by Midhun HP News | Jul 4, 2025 | Latest News, കേരളം
കൊച്ചി: കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി. സ്റ്റാന്റുകളിൽ യാത്രക്കാരേക്കാൾ കൂടുതൽ ബോർഡുകളാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ബസ് സ്റ്റാന്റുകളിലെ അന്തരീക്ഷം മലീമസമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് വേണ്ടിയുള്ള സേവനമെന്ന നിലയിൽ സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണം. ഇക്കാര്യം കോടതിയെ അറിയിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത ഗതാഗതവകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാറിനെ കോടതി അഭിനന്ദിച്ചു. അനധികൃത ഫ്ലക്സുകളും ബോർഡുകളും നിറഞ്ഞ് ഏറ്റവും കൂടുതൽ നിയമലംഘനം നടത്തുന്നത് സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിലാണെന്ന് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് നീക്കം ചെയ്യാൻ കെഎസ്ആർടിസി ഒന്നും ചെയ്യുന്നില്ല എന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.
ജനങ്ങള്‍ക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത സേവനമാണിതെന്നും, അതുകൊണ്ടാണ് കെഎസ്ആർടിസി അടച്ചുപൂട്ടാതെ സംരക്ഷിക്കാൻ ഇടപെടുന്നതെന്നും കോടതി പറഞ്ഞു. ബോർഡുകളും തോരണങ്ങളും ഫ്ലക്സുകളുമൊക്കെ സ്ഥാപിച്ചിരിക്കുന്ന നടപടി നാണക്കേടു തന്നെയാണെന്ന് കെഎസ്ആർടിസിയും കോടതിയിൽ വ്യക്തമാക്കി. ആരാണ് ഇത് ചെയ്യുന്നത് എന്ന കോടതിയുടെ ചോദ്യത്തിന് ട്രേഡ് യൂണിയനുകളാണെന്നും കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസിക്ക് ഈ ട്രേഡ് യൂണിയനുകളെ നിയന്ത്രിക്കാൻ സാധിക്കില്ലേയെന്ന് കോടതി ചോദിച്ചു.
ബാനറുകളും ഫ്ലക്സുകളുമൊക്കെ വയ്ക്കുന്നത് ആദ്യം നിർത്തേണ്ടത് അധികാരത്തിലുള്ള പാർട്ടികളാണെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ അവരാണ് ഇത്തരം കാര്യങ്ങൾ ആദ്യം ചെയ്യുന്നത്. അപ്പോൾ മറ്റുള്ളവരും അതു ചെയ്യും. ഇതിനെതിരെ പറഞ്ഞാൽ കോടതി അടക്കമുള്ളവരെ ഏതൊക്കെ തെറി വിളിക്കാമോ അതൊക്കെ വിളിക്കലാണ് ഇപ്പോഴത്തെ ട്രെൻഡ് എന്നും കോടതി അഭിപ്രായപ്പെട്ടു.
by Midhun HP News | Jul 4, 2025 | Latest News, ജില്ലാ വാർത്ത
ജൂലൈ മാസാരംഭം മുതൽ സ്വർണ വിപണിയിൽ വൻ കുതിപ്പാണ് കണ്ടുവരുന്നത്. ജൂൺ അവസാനത്തിൽ നേരിയ ആശ്വാസം ലഭിച്ചെങ്കിലും വിപണിയിൽ ആശങ്ക ഏറുകയാണ്. സ്വർണ വിലയിൽ നേരിയ ഇടിവോടെയാണ് ഇന്ന് വിപണി ആരംഭിച്ചത്. 50 രൂപയുടെ ഇടിവാണ് ഗ്രാമിൽ പ്രതിഫലിച്ചത്. ഇതോടെ പവന് 440 രൂപ കുറഞ്ഞു.
ഇന്നലെ 9,105 രൂപയായിരുന്നു കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഇന്ന് അത് 9,050 രൂപയായി കുറഞ്ഞു. ഇതോടെ പവന് 72,840 രൂപയിൽ നിന്ന് 72,400.
കേരളത്തിലെ ഇന്നത്തെ വെള്ളി വില ഗ്രാമിന് 120 രൂപയും കിലോഗ്രാമിന് 1,20,000 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
by Midhun HP News | Jul 4, 2025 | Latest News, ജില്ലാ വാർത്ത
അഡ്വ. സി. മോഹനചന്ദ്രൻ കൾച്ചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ സി. മോഹനചന്ദ്രൻ പതിനൊന്നാം ചരമവാർഷികം സംഘടിപ്പിക്കുന്നു. ജൂലൈ 30 ബുധനാഴ്ച വൈകുന്നരം 5 മണിയ്ക്ക് മംഗലപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല നിർവഹിക്കും. അന്ന് രാവിലെ 9. 30 ന് മുൻ എംഎൽഎ ഡോക്ടർ കെ. മോഹന്‍ കുമാറിന്റെ നേതൃത്വത്തിൽ മുരുക്കുംപുഴയിൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തും. 2025 സി. മോഹന ചന്ദ്രൻ സ്മാരക പുരസ്കാരജേതാവായ ശ്രീറാം ജിയ്ക്ക് രമേശ് ചെന്നിത്തല പുരസ്‌കാരം സമർപ്പിക്കും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും നേതാക്കളും പങ്കെടുക്കുന്നു.
by Midhun HP News | Jul 4, 2025 | Latest News, കേരളം
മൂന്നാര്‍: പത്തു വര്‍ഷത്തിനിടെ ഇത്തവണ മേയ്, ജൂണ്‍ മാസങ്ങളില്‍ ഇടുക്കി മൂന്നാറില്‍ പെയ്തത് റെക്കോര്‍ഡ് മഴ. ഈ വര്‍ഷം മേയ് മാസത്തില്‍ 117.25 സെന്റിമീറ്ററും ജൂണില്‍ 137. 69 സെന്റിമീറ്റര്‍ മഴയുമാണ് ലഭിച്ചത്. ഈ വര്‍ഷം ഏറ്റവുമധികം മഴ പെയ്തത് മേയ് 25നും (18.28 സെന്റിമീറ്റര്‍) ജൂണ്‍ 10നും (15.64 സെന്റിമീറ്റര്‍) ആണ്.
കഴിഞ്ഞ 9 വര്‍ഷം മേയ് മാസത്തില്‍ ശരാശരി 27.17 സെന്റിമീറ്ററും ജൂണില്‍ ശരാശരി 58.25 സെന്റിമീറ്ററും മഴയാണ് മൂന്നാറില്‍ പെയ്തത്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ 270.89 സെന്റിമീറ്റര്‍ മഴ പെയ്തു.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 121.55 സെന്റിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 2015 ലാണ് ഇതിനു മുന്‍പ് ഏറ്റവുമധികം (171.8 സെന്റിമീറ്റര്‍) മഴ ലഭിച്ചത്.
പശ്ചിമഘട്ടത്തിലെ പടിഞ്ഞാറന്‍ പകുതി പ്രദേശങ്ങളായ കല്ലാര്‍, കടലാര്‍, നയമക്കാട്, ഇരവികുളം, രാജമല എന്നിവിടങ്ങളിലാണ് ഇത്തവണ ഏറ്റവുമധികം മഴ പെയ്തത്.
by Midhun HP News | Jul 4, 2025 | Latest News, ജില്ലാ വാർത്ത
മലപ്പുറം: പതിനാലാം വയസ്സില്‍ നടത്തിയ കൊലപാതകം 39 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസിനോട് ഏറ്റുപറഞ്ഞ് കീഴടങ്ങി മധ്യവയസ്‌കന്‍. മുഹമ്മദലി എന്ന 54കാരനാണ് മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകം ഏറ്റുപറഞ്ഞത്. പ്രതിയെ കിട്ടിയതോടെ ഇനി മരിച്ചതാരെന്ന് കണ്ടെത്തേണ്ട ശ്രമകരമായ ദൗത്യത്തിലാണ് പൊലീസ്.
ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. ‘1986 ല്‍ കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ ഞാന്‍ കൊന്നതാണ്’. മുഹമ്മദലി പൊലീസിനെ അറിയിച്ചു. പൊലീസിനൊപ്പം കൂടരഞ്ഞിയില്‍ എത്തി എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു.
മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് പറഞ്ഞാണ് മുഹമ്മദലി കൊലപാതകക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. 1986 നവംബറിലായിരുന്നു സംഭവം. ദേവസ്യ എന്ന ആളുടെ പറമ്പില്‍ കൂലിപ്പണിക്കു നില്‍ക്കുമ്പോള്‍, തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തി എന്നാണ് മൊഴി നല്‍കിയത്.
സ്ഥലത്തു നിന്നും ഓടിപ്പോയ മുഹമ്മദലി രണ്ടുദിവസം കഴിഞ്ഞാണ്, തോട്ടില്‍ വീണയാള്‍ മരിച്ചതായി അറിയുന്നത്. അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകാം എന്ന നാട്ടുകാരുടേയും അഭിപ്രായം കണക്കിലെടുത്ത് പൊലീസും അത്തരത്തിലാണ് കേസെടുത്തത്. മരിച്ചയാളെ തിരിച്ചറിയാന്‍ ബന്ധുക്കളാരും എത്താതിരുന്നതോടെ അജ്ഞാതമൃതദേഹമായി സംസ്‌കരിക്കുകയും ചെയ്തു. 116/86 ആയി രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഫയല്‍ പൊടിതട്ടിയെടുത്ത പൊലീസിന് ഇനി മരിച്ചത് ആരെന്ന് കണ്ടെത്തേണ്ട ദൗത്യമാണ് മുന്നിലുള്ളത്.
by Midhun HP News | Jul 4, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ മൂന്നുമുക്കിനടുത്ത് ഓടിക്കൊണ്ടിരുന്ന ഇരുചക വാഹനം തെന്നിവീണ് റോഡിലേക്ക് തെറിച്ചു വീണ യുവാവിന്റെ കയ്യിലൂടെ പിന്നാലെ വന്ന ടാങ്കർ ലോറി കയറി ഇറങ്ങി. ഇന്ന് രാവിലെ 9 മണിയോടെ മൂന്നുമുക്ക് സിഗ്നൽ കഴിഞ്ഞ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ യുവാവ് ഓടിച്ചിരുന്ന ഇരുചക്ര വാഹനമാണ് ഓടിക്കൊണ്ടിരിക്കെ തെന്നി വീണത്.
നഗരൂർ കോയിക്കമൂല തിരുവാതിരയിൽ അഭിഷേക് പ്രസാദിനാണ് (21) അപകടം സംഭവിച്ചത്. കൊച്ചിയിൽ നിന്നും സിമന്റ് കയറ്റി തിരുവനന്തപുരത്തേക്ക് പോയ ടാങ്കർ ലോറിയുടെ ചക്രങ്ങൾ യുവാവിന്റെ ഇടത് കയ്യിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് രാമനാഥപുരം സ്വദേശിയായ ഷണ്മുഖ സുന്ദരമാണ് ടാങ്കർ ലോറി ഓടിച്ചിരുന്നത്. അഭിഷേക് പ്രസാദ് ആറ്റിങ്ങൽ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയാണ്.
Recent Comments