍പ്പിക്കാനും അനുവദിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. തുടര്‍ന്ന് ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെക്കും. ഡി സി ഓഫീസിലെ പൊതുദര്‍ശനം ഒരു മണിക്കൂറില്‍ നിന്നും അര മണിക്കൂറായി വെട്ടിച്ചുരുക്കിയിട്ടുണ്ട്.

തുടര്‍ന്ന് ആലപ്പുഴ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് വൈകീട്ട് പോരാളികളുടെ മണ്ണായ ആലപ്പുഴ വലിയചുടുകാട്ടിലാണ് വി എസിന്റെ സംസ്‌കാരം നടക്കുക. അനന്തപുരിയില്‍ നിന്നും വിപ്ലവമണ്ണായ പുന്നപ്രയിലേക്ക് ഇന്നലെ ഉച്ചയ്ക്ക് 2.25 ഓടെയാണ് വിഎസിന്റെ വിലാപയാത്ര ആരംഭിച്ചത്. മൂന്നു ജില്ലകളിലായി, 151 കിലോമീറ്റര്‍ ദൂരം നീളുന്ന വിലാപയാത്ര 22 മണിക്കൂര്‍ പിന്നിട്ട്, ഇന്നുച്ചയ്ക്ക് 12.22 നാണ് വിഎസിന്റെ ഭൗതികദേഹം പുന്നപ്രയിലെ ജന്മനാട്ടിലേക്കെത്തിയത്. വേലിക്കകത്ത് വീടിന് സമീപം ആയിരക്കണക്കിന് ആളുകളാണ് പ്രിയ സഖാവിനെ ഒരുനോക്കു കാണാനായി തടിച്ചു കൂടിയിട്ടുള്ളത്.

സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, എം വി ഗോവിന്ദന്‍, സിപിഎം നേതാക്കള്‍, മന്ത്രിമാര്‍, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ കെ പ്രേമചന്ദ്രന്‍ എംപി, കോണ്‍ഗ്രസ് നേതാവ് എം ലിജു, മുന്‍മന്ത്രി ജി സുധാകരന്‍ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കള്‍ വിഎസിന്റെ വേലിക്കകത്ത് വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തിച്ചേര്‍ന്നിരുന്നു. തിരുവനന്തപുരത്തു നിന്നും പുന്നപ്ര വരെ, രാത്രിയും മഴയും വകവെക്കാതെ വഴിയോരങ്ങളില്‍ കാത്തുനിന്ന ജനസഹസ്രങ്ങളുടെ ഹൃദയാഞ്ജലി ഏറ്റുവാങ്ങിയാണ് വി എസിന്റെ അന്ത്യയാത്രയെത്തിയത്.