തീവ്ര ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; അഞ്ചു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്

തീവ്ര ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; അഞ്ചു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. രാജസ്ഥാന് മുകളിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദമായി മാറി. ജാര്‍ഖണ്ഡ്‌ന് മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ശനിയാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 19-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ (പ്രത്യേകിച്ചും മലയോരമേഖലകളിലുള്ളവര്‍ ) ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അഞ്ചു ജില്ലകൡ തീവ്ര മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ശേഷിക്കുന്ന ഒമ്പതു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 19 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച വരെ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

‘ട്രാക്ടര്‍ യാത്ര മനപ്പൂര്‍വം’; എഡിജിപി എം ആര്‍ അജിത് കുമാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

‘ട്രാക്ടര്‍ യാത്ര മനപ്പൂര്‍വം’; എഡിജിപി എം ആര്‍ അജിത് കുമാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ട്രാക്ടറില്‍ ശബരിമല ദര്‍ശനം നടത്തിയ എഡിജിപി എം ആര്‍ അജിത് കുമാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എഡിജിപിയുടെ യാത്ര മനപ്പൂര്‍വമാണെന്ന് വ്യക്തമാണ്. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണ് എം ആര്‍ അജിത് കുമാറിന്റെ പ്രവൃത്തി. ഇത് ദൗര്‍ഭാഗ്യകരമായിപ്പോയി. എഡിജിപി അജിത് കുമാറിന് ആരോഗ്യപ്രശ്‌നമുണ്ടോയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.

ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ ആംബുലന്‍സില്‍ പോയിക്കൂടേ എന്നും ഹൈക്കോടതി ചോദിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം ജോലി നോക്കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. അതുകൊണ്ടു തന്നെ നിയമങ്ങളെല്ലാം അദ്ദേഹത്തിന് വ്യക്തമായി അറിയാവുന്നതാണ്. സ്വാമി അയ്യപ്പന്‍ റോഡില്‍ ചരക്കു കൊണ്ടു പോകാന്‍ മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് നേരത്തെ തന്നെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.

ട്രാക്ടറില്‍ ഡ്രൈവര്‍ ഒഴിച്ച് ഒരാളും കയറാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദേശം ഉള്ളതാണ്. ആ വിലക്ക് ലംഘിച്ചുകൊണ്ട് എഡിജിപി ട്രാക്ടറില്‍ പോയത് മനപ്പൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ പത്തനംതിട്ട എസ് പിയോട് കോടതി റിപ്പോര്‍ട്ട് തേടി. ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാമി അയ്യപ്പന്‍ റോഡില്‍ ഒരു തരത്തിലും നിയമവിരുദ്ധ യാത്ര അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ദേവസ്വം സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്.

പമ്പ-സന്നിധാനം റോഡില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് എഡിജിപി അജിത്കുമാര്‍ ലംഘിച്ചുവെന്നാണ് ദേവസ്വം സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നത്. ഞായറാഴ്ച സന്നിധാനത്തു നടന്ന നവഗ്രഹക്ഷേത്ര പ്രതിഷ്ഠ തൊഴാനാണ് എഡിജിപി ശനിയാഴ്ച വൈകീട്ട് എത്തിയത്. പമ്പയില്‍നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത്കുമാർ ട്രാക്ടറിൽ യാത്ര നടത്തിയത്.

വൈകീട്ട് ആറുമണിയോടെയാണ് എഡിജിപി എം ആർ അജിത് കുമാർ പമ്പയിലെത്തിയത്. പമ്പ ഗണപതിക്ഷേത്രത്തില്‍ തൊഴുതശേഷം അദ്ദേഹം സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. ഈ റോഡിനെ മുറിച്ചുകടക്കുന്ന ചെറിയ അരുവി കഴിഞ്ഞ് ഒന്നാംവളവിന് അടുത്തുവെച്ചാണ് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിൽ കയറിയത്. സന്നിധാനത്ത് യു ടേണിനു മുമ്പ് ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ട്രാക്ടര്‍ നിര്‍ത്തി. അവിടെ എഡിജിപി ഇറങ്ങി നടന്നു പോകുകയായിരുന്നു. തിരിച്ചും അതേപടി ട്രാക്ടറിൽ പമ്പയിലെത്തി. സിസിടിവി കാമറകൾ ഒന്നും ഇല്ലാത്ത സ്ഥലത്തുകൂടിയായിരുന്നു എഡിജിപിയുടെ ട്രാക്ടർ യാത്രയെന്നാണ് റിപ്പോർട്ട്.

അതിവേ​ഗം സർക്കാർ; ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനം; പട്ടിക കൈമാറി

അതിവേ​ഗം സർക്കാർ; ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനം; പട്ടിക കൈമാറി

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിലേക്കും (കെടിയു), ഡിജിറ്റൽ സർവകലാശാലയിലേക്കും വൈസ് ചാൻസലർമാരായി നിയമിക്കാൻ യോ​ഗ്യതയുള്ളവരുടെ പട്ടിക സംസ്ഥാന സർക്കാർ ​ഗവർണർക്ക് കൈമാറി. പട്ടികയിൽ നിന്നു നിയമനം നൽകണമെന്നു സർക്കാർ ആവശ്യപ്പെട്ടു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ സിം​ഗിൾ ബഞ്ച് ഉത്തരവിനെതിരായ ​ഗവർണറുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയ സാഹചര്യത്തിലാണ് സർക്കാരിന്റെ അതി​വേ​ഗ നീക്കം.

മൂന്നം​ഗ പട്ടികയാണ് സർക്കാർ കൈമാറിയിരിക്കുന്നത്. 10 വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയമുള്ള ഡിപ്പാർട്ട്മെന്റ് ​ഹെഡുമാരായിട്ടുള്ള മൂന്ന് പേരുകളുള്ള രണ്ട് പട്ടികകളാണ് താത്കാലിക വിസി നിയമനത്തിനായി സർക്കാർ നൽകിയത്.

ഗവർണർക്ക് സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം. സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നു താത്കാലിക വിസിമാരെ നിയമിക്കണമെന്ന സിം​ഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചിരുന്നു.

സർക്കാർ നൽകിയ പേരുകൾ

പ്രൊഫ. ഡോ. ജപ്രകാശ്, ഇൻചാർജ് ഡയറക്ടർ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ

പ്രൊഫ. ഡോ. എ പ്രവീൺ, ഡിപ്പാർട്ട്മെന്റ് ഓഫ് സിവിൽ എൻജിനിയറിങ്, സിഇടി, തിരുവനന്തപുരം

പ്രൊഫ. ഡോ. ആർ സജീബ്, ഡിപ്പാർട്ട്മെന്റ് സിവിൽ എൻജിനീയറിങ് ടികെഎം കോളജ് ഓഫ് എൻജിനീയറിങ്, കൊല്ലം

അനിശ്ചിതകാല ബസ് സമരം: സ്വകാര്യ ബസുടമകളുമായി ഇന്ന് ചർച്ച

അനിശ്ചിതകാല ബസ് സമരം: സ്വകാര്യ ബസുടമകളുമായി ഇന്ന് ചർച്ച

തിരുവനന്തപുരം: സ്വകാര്യ ബസുടമകളുമായി ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. വൈകീട്ട് മൂന്നരയ്ക്ക് ​ഗതാ​ഗതമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ചര്‍ച്ച. ഈ മാസം 22-ാം തിയതി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി ബസുടമകളെ ചർച്ചയ്ക്ക് വിളിച്ചത്.

വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്ക് നിരക്ക് വര്‍ധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.

32000 ബസുകള്‍ ഉണ്ടായിരുന്ന വ്യവസായം ഇപ്പോള്‍ 7000 ബസിലേക്ക് ചുരുങ്ങി. അതുകൊണ്ട് ഇനിയും ഈ പ്രശനങ്ങളില്‍ ഇടപെട്ടില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. ഗതാഗത കമ്മീഷണര്‍ ആദ്യ ഘട്ടത്തില്‍ ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷമാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.

ഓർമകളിൽ അർജുൻ; കേരളത്തെ നടുക്കിയ ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വയസ്, അർജുനായി നടന്നത് സമാനതകളില്ലാത്ത തെരച്ചിൽ

ഓർമകളിൽ അർജുൻ; കേരളത്തെ നടുക്കിയ ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വയസ്, അർജുനായി നടന്നത് സമാനതകളില്ലാത്ത തെരച്ചിൽ

കോഴിക്കോട്: കേരളത്തെ നടുക്കിയ ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വയസ്. മണ്ണിടിഞ്ഞ് ഗംഗാവലി പുഴയുടെ ആഴങ്ങളിൽ മറഞ്ഞ അർജുനായി നടന്നത് സമാനതകളില്ലാത്ത തെരച്ചിലായിരുന്നു. 72 ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ സെപ്റ്റംബർ 25നാണ് അർജുന്റെ ലോറിയും മൃതദേഹവും കണ്ടെടുത്തത്. തെരച്ചിലിൻ്റെ ഘട്ടങ്ങളിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നുവെങ്കിലും മുന്നോട്ട് പോവുകയായിരുന്നു.

72-ാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ നിന്ന് അര്‍ജുന്‍റെ ലോറിയും പുറത്തെടുത്തു. പുഴയിൽ 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി. ജൂലൈ 16 നാണ് അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്.

കേരള കർഷകതൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ധർണ്ണ സംഘടിപ്പിച്ചു

കേരള കർഷകതൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഓണക്കാലത്ത് കേരളത്തിന് കേന്ദ്ര സർക്കാർ അരി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള കർഷകതൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ശാർക്കര ജംഗ്ഷനിൽ നടത്തിയ ധർണ്ണ കർഷകതൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബി.പി മുരളി ഉദ്ഘാടനം ചെയ്തു.

ഏര്യാ പ്രസിഡൻ്റ് സി.എസ് അജയകുമാർ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ആർ രാജു, സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി വ്യാസൻ, പി മണികണ്ഠൻ, ചിറയിൻകീഴ് ലോക്കൽകമ്മിറ്റി സെക്രട്ടറി വി സുഭാഷ്, കെ.എസ്.കെ.റ്റി.യു ജില്ലാ കമ്മിറ്റി അംഗം വിജു കുമാർ, ഏരിയാ ജോയിൻ്റ് സെക്രട്ടറി എസ് സതീഷ് കുമാർ, ഏരിയാ കമ്മിറ്റി അംഗം സി. രവിചന്ദ്രൻ എന്നിവർ സംസാരിച്ചു.