നാവായിക്കുളത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 40 മുട്ടകോഴികൾ ചത്തു

നാവായിക്കുളത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 40 മുട്ടകോഴികൾ ചത്തു

കല്ലമ്പലം: നാവായിക്കുളത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 40 മുട്ടകോഴികൾ ചത്തു. പുതുശ്ശേരിമുക്ക് തലവിള റുക്സാന മൻസിലിൽ സജിയുടെ വീട്ടിലായിരുന്നു സംഭവം. ഇക്കഴിഞ്ഞ 10ന് രാത്രി 11ഓടെ കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് വീട്ടുകാർ നോക്കുമ്പോഴാണ് സംഭവമറിയുന്നത്. കൂട് തകർത്ത് അകത്തുകയറിയ പത്തോളം നായ്ക്കൾ കോഴികളെ കടിച്ചു കൊല്ലുകയായിരുന്നു.

നായ്ക്കളെ ഓടിച്ച് വിട്ടെങ്കിലും കോഴികൾ ഭൂരിഭാഗവും ചത്തു. വീട്ടുകാർ വരുമാന മാർഗമായി വർഷങ്ങളായി വളർത്തിയിരുന്ന കോഴികളാണ് നഷ്‌ടപ്പെട്ടത്. പഞ്ചായത്തിൽ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി. നാവായിക്കുളം ഡീസന്റ്മുക്ക്‌ മേഖലയിൽ മുൻപും തെരുവു നായ്ക്കൾ നൂറുകണക്കിന് കോഴികളെ കൊന്നൊടുക്കിയിട്ടുണ്ട്.പ്രദേശം കേന്ദ്രീകരിച്ച് തെരുവുനായ്ക്കൾ പെരുകുന്നതായാണ് പരാതി.

കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍

കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍. എളമക്കര സ്വദേശി അഖില്‍ ജോസഫാ(35)ണ് പിടിയിലായത്. ദേഹപരിശോധനയില്‍ 2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലും ഇയാളില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ബോള്‍ഗാട്ടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് ഡാന്‍സഫ് സംഘമാണ് ഇയാളെ പിടികൂടിയത്. പതിവായി ലഹരി ഉപയോഗിച്ചിരുന്ന അഖില്‍ മാസങ്ങളായി ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിലെ പ്രധാന ലഹരി വിതരണക്കാരന്‍ കൂടിയാണ് അഖില്‍.

റെയില്‍വേയുടെ എറണാകുളം മേഖലയിലെ ടിടിഇ ആണ്. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അഖിലിന് ലഭിച്ചതാണ് ടിടിഇ ജോലി. ലഹരി വസ്തുക്കള്‍ കൈമാറുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരി ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാനുള്ള നമ്പര്‍ വഴിയാണ് ഡാന്‍സാഫിന് സൂചന ലഭിച്ചത്.

എന്‍ജിനീയറിങ് പ്രവേശനം: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നാളെ വരെ; കീം കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എന്‍ജിനീയറിങ് പ്രവേശനം: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നാളെ വരെ; കീം കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നാളെ വൈകീട്ട് നാലുമണി വരെ നടത്താം. ഷെഡ്യൂള്‍ പ്രകാരം തന്നെ ആദ്യ അലോട്ട്‌മെന്റ് നടക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

പുതിയ പ്രോഗ്രാമുകള്‍ക്ക് കോളജുകള്‍ അഫിലിയേഷന്‍ തേടിയിട്ടുള്ളതിനാല്‍ ഓഗസ്റ്റ് 2 വരെ ഓപ്ഷന്‍ സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പുതിയ പ്രോഗ്രാമുകളിലേക്ക് രണ്ടാം അലോട്ട്‌മെന്റിനു ശേഷം പുതുതായി ഓപ്ഷന്‍ നല്‍കാന്‍ സൗകര്യം ഉണ്ടാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്ക് ( കീം 2025) അപേക്ഷ നല്‍കിയവരില്‍ കാറ്റഗറി/ കമ്യൂണിറ്റി സംവരണം, ഫീസാനുകൂല്യം എന്നിവയ്ക്ക് അര്‍ഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്. www.cee.kerala.gov.in

സിപിഎം മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസ് വേദിയിലെത്തുന്നു

സിപിഎം മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസ് വേദിയിലെത്തുന്നു

കൊല്ലം: സിപിഎം മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസ് വേദിയിലെത്തുന്നു. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് അയിഷാ പോറ്റി പങ്കെടുക്കുന്നത്. സിപിഎമ്മുമായി കുറേക്കാലമായി അകന്നു നിൽക്കുന്ന അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ്, കോൺ​ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ സംബന്ധിക്കുന്നത്.

കലയപുരം ആശ്രയ സങ്കേതത്തിൽ ഇന്നു നടക്കുന്ന യോ​ഗത്തിൽ ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണമാണ് അയിഷാ പോറ്റി നിർവഹിക്കുക. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് യോ​ഗം ഉദ്ഘാടനം ചെയ്യുന്നത്. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മുൻ സഹപ്രവർത്തകൻ എന്ന നിലയിലാണ് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് അയിഷാ പോറ്റി വ്യക്തമാക്കി.

‘വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയാണ്. എനിക്കിപ്പോൾ പാർട്ടിയുമായി ബന്ധമില്ല. ഇഷ്ടമുള്ള കാര്യം ചെയ്യാമല്ലോ’യെന്നും അയിഷാ പോറ്റി പറഞ്ഞു. സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടർന്ന് കുറച്ചുകാലമായി പാർട്ടി പരിപാടികളിൽ നിന്ന് അയിഷാ പോറ്റി വിട്ടുനിൽക്കുകയാണ്. ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും സിപിഎം ജില്ലാസമ്മേളനത്തിൽ പങ്കെടുത്തില്ല. ഇതേത്തുടർന്ന് ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.

സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന അയിഷാ പോറ്റിയെ കോൺ​ഗ്രസിലെത്തിക്കാൻ നീക്കം ശക്തമാണ്. കോൺഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവർത്തക ക്യാമ്പിൽ അയിഷാ പോറ്റിയെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചിരുന്നു. കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിൽ കരുത്തനായ ആർ ബാലകൃഷ്ണ പിള്ളയെ തോൽപ്പിച്ചാണ് അയിഷാ പോറ്റി ആദ്യമായി നിയമസഭയിലെത്തുന്നത്. തുടർച്ചയായി മൂന്നുതവണ അയിഷാ പോറ്റി എംഎൽഎയായിരുന്നിട്ടുണ്ട്.

എഴുത്തുപുര ശില്പശാല സംഘടിപ്പിച്ചു

എഴുത്തുപുര ശില്പശാല സംഘടിപ്പിച്ചു

ചെമ്പൂർ എൽപിഎസ് വിദ്യാരംഗം ക്ലബ്ബിൻ്റേയും, തണൽ സ്കൂൾ ഓപ്പൺ ലൈബ്രറിയുടടേയും നേതൃത്വത്തിൽ കുട്ടികൾക്കായി എഴുത്തുപുര ശില്പശാല വേറിട്ട അനുഭവമായിരുന്നു. എഴുത്തിൻ്റെ വഴികളിലൂടെ സഞ്ചരിക്കുന്നതിനെക്കുറിച്ചുള്ള കുഞ്ഞു ചോദ്യങ്ങൾക്ക് കവിതകളിലൂടെയും കഥകളിലൂടെയും എഴുത്തുകാർ മറുപടി പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും എഴുത്തുപുരയുടെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പള്ളിയറ ശശി നിർവഹിച്ചു. വാർഡ് മെമ്പർ ലീലാമ്മ മുഖ്യപ്രഭാഷണം നടത്തി. എസ്. എം .സി ചെയർമാൻ പ്രവീൺ ഹരിശ്രീ അധ്യക്ഷനായിരുന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ദിനേശ് എം ബി, പി.ടി.എ വൈസ് പ്രസിഡൻ്റ് അനിൽ ചന്നൂർ, സീനിയർ അസിസ്റ്റൻ്റ് മോളി ഡി എസ്, അധ്യാപകരായ ശബരി, സാബു എന്നിവർ സംസാരിച്ചു.

ശില്പശാലയിൽ യുവ എഴുത്തുകാരായ ബിനു വേലായുധൻ, സുനിൽ വെഞ്ഞാറമൂട്, മഞ്ജു ഗിരീഷ്, ഊർമ്മിള അഗസ്ത്യ, ആശാ ദേവി എന്നിവർ പങ്കെടുത്തു. വായന മാസാചരണത്തിന്റെ ഭാഗമായി നടന്ന ശില്പശാലയിൽ എഴുത്ത് വഴികളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാർ കുട്ടികളുമായി സംവദിച്ചു. പിടിഎ, എസ് എം സി, എം പി ടി എ അംഗങ്ങൾ പങ്കെടുത്തു.

കെ. ലക്ഷ്മിക്കുട്ടി അമ്മ (96) അന്തരിച്ചു

കെ. ലക്ഷ്മിക്കുട്ടി അമ്മ (96) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി വടക്കതിൽ വീട്ടിൽ (എം.എൻ.ആർ.എ:81) പരേതനായ എൻ. ശിവശങ്കരപ്പിള്ളയുടെ (റിട്ടയേർഡ് അധ്യാപകൻ) സഹധർമ്മിണി കെ ലക്ഷ്മിക്കുട്ടി അമ്മ (96) അന്തരിച്ചു.

മക്കൾ: എസ് ഭാസി രാജ് (റിട്ടയേർഡ് പ്രൊഫസർ,നിലമേൽ എൻ.എസ്.എസ് കോളേജ്), പരേതനായ എസ് ബേബി രാജ്.
മരുമകൾ: രാധ എം.ആർ (റിട്ടയേർഡ് അധ്യാപിക,ഗവ:എൽ.പി.എസ് പരവൂർക്കോണം).
സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക്.