‘എന്നാണ് അച്ഛന്‍ തിരികെ വരിക, ആ ദിവസത്തിനായി കാത്തിരിക്കും’; സ്വര്‍ഗത്തിലേയ്ക്കുള്ള കത്തിന് ആശ്വാസമായി മന്ത്രിയുടെ വാക്കുകള്‍

‘എന്നാണ് അച്ഛന്‍ തിരികെ വരിക, ആ ദിവസത്തിനായി കാത്തിരിക്കും’; സ്വര്‍ഗത്തിലേയ്ക്കുള്ള കത്തിന് ആശ്വാസമായി മന്ത്രിയുടെ വാക്കുകള്‍

തിരുവനന്തപുരം: മരിച്ചു പോയ അച്ഛന് ഒരു മകള്‍ എഴുതിയ കത്തിന് ആശ്വാസവാക്കുകളുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കത്ത് വായിച്ചു കണ്ണ് നിറഞ്ഞുവെന്നാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് എയുപി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീനന്ദ എഴുതിയ കത്തിന്റെ പകര്‍പ്പും പങ്കുവെച്ചിട്ടുണ്ട്.

വായനമാസാചരണത്തിന്റെ ഭാഗമായി പനങ്ങാട് നോര്‍ത്ത് എയുപി സ്‌കൂള്‍ വിദ്യാരംഗം കുട്ടികള്‍ക്കായി നടത്തിയ കത്തെഴുതാം സമ്മാനം നേടാം എന്ന പരിപാടിയുടെ വിജയിയെ കണ്ടെത്താനുള്ള തപാല്‍പ്പെട്ടി പൊട്ടിച്ചപ്പോഴാണ് കണ്ണ് നനയിച്ച വൈകാരികമായ ഒരു കത്ത് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ആ കത്തിലെ വരികള്‍ ഇങ്ങനെയാണ്,

എന്റെ പ്രിയപ്പെട്ട അച്ഛന്, അച്ഛന് അവിടെ സുഖമാണെന്ന് വിശ്വസിക്കുന്നു. അച്ഛനെ മറക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്നാണ് അച്ഛന്‍ തിരികെ വരിക? ആ ദിവസത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കും. എപ്പോഴെങ്കിലും ഞാന്‍ എന്റെ അച്ഛനെ കാണും. ഞാന്‍ നന്നായി പഠിക്കുന്നുണ്ട്. പിന്നെ അമ്മ ഞങ്ങളെ നന്നായി നോക്കുന്നുണ്ട്, എന്ന് എഴുതിയാണ് ശ്രീനന്ദ കത്ത് അവസാനിപ്പിക്കുന്നത്.

2024 ഏപ്രില്‍ 10ന് ബൈക്കപകടത്തില്‍ വിട്ടുപോയ അച്ഛന്‍ വായിക്കാന്‍ വേണ്ടി എഴുതിയ കത്താണ് മന്ത്രിയുടെയും കണ്ണ് നിറച്ചത്. ഓരോ വരിയിലും അച്ഛനോടുള്ള സ്‌നേഹം പ്രകടമാകുന്ന കത്ത് വായിക്കുന്ന ആരുടേയും കണ്ണ് നനയിക്കും. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പനങ്ങാട് നോര്‍ത്തിലെ നെരവത്ത് മീത്തല്‍ ബൈജുവിന്റെ മരണം കുടുംബത്തിന് മാത്രമല്ല നാടിനെയും ഏറെ സങ്കടത്തിലാഴ്ത്തിയ ദുരന്തമായിരുന്നു.

ശ്രീനന്ദയുടെ അമ്മ ബേക്കറി ജോലി ചെയ്താണ് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്. നൂറോളം കുട്ടികള്‍ പങ്കെടുത്ത കത്തെഴുത്ത് മത്സരത്തില്‍ ഒരു മകള്‍ അച്ഛന് ഹൃദയത്തില്‍ നിന്നെഴുതിയ സ്വര്‍ഗത്തിലേയ്ക്ക് ഒരു കത്ത് ഒന്നാം സ്ഥാനത്തിന് അര്‍ഹമാവുകയും ചെയ്തു. വൈകാരിതയ്ക്ക് അപ്പുറം കത്തിന്റെ ഉള്ളടക്കവും ഭാഷയും ഏറെ ശക്തവും തീവ്രവുമാണെന്ന് സ്‌കൂളിലെ അധ്യാപകര്‍ പറയുന്നു.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട ശ്രീനന്ദയ്ക്ക് ഒരു കുറിപ്പ്,

മരിച്ചുപോയ അച്ഛന് ശ്രീമോളെഴുതിയ കത്ത് വായിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു.

ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നും പ്രിയപ്പെട്ടവര്‍ നമ്മെ വിട്ടുപോയാലും അവരുടെ സ്‌നേഹം എന്നും നമ്മളോടൊപ്പം ഉണ്ടാകുമെന്നും കത്ത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അച്ഛന്‍ ശ്രീമോളുടെ ഓര്‍മ്മകളില്‍ വഴികാട്ടിയായി കൂടെയുണ്ടാകും.

ശ്രീമോള്‍ക്കും കുടുംബത്തിനും എല്ലാ പിന്തുണയും നല്‍കാന്‍ എല്ലാവരുമുണ്ടാകും.

സ്‌നേഹത്തോടെ,

വി ശിവന്‍കുട്ടി

തത്സുകിയുടെ പ്രവചനം ‘ചീറ്റി’, ഒന്നും സംഭവിക്കാതെ ജപ്പാൻ; ടൂറിസത്തിനു തിരിച്ചടി

തത്സുകിയുടെ പ്രവചനം ‘ചീറ്റി’, ഒന്നും സംഭവിക്കാതെ ജപ്പാൻ; ടൂറിസത്തിനു തിരിച്ചടി

ഇന്ന് ജൂലൈ 5, ജാപ്പനീസ് ബാബാ വാന്‍ഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനത്തിൽ സൂചിപ്പിച്ച ദിവസമാണ് ഇന്ന്. ജപ്പാനിൽ ഇന്ന് പുലർച്ചെ 4.18ന് ഒരു മഹാദുരന്തം സംഭവിക്കും മഹാ ന​ഗരങ്ങൾ കടലിൽ വീഴും. പ്രവചനം വന്നതിന് പിന്നാലെ അഞ്ഞൂറിലധികം ചെറു ചലനങ്ങൾ തെക്കുപടിഞ്ഞാറൻ ടൊകാര ദ്വീപിനെ പിടിച്ചുലച്ചത് ജനങ്ങൾക്കിടയിൽ കൂടുതല്‍ ആശങ്ക പരത്തിയിരുന്നു. എന്നാൽ റിയോ തത്സുകിയുടെ പ്രവചന സമയം പിന്നിട്ടിട്ടും ജപ്പാനിൽ എവിടേയും വലിയ ദുരന്തങ്ങളൊന്നും അധികൃതർ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങൾ എല്ലായിടത്തും സുരക്ഷിതരാണെന്നും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

രണ്ടാഴ്ചയ്ക്കിടെ ജപ്പാനിൽ 1,000ൽപരം ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇതുമൂലം എവിടെയും സുനാമി മുന്നറിയിപ്പോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അടിസ്ഥാനരഹിതമായ പ്രവചനങ്ങൾക്ക് വഴങ്ങരുതെന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും, പ്രധാന ദ്വീപുകളുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ കൂടുതൽ ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് അധികൃതര്‍ നൽകിയിട്ടുള്ളതായ് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ജൂണ്‍ 23 നാണ്. 183 ഭൂചലങ്ങളാണ് അന്നേദിവസം ദ്വീപില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ 26- 27 ദിവസങ്ങളില്‍ ഈ ഭൂചലനങ്ങളുടെ എണ്ണം 15- 16 ആയി കുറയുകയും ചെയ്തു. പിന്നാലെ ജൂണ്‍ 29ന് 98 ഭൂചലനങ്ങളും ജൂണ്‍ 30 ന് 62 ഭൂചലനങ്ങളും രേഖപ്പെടുത്തുകയുണ്ടായി. വ്യാഴാഴ്ചയും തെക്കുപടിഞ്ഞാറൻ ജപ്പാനിൽ 5.5 തീവ്രതയുള്ള ഭൂചലനം ഉണ്ടായി. ടോകര ദ്വീപ് ആണ് പ്രകമ്പനത്തിന്റെ കേന്ദ്രം. ടോക്കിയോയിൽ നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെയാണിത്. തോഷിമ ഗ്രാമത്തില്‍ 6 തീവ്രതയുള്ള ഒരു ഭൂചലനം രേഖപ്പെടുത്തി. 1919 മുതലുള്ള കണക്ക് പരിശോധിച്ചപ്പോള്‍ ഇവിടെ ഇത്ര തീവ്രതയുള്ള ഭൂചലനം ആദ്യമാണെന്ന് ജപ്പാൻ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

ജപ്പാനിലെ നിലവിലെ ശാസ്ത്രീയ അറിവ് ഉപയോഗിച്ച്, ഭൂകമ്പത്തിന്റെ കൃത്യമായ സമയം, സ്ഥലം അല്ലെങ്കിൽ സ്കെയിൽ പ്രവചിക്കാൻ പ്രയാസമാണെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ ഭൂകമ്പ, സുനാമി നിരീക്ഷണ വിഭാഗം ഡയറക്ടർ ആയതക എബിറ്റ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിയോ തത്സുകിയുടെ പ്രവചനത്തിനെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട നിലയിലായിരുന്നു ടോക്കറ ദ്വീപുകളിലെ ജനങ്ങൾ. അതേസമയം പ്രവചന സമയം കഴിഞ്ഞിട്ടും ദുരന്തങ്ങൾ ഒന്നും റിപ്പോർട്ട് ചെയാത്തതിന്റെ ആശ്വാസത്തിലാണ് ജപ്പാനിലെ ജനങ്ങൾ. എന്നാൽ തത്സുകിയുടെ പ്രവചനത്തിന് പിന്നാലെ ധാരാളം വിനോദസഞ്ചാരികൾ ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കിയത് അവിടുത്തെ ടൂറിസത്തെ മോശമായ രീതില്‍ ബാച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെയാണ് റിയൊ തത്സുകി ഇത്തരം പ്രവചനങ്ങള്‍ നടത്തുന്നത്. ജപ്പാനും ഫിലിപ്പീന്‍സിനും ഇടയില്‍ കടല്‍ തിളച്ചുമറിയും. ഇത് 2025 ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18 സംഭവിക്കുമെന്നായിരുന്നു റിയോ തത്സുകിയുടെ പുസ്തകത്തിലുള്ള ഒരു പ്രവചനം. ഇതിനെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് നടന്നത് . തത്സുകിയുടെ പ്രവചനം പറയുന്നത് വലിയ ഭൂകമ്പത്തിന്റെ സൂചനയാകാമെന്ന് ചിലര്‍ വാദിച്ചു. കടല്‍ തിളച്ചുമറിയണമെങ്കില്‍ അതൊരു വലിയ ഭൂകമ്പവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സുനാമിയുടേയും സൂചനയാണെന്നുമുള്ള തരത്തിലും ആളുകള്‍ക്കിടയില്‍ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.

കിഴുവിലം കൃഷിഭവൻ ഉദ്ഘാടനം ജൂലൈ 8ന്

കിഴുവിലം കൃഷിഭവൻ ഉദ്ഘാടനം ജൂലൈ 8ന്

കിഴുവിലം ഗ്രാമപഞ്ചായത്ത്, കിഴുവിലം കൃഷിഭവനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 8 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും. വി. ശശി എംഎൽഎ അധ്യക്ഷനാകും. അഡ്വക്കേറ്റ് അടൂർ പ്രകാശ് എം പി മുഖ്യാതിഥിയാകും.

കർഷകസഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എ ശൈലജ ബീഗം നിർവഹിക്കും. കർഷക തൊഴിലാളികളെ ആദരിക്കൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സിയും നിർവഹിക്കും.

കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത ആർ, കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീകണ്ഠൻ നായർ, കൃഷി ഓഫീസർ മേരി കെ അലക്സ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ. എസ്, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ സുനിൽ റ്റി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനീത എസ് തുടങ്ങി മറ്റു പ്രമുഖരും പങ്കെടുക്കും.

‘ആ തിരിച്ചുവരവ്, അതാണ് യഥാര്‍ഥ പോരാളിയുടെ ചങ്കുറപ്പ്; ഇല്ല, വിട്ടു പോകില്ല കേരളത്തിന്റെ കാവലാള്‍’

‘ആ തിരിച്ചുവരവ്, അതാണ് യഥാര്‍ഥ പോരാളിയുടെ ചങ്കുറപ്പ്; ഇല്ല, വിട്ടു പോകില്ല കേരളത്തിന്റെ കാവലാള്‍’

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിലെ പുരോഗതിയില്‍ പ്രതീക്ഷ പങ്കുവച്ച് സന്തത സഹചാരിയും മുന്‍ പഴ്‌സണല്‍ അസിസ്റ്റന്റുമായ എ സുരേഷ്. എസ് യു ടി ആശുപത്രിയുടെ താഴെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ഇല്ല, വിട്ടുപോകില്ല കേരളത്തിന്റെ കാവലാളെന്നും സുരേഷ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

‘ഇപ്പോഴത്തെ ആശുപത്രി വാസത്തിന്റെ തുടക്കവും ശ്വാസം നിലച്ച വിഎസ് തിരിച്ചു വന്നതിന്റെ അസാധ്യ മനക്കരുത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഒരു അത്ഭുത കഥ തന്നെയാണ്. അര മണിക്കൂറിലേറെ സിപിആര്‍ കൊടുത്താണ് സഖാവ് തിരിച്ചെത്തിയത്. അതാണ് യഥാര്‍ഥ പോരാളിയുടെ ചങ്കുറപ്പ്’- കുറിപ്പില്‍ പറയുന്നു.

കുറിപ്പ്

ഇല്ല വിട്ടു പോകില്ല… കേരളത്തിന്റെ കാവലാൾ..

ഇന്നേക്ക് പന്ത്രണ്ടാം നാൾ ശ്വസന പ്രക്രിയ യന്ത്ര സഹായമില്ലാതെ തനിക്കാവും എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു

സ വി എസ്….

പരിശോധിച്ച ഡോക്ടർമാരെയൊക്കെയും അത്ഭുതപ്പെടുത്തിയ സഖാവ്..

പണ്ടൊരു യാത്രയിൽ എന്നോട് പറഞ്ഞത് തികട്ടി വരുന്നു..

ചത്തെന്നു കരുതി എന്നെ പൊലീസ് ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പോലീസ് മൃതശരീരം കുഴിച്ചിടാൻ സഹായത്തിനായി കൂടെ കൂട്ടിയ മോഷണ കേസ് പ്രതി കള്ളൻ കോലപ്പൻ പൊലീസ് ജീപ്പിലെ ചാക്കിൽ അനക്കം ശ്രദ്ധയിൽ പ്പെടുത്തിയതും കള്ളൻ കോലപ്പന്റെ ശാസനക്കു വഴങ്ങി പൊലീസ് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചതും.

ഡോക്ടർമാർ പൊലീസ് ഇൻസ്‌പെക്ടറേ കണക്കിന് ശകാരിച്ചതും ഓക്കേ വി എസ് പറയുമ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടത് ഒരു പോരാളിയുടെ പുനർ ജന്മ ത്തിന്റെ കനലാണ്..

ഇപ്പോഴത്തെ ആശുപത്രി വാസത്തിന്റെ തുടക്കവും ശ്വാസം നിലച്ച വി എസ് തിരിച്ചു വന്നതിന്റെ അസാധ്യ മനക്കരുത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഒരു അത്ഭുത കഥ തന്നെയാണ്..

അര മണിക്കൂറിലേറെ സി പി ആർ കൊടുത്താണ് സഖാവ് തിരിച്ചെത്തിയത്…

അതാണ് യഥാർത്ഥ പോരാളിയുടെ ചങ്കുറപ്പ്..

കാരിരുമ്പിന്റെ ചങ്ക്..

ഒറ്റ ചങ്ക്…

ഇപ്പോഴും എസ് യു ടി ആശുപത്രിയുടെ താഴെ പ്രതീക്ഷിയോടെ കാത്തിരിക്കുന്നു..

സഖാവിന്റെ തിരിച്ചു വരവിനായി..

അദ്ദേഹം ഇവിടെ ഉണ്ടെന്ന തോന്നൽ മതി എന്നെ പോലെ പതിനായിരങ്ങൾക്ക് ധൈര്യം പകരാൻ..

മണ്ണിനും മനുഷ്യനും കാവലായി…

അദ്ദേഹം ഇവിടെ ഉണ്ടാവണം..

ആശുപത്രിയിൽ എത്തുന്ന ആളുകൾ പല തരമാണ് ചിലർ ബോധ്യപ്പെടുത്തുന്നു..

മറ്റു ചിലർ ആത്മാർത്ഥമായി വേദനിക്കുന്നു…

അങ്ങനെ പല വിധ മനുഷ്യരെ കാണുന്നു..

ഈ പന്ത്രാണ്ടം നാളിലും എനിക്ക് ഒരു ചിന്ത മാത്രം വർഷങ്ങൾ

വി എസ്സിനൊപ്പം ഒരേ മുറിയിൽ ഉറങ്ങിയത് പോലെ എനിക്ക് ഒരു രാത്രിയെങ്കിലും ഒന്നുറങ്ങണം…

അദ്ദേഹത്തിന്റെ കൂടെ…

അദ്ദേഹം ഇടയ്ക്കിടെ ഉണരുമ്പോൾ കൂടെ ഉണരാൻ..

അത് സാധ്യമാവും എന്ന പ്രതീക്ഷയോടെ

ടെക്സസില്‍ മിന്നല്‍ പ്രളയം; 13 മരണം, നിരവധി പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം

ടെക്സസില്‍ മിന്നല്‍ പ്രളയം; 13 മരണം, നിരവധി പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയത്തില്‍ 13 മരണം. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവരില്‍ ടെക്സസില്‍ സമ്മര്‍ ക്യാംപില്‍ പങ്കെടുത്ത 13 പെണ്‍കുട്ടികളുമുണ്ട്. കെര്‍ കൗണ്ടിയില്‍ രാത്രിയോടെ വെള്ളപ്പൊക്കമുണ്ടായത്. 25 സെന്റീമീറ്ററില്‍ അധികം മഴ പെയ്തതിനെ തുടര്‍ന്ന് ഗ്വാഡലൂപ്പെ നദിയില്‍ വൊള്ളം പൊങ്ങുകയായിരുന്നു. പ്രതികൂല സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്.

വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ടെക്സസ് ലെഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് കുറഞ്ഞത് 400 പേരെങ്കിലും സ്ഥലത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരച്ചിലിനായി ഒമ്പത് രക്ഷാസംഘം, 14 ഹെലികോപ്റ്ററുകള്‍, 12 ഡ്രോണുകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ടെന്നും ചിലരെ മരങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തുന്നുണ്ടെന്നും ഡാന്‍ ചാട്രിക് പറഞ്ഞു. ഗ്വാഡലൂപ്പ് നദിയില്‍ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ ക്രമാതീതമായ നിലയില്‍ ജലനിരപ്പുയരുന്നത് ആദ്യമായാണ്.

ആറ്റിങ്ങൽ വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റുകളും എസ്പിസി യൂണിറ്റും സംയുക്തമായി പിരപ്പമൺകാട് പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു

ആറ്റിങ്ങൽ വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റുകളും എസ്പിസി യൂണിറ്റും സംയുക്തമായി പിരപ്പമൺകാട് പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു

ആറ്റിങ്ങൽ വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റുകളും എസ്പിസി യൂണിറ്റും സംയുക്തമായി പിരപ്പമൺകാട് പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു. നടീൽ ഉത്സവം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാമിൽ പ്രിൻസിപ്പൽ ജവാദ്, എച്ച് എം അനിൽകുമാർ, പിടിഎ പ്രസിഡന്റ് സന്തോഷ്, പിടിഎ വൈസ് പ്രസിഡന്റ് ആശാദേവ്, പ്രോഗ്രാം ഓഫീസർമാരായ ജിമ്മി, ഡോക്ടർ ബിനു എസ് പി സി പ്രോഗ്രാം കോഡിനേറ്റർ ദിവ്യ, അധ്യാപകരായ ഡോക്ടർ മുഹമ്മദ് ഷജീർ, സിന്ധു, ജിഷ, വിപിൻകുമാർ, ഷീബ, ഷീജാകുമാരി എന്നിവരും പാടശേഖര സമിതി അംഗങ്ങളും പങ്കെടുത്തു.