by Midhun HP News | Jul 11, 2025 | Latest News, ജില്ലാ വാർത്ത
യൂട്യൂബറും അവതാരകനുമായ കാർത്തിക് സൂര്യ വിവാഹിതനായി. കാര്‍ത്തികിന്റെ മുറപ്പെണ്ണായ വർഷയാണ് വധു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ നടന്ന ചടങ്ങിന്റെ വീഡിയോ കാർത്തിക് തന്നെയാണ് പങ്കുവച്ചത്. കാർത്തിക്കിന്റെ അമ്മാവന്റെ മകൾ ആണ് വർഷ. വളരെ സിംപിൾ ലുക്കിൽ എത്തിയ വർഷയെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ സംസാരം. ആർഭാടങ്ങൾ ഒന്നും അധികം ഇഷ്ടപ്പടാത്ത വർഷ തന്റെ വിവാഹലുക്കിലും ആ എളിമ കാണിച്ചു നിന്നു. അതിസുന്ദരി ആയെത്തിയ വർഷയുടെയും കാർത്തിക്കിന്റെയും വിവാഹം ഹൈന്ദവ ആചാരപ്രകാരം ആണ് നടന്നത്.
by Midhun HP News | Jul 11, 2025 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി: മന്ത്രവാദ വസ്തുക്കൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജപ്പെടുത്തി കസ്റ്റംസ് അധികൃതർ. ഷുവൈഖ് തുറമുഖത്തെ പാസഞ്ചർ ഇൻസ്പെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മന്ത്രവാദ വസ്തുക്കൾ യാത്രക്കാരുടെ ബാഗിൽ കണ്ടെത്തിയത്. രാജ്യത്തെ നിലവിലുള്ള ശരിയ നിയമവും ദേശീയ നിയമങ്ങളും അനുസരിച്ച് മന്ത്രവാദ വസ്തുക്കൾ കൈവശം വെക്കുന്നത് കുറ്റകരമാണ്.
കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥിരമായി നടത്തി വരുന്ന പരിശോധനയ്ക്കിടെയാണ് ബാഗുകളിൽ സംശയാസ്പദമായ ചില വസ്തുക്കൾ കണ്ടെത്തിയത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് മന്ത്രവാദവുമായി ബന്ധപ്പെട്ട മാലകൾ, മന്ത്രങ്ങളുമായി ബന്ധപ്പെട്ട പേപ്പറുകളും മറ്റു ചില വസ്തുക്കളുമാണെന്ന് വ്യക്തമായത്. ഇത്തരം വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്കും സാമൂഹിക സുരക്ഷയ്ക്കും ഇത് ഭീഷണിയാണെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പറഞ്ഞു.
ഇത്തരം നിരോധിത വസ്തുക്കൾ കൊണ്ട് വരുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ കർശനമാക്കാനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി
by Midhun HP News | Jul 11, 2025 | Latest News, കേരളം
പാലക്കാട്: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ ഈ മാസം 16 ന് വധശിക്ഷയ്ക്ക് വിധേയയാക്കുമെന്ന് കുടുംബത്തെ അറിയിച്ചു. നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് ആണ് ഇക്കാര്യം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചത്. നിമിഷ പ്രിയ ഇപ്പോള്‍ യെമനിലെ സനയിലെ സെന്‍ട്രല്‍ പ്രിസണിലാണ് തടവിലുള്ളത്.
ജയിലില്‍ നിന്നും കഴിഞ്ഞയാഴ്ച വാട്‌സ് ആപ്പ് ടെക്സ്റ്റിലൂടെയും വോയ്‌സ് മെസ്സേജിലൂടെയുമാണ് നിമിഷ പ്രിയ വധശിക്ഷയുടെ കാര്യം അറിയിച്ചതെന്ന് ടോമി തോമസ് പറഞ്ഞത്. ജയില്‍ ചെയര്‍മാനാണ് വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനവും തീയതിയും അറിയിച്ചതെന്ന് നിമിഷപ്രിയ അറിയിച്ചതായും ടോമി തോമസ് വ്യക്തമാക്കി.
ശിക്ഷ നടപ്പാക്കുന്ന തീയതിയെക്കുറിച്ച് പറഞ്ഞ നിമിഷപ്രിയ വളരെ അസ്വസ്ഥയായിരുന്നു. മോചനത്തിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് സന്ദേശങ്ങളിലൂടെ താന്‍ ആശ്വസിപ്പിച്ചുവെന്ന് ടോമി തോമസ് കൂട്ടിച്ചേര്‍ത്തു. പാലക്കാട് സ്വദേശിയാണ് നിമിഷ പ്രിയ. നിമിഷപ്രിയയെ മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ടോമി തോമസ് കഴിഞ്ഞദിവസം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടിരുന്നു. ചാണ്ടി ഉമ്മന്‍ എംഎല്‍എയ്‌ക്കൊപ്പമാണ് ടോമി തോമസ് ഗവര്‍ണറെ കണ്ടത്.
ഗവര്‍ണര്‍ തന്റെ മുന്നില്‍ വെച്ചു തന്നെ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടുവെന്നും, തന്നാല്‍ കഴിയാവുന്ന എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പു നല്‍കിയെന്നും ടോമി തോമസ് പറഞ്ഞു. യെമനിലുള്ള നിമിഷപ്രിയയുടെ അമ്മയുമായും ഗവര്‍ണര്‍ ഫോണിലൂടെ സംസാരിച്ചു. ഗവര്‍ണര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ പ്രേമകുമാരി, മകളുടെ ജീവന്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. പ്രേമകുമാരിയെ ആശ്വസിപ്പിച്ച ഗവര്‍ണര്‍, എല്ലാ വഴിക്കും ശ്രമിക്കുന്നുണ്ടെന്നും പല തട്ടിലുള്ളവരുമായി ആശയവിനിമയം നടത്തി വരികയാണെന്നും അറിയിച്ചു.
അതേസമയം വധശിക്ഷ തീയതി തീരുമാനിച്ചത് സംബന്ധിച്ച്, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെയും സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയിലെയും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയ്ക്ക് യെമനില്‍ എംബസി ഇല്ല. നിമിഷപ്രിയയെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ള ഹൂത്തി നിയന്ത്രണത്തിലുള്ള സനയില്‍ നേരിട്ടുള്ള നയതന്ത്ര ഇടപെടല്‍ ബുദ്ധിമുട്ടാണ്. ആഭ്യന്തര സംഘര്‍ഷം നടന്നുകൊണ്ടിരിക്കുന്ന യെമനില്‍ വിദേശരാജ്യങ്ങള്‍ക്കുള്ള നിയന്ത്രണം ദൗത്യത്തെയും ആശയവിനിമയത്തെയും ഏറെ സങ്കീര്‍ണ്ണമാക്കുന്നു.
2017 ജൂലൈയില്‍ യെമന്‍ വ്യവസായി തലാല്‍ അബ്ദോ മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ 2020 ലാണ് നിമിഷ പ്രിയയെ യെമന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ 2023 നവംബറില്‍ യെമന്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ തള്ളുകയായിരുന്നു. യെമന്‍ നിയമപ്രകാരം ഇരയുടെ കുടുംബം ദിയാധനം
(ബ്ലഡ് മണി) സ്വീകരിച്ച് മാപ്പ് നല്‍കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
by Midhun HP News | Jul 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. നാളെയും മറ്റന്നാളും സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശനിയാഴ്ചയും ഞായറാഴ്ചയും യെല്ലോ അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.
തിങ്കളാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ എറമാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിര്‍ദേശം
മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്കു പടിഞ്ഞാറന്‍ അറബിക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, വടക്കു പടിഞ്ഞാറന്‍ അറബിക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.
മധ്യ കിഴക്കന്‍- തെക്കു കിഴക്കന്‍- തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റ തെക്കന്‍ ഭാഗങ്ങള്‍ അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കന്‍ തമിഴ് നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.
by Midhun HP News | Jul 11, 2025 | Latest News, ദേശീയ വാർത്ത
ആക്സിയം – 4 ദൗത്യത്തിന്‍റെ ഭാഗമായി ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ സന്ദർശിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെയും മറ്റ് മൂന്ന് ക്രൂ അംഗങ്ങളുടെയും മടക്കയാത്ര ജൂലൈ 14 ന് ആരംഭിക്കുമെന്ന് നാസ അറിയിച്ചു. 14 ദിവസത്തെ ദൗത്യത്തിനാണ് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കമുള്ള സഞ്ചാരികൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഐഎസ്‌എസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യക്കാരനും, 1984 ൽ ബഹിരാകാശത്തേക്ക് പോയ വിംഗ് കമാൻഡർ രാകേഷ് ശർമ്മയ്ക്ക് ശേഷം രണ്ടാമത്തെ ഇന്ത്യൻ ബഹിരാകാശ യാത്രികനുമാണ് അദ്ദേഹം.
“ആക്സിയം -4 ന്റെ പുരോഗതി ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചുകൊണ്ട് ഞങ്ങൾ സ്റ്റേഷൻ പ്രോഗ്രാമുമായി പ്രവർത്തിക്കുന്നുണ്ട്. ദൗത്യം ശ്രദ്ധാപൂർവ്വം അൺഡോക്ക് ചെയ്യലാണ് അടുത്ത ഘട്ടം, നിലവിൽ അൺഡോക്ക് ചെയ്യാനുള്ള ലക്ഷ്യം ജൂലൈ 14 ആണ്” – എന്നാണ് നാസ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.ശുഭാംശു ശുക്ല ഇന്ത്യയ്ക്ക് മാത്രമായി ഐഎസ്എസിൽ ഏഴ് പരീക്ഷണങ്ങളാണ് നടത്തിയതെന്നാണ് വിവരം. ആക്സിയം 4 അല്ലെങ്കിൽ മിഷൻ ‘ആകാശ് ഗംഗ’, മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായുള്ള ആദ്യത്തെ ഉറച്ച ചുവടുവെപ്പായാണ് കണക്കാക്കുന്നത്. ഇന്ത്യൻ ശാസ്ത്രജ്ഞർ രൂപകൽപന ചെയ്ത പരീക്ഷണങ്ങൾ ഐഎസ്എസിൽ വച്ച് പരീക്ഷിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ശുഭാംശു ശുക്ല പറഞ്ഞിരുന്നു.
ദൗത്യം പൂർത്തിയാക്കി മകൻ മടങ്ങിയെത്താൻ പോകുന്നതിൽ അഭിമാനമുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടെ വാക്കുകൾ. യുഎസിലെ കാലിഫോർണിയക്ക് അടുത്തായി, പസഫിക് സമുദ്രത്തിലാകും ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന പേടകം തിരികെ ലാൻഡ് ചെയ്യുക.
by Midhun HP News | Jul 11, 2025 | Latest News, ദേശീയ വാർത്ത
ഒമാനിൽ വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് പിഴകളില്ലാതെ കരാര്‍ പുതുക്കാനുള്ള സമയപരിധി ജൂലൈ 31ന് അവസാനിക്കും . ജൂലൈ 31നുശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ലെന്ന് ഒമാൻ തൊഴില്‍ മന്ത്രാലയം അറിയിച്ചു.തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും തൊഴിലുടമകളെയും തൊഴിലാളികളെയും പിന്തുണക്കുന്നതിനുമായി ജനുവരിയിലാണ് തൊഴിൽ മന്ത്രാലയം സംരഭത്തിനു തുടക്കമിട്ടത്. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്ക് പിഴകള്‍ കൂടാതെ കരാര്‍ റദ്ദാക്കി രാജ്യം വിടാമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ഏഴ് വര്‍ഷത്തില്‍ കൂടുതലായുള്ള പിഴകളാണ് ഒഴിവാക്കി നല്‍കുക. കോവിഡ് കാലയളവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. ജൂലൈ 31നുശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ലെന്ന് മന്ത്രാലയം പറഞ്ഞു. ബന്ധപ്പെട്ട കക്ഷികളും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും അംഗീകൃത സേവന വിതരണ ചാനലുകളിലൂടെയും സമയപരിധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.ലിക്വിഡേറ്റ് ചെയ്ത കമ്പനികളുടെ തൊഴിലാളികളെ നാടുകടത്തുകയോ അവരുടെ സേവനങ്ങള്‍ മറ്റു കക്ഷികള്‍ക്ക് കൈമാറുകയോ ചെയ്താല്‍, അവര്‍ക്കെതിരായ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിനും ലേബര്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട പിഴകളില്‍ നിന്ന് അവരെ ഒഴിവാക്കുന്നതിനുമുള്ള ഗ്രേസ് പിരീഡും ഈ മാസം അവസാനിക്കും. ഫെബ്രുവരി ഒന്ന് മുതല്‍ മുതല്‍ ആറ് മാസം വരെയാണ് ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നത്.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. മന്ത്രാലയം നിർദ്ദേശിക്കുന്ന നടപടികൾ പാലിച്ചാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇങ്ങനെ സമർപ്പിച്ചാൽ ഏകദേശം ഒരാഴ്ചക്കുള്ളിൽ ഇത് സംബന്ധമായ അറിയിപ്പുകൾ അപേക്ഷകന് ലഭിക്കുമെന്നും പിന്നീടവർക്ക് സൗജന്യമായി രാജ്യം വിടാൻ കഴിയുമെന്നും മന്ത്രാലയം പറയുന്നു. കുറ്റ കൃത്യങ്ങളിൽ ഏർപ്പെടാതെ ഒമാനിൽ തങ്ങുന്ന താമസ രേഖകളില്ലാത്തവർക്കെല്ലാം രാജ്യം വിടാനുള്ള അവസരമാണിതെന്നും തൊഴിൽ മന്ത്രാലയത്തിന്റെ ഇത് സംബന്ധമായ മാനദന്ധങ്ങൾ പാലിച്ചവർക്കാണ് ഈ ആനുകൂല്യം ലഭ്യമാവുകയെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കാനുള്ള സങ്കേതിക സഹായമാണ് നൽകുന്നതെന്നും ഈ വിഭാഗത്തിൽ എല്ലാവരും ജൂലായ് 31 നു മുൻപ് അവസരം ഉപയോഗപ്പെടുത്തണമെന്നും റോയൽ ഒമാൻ പൊലീസ് പറഞ്ഞു.
Recent Comments