ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ ലഹരിവില്‍പ്പന; മയക്കുമരുന്നുമായി യുവതി പിടിയില്‍

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ ലഹരിവില്‍പ്പന; മയക്കുമരുന്നുമായി യുവതി പിടിയില്‍

തൃശൂര്‍: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍. തൃപ്രയാറിലെ ജിംനേഷ്യത്തില്‍ ജോലി ചെയ്ത് വരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടില്‍ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. വന്‍തോതില്‍ ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന യുവതിയെ തൃശ്ശൂര്‍ റൂറല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. കൂടാതെ മയക്ക് മരുന്ന് വില്‍പ്പന നടത്തി അനധികൃതമായി സമ്പാദിച്ച 90500/ രൂപയും, ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പന നടത്താനായി ഉപയോഗിക്കുന്ന് 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു.

കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടില്‍ വെച്ചാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും വലപ്പാട് പൊലീസും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്.

തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരിയുടെ ഉറവിടം കണ്ടെത്തിയത്. പൊലീസ്-എക്‌സൈസ് പരിശോധനകള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രതയോടെയായിരുന്നു ഇവരുടെ ഇടപാടുകള്‍. ഇവരുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇവര്‍ ലഹരിമരുന്ന് കൈമാറിയിരുന്നത്.

യുവതിക്ക് മയക്ക് മരുന്ന് എത്തിച്ച് നല്‍കിയയാളെക്കുറിച്ചുള്ള നിര്‍ണ്ണായകവിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐ പി എസ് ന്റെ നേതൃത്വത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുല്‍ സലാം, വാടാനപ്പള്ളി ഐഎസ്എച്ച്ഒ മാത്യു, വലപ്പാട് എസ്‌ഐ എബിന്‍, ഡാന്‍സാഫ് എസ്‌ഐമാരായ സി ആര്‍ പ്രദീപ്, ഷൈന്‍, എഎസ്‌ഐ ലിജു ഇയ്യാനി, എസസിപിഒ ബിജു, സിപിഒമാരായ നിഷാന്ത്, സുര്‍ജിത്ത് സാഗര്‍, വലപ്പാട് സ്റ്റേഷനിലെ എസ്‌ഐ ഉണ്ണി, സിയാദ്, സൈനുദ്ദീന്‍, സിപിഒ ശാലീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ഓണ്‍ലൈന്‍ ഫുഡ് ചെലവേറിയതാകും; സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് സ്വിഗ്ഗിയും

ഓണ്‍ലൈന്‍ ഫുഡ് ചെലവേറിയതാകും; സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് സ്വിഗ്ഗിയും

മുംബൈ: സൊമാറ്റോയ്ക്ക് പിന്നാലെ ഉപഭോക്താക്കളില്‍ നിന്ന് ഒരു ഓര്‍ഡറിന് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി. ഒരു ഓര്‍ഡറിന് 17.58 രൂപയായാണ് (ജിഎസ്ടി ഉള്‍പ്പെടെ) ഫീസ് ഉയര്‍ത്തിയത്. നേരത്തെ ഇത് 14.99 രൂപയായിരുന്നു. ഫീസില്‍ ഏകദേശം 17 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്.

സ്വിഗ്ഗി പ്ലാറ്റ്ഫോം പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും ഫീസ് വര്‍ധന ആവശ്യമാണെന്ന് കമ്പനി അറിയിച്ചു. ആപ്പില്‍ ഇപ്പോള്‍ ഈ സന്ദേശം ദൃശ്യമാണ്. സൊമാറ്റോ ഒരു ഓര്‍ഡറിന് പ്ലാറ്റ്‌ഫോം ഫീസില്‍ 2.40 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ പ്ലാറ്റ്‌ഫോം ഫീസ് 12.50 രൂപയില്‍ നിന്ന് 14.90 രൂപയായി ഉയര്‍ന്നു. 19.2 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്.

സാങ്കേതിക ചെലവുകള്‍, ആപ്പ് അറ്റകുറ്റപ്പണികള്‍, മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഈ നിരക്ക് ആവശ്യമാണെന്നാണ് കമ്പനിയുടെ വിശദീകരണം. അതേസമയം അടിസ്ഥാന ഡെലിവറി ചാര്‍ജ് ഒഴികെ, ഉപഭോക്താക്കളില്‍ നിന്നോ റെസ്റ്റോറന്റുകളില്‍ നിന്നോ അധിക പ്ലാറ്റ്ഫോം ഫീസ് ഈടാക്കില്ലെന്ന് റാപ്പിഡോ പറഞ്ഞു. അടുത്തിടെയാണ് ബംഗളൂരുവില്‍ ഓണ്‍ലി എന്ന സേവനവുമായി അര്‍ബന്‍ മൊബിലിറ്റി സ്റ്റാര്‍ട്ട്പ്പ് റാപ്പിഡോ ഭക്ഷണ വിതരണ മേഖലയിലേക്ക് കടന്നത്.

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ പരാതി തള്ളി

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ പരാതി തള്ളി

പത്രികയിൽ ബംഗളൂരുവിലെ വീടിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.എസ്.ശബരിനാഥൻ പരാതി നൽകുകയാ യിരുന്നു. സൂക്ഷ്മപരിശോധനയ്ക്കിടെ പത്രിക മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് വരണാധികാരി യുഡിഎഫിൻ്റെ പരാതി തള്ളുകയായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി വ്യക്തമാക്കി. ബംഗളൂരുവിലെ വസ്തുവിന് കരമടച്ചതിൻ്റെ രേഖകൾ സഹിതമാണ് കോൺഗ്രസ് പരാതി ഉന്നയിച്ചിരുന്നത്.

ബംഗളൂരുവിലെ 200 കോടി രൂപ വിലവരുന്ന ഈ വീടിൻ്റെ വിവരങ്ങൾ രാജീവ് ച ന്ദ്രശേഖർ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിൻ്റെ പരാതി.

ജയിലിനോടുള്ള പ്രേമം കാരണം വീണ്ടും മോഷണത്തിനിറങ്ങിയ 46 കാരൻ പിടിയിൽ

ജയിലിനോടുള്ള പ്രേമം കാരണം വീണ്ടും മോഷണത്തിനിറങ്ങിയ 46 കാരൻ പിടിയിൽ

തിരുവനന്തപുരം: ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും മോഷണക്കേസിൽ അറസ്റ്റിലായി. ജയിലിലേക്ക് തിരികെ പോകാനുള്ള ആഗ്രഹത്തെ തുടർന്നാണ് യുവാവ് വീണ്ടും മോഷണത്തിനിറങ്ങിയത്.

തിരുവനന്തപുരം കോവളം സ്വദേശിയായ ദിലീപ് ഖാനാണ് മോഷണക്കേസിൽ അറസ്റ്റിലായത്. തിരികെ ജയിലിലേക്ക് പോകുന്നതിന് കോവളം മേഖലയിലെ രണ്ടിടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. പിന്നീട് കോവളം സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. വിഴിഞ്ഞം, കോവളം മേഖലയിൽ‌ 21-ലധികം മോഷണങ്ങളാണ് ഇയാൾ നടത്തിയിട്ടുള്ളതെന്ന് മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹാർബർ റോഡിലെ ഒരു സൂപ്പർ മാർക്കറ്റിൽ കയറി 40,000 രൂപയും 50,000 രൂപയുടെ മൊബൈൽ ഫോണും ഇയാൾ കവർന്നു. പിന്നീട് കോവളത്തുള്ള കോഴിക്കടയിൽ നിന്ന് 4,000 രൂപയും 8,000 രൂപ വിലയുള്ള മൊബൈൽ ഫോണും ഇയാൾ മോഷ്ടിച്ചു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദിലീപാണ് മോഷ്ടാവെന്ന് വ്യക്തമായത്. ജയിലിലെ സുഖസൗകര്യങ്ങൾ ആ​ഗ്രഹിച്ച ദിലീപ് തിരികെ ജയിലിലേക്ക് പോകുന്നതിന് മോഷണം നടത്തുകയായിരുന്നു. ജയിലിലെ താമസവും വൃത്തിയും വെടിപ്പുമുള്ള ഭക്ഷണവും ഒപ്പം നല്ല ചികിത്സയും കൂലിയും ലഭിക്കും. ജയിലിലെ അടുക്കളയിലെ സീനിയർ മേസ്തിരി കൂടിയാണ് ഇയാളെന്നാണ് വിവരം.

പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നുവീണു; കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് 66 മരണം

പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നുവീണു; കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് 66 മരണം

ബൊഗോട്ട: കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് 66 മരണം. 125 സൈനികരും ജീവനക്കാരുമായി പറന്ന വിമാനം രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി മേഖലയായ പ്യൂര്‍ട്ടോ ലെഗ്യൂസാമോയിലാണ് തകര്‍ന്നുവീണത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഇക്വഡോറിന്റെയും പെറുവിന്റെയും തെക്കന്‍ അതിര്‍ത്തിക്കടുത്തുള്ള പ്യൂര്‍ട്ടോ ലഗ്യൂസാമോയില്‍ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 58 സൈനികര്‍ മരിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തിന് പിന്നാലെ വനത്തില്‍ വിമാനാവശിഷ്ടങ്ങള്‍ കത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ലോക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിച്ച ഹെര്‍കുലിസ് സി-130 വിമാനമാണ് തകര്‍ന്നതെന്ന് കൊളംബിയ പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞു. വിമാനം പറന്നുയര്‍ന്ന് ഒന്നര കിലോമീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു അപകടം.

വിമാനത്തിലുണ്ടായിരുന്ന ആയുധസാമഗ്രികള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും പുറത്തുനിന്നുള്ള ആക്രമണങ്ങള്‍ നടന്നതിന്റെ സൂചനകളൊന്നുമില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അപകടത്തിന്റെ കാരണം എന്തെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാണം ഹൃത്വിക് റോഷന്‍; നായികയായി പാര്‍വതി തിരുവോത്ത്; ‘സ്റ്റോം’ ഫസ്റ്റ് ലുക്ക് പുറത്ത്

നിര്‍മാണം ഹൃത്വിക് റോഷന്‍; നായികയായി പാര്‍വതി തിരുവോത്ത്; ‘സ്റ്റോം’ ഫസ്റ്റ് ലുക്ക് പുറത്ത്

ബോളിവുഡില്‍ സജീവമായി മാറുകയാണ് പാര്‍വതി തിരുവോത്ത്. പാര്‍വതി അഭിനയിക്കുന്ന ഏറ്റവും പുതിയ വെബ് സീരീസാണ് സ്റ്റോം. ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ നിര്‍മാതാവായ സീരീസ് ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. സീരീസിന്റെ ഫസ്റ്റ് ലുക്ക് വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് ആമസോണ്‍ പ്രൈം വിഡിയോ.

വ്യത്യസ്തരായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന അഞ്ച് സ്ത്രീകളിലൂടെയാണ് സീരീസ് കഥ പറയുന്നത്. പാര്‍വതിയ്ക്ക് പുറമെ സബാ ആസാദ്, അലയ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശര്‍മ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മുംബൈ പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന സീരീസ് ക്രൈം ത്രില്ലറായിരിക്കുമെന്നാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന.

കോഹ്‌റയിലൂടെ താരമായ സുവിന്ദര്‍ വിക്കിയും സ്‌റ്റോമിലുണ്ട്. എച്ച്ആര്‍എക്‌സിന്റെ ബാനറില്‍ ഹൃത്വിക് റോഷനും ഇഷാന്‍ റോഷനും ചേര്‍ന്നാണ് സീരീസിന്റെ നിര്‍മാണം. അജിത്പാല്‍ സിങ് ആണ് സംവിധാനം. അജിത്തും ഫ്രാങ്കോയ്‌സ് ലുണലും സ്വാതിദാസും ചേര്‍ന്നാണ്. റിലീസ് തിയ്യതി പുറത്തു വിട്ടിട്ടില്ല.

അതേസമയം പാര്‍വതിയുടെ ആദ്യ ഹിന്ദി സീരീസാണ് സ്റ്റോം. നേരത്തെ ദൂത എന്ന തെലുങ്ക് സീരീസില്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഹെര്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഐ, നോബഡിയാണ് പാര്‍വതിയുടേതായി അണിയറയിലുള്ള പുതിയ മലയാള ചിത്രം. പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ എന്ന ചിത്രവും അണിയറയിലുണ്ട്.