‘ദുരന്തലഹരി’ ബോധവൽക്കരണവുമായി കടമ്പാട്ടുകോണം ഹൈസ്കൂൾ

‘ദുരന്തലഹരി’ ബോധവൽക്കരണവുമായി കടമ്പാട്ടുകോണം ഹൈസ്കൂൾ

കല്ലമ്പലം: ലഹരിവിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് കടമ്പാട്ടുകോണം എസ്.കെ.വി ഹൈസ്കൂളിലെ എസ്.പി.സി, സ്കൗട്ട് & ഗൈഡ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സംയുക്തമായി ‘ദുരന്തലഹരി’ എന്ന പേരിൽ വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ‘ജീവിതലഹരിയിലേക്ക് ഉണർന്നുയരാം’ എന്ന സന്ദേശം പകർന്ന് നിരവധി വ്യത്യസ്ത പരിപാടികളാണ് സ്കൂൾ സീനിയർ അധ്യാപിക ദീപ്തി എസ്.എലിൻ്റെ നേതൃത്വത്തിൽ അരങ്ങേറിയത്.

പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധ സന്ദേശം എന്നിവ നൽകി. സ്കൂളിലെ എസ്.പി.സി, സ്കൗട്ട് യൂണിറ്റുകൾ ‘ജ്വാല’ എന്ന പേരിൽ ലഹരിവിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ നൃത്താവിഷ്കരണം, ഫ്ലാഷ് മോബ്, സൂംബാ ഡാൻസ്, മൈം തുടങ്ങിയ ആകർഷകമായ പരിപാടികളും അവതരിപ്പിച്ചു.

പള്ളിക്കൽ ജംഗ്ഷനിൽ നടന്ന പരിപാടി പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഉദ്ഘാടനം ചെയ്തു. സ്കൂളിലെ അധ്യാപകനും മജീഷ്യനുമായ ഷാജു കടയ്ക്കലും പള്ളിക്കൽ ഐ.എസ്.എച്ച്.ഒ രാജീവ്കുമാറും ചേർന്ന് അവതരിപ്പിച്ച ലഹരിവിരുദ്ധ മാജിക് ജനങ്ങൾക്ക് ആവേശവും പുത്തൻ അനുഭവവുമായി.

പി.റ്റി.എ പ്രസിഡൻ്റ് ബിജു, സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി ആർ.കെ.ദിലീപ്കുമാർ, സി.പി.ഒ സിബി അധ്യാപകരായ അജീഷ്, ശാന്തി, എസ്.എൽ.കുറുപ്പ്, വിഷ്ണു, ഹരിശങ്കർ എന്നിവർ പങ്കെടുത്തു.

റെയിൽവേ മാലിന്യം പൊതുവിടങ്ങളിൽ തള്ളിയ നിലയിൽ, ജനം ദുരിതത്തിൽ

റെയിൽവേ മാലിന്യം പൊതുവിടങ്ങളിൽ തള്ളിയ നിലയിൽ, ജനം ദുരിതത്തിൽ

ആറ്റിങ്ങൽ: കിഴുവിലം ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ രാത്രിയുടെ മറവിൽ മാലിന്യങ്ങൾ തള്ളുകയാണ്. ആഹാര അവശിഷ്ടങ്ങൾ, കുടിവെള്ള കുപ്പികൾ, ഭക്ഷണ കണ്ടൈനറുകൾ എന്നിവയാണ് മാലിന്യത്തിൽ ഉള്ളത്. മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് കവറുകളിൽ ആണ് കൊണ്ട് തള്ളിയിരിക്കുന്നത്. ട്രെയിനിൽ നിന്നുള്ള മാലിന്യമാണ് ഇവയെന്ന പ്രാദേശിക ഭരണകൂടങ്ങൾ സ്ഥിരീകരിച്ചു.

ട്രെയിനുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിന് കരാറെടുക്കുന്നവർ ശേഖരിക്കുന്ന മാലിന്യം ഇവിടെ കൊണ്ട് തള്ളിയതാകുമെന്ന് കരുതപ്പെടുന്നത്. റെയിൽ നീർ ഉൾപ്പെടെയുള്ള ട്രെയിനിലെ ഭക്ഷണപാനീയങ്ങളുടെ പാക്കറ്റുകളും കുപ്പികളും ആണ് ഈ മാലിന്യത്തിൽ കൂടുതലായി ഉള്ളത്. ഐ.ആർ.സി.ടി.സി ലേബലുള്ള വിവിധ സാധനങ്ങൾ ഇക്കൂട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. പൂർണ്ണമായും ട്രെയിനിൽ ഉണ്ടാകാൻ സാധ്യതയുള്ള മാലിന്യങ്ങൾ മാത്രമാണ് ഈ മാലിന്യ കൂമ്പാരങ്ങളിൽ ഉള്ളത്.

ശുചിത്വത്തെ കുറിച്ച് ട്രെയിൻ ബോഗികളിലും റെയിൽവേ സ്റ്റേഷനുകളിലും ബോധവത്കരണ പ്രഹസനം നടത്തുന്ന റെയിൽവേ തന്നെയാണ് ഉദ്യോഗസ്ഥരുടെ അറിവോടെ ഇത്തരത്തിൽ മാലിന്യങ്ങൾ ഗ്രാമ പ്രദേശങ്ങളിൽ തള്ളുന്നതെന്ന് കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീകണ്ഠൻ നായർ ആരോപിച്ചു. പൊതുസ്ഥലങ്ങളിലും സ്വകാര്യവ്യക്തിയുടെ പുരയിടങ്ങളിലും ഉള്ള മാലിന്യനിക്ഷേപത്തിനെതിരെ കിഴുവിലം ഗ്രാമ പഞ്ചായത്ത്‌ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ, തിരുവനന്തപുരം ഡിവിഷണൽ ഓഫീസർ ഉൾപ്പെടെയുള്ളവർക്ക് എതിരെ നിയമനുസൃത നോട്ടീസ് അയക്കാനും ഫൈൻ ഈടാക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.

രണ്ടാഴ്ചയായി ആറ്റിങ്ങലിൽ ദേശീയപാത നിർമ്മാണ മേഖലയിൽ വൻ തോതിൽ മാലിന്യം കൊണ്ട് തള്ളിയിരുന്നു. ദേശീയപാത ബൈപാസ് നിർമ്മാണ മേഖലയിൽ ആണ് അന്ന് മാലിന്യ നിക്ഷേപം ഉണ്ടായത്. ആറ്റിങ്ങൽ നഗരസഭയിൽ തോട്ടവാരം ബൈപാസ് നിർമ്മാണ മേഖലയിലും കൊല്ലമ്പുഴയിലും ആണ് മാലിന്യ നിക്ഷേപം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലാണ് ഇവിടെ മാലിന്യ നിക്ഷേപം തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും കുന്ന് കൂടുന്ന മാലിന്യത്തിൻ്റെ അളവ് വർദ്ധിക്കുന്നു. ലോഡ് കണക്കിന് മാലിന്യമാണ് പ്രതിദിനം കൊണ്ട് ഇടുന്നത്. ഓരോ ദിവസവും ഓരോ മേഖലയിൽ കൊണ്ട് തള്ളുകയാണ് ആദ്യം നഗരസഭയുടെ പ്രാന്തപ്രദേശങ്ങളിൽ ആയിരുന്നുവെങ്കിൽ ഇപ്പോൾ കിഴിലം പഞ്ചായത്തിന്റെ വിവിധ മേഖലയിലേക്ക് മാറിയിട്ടുണ്ട്.

ഡോക്ടേഴ്സ് ഡേ ആചരിച്ചു

ഡോക്ടേഴ്സ് ഡേ ആചരിച്ചു

കല്ലമ്പലം: ഡോക്ടേഴ്സ് ഡേ അനുബന്ധിച്ച് മണമ്പൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണമ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടേഴ്സ്നെ ആദരിച്ചു. ഫാമിലി ഹെൽത്ത് സെന്റർ ഇൻചാർജും, ഐ.എം.എ പ്രസിഡന്റുമായ ഡോ.രാമകൃഷ്ണ ബാബുവിനെയും ഡോ. ജാസ്മിനെയും ആണ് ആദരിച്ചത്. പ്രസ്തുത ചടങ്ങിൽ മണമ്പൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഷിജു ഷറഫ്, പ്രസന്നൻ, സുദർശനൻ ജോത്സ്യർ, സുധാകരൻ, രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

കോരാണി സ്വതന്ത്രഭാരതം ഗ്രന്ഥശാലയുടെ വായന പക്ഷചരണവും പ്രതിഭാ സംഗമവും ലഹരിവിരുദ്ധ സദസ്സും സംഘടിപ്പിച്ചു

കോരാണി സ്വതന്ത്രഭാരതം ഗ്രന്ഥശാലയുടെ വായന പക്ഷചരണവും പ്രതിഭാ സംഗമവും ലഹരിവിരുദ്ധ സദസ്സും സംഘടിപ്പിച്ചു

കോരാണി സ്വതന്ത്രഭാരതം ഗ്രന്ഥശാലയുടെ വായന പക്ഷചരണവും പ്രതിഭാ സംഗമവും ലഹരിവിരുദ്ധ സദസ്സും സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് ബി.രാജീവ് അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ എക്സൈസ് ഇൻസ്പെക്ടർ രചന.സി ലഹരിവിരുദ്ധ പ്രഭാഷണം നടത്തി. താലൂക്ക് ഗ്രന്ഥശാല സംഘം സെക്രട്ടറി ആർ.കെ.ബൈജു, ഗ്രന്ഥശാല ജോയിൻ സെക്രട്ടറി കെ.അരവിന്ദാക്ഷൻ, താലൂക്ക് ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം രമഭായി എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡൻറ് സുന്ദരേശൻ നന്ദി രേഖപ്പെടുത്തി.

ജില്ലയിലെ ഏകവനിതാ എക്സ്സൈസ് ഇൻസ്പെക്ടറായ രചന.സി.ക്ക് ഉപഹാരം നൽകി ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വച്ച് എക്സൈസ് ഇൻസ്പെക്ടർ രചന.സി ഉപഹാരങ്ങൾ വിതരണം ചെയ്തു.

വായന മാസാചരണത്തിന്റെ ഭാഗമായി കുടവൂർക്കോണം ഗവ.ഹൈസ്കൂൾ കുട്ടികൾ സ്കൂളിന് സമീപമുള്ള കല്ലൂർക്കോണം ഇ.എം.എസ് ഗ്രന്ഥശാല സന്ദർശിച്ചു. ഗ്രന്ഥശാലയുടെ പ്രവർത്തനം നേരിട്ട് മനസ്സിലാക്കുന്നതിനും പുസ്തകങ്ങളുടെ ശരിയായ ക്രമീകരണവും വിതരണരീതിയും തിരിച്ചറിയുന്നതിനും വേണ്ടിയായിരുന്നു സന്ദര്‍ശനം. പുതു തലമുറ വായനയിൽ നിന്ന് അകന്നു പോകുന്നുവെന്ന ലൈബ്രേറിയനൻ ശ്രീജയുടെ അഭിപ്രായത്തിന് തങ്ങൾ വീണ്ടും വീണ്ടൂം വായനശാല സന്ദർശിച്ച് നല്ല വായനക്കാരാകുമെന്ന മറുപടി നൽകിയാണ് കുട്ടികൾ മടങ്ങിയത്. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ.എസ്, സീനിയർ അധ്യാപകൻ ജോയി.ജി, സ്കൂൾ ലൈബ്രേറിയൻ സംഗീത എന്നിവർ നേതൃത്വം നൽകി.

ജെ എസ് കെ സിനിമ കാണാൻ ഹൈക്കോടതി തീരുമാനം

ജെ എസ് കെ സിനിമ കാണാൻ ഹൈക്കോടതി തീരുമാനം

കൊച്ചി: സെൻസർ ബോർഡിന്റെ പേര് മാറ്റം ആവശ്യത്തോടെ വിവാദത്തിലായ മലയാള ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതി തീരുമാനം. സെൻസർ ബോർഡ് വെട്ടിയ സിനിമയുടെ പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ശനിയാഴ്ച സിനിമ കാണാമെന്ന് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി എൻ. നഗരേഷ് അറിയിച്ചു. സിനിമയ്ക്ക് പ്രദർശനാനുമതി വിലക്കിയ സെൻസർ ബോർഡ് നടപടിക്കെതിരെ നിർമ്മാണ കമ്പനി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ ശനിയാഴ്ച 10 മണിക്ക് സിനിമ പ്രദര്‍ശിപ്പിക്കാമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

സിബിഎഫ്സിക്ക് വേണ്ടി ഹാജരായ അഡ്വ. അഭിനവ് ചന്ദ്രചൂഢ് സിനിമ മുംബൈയില്‍ വെച്ച് കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. എന്നാൽ കൊച്ചിയില്‍ വന്ന് സിനിമ കാണണമെന്ന് കോടതി മറുപടി നൽകി. എന്തുകൊണ്ടാണ് ജാനകി എന്ന പേര് മാറ്റാൻ ആവശ്യപ്പെട്ടതെന്നും കൃത്യമായ മറുപടി വേണമെന്നും കോടതി കഴിഞ്ഞദിവസം കേന്ദ്ര സെൻസർ ബോർ‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

ജാനകി എന്ന പേര് ഒരു പ്രത്യേക മതവിഭാഗത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നാണ് സെൻസർ ബോർഡ് കോടതിയെ അറിയിച്ചത്. ഇതോടെ സിനിമാച്ചട്ടങ്ങളിലെ ഏതു വ്യവസ്ഥയാണ് വിലക്കിന് കാരണമാകുന്നതെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റീസ് നഗരേഷ് നിർദേശിച്ചിരുന്നു. മറുപടി സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് ഇന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ ഹർജിയിൽ അനാവശ്യമായി സമയം നീട്ടി നൽകാൻ സാധിക്കില്ലെന്നും പുതിയ ഹര്‍ജിയില്‍ സമയം തരാമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

അഭിമന്യുവിന്റെ ഏഴാമത് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ച് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി

അഭിമന്യുവിന്റെ ഏഴാമത് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ച് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി

എറണാകുളം മഹാരാജാസ് കോളേജിൽ വർഗീയവാദികൾ കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ ഏഴാമത് രക്തസാക്ഷി ദിനാചരണം എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളുടെ ആചരിച്ചു. പതാക ഉയർത്തൽ, രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന അനുസ്മരണ സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിച്ചു.

ആറ്റിങ്ങൽ ഗവ കോളേജിൽ ചേർന്ന അനുസ്മരണ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് വിജയ് വിമൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അർജുൻ, ആദിത്യ ശങ്കർ, ഗേറ്റി ഗ്രെറ്റാൽ, മുബീൻ, ആദിത്യൻ, സൽമാൻ എന്നിവർ പങ്കെടുത്തു