20 മുതൽ 22 വരെ പോസ്റ്റ് ഓഫീസ് പ്രവർത്തനം ഉണ്ടായിരിക്കുന്നതല്ല

20 മുതൽ 22 വരെ പോസ്റ്റ് ഓഫീസ് പ്രവർത്തനം ഉണ്ടായിരിക്കുന്നതല്ല

തപാൽ ശൃംഖലയിൽ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഐടി 2.0 റോൾ ഔട്ടിന്റെ ഭാഗമായി ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസും അതിന് കീഴിലുള്ള സബ്/ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളും 22. 07. 2025 മുതൽ പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണ്. മാറ്റത്തിന്റെ ഭാഗമായി 2025 ജൂലൈ 20 മുതൽ രണ്ട് പ്രവൃത്തി ദിവസത്തേക്ക് ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസിലും അതിന് കീഴിലുള്ള 43 സബ് പോസ്റ്റ് ഓഫീസുകൾ, 102 ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ എന്നിവയിൽ ഒരു ഇടപാടുകളും ഉണ്ടായിരിക്കില്ലെന്ന് രാഹുൽ ആർ ഐ പി എസ് (സീനിയർ സൂപ്രണ്ട്. തിരുവനന്തപുരം നോർത്ത് ഡിവിഷൻ) അറിയിച്ചു. പ്രവർത്തനക്ഷമത, സുരക്ഷ, സേവന നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് സോഫ്റ്റ്‌വെയർ നവീകരണം ലക്ഷ്യമിടുന്നത്. ഇടപാടുകൾക്കായി തിരുവനന്തപുരം ജിപിഒയും അതിന് കീഴിലുള്ള സബ് പോസ്റ്റ് ഓഫീസുകളും സന്ദർശിക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

ആറ്റിങ്ങൽ കടുവയിൽ ഇടയാവണം ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിലെ രാമായണമാസാചരണത്തിനു നാളെ തുടക്കം

ആറ്റിങ്ങൽ കടുവയിൽ ഇടയാവണം ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിലെ രാമായണമാസാചരണത്തിനു നാളെ തുടക്കം

ആറ്റിങ്ങൽ കടുവയിൽ ഇടയാവണം ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിൽ 2025 ജൂലൈ 17 മുതൽ ആഗസ്റ്റ് 16 ( 1200 കർക്കടകം 1 മുതൽ 31 വരെ) എല്ലാ ദിവസവും വൈകുന്നേരം രാമായണണ പാരായണവും വിളക്കും ഭഗവതിസേവയും ഉണ്ടായിരിക്കുന്നതാണ്.

നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് തട്ടി ടൂവിലർ യാത്രികയ്ക്ക് ദാരുണാന്ത്യം

നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് തട്ടി ടൂവിലർ യാത്രികയ്ക്ക് ദാരുണാന്ത്യം

നെടുമങ്ങാട് പതിനാറാം കല്ലിൽ കെ എസ് ആർ ടി സി ബസ് തട്ടി ടൂവിലർ യാത്രികയ്ക്ക് ദാരുണാന്ത്യം. ഇന്ന് 12 മണിയോടെയാണ് സംഭവം. ബസ് തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു.

വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് സിലബസിൽ നിന്ന് ഒഴിവാക്കണം; വിദഗ്ധ സമിതി ശുപാ‍ർശ

വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് സിലബസിൽ നിന്ന് ഒഴിവാക്കണം; വിദഗ്ധ സമിതി ശുപാ‍ർശ

കോഴിക്കോട്: സ‍ർവകലാശാല പാഠ്യപദ്ധതിയിൽ നിന്നും റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതി ശുപാർശ. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ശുപാർശ നൽകിയത്. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിൽ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് ഉൾപ്പെടുത്തിയിരുന്നത്. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം എം ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാലിക്കറ്റ് സ‍ർവകലാശാല സിലബസിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതിയുടെ ശുപാ‍ർശ.

എന്നാൽ വേടന്റെ പാട്ട് പഠിപ്പിക്കാൻ യോഗ്യമല്ലെന്ന് കാണിച്ച് സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് ഗവർണർക്ക് പരാതി നൽകിയിരുന്നു. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താൻ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടനെന്നും ഇത്തരമൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. തുടർന്നാണ് വിസി വിദഗ്ധ സമിതിയെ നിയോഗിച്ചത്.

മൈക്കിൾ ജാക്സനൊപ്പമാണ് വേടന്റെ പാട്ടും ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ നൊപ്പം വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും താരതമ്യ പഠനത്തിനായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ് സംഗീതവും തമ്മിലുള്ള താരതമ്യമായിരുന്നു പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേ’ എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിര്‍ദേശിച്ചിരുന്നത്. ബിഎ മലയാളം പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പോലും ധാരണയുണ്ടാവില്ല. അതിനാൽ ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത്.

പ്രവാസി ഇന്ത്യക്കാരുടെ വോട്ടിംഗ് വേഗം നടപടി വേണം : ജെ.കെ മേനോൻ

പ്രവാസി ഇന്ത്യക്കാരുടെ വോട്ടിംഗ് വേഗം നടപടി വേണം : ജെ.കെ മേനോൻ

ദോഹ: പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾ പാർലമെന്റിലും മറ്റ് സഭകളിലും ഉന്നയിക്കുന്നതിന് വേണ്ടി പ്രവാസികളുടെ വോട്ട് അവകാശ തീരുമാനം എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്സ് ഡയറക്ടറുമായ ജയകൃഷ്ണ മേനോൻ അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തിനായി പലരും രംഗത്ത് വന്നെങ്കിലും പ്രശ്നം ഇപ്പോഴും തണുത്ത മട്ടിലാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമീഷനും കോടതികളും പ്രശ്നം നീട്ടി കൊണ്ട് പോകാതെ ആവശ്യം അംഗീകരിക്കണമെന്നും ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദോഹയിൽ നടന്ന ഇൻഡോ അറബ് ഫ്രണ്ട്ഷിപ് സെന്ററിന്റെ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുള്ള വടക്കാങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അൽ സുവൈദ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഡോ. ഹംസ വി.വി , എൻ വി ബി എസ് ബാഡ്മിന്റൺ അക്കാദമി ഫൗണ്ടേഷൻ പ്രസിഡന്റ് മനോജ് സാഹിബ് ജാൻ , റഫീഖ് ,ശറഫുദ്ധീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ഐ എ എഫ് സി സെക്രട്ടറി ജനറൽ മുഹമ്മദ് മാഹീൻ സ്വാഗതവും ആസിഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.

‘ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം..’, കുറിപ്പുമായി വിഎസിന്റെ മകന്‍

‘ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം..’, കുറിപ്പുമായി വിഎസിന്റെ മകന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ പോസ്റ്റുമായി മകന്‍ അരുണ്‍ കുമാര്‍. പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍ എന്ന കുറിപ്പോടെ വിഎസിന്റേയും ഭാര്യയുടേയും പഴയ ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്.

1967 ജൂലായ് 18 നായിരുന്നു വിഎസിന്റെയും വസുമതിയുടെയും വിവാഹം. ആലപ്പുഴ നരസിംഹ റാവു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടന്നത്. കല്യാണത്തിന് മുഹൂര്‍ത്തമോ സദ്യയോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. പരസ്പരം ഒരു പൂമാല ചാര്‍ത്തി വളരെ ലളിതമായിട്ടാരുന്നു വിവാഹം നടന്നത്.

തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വി എസ്. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം സന്ദര്‍ശിച്ച് ചികിത്സകള്‍ വിലയിരുത്തി. തുടര്‍ന്ന് വിഎസിന്റെ കുടുംബാംഗങ്ങളും എസ്‌യുടിയിലെ ഡോക്ടര്‍മാരും ഉള്‍പ്പെടെ അവലോകന യോഗം ചേര്‍ന്ന് വിഎസിന് ഇപ്പോള്‍ നല്‍കി വരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ടും ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സകളും തുടരാന്‍ തീരുമാനമായി. ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് ജൂണ്‍ 23 ാം തിയതിയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

വര്‍ഷങ്ങള്‍!

ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം..

പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍…