by Midhun HP News | Jul 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റും ഫയര്‍ ഓഡിറ്റും നടത്തി നടത്തിയത് ഈ സര്‍ക്കാരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊലീസും, ഫയര്‍ഫോഴ്സുമായി ചേര്‍ന്ന് സേഫ്റ്റി ഓഡിറ്റും മോക് ഡ്രില്ലും സംഘടിപ്പിച്ചു. ആശുപത്രി സുരക്ഷയ്ക്കായി പ്രത്യേക ഗൈഡ് ലൈന്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കിയ സംസ്ഥാനം കൂടിയാണ് കേരളമെന്ന് വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേരളത്തിലെ 1280-ഓളം വരുന്ന എല്ലാ പൊതുമേഖലാ ആരോഗ്യ സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങള്‍ തടയുന്നതിനും ദുരന്ത ആഘാതം ഒഴിവാക്കുന്നതിനുമായി ആശുപത്രി സുരക്ഷ പദ്ധതി തയ്യാറാക്കുവാന്‍ ആരോഗ്യ വകുപ്പ് മന്ത്രി അധ്യക്ഷതയില്‍ മെയ് 21ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ആരോഗ്യ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നാണ് യോഗം ചേര്‍ന്നത്. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേത്യത്വത്തില്‍ ബന്ധപ്പെട്ട വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തിയ ശില്പശാലകളില്‍ നിന്നായി ആശുപത്രി സുരക്ഷാ പദ്ധതിയ്ക്ക് ആവശ്യമായ രൂപരേഖയും മാര്‍ഗനിര്‍ദേശങ്ങളും ഇതിനകം തയ്യാറാക്കപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ജൂണ്‍ 26 ന് ചേര്‍ന്ന സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ പരിശീലനങ്ങള്‍ക്കായി തുക അനുവദിച്ചിട്ടുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ മുന്നോട്ട് നീങ്ങുന്നു. ഓഗസ്റ്റ് മാസത്തോടുകൂടി എല്ലാ പൊതു ആരോഗ്യ സ്ഥാപനങ്ങളിലും ഈ പദ്ധതി തയ്യാറാക്കപ്പെടും. ഈ സുരക്ഷ പദ്ധതി മുഖേനെ കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങളും ആശുപത്രികളും നേരിട്ടേക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ദുരന്ത സാധ്യതാ പ്രശ്‌നങ്ങളെ മനസിലാക്കുകയും അവയെ തരംതിരിച്ചു അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ തീരുമാനിക്കാവുന്നതുമാണ്.
അതത് സ്ഥലങ്ങളില്‍ അടിയന്തരമായി ഇടപെടാന്‍ കഴിയുന്ന കാര്യങ്ങള്‍ അവിടെ തന്നെയും അതിനപ്പുറമുള്ളവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹായത്തോടെയും പരിഹരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനപ്പുറം വലിയ ദുരന്ത ആഘാത സാധ്യതയുള്ള പ്രശ്‌നങ്ങളെ തടയുവാന്‍ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടില്‍ നിന്നും ധനസഹായം ലഭ്യമാക്കാനുള്ള വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
by Midhun HP News | Jul 4, 2025 | Latest News, കേരളം
കോട്ടയം: മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ബിന്ദുവിന്റെ മൃതദേഹം എത്തിച്ചപ്പോൾ അതിവൈകാരിക നിമിഷങ്ങൾക്കായിരുന്നു വീട് സാക്ഷ്യം വഹിച്ചത്. ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ മകൻ നവനീതും മകൾ നവമിയും നെഞ്ചുപൊട്ടി അമ്മയുടെ ശരീരത്തോട് ചേർന്നു.
‘അമ്മാ…. എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ… ഇട്ടേച്ച് പോകല്ലാമ്മാ…’ എന്ന് അലമുറയിട്ട് കരഞ്ഞ നവനീതിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിഷമിച്ചു. മക്കളെ ഇനി എന്തുപറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ മൃതദേഹത്തിന് മുമ്പിൽ നെഞ്ചുപൊട്ടി നിസ്സഹായതയോടെ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. രണ്ടാഴ്ച കഴിഞ്ഞ് നവമിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനുവേണ്ടിയുള്ള ചികിത്സയ്ക്കായിരുന്നു ബിന്ദു കോട്ടയം മെഡിക്കൽ കോളജിലെത്തിയത്.
സിവിൽ എഞ്ചിനീയറിങ് കഴിഞ്ഞ മകൻ നവനീത് എറണാകുളത്ത് ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് നവനീതിന് ശമ്പളം കിട്ടിയത്. ശമ്പളമായി കിട്ടിയ പതിനായിരം രൂപയുമായി അച്ഛന്റെ അടുത്തെത്തിച്ചപ്പോൾ, പണം അമ്മയെ ഏൽപ്പിക്കാനാണ് വിശ്രുതൻ പറഞ്ഞത്. എന്നാൽ ആ പണം ഏറ്റുവാങ്ങാൻ നിൽക്കാതെ അമ്മ ബിന്ദു പോയി. അമ്മ ഇനി തങ്ങൾക്കൊപ്പമില്ലെന്ന തിരിച്ചറിവിൽ നവനീത് അലമുറയിട്ടു കരഞ്ഞപ്പോൾ കണ്ടുനിന്നവർക്കും കണ്ണീരടക്കാനായില്ല.
രാവിലെ ബിന്ദുവിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചപ്പോൾ മുതൽ, അന്തിമോപചാരം അർപ്പിക്കാനായി നാട് ഒന്നാകെ ആ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. മന്ത്രിമാരോ, സംസ്ഥാന സർക്കാർ പ്രതിനിധികളോ ബിന്ദുവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി എത്തിയിരുന്നില്ല. മന്ത്രിമാർ വിളിക്കുക പോലും ചെയ്തില്ലെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ബിന്ദുവിന്റെ വീട്ടിലെത്തിയിരുന്നു.
by Midhun HP News | Jul 4, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ഗണേശ ഉത്സവ സമിതിയുടെയും നേതൃത്വത്തിൽ സ്വാഗതസംഘം കമ്മിറ്റിയും പുരസ്കാര വിതരണവും ജൂലൈ 6ഞായറാഴ്ച 3 മണിയ്ക്ക് ഇന്നു ഓഡിറ്റോറിയം കച്ചേരിനടയിൽ നടക്കും.
കാര്യപരിപാടികൾ
3 pm രജിസ്ട്രേഷൻ
3.30 ഈശ്വര പ്രാർത്ഥന
സ്വാഗതം :ഡോ എം ജയരാജു (മുൻ അനർട്ട് ഡയറക്ടർ)
അധ്യക്ഷൻ ഡോ.ബിജു രമേശ് (ചെയർമാൻ രാജധാനിഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് )
ഉദ്ഘാടനം ജി.എം മഹേഷ് (കേന്ദ്രഫിലിം സെൻസർ ബോർഡ് അംഗം , ജനറൽ ജോയിൻ സെക്രട്ടറി തപസ്യ കലാസാഹിത്യവേദി)
ശ്രീ ഗണേശോത്സവം പുരസ്കാരം 2025
വിദ്യാഭ്യാസ അവാർഡ് വിതരണം
ആശംസകൾ:
ഡോക്ടർ രാധാകൃഷ്ണൻ (എം ഡി അമർ ഹോസ്പിറ്റൽ)
ജ്യോതിസ് ചന്ദ്രൻ (ചെയർമാൻ ജ്യോതിസ് സ്കൂൾ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്)
അഡ്വ. എസ് .സുരേഷ് (ബിജെപി സംസ്ഥാന സെക്രട്ടറി)
ബി അനിൽകുമാർ (രക്ഷാധികാരി ഗണേശോത്സവ സമിതി ,ജില്ലാ സെക്രട്ടറി കേരള വ്യാപാരി വ്യവസായ സമിതി ,)
പൂജാ ഇക്ബാൽ (ജില്ലാ വൈസ് പ്രസിഡൻ്റ് ഞാൻവ്യാപാരി വ്യവസായി സമിതി)
വി അഖിലേഷ് (വിഭാഗ് വിചാർ പ്രമുഖ് )
സുജിത് ഭവാനന്ദൻ (ജനറൽ സെക്രട്ടറി തപസ്യ)
ബ്രഹ്മശ്രീ കിഴക്കില്ലo രാജേഷ് നമ്പൂതിരി (പ്രസിഡൻറ് ഗണേശോത്സവ സമിതി)
മധു മുല്ലശ്ശേരി
ഗണേശ സന്ദേശം വക്കം അജിത് (ചെയർമാൻ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ്)
5.30 കൃതജ്ഞത:
ശ്രീ ഗണേശോത്സവ പുരസ്കാരം 2025
കർമമ ശ്രേഷ്ഠ പുരസ്കാരം
1 ശ്രീ വിഷ്ണുപുരം ചന്ദ്രശേഖരൻ (വി.എസ് ഡി.പി സംസ്ഥാന ചെയർമാൻ)
ആദ്ധ്യാത്മിക ജ്യോതി പുരസ്കാരം
2 ബിജു ശാരദ പത്മനാഭൻ ( അതീത മനശാസ്ത്ര ഗവേഷകൻ എഴുത്തുകാരൻ ആത്മിയ പ്രഭാഷകൻ, അതീന്ദ്രിയം ചാനൽ)
3.പ്രൊഫസർ ജെ ശ്രുതിലയം
കുണ്ഡലിനി യോഗ സെൻറർ ,കണ്ണൂർ)
4 ഡോ ജയ് ഗണേഷ്
(ആൾട്ടർനേറ്റീവ് പൈൻ ആൻഡ് റിലീഫ് സെൻറർ കുഴിത്തുറ , തമിഴ്നാട്)
കാവ്യ രത്ന പുരസ്കാരം
5 വർക്കല ദേവകുമാർ
(കവി നോവലിസ്റ്റ് അഭിനേതാവ് പ്രവാസി വ്യവസായി )
വ്യാപാര വ്യവസായ രത്നാപുരസ്കാരം
6 പ്രഭാകരൻ ഗോപിനാഥൻ (എം.ഡി. എഡി നോറാ ടൂത്ത് പേസ്റ്റ്)
7 വിമൽ ബി എസ്
(എം ഡി ശ്രേയ മോട്ടേഴ്സ് )
8 ശ്രീ കൃതി ദാസൻ (എം.ഡി. സി എസ് ഏജൻസിസ് ആൻഡ് ഇലക്ട്രിക്കൽസ് )
9 അനിൽ എസ് (എം.ഡി.മോഡേൺ ബേക്കറി ആറ്റിങ്ങൽ)
10 അനിൽ . റ്റി (എം.ഡി.ആവണീശ്വരം ഫാർമസി )
11 സാബു എം ( എം.ഡി.സിറ്റി ഹാർഡ് വെയർ ആലംകോട് )
12 സജിൻ മുഹമ്മദ് (എം ടി മോഡൽ ഫുഡ് പ്രോഡക്റ്റ്)
13 ജോഷി ബാസു (ജില്ലാ ജനറൽ സെക്രട്ടറി വ്യാപാരി വ്യവസായി ഏകോപനസമിതി)
പ്രവാസി രത്നാ പുരസ്കാരം
14ശ്രീ രാജൻ , ഊരു പൊയ്ക
15 ശ്രീ പ്രസന്നകുമാർ വി (എംആർഎഫ് ഫ്രാൻചേയ്സിസ് അർജജുൻ ടയേഴ്സ് ആറ്റിങ്ങൽ )
മാധ്യമ പുരസ്കാരം:
പ്രതീഷ് എസ് മാതൃഭൂമി
രാകേഷ് എൻ കെ മലയാള മനോരമ
സജി കേരളകൗമുദി എന്നിവർക്ക്പുരസ്കാരം നൽകി ആദരിക്കുന്നു. കൂടാതെ വിവിധ ക്ഷേത്ര ഭാരവാഹികളെയും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡും നൽകി ആദരിക്കുന്നു. കൊല്ലത്തെ ഗണേശോത്സവം ആഗസ്റ്റ് 19 മുതൽ 27 വരെ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടുള്ള സ്വാഗതസംഘം കമ്മിറ്റി സംഘടിപ്പിക്കുന്ന പുരസ്കാര വിതരണമാണിത്. ജൂലൈ 12, 13 തീയതികളിൽ കണ്ണൂർ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണേശ ഉത്സവം സന്ദേശയാത്ര ആരംഭിക്കും.
by Midhun HP News | Jul 4, 2025 | Latest News, ദേശീയ വാർത്ത
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ ഉടന്‍ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൃത്രിമ ബുദ്ധി, സെമികണ്ടക്ടര്‍, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയവ രാജ്യത്തിന്റെ വളര്‍ച്ചയുടെ മേഖലയില്‍ പുതിയ എന്‍ജിനുകളായി മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ഇന്ത്യ ഇന്ന് അവസരങ്ങളുടെ നാടാണെന്നും അതിന്റെ വളര്‍ച്ചയുടെയും പുരോഗതിയുടെയും ഫലങ്ങള്‍ എല്ലാവരിലേക്കും എത്തുന്നുണ്ടന്നും, പുതിയ ഇന്ത്യയുടെ ആകാശത്തിന് പരിധിയില്ലെന്നും മോദി പറഞ്ഞു. അഞ്ച് വിദേശരാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടമായാണ് മോദി ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെത്തിയത്. 1999ന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയക്ഷി സന്ദര്‍ശനമാണ് മോദിയുടേത്.
അവിടുത്തെ ഇന്ത്യന്‍ പ്രവാസി സംഘത്തെയും മോദി അഭിനന്ദിച്ചു. അവര്‍ അവരുടെ മണ്ണ് ഉപേക്ഷിച്ചെങ്കിലും ആത്മാവിനെ ഉപേക്ഷിച്ചില്ലെന്ന് മോദി പറഞ്ഞു. അവര്‍ ഗംഗയെയും യമുനയെയും ഉപേക്ഷിച്ചു. പക്ഷെ രാമായണത്തെ ഹൃദയത്തിലേറ്റി. അവര്‍ വെറും കുടിയേറ്റക്കാരല്ല, കാലാതീതമായ ഒരുനാഗരികതയുടെ സന്ദേശവാഹകരാണ്. അവരുടെ സംഭാവനകള്‍ ഈ രാജ്യത്തിന്റെ സാംസ്‌കാരിക, സാമ്പത്തിക, ആത്മീയകാര്യങ്ങളില്‍ ഏറെ ഗുണകരമായിട്ടുണ്ടെന്നും മോദി പറഞ്ഞു.
അയോധ്യ രാമക്ഷേത്രത്തിന്റെ ചെറുപകര്‍പ്പും സരയൂ നദിയിലെ വെള്ളവും നിങ്ങള്‍ക്കായി കൊണ്ടുവന്നതായും മോദി പറഞ്ഞു. സരയൂ നദിയിലെയും മഹാംകുംഭത്തില്‍ നിന്നും കൊണ്ടുവന്ന പുണ്യജലം ഇവിടെയുള്ള ഗംഗാധാരയിലേക്ക് സമര്‍പ്പിക്കാന്‍ ഇവിടുത്തെ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായും മോദി പറഞ്ഞു. ഈ പുണ്യജലങ്ങള്‍ ഈ ദ്വീപിലെ ജനസമൂഹത്തെ അനുഗ്രഹിക്കട്ടെയെന്നും മോദി പറഞ്ഞു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ഉയര്‍ച്ചയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.’ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. താമസിയാതെ, ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി നാം മാറും. ഇന്ത്യയുടെ വളര്‍ച്ചയുടെയും പുരോഗതിയുടെയും ഫലങ്ങള്‍ ഏറ്റവും ദരിദ്രജനവിഭാഗത്തിലേക്ക് എത്തുന്നു,’ അദ്ദേഹം പറഞ്ഞു. ‘നൂതനവും ഊര്‍ജ്ജസ്വലവുമായ’ യുവാക്കളാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുന്നതെന്ന് മോദി പറഞ്ഞു.’ഇന്ന്, ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് കേന്ദ്രമാണ് ഇന്ത്യ. ഈ സ്റ്റാര്‍ട്ടപ്പുകളില്‍ ഏതാണ്ട് പകുതിയോളം പേരും സ്ത്രീകളാണ്. ഏകദേശം 120 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂണികോണ്‍ പദവി ലഭിച്ചു,’ അദ്ദേഹം പറഞ്ഞു.’
ലോകത്തിലെ തത്സമയ ഡിജിറ്റല്‍ ഇടപാടുകളുടെ ഏകദേശം 50 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്ന് മോദി പറഞ്ഞു. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയെ യുപിഐ തെരഞ്ഞെടുത്ത ആദ്യത്തെ രാജ്യമായതില്‍ അഭിനന്ദിക്കുന്നു.’ഇനി പണം അയയ്ക്കുന്നത് ഒരു ‘സുപ്രഭാതം’ ടെക്സ്റ്റ് സന്ദേശം അയയ്ക്കുന്നത് പോലെ എളുപ്പമായിരിക്കും. വെസ്റ്റ് ഇന്‍ഡീസ് ബൗളിങിനെക്കാള്‍ വേഗത്തിലായിരിക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.
by Midhun HP News | Jul 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുട്ടികളുടെ സംശയങ്ങള്‍ക്ക് ബഹിരാകാശത്തിരുന്ന് മറുപടി നല്‍കി ബരിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല. ഗുരുത്വാകര്‍ഷണ ബലമില്ലാത്ത ബഹിരാകാശത്ത് എങ്ങനെ ഉറങ്ങും? ആലപ്പുഴ തിരുവമ്പാടി എച്ച് എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി എസ് നിധിയുടേതായിരുന്നു ചോദ്യം. ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ മണിക്കൂറില്‍ 28000 കിലോമീറ്റര്‍വേഗത്തില്‍ സഞ്ചരിക്കുന്ന നിലയത്തിലിരുന്നാണ് ശുഭാംശുവിന്റെ മറുപടി , പ്രത്യേകം തയ്യാറാക്കിയ കിടക്കയിലെ കൊളുത്തില്‍ നാട ഉപയോഗിച്ച് സ്വയം കെട്ടിയിട്ടിട്ടാണ് ഉറക്കമെന്ന് മറുപടിയും കൊടുത്തു.
തിരുവനന്തപുരം വിഎസ്എസ്സി സംഘിപ്പിച്ച പരിപാടിയിലാണ് 150 കുട്ടികള്‍ തല്‍സമയം ശുഭാംശുവുമായി സംവദിച്ചത്. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് വ്യാഴാഴ്ച 2.30 മുതല്‍ പത്തുമിനിറ്റു സമയമാണ് കിട്ടിയത്. കേരളത്തില്‍നിന്നുള്ള കുട്ടികള്‍ക്കുപുറമേ ശുഭാംശു പഠിച്ച ലഖ്‌നൗ സ്‌കൂളിലെ കുട്ടികളും പങ്കെടുത്തു. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ വിഎസ്എസ്സി ശാസ്ത്രജ്ഞനായ വി ടി റോബിനാണ് ഹാംറേഡിയോയും വീഡിയോവാളും ചേര്‍ന്ന സംവിധാനത്തിലൂടെ ശുഭാംശുവിനോട് ചോദിച്ചത്.
ആറ്റിങ്ങല്‍ ഗവ. മോഡല്‍ വിആന്‍ഡ് എച്ച്എസ്എസിലെ ഋഷിദേവ് കേരളത്തില്‍നിന്നു കൊണ്ടുപോയ നെല്‍വിത്തുകളെക്കുറിച്ച് ചോദ്യം നല്‍കിയിരുന്നെങ്കിലും സമയപരിമിതി കാരണം ഉത്തരം ലഭിച്ചില്ല.
കുട്ടികളുടെ ചോദ്യങ്ങളും ശുംഭാംശുവിന്റെ ഉത്തരവും….
അവിടെയെത്തിയപ്പോഴുണ്ടായ മാനസികസമ്മര്‍ദം എന്തൊക്കെയായിരുന്നു?
പരിശീലനം ലഭിച്ചിരുന്നെങ്കിലും ബഹിരാകാശനിലയത്തിലെത്തിയ ആദ്യ 15 മിനിറ്റ് ഞങ്ങള്‍ നിശബ്ദരായിപ്പോയി. പതിയെ പൊരുത്തപ്പെട്ടു. ഒറ്റപ്പെടലാണ് വെല്ലുവിളി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അസാന്നിധ്യം അനുഭവിക്കുന്നുണ്ട്.
ശാരീരിക ബുദ്ധിമുട്ടുകള്‍ എങ്ങനെ തരണം ചെയ്യും?
സീറോ ഗ്രാവിറ്റിയായതിനാല്‍ എല്ലുകള്‍ക്കും പേശികള്‍ക്കും അപകടമാണ്. പ്രത്യേക വ്യായാമങ്ങള്‍ ചെയ്യാറുണ്ട്. ബാന്‍ഡ് ഉപയോഗിച്ചുള്ള വ്യായാമം, സൈക്ലിങ്, സ്ട്രച്ചിങ് തുടങ്ങിയവ ഇടയ്ക്കിടെ ചെയ്തുകൊണ്ടിരിക്കും.
ഒഴിവുസമയങ്ങളില്‍ എന്തുചെയ്യും?
ഒഴിവുസമയം കുറവാണ്. എന്നാലും ഞങ്ങളിവിടെ ചെറിയ പന്തുപയോഗിച്ച് കളിക്കാറുണ്ട്. ഇടയ്ക്ക് ഞാന്‍ യോഗ ചെയ്യും. പിന്നെ വ്യൂപോയിന്റിലൂടെ ഭൂമിയെ നോക്കും. അത് വല്ലാതെ വിസ്മയിപ്പിക്കുന്ന ദൃശ്യമാണ്.
അസുഖം വന്നാല്‍ എന്തുചെയ്യും ?
മരുന്നുകളൊക്കെ കരുതിയിട്ടുണ്ട്. പ്രാഥമികചികിത്സയ്ക്കുള്ള പരിശീലനം കിട്ടിയിട്ടുണ്ട്. വരുന്ന വഴിക്ക് ഹൃദയാഘാതം ഉള്‍പ്പെടെ എന്തെങ്കിലും സംഭവിച്ചാല്‍ പേടകം തിരികെയിറക്കുമായിരുന്നു.
ലോഞ്ചിങ് എങ്ങനെയായിരുന്നു?
അതുഗ്രന്‍ അനുഭവമായിരുന്നു. തിരികെ ഭൂമിയില്‍ വന്നിറങ്ങുമ്പോള്‍ പൊരുത്തപ്പെടാന്‍ സമയമെടുക്കും.
by Midhun HP News | Jul 4, 2025 | Latest News, കേരളം
പത്തനംതിട്ട: വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയിലെത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ആര്‍എംഒ ഡോ.ദിവ്യ രാജനാണ് വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തിയത്. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നായയെ ആശുപത്രിക്ക് അകത്ത് പ്രവേശിപ്പിച്ച നടപടി ശരിയായി കാണുവാന്‍ കഴിയില്ല. രോഗികളും ആരോഗ്യപ്രവര്‍ത്തകരും തികഞ്ഞ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഡോക്ടര്‍ വളര്‍ത്തു നായയുമായി എത്തിയത് മര്യാദ ലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്.
ധാരാളം രോഗികളെത്തുന്ന, ശുചിത്വം വേണ്ട ആശുപത്രിയിലേയ്ക്ക് വളര്‍ത്തു നായയുമായി എത്തിയത് അനുചിതമാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. രോഗികള്‍ക്ക് മാത്രമല്ല, വളര്‍ത്ത് നായയ്ക്കും ഇത് നല്ലതെന്നും ഡോക്ടര്‍ എന്ന നിലയില്‍ പോലും വേണ്ട ശ്രദ്ധ കൈക്കൊണ്ടില്ലെന്നും വിമര്‍ശനമുണ്ടായി. അവധി ദിവസം നായയെ വെറ്റിനറി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ ഓഫീസില്‍ എത്തിയതാണെന്നാണ് ഡോ. ദിവ്യ രാജന്‍ പ്രതികരിച്ചത്. ഗ്രൂമിങിനായി കൊണ്ടുപോയി മടങ്ങുമ്പോഴാണ് ആശുപത്രിയില്‍ കയറിയത്. വാഹനത്തില്‍ നായയെ ഇരുത്തി പോകാന്‍ കഴിയാത്തതു കൊണ്ടാണ് ഒപ്പം കൂട്ടിയതെന്നും ദിവ്യ രാജന്‍ പറഞ്ഞിരുന്നു.
Recent Comments