by Midhun HP News | May 19, 2026 | Latest News, ദേശീയ വാർത്ത
2026ലെ നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ പരീക്ഷയ്ക്ക് പത്ത് ദിവസം മുൻപേ തന്നെ ചോർന്നതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ അറസ്റ്റിലായ ശിവരാജ് മോട്ടെഗാവ്കറിന് ചോദ്യങ്ങൾ നേരത്തേ ലഭിച്ചിരുന്നുവെന്നും, ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ചോർന്ന ചോദ്യങ്ങൾ കണ്ടെത്തിയതായും അന്വേഷണസംഘം അറിയിച്ചു. ചോദ്യോത്തരങ്ങളുടെ പകർപ്പുകൾ നിരവധി ആളുകൾക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോടതി പത്ത് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2024ലെ വിവാദങ്ങൾക്ക് ശേഷം സുരക്ഷ ശക്തമാക്കിയെന്ന അവകാശവാദങ്ങൾ നിലനിൽക്കെയായിരുന്നു 2026ൽ വീണ്ടും നീറ്റ് പരീക്ഷാ പേപ്പർ ചോർന്നത്. ഇതോടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയും വീണ്ടും പ്രതിസന്ധിയിലാക്കി.

by Midhun HP News | May 19, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി പ്ലേ ഓഫിലേക്ക് മുന്നേറി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. തോല്‍വിയോടെ ചെന്നൈയുടെ സാധ്യത ഏറെക്കുറെ അവസാനിച്ചു.
13 കളിയില്‍ നിന്ന് ഹൈദരാബാദിനും ഗുജറാത്തിനും 16 പോയിന്റായി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 18 പോയിന്റുമായി നേരത്തെ തന്നെ പ്ലേ ഓഫില്‍ കടന്നിരുന്നു. അവശേഷിക്കുന്ന ഒരു സ്ഥാനത്തിനായി. പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളാണ് മത്സരിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 180 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് 19 ഓവറില്‍ അഞ്ച് വിക്കറ്റിന് 181 റണ്‍സെടുത്ത് ലക്ഷ്യത്തിലെത്തി. 47 പന്തില്‍ 70 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെ ഇന്നിങ്‌സാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്. 26 പന്തില്‍ 47 റണ്‍സടിച്ച ഹെന്‍ റിച്ച് ക്ലാസന്‍ ഇഷാന് മികച്ച പിന്തുണ നല്‍കി. സഞ്ജു സാംസണിന്റെ മിന്നല്‍ സ്റ്റംപിങ്ങില്‍ ക്ലാസന്‍ പുറത്തായപ്പോള്‍ ചെന്നൈക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇഷാന്‍ വമ്പന്‍ ഷോട്ടുകളുമായി ടീമിന് തുണയായി. ഇഷാന്‍ ഏഴ് ഫോറും മൂന്ന് സിക്‌സും നേടി. അഭിഷേക് ശര്‍മ (26),ട്രാവിസ് ഹെഡ് (ആറ്), നിധീഷ് കുമാര്‍ റെഡ്ഡി (11) എന്നിവര്‍ക്ക് അധികം പിടിച്ചുനില്‍ക്കാനായില്ല.
27 പന്തില്‍ 44 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. കാര്‍ത്തിക് ശര്‍മ 19 പന്തില്‍ 32 റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 13 പന്തില്‍ 27 റണ്‍സടിച്ചു. ശിവം ദുബെ(23 പന്തില്‍ 26), നായകന്‍ ഋതുരാജ് ഗെയ്ക്വാദ്(21 പന്തില്‍ 15), ഊര്‍വില്‍ പട്ടേല്‍(8 പന്തില്‍ 13 എന്നിവര്‍ക്കും കാര്യമായ ഇംപാക്ട് ഉണ്ടാക്കാനായില്ല. ഹൈദരാബാദിനായി നായകന്‍ പാറ്റ് കമിന്‍സ് നാലോവോറില്‍ 28 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ സാക്കിബ് ഹുസൈന്‍ രണ്ട് വിക്കറ്റെടുത്തു.
ടോസ് ജയിച്ച് ക്രീസിലിറങ്ങിയ ചെന്നൈക്ക് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ സഞ്ജുവിന്റെ സിക്സിന്റെയും രണ്ട് ബൗണ്ടറികളുടെയും മികവില്‍ ചെന്നൈ 15 റണ്‍സടിച്ചു. പ്രഫുല്‍ ഹിംഗെ എറിഞ്ഞ രണ്ടാം ഓവറില്‍ സഞ്ജു ഹാട്രിക്ക് ബൗണ്ടറി നേടിയതോടെ രണ്ടോവറില്‍ ചെന്നൈ 27 റണ്‍സിലെത്തി.
പാറ്റ് കമിന്‍സ് എറിഞ്ഞ മൂന്നാം ഓവറില്‍ സഞ്ജുവിനെ(13 പന്തില്‍ 27) മടക്കി. ഉര്‍വില്‍ പട്ടേല്‍ രണ്ട് തവണ സിക്സിന് പറത്തിയെങ്കിലും തന്റെ രണ്ടാം ഓവറില്‍ ഊര്‍വില്‍ പട്ടേലിനെയും കമിന്‍സ് മടക്കി. ഇതോടെ പവര്‍ പ്ലേയില്‍ ചെന്നൈക്ക് 57 റണ്‍സാണ് നേടാനായത്.

by Midhun HP News | May 19, 2026 | Latest News, കേരളം
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണത്തില്‍ ചാണ്ടി ഉമ്മന് നേരിട്ട അവഗണനയില്‍ നീരസം പ്രകടിപ്പിച്ച് ഉമ്മന്‍ചാണ്ടിയുടെ കുടുംബം വിഡിഎസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിട്ടുനിന്നു. ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകള്‍ മറിയ ഉമ്മനും ചടങ്ങില്‍ പങ്കെടുക്കാത്തത് ഈ നീരസം മൂലമാണെന്നാണ് സൂചന.
സത്യപ്രതിജ്ഞയ്ക്ക് ശേഷം തിങ്കളാഴ്ച വൈകിട്ട് എ കെ ആന്റണിയെ ചാണ്ടി ഉമ്മനും മറിയാമ്മയും വീട്ടിലെത്തി കണ്ട് പരാതി പറഞ്ഞു. എന്നാല്‍ പ്രത്യേക കാരണങ്ങളാലല്ല സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് മകള്‍ മറിയ ഉമ്മന്‍ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ സഹോദരിയുടെ പുത്രനൊപ്പമാണ് ചാണ്ടി ഉമ്മന്‍ എത്തിയത്. പൊതുജനത്തിനുള്ള ഗേറ്റിലൂടെയാണ് ഉള്ളില്‍ പ്രവേശിച്ചത്. ഉമ്മന്‍ചാണ്ടിയുടെ സ്മരണ ഈ തെരഞ്ഞെടുപ്പില്‍ സജീവമായിരുന്നത് കണക്കിലെടുത്ത് ചാണ്ടി ഉമ്മനെ മന്ത്രിസഭയിലെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായിരുന്നു. ഇക്കാര്യത്തില്‍ തുടക്കം മുതല്‍ അനുകൂല സൂചനകളാണ് ലഭിച്ചിരുന്നത്. എ കെ ആന്റണിയും ചാണ്ടി ഉമ്മനെ മന്ത്രിസഭയിലെടുക്കണമെന്ന അഭിപ്രായം നേരത്തെ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
കേരളത്തിന്റെ മകന്‍ എന്ന സ്ഥാനം ഉണ്ട്
സ്‌നേഹ സന്ദര്‍ശം മാത്രമാണ്. ഇന്ന് അനുഭവിച്ച സ്‌നേഹം വളരെ വലുതാണ്. ആര്‍ക്കും കിട്ടാത്ത ഒരു സ്ഥാനം എനിക്കുണ്ട്. കേരളത്തിന്റെ മകന്‍ എന്ന സ്ഥാനമാണത്, എ കെ ആന്റണിയെ വീട്ടിലെത്തി കണ്ടയുടന്‍ ചാണ്ടി ഉമ്മന്റെ പ്രതികരണമാണിത്.
ജനം നല്‍കുന്ന പിന്തുണയ്ക്ക് നന്ദി. ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കും. മന്ത്രിസ്ഥാനത്തേയ്ക്ക് തുടക്കം മുതലേ തന്റെ പേരുണ്ടായിരുന്നില്ല. എല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ്. മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണം. ജനം വെറുത്തിട്ട് എന്ത് സ്ഥാനം കിട്ടിയിട്ട് എന്ത് കാര്യമെന്ന പിതാവിന്റെ വാക്കുകള്‍ ഓര്‍ക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് പുതുപ്പള്ളിയുടെ മന്ത്രി. പുതുപ്പള്ളിക്ക് അദ്ദേഹത്തിലൂടെ നീതി ലഭിക്കും, ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ശിഷ്യന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മുദ്രാവാക്യം
ഉമ്മന്‍ചാണ്ടിയുടെ വിയോഗശേഷം ആദ്യമായി യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സത്യപ്രതിജ്ഞാ സദസില്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്കും ആദരം. ഉമ്മന്‍ചാണ്ടിയുടെ ശിഷ്യനായ പി സി വിഷ്ണുനാഥ് മന്ത്രിയായി സത്യപ്രതിജ്ഞയ്ക്ക് എഴുന്നേറ്റപ്പോള്‍ സദസിലെ ആള്‍ക്കൂട്ടം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചു.
സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി വിഷ്ണുനാഥ് ഒപ്പുവെക്കുമ്പോഴും മുദ്രാവാക്യം മുഴങ്ങിക്കൊണ്ടേയിരുന്നു. ഇല്ലാ, ഇല്ല മരിച്ചിട്ടില്ല, ഉമ്മന്‍ചാണ്ടി മരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി നേതാവേ, ആയിരമായിരം അഭിവാദ്യങ്ങള്‍…എന്നിങ്ങനെയായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ആരവം. ചാണ്ടി ഉമ്മന്‍ എത്തിയപ്പോഴും ഇതേ ആരവം ഉണ്ടായി.

by Midhun HP News | May 19, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 90 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വില വര്‍ധനയാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും വില വര്‍ധിപ്പിച്ചതെന്നാണ് എണ്ണ വിതരണ കമ്പനികള്‍ പറയുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില 109.73 രൂപയായി. 98.63 രൂപയാണ് പുതുക്കിയ ഡീസല്‍ വില.
ദേശീയ തലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 97.77 രൂപയില്‍ നിന്ന് 98.64 രൂപയായി ഉയര്‍ന്നു. ഡീസലിന് മുന്‍പുണ്ടായിരുന്ന 90.67 രൂപയില്‍ നിന്ന് ഇപ്പോള്‍ 91.58 രൂപയായാണ് വര്‍ധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലിറ്ററിന് 3 രൂപ വീതം വര്‍ദ്ധിപ്പിച്ചത്. മുംബൈയില്‍ പെട്രോള്‍ വില 91 പൈസ വര്‍ദ്ധിച്ച് ലിറ്ററിന് 107.59 രൂപയായും ഡീസല്‍ വില 94 പൈസ വര്‍ദ്ധിച്ച് 94.08 രൂപയായും ഉയര്‍ന്നു.
കൊല്‍ക്കത്തയില്‍ 96 പൈസയാണ് വര്‍ധിച്ചത്. പെട്രോള്‍ വില ലിറ്ററിന് 109.70 രൂപയായി. ഇവിടെ ഡീസല്‍ വില 94 പൈസ വര്‍ദ്ധിച്ച് 96.07 രൂപയിലെത്തി. ചെന്നൈയില്‍ പെട്രോള്‍ വില 82 പൈസ വര്‍ദ്ധിച്ച് ലിറ്ററിന് 104.49 രൂപയായും ഡീസല്‍ വില 86 പൈസ വര്‍ദ്ധിച്ച് 96.11 രൂപയായും ഉയര്‍ന്നു.

by Midhun HP News | May 19, 2026 | Latest News, കേരളം
കണ്ണൂര്‍: പാപ്പിനിശേരിയില്‍ ചുറ്റിക കൊണ്ട് സുഹൃത്തിന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാപ്പിനിശേരി വെസ്റ്റ് റെയില്‍വേ സ്റ്റേഷന് സമീപം കളത്തേര പ്രശാന്ത് (46) ആണ് മരിച്ചത്. പാപ്പിനിശേരി പഴഞ്ചിറ പള്ളിക്ക് സമീപത്തെ ഷഫീഖ് ഹംസയാണ് പ്രശാന്തിനെ വീട്ടില്‍ കയറി ആക്രമിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 18ന് രാവിലെയാണ് സംഭവം. ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ വീട്ടില്‍ നിന്ന് ചുറ്റികയെടുത്താണ് തലയ്ക്ക് അടിച്ചത്. കുടിവെള്ളം ആവശ്യപ്പെട്ടെത്തിയ ഷഫീഖിന് നല്‍കാന്‍ തണ്ണിമത്തന്‍ ജ്യൂസ് തയ്യാറാക്കുന്നതിനിടെയാണ് അടുക്കള ഭാഗത്തു കൂടി എത്തി പുറകില്‍ നിന്നും ആക്രമിച്ചത്.
ആക്രമണശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷഫീഖ് പാപ്പിനിശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച പകല്‍ 12ന് ശേഷം.
അച്ഛന്‍: കളത്തേര രാമകൃഷ്ണന്‍.
അമ്മ: കാക്കാമണി ശാന്ത.
ഭാര്യ: അരുണിമ (ഫാര്‍മസിസ്റ്റ്, കണ്ണപുരം എഫ്എച്ച്‌സി).
മക്കള്‍: വസുദേവ്, വാമിക.
സഹോദരങ്ങള്‍: പ്രമോദ്, പ്രസീത.
by Midhun HP News | May 19, 2026 | Latest News, കേരളം
കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗര്‍ഭിണി സോന (27) മരിച്ച സംഭവത്തില്‍ തീപിടിത്തത്തിന് കാരണം പെട്രോള്‍ എന്ന് പൊലീസ് നിഗമനം. കാറിനുള്ളില്‍ പെട്രോള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍. തീ കത്താന്‍ ഉപയോഗിച്ച പെട്രോള്‍ എങ്ങനെ കാറിലെത്തിയെന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
കാറിനു ഇന്ധന ചേര്‍ച്ച ഇല്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ചതല്ലെന്നും ഫൊറന്‍സിക്, മോട്ടര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് പെട്രോള്‍ പമ്പുകളിലും ടൗണിലെ സിസിടിവിയിലും പൊലീസ് പരിശോധന നടത്തി. വാഹനത്തില്‍ എത്താതെ പമ്പിലെത്തി പെട്രോള്‍ വാങ്ങിയ ചിലരെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നടുവണ്ണൂര്‍ റോഡിനു സമീപം കന്നാസുമായി പോകുന്ന സിസിടിവിയില്‍ പതിഞ്ഞ സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സിസിടിവിയിലെ ദൃശ്യങ്ങള്‍ ഇന്നു കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. കാറിന്റെ പിന്‍ഭാഗത്തുനിന്നു തീ പടര്‍ന്നെന്നും ശബ്ദം കേട്ടതായും സംഭവ ദിവസം സ്ഥലത്തെത്തിയവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. എസി, റേഡിയേറ്റര്‍, വയറിങ്, എന്‍ജിന്‍ റൂം എന്നിവയ്ക്കു തകരാറില്ലെന്നു മോട്ടര്‍ വാഹന വകുപ്പും വ്യക്തമാക്കിയിരുന്നു.
പെട്രോള്‍ ഏതെങ്കിലും രീതിയില്‍ കാറിനുള്ളില്‍ സൂക്ഷിച്ചതാണോ എന്നു കണ്ടെത്താനാണു പൊലീസ് അന്വേഷണം. വാഹനം ഓടിച്ച കക്കറമുക്ക് പൂവത്തും ചാലില്‍ രജിന്‍ ലാലിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്താണു കൂടുതലായി പൊള്ളലേറ്റത്. സംഭവ ദിവസം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 7.30 വരെ സോന വാല്യക്കോടുള്ള മാതൃസഹോദരിയുടെ വീട്ടിലായിരുന്നു. ഭര്‍ത്താവ് രജിന്‍ലാല്‍ കാറില്‍ അവിടെ ഇറക്കിയതായും രാത്രി 7.30ന് വന്നു തിരികെക്കൂട്ടിയെന്നും ബന്ധുവായ യുവതിയുടെ മൊഴിയുണ്ട്. അന്നു വൈകിട്ട് തന്റെയൊപ്പം പേരാമ്പ്രയില്‍ പോയി സാധനങ്ങള്‍ വാങ്ങിയെന്നും ഫാന്‍സി ഷോപ്പിലും പലചരക്കുകടയിലും കയറിയ സമയത്ത് സോന എവിടെപ്പോയെന്ന് അറിയില്ലെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.
തിരികെവന്ന ശേഷമാണു രജിന്‍ലാലിന് ഒപ്പം സോന മടങ്ങിപ്പോയതെന്നും യുവതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പൊള്ളലേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രജിന്‍ ലാലിന്റെ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമാകും. പേരാമ്പ്രയില്‍ ബന്ധുവിനൊപ്പം പോയ സോന തനിച്ച് എവിടെപ്പോയെന്നതിലും രാത്രി 7.30 ന് ഇളയമ്മയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയ സോനയും രജിനും പിന്നീട് 2 മണിക്കൂറോളം എവിടെ ചെലവഴിച്ചെന്നതിലും വ്യക്തതയില്ല. അപകടത്തില്‍ 65 ശതമാനത്തിലേറെ പൊള്ളലേറ്റ രജിന്‍ലാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Recent Comments