‘അതിവേഗം മുന്നോട്ടു തന്നെ’; ഹൈ സ്പീഡ് റെയില്‍ പദ്ധതിക്കായി പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരന്‍

‘അതിവേഗം മുന്നോട്ടു തന്നെ’; ഹൈ സ്പീഡ് റെയില്‍ പദ്ധതിക്കായി പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരന്‍

മലപ്പുറം: കേരളത്തില്‍ അതിവേഗ റെയില്‍പാത തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ ഓഫീസ് തുറന്നു. പൊന്നാന്നിയിലാണ് ശ്രീധരന്‍ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

അതിവേഗ റെയില്‍പാതയ്ക്കായി ഡിപിആര്‍ തയ്യാറാക്കി മുന്നോട്ടു പോകുമെന്ന് അവകാശപ്പെട്ടാണ് ശ്രീധരന്‍ ഓഫീസ് തുറന്നിട്ടുള്ളത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആര്‍ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്‍ പറയുന്നത്.

ഇന്നുമുതല്‍ ഓഫീസ് ജോലി ആരംഭിക്കുകയാണെന്ന് ഉദ്ഘാടനശേഷം ഇ ശ്രീധരന്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് ക്ലേശകരമായ ഒന്നും ചെയ്യരുതെന്നാണ് തന്റെ നിലപാട്. ഡിപിആര്‍ ആദ്യമായിട്ട് തയ്യാറാക്കുന്ന ആളല്ല താന്‍. ഏറ്റവും ക്ലേശകരമായ കൊങ്കണ്‍ റെയില്‍വേയുടെ ഡിപിആര്‍ ഉണ്ടാക്കിയ ആളാണ്. ഫീല്‍ഡ് വര്‍ക്ക് മഴ വരുന്ന ജൂണ്‍ ഒന്നിന് മുമ്പ് തീര്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്.അലൈന്‍മെന്റ്, ഏതൊക്കെ സ്റ്റേഷനുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്ലാനുണ്ടാക്കും. 22 സ്റ്റോപ്പുകള്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സര്‍വേ തുടങ്ങുന്നതിനു മുമ്പ് നാട്ടുകാരെ ബോധ്യപ്പെടുത്തി പദ്ധതിക്ക് അനുകൂലമാക്കിയെടുക്കണം. ഇതിനായി നാട്ടുകാരെ ബോധവത്കരണം നടത്തും. തുടര്‍ന്ന് ലാന്‍ഡ് അക്വിസിഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ പരിശോധന നടത്തുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

എന്നാല്‍ ശ്രീധരന്റെ അതിവേഗ റെയില്‍വേപാത സംബന്ധിച്ച് റെയില്‍വേമന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. തങ്ങള്‍ക്ക് പദ്ധതി സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികളില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല.

അതേസമയം, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് വാർത്താ സമ്മേളനം നടത്തുന്നുണ്ട്. കേരളത്തിലെ റെയിൽ പദ്ധതികൾ സംബന്ധിച്ച് കേന്ദ്രമന്ത്രി വിശദീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിനായി പല പദ്ധതിനിർദേശങ്ങൾ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി സൂചിപ്പിച്ചിരുന്നു.

സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്; ഒറ്റയടിക്ക് 6,640 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്; ഒറ്റയടിക്ക് 6,640 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. പവന് ഒറ്റയടിക്ക് 6,640 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,11,1200 രൂപ. ഗ്രാമിന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13,890 രൂപ.

റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വന്‍ഇടിവുണ്ടായത്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 6320രൂപയാണ് കുറഞ്ഞത്. ഇന്ന് 6,640 രൂപയാണ് കുറഞ്ഞത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം.

അഞ്ചല്ല, പത്ത് തവണ നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; കേന്ദ്ര നിയമം പരിഷ്കരിക്കാൻ കേരളം

അഞ്ചല്ല, പത്ത് തവണ നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; കേന്ദ്ര നിയമം പരിഷ്കരിക്കാൻ കേരളം

തിരുവനന്തപുരം: വർഷത്തിൽ അഞ്ചോ അതിലധികമോ ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. വിഷയത്തിൽ കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പരിഷ്ക്കരണം വരുത്തിയാകും നിയമം നടപ്പിലാക്കുക. പത്തോ അധിലധികമോ നിയമലംഘനം നടത്തിയ ആളുടെ ലൈസൻസ് റദ്ദാക്കും എന്ന രീതിയിലേക്ക് പരിഷ്ക്കരണം വരുത്തും. ഇത് സംബന്ധിച്ച റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് സർക്കാരിന് ഉടൻ സമർപ്പിക്കും.

എന്നാൽ ചരക്ക് ലോറികൾ,ബസുകൾ എന്നിവയിലാണ് കൂടുതൽ നിയമലംഘനങ്ങൾ നടക്കുന്നത്. അവയെ നിയന്ത്രിക്കാൻ കർശനമായി നിയമങ്ങൾ നടപ്പാക്കണമെന്നും മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. രാജ്യത്താകെ ജനുവരി 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തിലായിട്ടുണ്ട്.എന്നാൽ നിയമഭേദഗതി അതേപടി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.

മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വകുപ്പ് പുതിയ നീക്കം നടത്തുന്നത്.ഇതുമായി ബന്ധപ്പെട്ട നിർദേശം മന്ത്രിയിൽ നിന്ന് മോട്ടോർ വാഹന വകുപ്പിന് നൽകിയിരുന്നു. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ മാത്രമേ നിയമങ്ങള്‍ നടപ്പിലാക്കൂകയുള്ളു എന്നും കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതികള്‍ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ചു, ചര്‍ച്ച ചെയ്തു മാത്രമേ നടപടി സ്വീകരികയുള്ളു എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.ഒരു വര്‍ഷത്തില്‍ തുടര്‍ച്ചയായി അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിലെടുക്കാനും മോട്ടോര്‍ വാഹന വകുപ്പിന് സാധിക്കുന്നതായിരുന്നു പുതിയ ഭേദഗതി.

കലാഭവൻ മണിസേവന സമിതിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്നേഹോപഹാരം നൽകി

കലാഭവൻ മണിസേവന സമിതിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്നേഹോപഹാരം നൽകി

കലാഭവൻ മണിസേവന സമിതിയുടെ ആഭിമുഖ്യത്തിൽ വക്കം മണിദേവാലയത്തിൽ ജനപ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മണിദേവാലയം സെക്രട്ടറി സുമ സ്വാഗതം പറഞ്ഞു. ജയൻ ജഗദേവൻ (സെക്രട്ടറി, കലാഭവൻ മണി സേവനസമിതി വക്കം യൂണിറ്റ്) അധ്യക്ഷനായി. അജിൽ മണിമുത്ത് (ചെയർമാൻ, കലാഭവൻ മണി സേവന സമിതി) മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യപ്രവർത്തകൻ ആർ. എസ് ഗാന്ധി മുഖ്യഅതിഥിയായി. പ്രഭാഷകൻ പള്ളിക്കൽ മണികണ്ഠൻ സ്നേഹോപഹാര
സമർപ്പണംനടത്തി.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻ്റ് ഗീത സുരേഷ്, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വക്കം സജീവ്, ആനക്കുഴി മുഷാദ് (റവന്യൂ ഇൻസ്പെക്ടർ,ആറ്റിങ്ങൽ മുനിസിപ്പാലിറ്റി) എന്നിവർസംസാരിച്ചു.

ചടങ്ങിൽ ഗോപകുമാർ (രക്ഷാധികാരി, വക്കം യൂണിറ്റ്), രജനി(പ്രസിഡന്റ്, സംസ്ഥാന വനിതാ യൂണിറ്റ്), അനില (വൈസ് പ്രസിഡന്റ് വക്കം യൂണിറ്റ്), ഷിജിനി (ജോയിന്റ് സെക്രട്ടറി, വക്കം യൂണിറ്റ്) എന്നിവർ പങ്കെടുത്തു. സംഗീത( ട്രഷറർ,കലാഭവൻ മണി സേവനസമിതി വക്കം യൂണിറ്റ്) നന്ദി പറഞ്ഞു.

‘ഇനി സ്‌കൂളില്‍ പോകണം’; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

‘ഇനി സ്‌കൂളില്‍ പോകണം’; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

കൊച്ചി: ചികിത്സ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചുമാറ്റപ്പെട്ട ഒമ്പതുവയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു. പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ഇടപെടലില്‍ കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് കൃത്രിമക്കൈ ഘടിപ്പിച്ചത്.

കൈ ഘടിപ്പിച്ച ശേഷം സമ്മാനങ്ങളുമായി വിനോദിനിയെ പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു. രണ്ടു ദിവസം കൂടി ആശുപത്രിയില്‍ കഴിയണം. പിന്നീട് സ്‌കൂളില്‍ പോകണം, അതാണ് വിനോദിനിയുടെയും കുടുംബത്തിന്റെയും തീരുമാനം.

2025 സെപ്റ്റംബറിലാണ് പല്ലശ്ശന സ്വദേശിനി ഒമ്പതു വയസ്സുകാരി വിനോദിനിക്ക് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് പരിക്കേറ്റത്. വലതുകൈയുടെ എല്ല് പൊട്ടി. പാലക്കാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്ലാസ്റ്ററിട്ട് മടക്കിയയച്ചു. മുറിവ് വൃത്തിയാക്കാതെ പ്ലാസ്റ്ററിട്ടതിനാല്‍ പഴുപ്പ് കയറി അണുബാധയുണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് കൈ മുട്ടിനു താഴെ മുറിച്ചുമാറ്റുകയായിരുന്നു. ഇന്ന് കാക്കനാട്ടെ സ്വകാര്യ പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് റിഹാബിലിറ്റേഷന്‍ സെന്ററില്‍ വിനോദിനിക്ക് പുതിയ കൈ വച്ചുകൊടുത്തു. വിഡി സതീശനാണ് ഇതിന്റെ മുഴുവന്‍ ചെലവും വഹിച്ചത്.

വിരലുകള്‍ മടക്കാന്‍ പറ്റുന്ന തരത്തില്‍ ആധുനിക രീതിയിലുള്ള കൈയാണ് ഘടിപ്പിച്ചത്. നാലു മണിക്കൂറോളം ചാര്‍ജ് ചെയ്താല്‍ രണ്ടുമൂന്നു ദിവസം പ്രവര്‍ത്തിക്കും. വിരലുകള്‍ ഇഷ്ടാനുസരണം ചലിപ്പിക്കാനും എഴുതാനുമെല്ലാം കഴിയുമെന്നതിനാല്‍ വിനോദിനിയും കുടുംബവും സന്തോഷത്തിലാണ്. അഴിച്ചുവെക്കാനും വീണ്ടും ഘടിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള കൈയാണിത്. തിങ്കളാഴ്ച കൂടി ആശുപത്രിയില്‍ തുടര്‍ന്ന ശേഷം ചൊവ്വാഴ്ച വിനോദിനി നാട്ടിലേക്ക് മടങ്ങും. അടുത്ത ദിവസം മുതല്‍ സ്‌കൂളില്‍ പോകാനുള്ള തയാറെടുപ്പിലാണ് വിനോദിനി.

‘ഇടനാഴിയില്‍ ഒരു കാലൊച്ച’; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

‘ഇടനാഴിയില്‍ ഒരു കാലൊച്ച’; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയുമാണ് ഉണ്ടാവുക, അവരുടെയൊക്കെ നല്ല സമയമെന്നാണ് മന്ത്രിയുടെ പരിഹാസം.

സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാതെ കടലാമ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാന്‍ കേരളത്തിലടക്കം പദ്ധതി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരിഹാസം. ‘ഇടനാഴിയില്‍ ഒരു കാലൊച്ച’ എന്ന തലക്കെട്ടോടെ ഒരു കടലാമയുടെ ചിത്രം പങ്കുവെച്ച് മന്ത്രി ഫെയ്‌സ്ബുക്കിലൂടെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചു.

ആമയും പശുവുമൊക്കെ ഉണ്ടാകും. കേന്ദ്രബജറ്റില്‍ മനുഷ്യര്‍ക്ക് ഒന്നും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. അവരുടെയൊക്കെ സമയം എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും അവഗണിച്ചെന്നും മന്ത്രി വിമര്‍ശിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ മാത്രം ലക്ഷ്യംവെച്ചുള്ളതാണ് ബജറ്റ്. സ്‌കൂള്‍ വിദ്യാഭ്യാസത്തെ അവഗണിച്ചു. സംസ്ഥാന ബജറ്റില്‍ നിന്നും കേന്ദ്രം പാഠം പഠിക്കണം. പൊതു വിദ്യാഭ്യാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം. കോര്‍പ്പറേറ്റ് നയങ്ങള്‍ സംരക്ഷിക്കാനുള്ള ബജറ്റാണ് നടന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ബജറ്റ് വന്‍കിട കമ്പനികളെ സഹായിക്കുന്നതാണ്. ബജറ്റില്‍ ദരിദ്രരെ പാടെ അവഗണിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി.