‘ചേഞ്ച് വേണമത്രേ…ചേഞ്ച്’; ട്രാക്ക് മാറ്റി മമിത ബൈജു; ‘കര’യില്‍ ഞെട്ടിക്കും!

‘ചേഞ്ച് വേണമത്രേ…ചേഞ്ച്’; ട്രാക്ക് മാറ്റി മമിത ബൈജു; ‘കര’യില്‍ ഞെട്ടിക്കും!

തമിഴില്‍ നിറ സാന്നിധ്യമാവുകയാണ് മമിത ബൈജു. വിജയ് ചിത്രം ജന നായകന്‍ റിലീസ് പ്രതിസന്ധിയില്‍ തുടരുമ്പോഴും സൂര്യയ്‌ക്കൊപ്പമുള്ള സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ധനുഷിനൊപ്പം അഭിനയിക്കുന്ന കരയിലെ മമിതയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നിരിക്കുകയാണ്.

ഇതുവരെ കണ്ട മമിത ബൈജുവല്ല കരയിലേത്. അര്‍ബന്‍-ജെന്‍ സി വേഷങ്ങളില്‍ നിന്നും മാറി നടക്കുകയാണ് കരയില്‍ മമിത ബൈജു. ഗ്രാമീണ പെണ്‍കുട്ടിയായി കിടിലന്‍ മേക്കോവറിലാണ് താരത്തിന്റെ പുതിയ ലുക്ക്. സെല്ലി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമിതയെത്തുന്നത്. മമിതയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഇതുവരെ കണ്ടതില്‍ നിന്നെല്ലാം വ്യത്യസ്തായി, മമിതയുടെ അഭിനയ മികവ് വ്യക്തമാക്കുന്ന വേഷമായിരിക്കും കരയിലേക്കെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ തന്നെ ചെയ്യുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കുള്ള മമിതയുടെ മറുപടിയായിരിക്കും കരയെന്നാണ് കരുതപ്പെടുന്നത്.

വിഗ്നേഷ് രാജയാണ് കരയുടെ സംവിധായകന്‍. പോര്‍ തൊഴില്‍ ഒരുക്കിയ സംവിധായകനാണ് വിഗ്നേഷ് രാജ. ജിവി പ്രകാശ് ആണ് സംഗീതം. ചിത്രത്തിലെ ആദ്യത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വന്നത്. പിന്നാലെ മറ്റ് അപ്പ്‌ഡേറ്റുകളും പുറത്തു വിടും.ഏപ്രില്‍ 30നാണ് കരയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. കെഎസ് രവികുമാര്‍, ജയറാം, സുരാജ് വെഞ്ഞാറമൂട്, എംഎസ് ഭാസ്‌കര്‍, കരുണാസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. തേനി ഈശ്വറാണ് ഛായാഗ്രഹണം.

എവിടെയെങ്കിലും ഉറച്ചുനില്‍ക്ക്!; ഉച്ചയോടെ ഒറ്റയടിക്ക് 1880 രൂപ വര്‍ധിച്ചു, സ്വര്‍ണവില 1,05,000ലേക്ക്

എവിടെയെങ്കിലും ഉറച്ചുനില്‍ക്ക്!; ഉച്ചയോടെ ഒറ്റയടിക്ക് 1880 രൂപ വര്‍ധിച്ചു, സ്വര്‍ണവില 1,05,000ലേക്ക്

കൊച്ചി: ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചുകയറി വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിയ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രാവിലെ പവന് ഒറ്റയടിക്ക് 2160 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഉച്ചയോടെ തിരിച്ചുകയറുകയായിരുന്നു. 1880 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,04,800 രൂപയായി ഉയര്‍ന്നു. ഗ്രാമിന് ആനുപാതികമായി 235 രൂപയാണ് വര്‍ധിച്ചത്. 13,100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മാസങ്ങള്‍ക്ക് ശേഷം ഇന്നലെ ഒരു ലക്ഷത്തിന് താഴെയെത്തിയ സ്വര്‍ണവില വൈകിട്ടോടെയാണ് തിരിച്ച് ഒരു ലക്ഷത്തിന് മുകളില്‍ എത്തിയത്. തുടര്‍ന്ന് രാത്രിയോടെ വീണ്ടും ഉയര്‍ന്ന് 1,05,000ന് മുകളില്‍ എത്തി. ഇന്നലെ വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്. രാവിലെയും ഉച്ചയ്ക്കുമായി ഏഴായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവില തിരിച്ചുകയറിയത്. തുടര്‍ന്ന് ഇന്ന് രാവിലെ വില കുറയുകയായിരുന്നു.

യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് എണ്ണവില 15 ശതമാനം ഇടിഞ്ഞതിന് പിന്നാലെയാണ് സ്വര്‍ണവില തിരിച്ചുകയറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാക്കി എണ്ണവില ബാരലിന് 110 ഡോളര്‍ കടന്നും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ പ്രതിഫലനമെന്നോണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില താഴ്ന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ ലഹരിവില്‍പ്പന; മയക്കുമരുന്നുമായി യുവതി പിടിയില്‍

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ ലഹരിവില്‍പ്പന; മയക്കുമരുന്നുമായി യുവതി പിടിയില്‍

തൃശൂര്‍: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍. തൃപ്രയാറിലെ ജിംനേഷ്യത്തില്‍ ജോലി ചെയ്ത് വരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടില്‍ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. വന്‍തോതില്‍ ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന യുവതിയെ തൃശ്ശൂര്‍ റൂറല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. കൂടാതെ മയക്ക് മരുന്ന് വില്‍പ്പന നടത്തി അനധികൃതമായി സമ്പാദിച്ച 90500/ രൂപയും, ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പന നടത്താനായി ഉപയോഗിക്കുന്ന് 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു.

കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടില്‍ വെച്ചാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും വലപ്പാട് പൊലീസും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്.

തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരിയുടെ ഉറവിടം കണ്ടെത്തിയത്. പൊലീസ്-എക്‌സൈസ് പരിശോധനകള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രതയോടെയായിരുന്നു ഇവരുടെ ഇടപാടുകള്‍. ഇവരുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇവര്‍ ലഹരിമരുന്ന് കൈമാറിയിരുന്നത്.

യുവതിക്ക് മയക്ക് മരുന്ന് എത്തിച്ച് നല്‍കിയയാളെക്കുറിച്ചുള്ള നിര്‍ണ്ണായകവിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐ പി എസ് ന്റെ നേതൃത്വത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുല്‍ സലാം, വാടാനപ്പള്ളി ഐഎസ്എച്ച്ഒ മാത്യു, വലപ്പാട് എസ്‌ഐ എബിന്‍, ഡാന്‍സാഫ് എസ്‌ഐമാരായ സി ആര്‍ പ്രദീപ്, ഷൈന്‍, എഎസ്‌ഐ ലിജു ഇയ്യാനി, എസസിപിഒ ബിജു, സിപിഒമാരായ നിഷാന്ത്, സുര്‍ജിത്ത് സാഗര്‍, വലപ്പാട് സ്റ്റേഷനിലെ എസ്‌ഐ ഉണ്ണി, സിയാദ്, സൈനുദ്ദീന്‍, സിപിഒ ശാലീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ഓണ്‍ലൈന്‍ ഫുഡ് ചെലവേറിയതാകും; സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് സ്വിഗ്ഗിയും

ഓണ്‍ലൈന്‍ ഫുഡ് ചെലവേറിയതാകും; സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് സ്വിഗ്ഗിയും

മുംബൈ: സൊമാറ്റോയ്ക്ക് പിന്നാലെ ഉപഭോക്താക്കളില്‍ നിന്ന് ഒരു ഓര്‍ഡറിന് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി. ഒരു ഓര്‍ഡറിന് 17.58 രൂപയായാണ് (ജിഎസ്ടി ഉള്‍പ്പെടെ) ഫീസ് ഉയര്‍ത്തിയത്. നേരത്തെ ഇത് 14.99 രൂപയായിരുന്നു. ഫീസില്‍ ഏകദേശം 17 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്.

സ്വിഗ്ഗി പ്ലാറ്റ്ഫോം പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും ഫീസ് വര്‍ധന ആവശ്യമാണെന്ന് കമ്പനി അറിയിച്ചു. ആപ്പില്‍ ഇപ്പോള്‍ ഈ സന്ദേശം ദൃശ്യമാണ്. സൊമാറ്റോ ഒരു ഓര്‍ഡറിന് പ്ലാറ്റ്‌ഫോം ഫീസില്‍ 2.40 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ പ്ലാറ്റ്‌ഫോം ഫീസ് 12.50 രൂപയില്‍ നിന്ന് 14.90 രൂപയായി ഉയര്‍ന്നു. 19.2 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്.

സാങ്കേതിക ചെലവുകള്‍, ആപ്പ് അറ്റകുറ്റപ്പണികള്‍, മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഈ നിരക്ക് ആവശ്യമാണെന്നാണ് കമ്പനിയുടെ വിശദീകരണം. അതേസമയം അടിസ്ഥാന ഡെലിവറി ചാര്‍ജ് ഒഴികെ, ഉപഭോക്താക്കളില്‍ നിന്നോ റെസ്റ്റോറന്റുകളില്‍ നിന്നോ അധിക പ്ലാറ്റ്ഫോം ഫീസ് ഈടാക്കില്ലെന്ന് റാപ്പിഡോ പറഞ്ഞു. അടുത്തിടെയാണ് ബംഗളൂരുവില്‍ ഓണ്‍ലി എന്ന സേവനവുമായി അര്‍ബന്‍ മൊബിലിറ്റി സ്റ്റാര്‍ട്ട്പ്പ് റാപ്പിഡോ ഭക്ഷണ വിതരണ മേഖലയിലേക്ക് കടന്നത്.

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ പരാതി തള്ളി

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ പരാതി തള്ളി

പത്രികയിൽ ബംഗളൂരുവിലെ വീടിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.എസ്.ശബരിനാഥൻ പരാതി നൽകുകയാ യിരുന്നു. സൂക്ഷ്മപരിശോധനയ്ക്കിടെ പത്രിക മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് വരണാധികാരി യുഡിഎഫിൻ്റെ പരാതി തള്ളുകയായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി വ്യക്തമാക്കി. ബംഗളൂരുവിലെ വസ്തുവിന് കരമടച്ചതിൻ്റെ രേഖകൾ സഹിതമാണ് കോൺഗ്രസ് പരാതി ഉന്നയിച്ചിരുന്നത്.

ബംഗളൂരുവിലെ 200 കോടി രൂപ വിലവരുന്ന ഈ വീടിൻ്റെ വിവരങ്ങൾ രാജീവ് ച ന്ദ്രശേഖർ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിൻ്റെ പരാതി.

ജയിലിനോടുള്ള പ്രേമം കാരണം വീണ്ടും മോഷണത്തിനിറങ്ങിയ 46 കാരൻ പിടിയിൽ

ജയിലിനോടുള്ള പ്രേമം കാരണം വീണ്ടും മോഷണത്തിനിറങ്ങിയ 46 കാരൻ പിടിയിൽ

തിരുവനന്തപുരം: ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും മോഷണക്കേസിൽ അറസ്റ്റിലായി. ജയിലിലേക്ക് തിരികെ പോകാനുള്ള ആഗ്രഹത്തെ തുടർന്നാണ് യുവാവ് വീണ്ടും മോഷണത്തിനിറങ്ങിയത്.

തിരുവനന്തപുരം കോവളം സ്വദേശിയായ ദിലീപ് ഖാനാണ് മോഷണക്കേസിൽ അറസ്റ്റിലായത്. തിരികെ ജയിലിലേക്ക് പോകുന്നതിന് കോവളം മേഖലയിലെ രണ്ടിടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. പിന്നീട് കോവളം സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. വിഴിഞ്ഞം, കോവളം മേഖലയിൽ‌ 21-ലധികം മോഷണങ്ങളാണ് ഇയാൾ നടത്തിയിട്ടുള്ളതെന്ന് മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹാർബർ റോഡിലെ ഒരു സൂപ്പർ മാർക്കറ്റിൽ കയറി 40,000 രൂപയും 50,000 രൂപയുടെ മൊബൈൽ ഫോണും ഇയാൾ കവർന്നു. പിന്നീട് കോവളത്തുള്ള കോഴിക്കടയിൽ നിന്ന് 4,000 രൂപയും 8,000 രൂപ വിലയുള്ള മൊബൈൽ ഫോണും ഇയാൾ മോഷ്ടിച്ചു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദിലീപാണ് മോഷ്ടാവെന്ന് വ്യക്തമായത്. ജയിലിലെ സുഖസൗകര്യങ്ങൾ ആ​ഗ്രഹിച്ച ദിലീപ് തിരികെ ജയിലിലേക്ക് പോകുന്നതിന് മോഷണം നടത്തുകയായിരുന്നു. ജയിലിലെ താമസവും വൃത്തിയും വെടിപ്പുമുള്ള ഭക്ഷണവും ഒപ്പം നല്ല ചികിത്സയും കൂലിയും ലഭിക്കും. ജയിലിലെ അടുക്കളയിലെ സീനിയർ മേസ്തിരി കൂടിയാണ് ഇയാളെന്നാണ് വിവരം.