by Midhun HP News | Jul 11, 2025 | Latest News, ദേശീയ വാർത്ത
ആക്സിയം – 4 ദൗത്യത്തിന്‍റെ ഭാഗമായി ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ സന്ദർശിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെയും മറ്റ് മൂന്ന് ക്രൂ അംഗങ്ങളുടെയും മടക്കയാത്ര ജൂലൈ 14 ന് ആരംഭിക്കുമെന്ന് നാസ അറിയിച്ചു. 14 ദിവസത്തെ ദൗത്യത്തിനാണ് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കമുള്ള സഞ്ചാരികൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഐഎസ്‌എസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യക്കാരനും, 1984 ൽ ബഹിരാകാശത്തേക്ക് പോയ വിംഗ് കമാൻഡർ രാകേഷ് ശർമ്മയ്ക്ക് ശേഷം രണ്ടാമത്തെ ഇന്ത്യൻ ബഹിരാകാശ യാത്രികനുമാണ് അദ്ദേഹം.
“ആക്സിയം -4 ന്റെ പുരോഗതി ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചുകൊണ്ട് ഞങ്ങൾ സ്റ്റേഷൻ പ്രോഗ്രാമുമായി പ്രവർത്തിക്കുന്നുണ്ട്. ദൗത്യം ശ്രദ്ധാപൂർവ്വം അൺഡോക്ക് ചെയ്യലാണ് അടുത്ത ഘട്ടം, നിലവിൽ അൺഡോക്ക് ചെയ്യാനുള്ള ലക്ഷ്യം ജൂലൈ 14 ആണ്” – എന്നാണ് നാസ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.ശുഭാംശു ശുക്ല ഇന്ത്യയ്ക്ക് മാത്രമായി ഐഎസ്എസിൽ ഏഴ് പരീക്ഷണങ്ങളാണ് നടത്തിയതെന്നാണ് വിവരം. ആക്സിയം 4 അല്ലെങ്കിൽ മിഷൻ ‘ആകാശ് ഗംഗ’, മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായുള്ള ആദ്യത്തെ ഉറച്ച ചുവടുവെപ്പായാണ് കണക്കാക്കുന്നത്. ഇന്ത്യൻ ശാസ്ത്രജ്ഞർ രൂപകൽപന ചെയ്ത പരീക്ഷണങ്ങൾ ഐഎസ്എസിൽ വച്ച് പരീക്ഷിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ശുഭാംശു ശുക്ല പറഞ്ഞിരുന്നു.
ദൗത്യം പൂർത്തിയാക്കി മകൻ മടങ്ങിയെത്താൻ പോകുന്നതിൽ അഭിമാനമുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടെ വാക്കുകൾ. യുഎസിലെ കാലിഫോർണിയക്ക് അടുത്തായി, പസഫിക് സമുദ്രത്തിലാകും ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന പേടകം തിരികെ ലാൻഡ് ചെയ്യുക.
by Midhun HP News | Jul 11, 2025 | Latest News, ദേശീയ വാർത്ത
ഒമാനിൽ വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് പിഴകളില്ലാതെ കരാര്‍ പുതുക്കാനുള്ള സമയപരിധി ജൂലൈ 31ന് അവസാനിക്കും . ജൂലൈ 31നുശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ലെന്ന് ഒമാൻ തൊഴില്‍ മന്ത്രാലയം അറിയിച്ചു.തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും തൊഴിലുടമകളെയും തൊഴിലാളികളെയും പിന്തുണക്കുന്നതിനുമായി ജനുവരിയിലാണ് തൊഴിൽ മന്ത്രാലയം സംരഭത്തിനു തുടക്കമിട്ടത്. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്ക് പിഴകള്‍ കൂടാതെ കരാര്‍ റദ്ദാക്കി രാജ്യം വിടാമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ഏഴ് വര്‍ഷത്തില്‍ കൂടുതലായുള്ള പിഴകളാണ് ഒഴിവാക്കി നല്‍കുക. കോവിഡ് കാലയളവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. ജൂലൈ 31നുശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ലെന്ന് മന്ത്രാലയം പറഞ്ഞു. ബന്ധപ്പെട്ട കക്ഷികളും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും അംഗീകൃത സേവന വിതരണ ചാനലുകളിലൂടെയും സമയപരിധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.ലിക്വിഡേറ്റ് ചെയ്ത കമ്പനികളുടെ തൊഴിലാളികളെ നാടുകടത്തുകയോ അവരുടെ സേവനങ്ങള്‍ മറ്റു കക്ഷികള്‍ക്ക് കൈമാറുകയോ ചെയ്താല്‍, അവര്‍ക്കെതിരായ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിനും ലേബര്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട പിഴകളില്‍ നിന്ന് അവരെ ഒഴിവാക്കുന്നതിനുമുള്ള ഗ്രേസ് പിരീഡും ഈ മാസം അവസാനിക്കും. ഫെബ്രുവരി ഒന്ന് മുതല്‍ മുതല്‍ ആറ് മാസം വരെയാണ് ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നത്.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. മന്ത്രാലയം നിർദ്ദേശിക്കുന്ന നടപടികൾ പാലിച്ചാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇങ്ങനെ സമർപ്പിച്ചാൽ ഏകദേശം ഒരാഴ്ചക്കുള്ളിൽ ഇത് സംബന്ധമായ അറിയിപ്പുകൾ അപേക്ഷകന് ലഭിക്കുമെന്നും പിന്നീടവർക്ക് സൗജന്യമായി രാജ്യം വിടാൻ കഴിയുമെന്നും മന്ത്രാലയം പറയുന്നു. കുറ്റ കൃത്യങ്ങളിൽ ഏർപ്പെടാതെ ഒമാനിൽ തങ്ങുന്ന താമസ രേഖകളില്ലാത്തവർക്കെല്ലാം രാജ്യം വിടാനുള്ള അവസരമാണിതെന്നും തൊഴിൽ മന്ത്രാലയത്തിന്റെ ഇത് സംബന്ധമായ മാനദന്ധങ്ങൾ പാലിച്ചവർക്കാണ് ഈ ആനുകൂല്യം ലഭ്യമാവുകയെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കാനുള്ള സങ്കേതിക സഹായമാണ് നൽകുന്നതെന്നും ഈ വിഭാഗത്തിൽ എല്ലാവരും ജൂലായ് 31 നു മുൻപ് അവസരം ഉപയോഗപ്പെടുത്തണമെന്നും റോയൽ ഒമാൻ പൊലീസ് പറഞ്ഞു.
by Midhun HP News | Jul 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡിന്റെ കൈയിലുള്ള ആണ്‍-പെണ്‍ ദൈവങ്ങളുടെ പട്ടിക ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ. അഡ്വ.ഹരീഷ് വാസുദേവനാണ് ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയത്. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരിനെ ചൊല്ലി സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തിയ തടസങ്ങള്‍ കോടതി കയറിയതിനു പിന്നാലെയാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്താണ് അപേക്ഷ നല്‍കിയത്.
ബോര്‍ഡിന്റെ പക്കലുള്ള ഇന്ത്യയിലെ ആണ്‍ ദൈവങ്ങളുടേയും പെണ്‍ ദൈവങ്ങളുടേയും പട്ടികയാണ് കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തുടങ്ങാനിരിക്കുന്ന തന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോള്‍ ജാഗ്രത പുലര്‍ത്താനാണ് ഈ വിവരം തേടുന്നതെന്ന കാര്യവും അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജാനകി എന്നത് ദൈവത്തിന്റെ പേരാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. ആ നിഗമനത്തിലേയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഉറവിടം വ്യക്തമാക്കണമെന്നും ഹരീഷ് ആവശ്യപ്പെടുന്നു.
തന്റെ സിനിമയില്‍ ലൈംഗിക ആക്രമണത്തിന് വിധേയരാകുന്ന സ്ത്രീ കഥാപാത്രത്തിന് ഉചിതമായ പേര് തെരഞ്ഞെടുക്കേണ്ടതുണ്ട്. കൂടാതെ അതിക്രമം നടത്തുന്ന വില്ലന്‍ കഥാപാത്രത്തിന് ഇടേണ്ട പേരും തീരുമാനിക്കണം. മതവികാരത്തിന് എതിരാകാതെയും നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകാതെയും ഇവ ചെയ്യാന്‍ ഉദ്ദേശിച്ചാണ് ഈ വിവരങ്ങള്‍ തേടുന്നതെന്നും അപേക്ഷയില്‍ വിശദീകരിക്കുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ കൈവശമുള്ള ദൈവങ്ങളുടെ പട്ടിക വേണമെന്നും ഹരീഷ് ആവശ്യപ്പെടുന്നു. ഇതില്‍ ആണ്‍ ദൈവങ്ങളെത്ര, പെണ്‍ ദൈവങ്ങളെത്ര എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ഹരീഷ് പറയുന്നു.
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തെ ചൊല്ലി സെന്‍സര്‍ ബോര്‍ഡ് പ്രശ്‌നങ്ങള്‍ തുടങ്ങിയതിനെത്തുടര്‍ന്ന് സിനിമയുടെ പേര് മാറ്റാന്‍ നിര്‍മാതാക്കള്‍ കഴിഞ്ഞ ദിവസം തയ്യാറായിരുന്നു. പേരിനൊപ്പം ഇനിഷ്യല്‍ കൂടി ചേര്‍ത്ത് ജാനകി വി എന്നാക്കി മാറ്റാമെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
by Midhun HP News | Jul 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കീം റാങ്ക് പട്ടികയില്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കഴിഞ്ഞവര്‍ഷം കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 35 മാര്‍ക്കിന്റെ കുറവുണ്ടായി. അത് അനീതിയായിരുന്നു. പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയാലും കേരള സിലബസിലെ കുട്ടികൾക്ക് 35 മാര്‍ക്ക് കുറവാകുന്ന സ്ഥിതിയുണ്ട്.
അത് മറികടക്കാന്‍ പല ഫോര്‍മുലകളും പരിഗണിച്ചു. വിദഗ്ധ സമിതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച എന്‍ട്രന്‍സ് കമ്മീഷണര്‍ അദ്ദേഹത്തിന്റെ വാദങ്ങളും മുന്നോട്ടുവെച്ചു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ശാസ്ത്രീയം എന്നു പറയാവുന്ന ഫോര്‍മുലയെ അവലംബിച്ചത്. സര്‍ക്കാരിന് ഏതു സമയത്ത് വേണമെങ്കിലും നിബന്ധനകളില്‍ മാറ്റം വരുത്താവുന്നതാണ് എന്ന തരത്തില്‍, പ്രോസ്‌പെക്ടസില്‍ ഒരു പ്രോവിഷന്‍ കൊടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. മന്ത്രി പറഞ്ഞു.
കീം പരീക്ഷയെ ഒരു വിധത്തിലും ബാധിക്കുന്ന കാര്യമല്ല അത്. കീം പരീക്ഷ കഴിഞ്ഞിട്ടാണ് സ്റ്റാന്റഡൈസേഷന്‍ പ്രക്രിയ വരുന്നത്. സ്റ്റാന്റഡൈസേഷനില്‍ തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു കുട്ടിക്കും നഷ്ടം വരരുതെന്ന് കരുതി സദുദ്ദേശപരമായിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ചെയ്തത്. എന്നാല്‍ ചില കുട്ടികള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് ഒരു വിധി പ്രസ്താവിച്ചു. ഡിവിഷന്‍ ബെഞ്ച് ആ വിധിയുടെ മേല്‍ അഭിപ്രായം പറയുന്നില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
ഇതേത്തുടര്‍ന്ന് സമയം വൈകിക്കാതെ, 2011 മുതല്‍ പിന്തുടരുന്ന സ്റ്റാന്റഡൈസേഷന്‍ പ്രക്രിയ സ്വീകരിച്ചുകൊണ്ട് എത്രയും പെട്ടെന്ന് ലിസ്റ്റ് പുറത്തുവിടുകയാണ് ചെയ്തത്. ഇനിയും അഡ്മിഷന്‍ പ്രക്രിയ വൈകാന്‍ പാടില്ലെന്നതിനാലാണ് ഇന്നലെത്തന്നെ ലിസ്റ്റ് പുറത്തു വിട്ടത്. മന്ത്രിസഭ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെടുത്തത്. അതില്‍ തനിക്ക് ഇപ്പോഴും ഒരു സംശയവുമില്ല. അതേക്കുറിച്ച് വിശദീകരിക്കണ്ട ബാധ്യതയന്നുമില്ല. നിങ്ങളൊക്കെ വലിയ സിഐഡികളാണല്ലോ എന്നും മന്ത്രി ബിന്ദു മാധ്യമങ്ങളെ പരിഹസിച്ചു. വലിയ കോടതിയാകേണ്ടെന്നും മന്ത്രി ബിന്ദു പറഞ്ഞു.
by Midhun HP News | Jul 11, 2025 | Latest News, ദേശീയ വാർത്ത
ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും ലോക കോടീശ്വര പട്ടികയിൽ ഉണ്ടായിരുന്ന വ്യക്തിയുമായിരുന്നു അനിൽ അംബാനി. എന്നാൽ ഇപ്പോൾ പാപ്പരത്ത നടപടികളിലൂടെ കടന്നു പോവുകയാണ് അദ്ദേഹം. ഈ സാചര്യത്തിലാണ് അംബാനിക്ക് ആശ്വാസം നൽകിക്കൊണ്ട് കാനറാ ബാങ്കിന്‍റെ നടപടി. അനിൽ അംബാനിയുടെ നിയന്ത്രണത്തിലുള്ള ടെലികോം കമ്പനിയായിരുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ വായ്പകളെ ‘തട്ടിപ്പ്’ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയാതായി കാനറാ ബാങ്ക് അറിയിച്ചു. ബോംബെ ഹൈക്കോടതിയിലാണ് ബാങ്ക് ഒഴിവാക്കിയ വിവരം അറിയിച്ചത്.
ബാങ്കിന്റെ നടപടിയെ ചോദ്യം ചെയ്ത് അംബാനി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് നീക്കം. 2017 ല്‍ കാനറ ബാങ്ക് അനുവദിച്ച 1,050 കോടി രൂപയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ നടന്ന നിയമനടപടികളുടെ ഭാഗമായാണ് ഈ നീക്കം. റിസർവ് ബാങ്കിന്റെ മാസ്റ്റർ സർക്കുലർ അനുസരിച്ച്, ഒരു അക്കൗണ്ട് വ്യാജമാണെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് ബാങ്കുകൾ സ്വാഭാവിക നീതിയുടെ തത്വങ്ങൾ പാലിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് അനിൽ അംബാനിയുടെ വാദം കേൾക്കുന്നതിൽ കാനറ ബാങ്ക് പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഓര്‍ഡര്‍ പിന്‍വലിച്ച വിവരം റിസര്‍വ് ബാങ്കിനെ ധരിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
മറ്റ് കമ്പനികളുടെ ബാധ്യതകള്‍ തീര്‍പ്പാക്കാനായി അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, കാനറ ബാങ്കില്‍ നിന്നെടുത്ത 1,050 കോടി രൂപയുടെ വായ്‌പ വകമാറ്റി എന്നാരോപിച്ചാണ് വായ്പകളെ ബാങ്ക് തട്ടിപ്പ് വിഭാഗത്തിലേക്ക് മാറ്റിയത്. അതേസമയം എസ് ബി ഐയും റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ വായ്പകളെ ‘തട്ടിപ്പ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അനിൽ അംബാനി കമ്പനിയുടെ ഡയറക്ടർ അല്ല.
by Midhun HP News | Jul 11, 2025 | Latest News, കേരളം
കൊല്ലം: റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് കമ്പി തലയിൽ വീണ് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്. നീരാവിൽ മേലെ പുത്തൻവീട്ടിൽ സുധീഷ് (40), തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയും മൈനാഗപ്പള്ളി കടപ്പയിൽ എൽവിഎച്ച്എസ് അധ്യാപികയുമായ ആശാലത (52) എന്നിവർക്കാണ് പരിക്ക്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് അപകടമുണ്ടായത്. രാവിലെ ചെന്നൈ മെയിലിൽ വന്ന് റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു യാത്രക്കാർ. അതിനിടയിൽ നാല് നില കെട്ടിടത്തിന്റെ മുകളിൽനിന്ന് നീളമുള്ള കമ്പി താഴേക്ക് വീഴുകയായിരുന്നു. സുധീഷിനെയും ആശാലതയെയും ഉടനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന നാലുനില പാർക്കിങ് കെട്ടിടത്തിന് മുകളിൽനിന്ന് കമ്പി തലയിലേക്ക് വീണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മൂന്നാംനിലയിൽനിന്ന് രണ്ട് കമ്പികളാണ് താഴേക്ക് പതിച്ചത്. രണ്ടുപേരുടെയും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു. കെട്ടിടനിർമാണത്തിനിടെ ഉപകരണങ്ങളോ മറ്റോ താഴേക്ക് വീഴാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. കമ്പി താഴെയുണ്ടായ ഷീറ്റിലേക്ക് വീണ ശേഷമാണ് യാത്രക്കാരുടെ മുകളിലേക്ക് പതിച്ചത്.
Recent Comments