by Midhun HP News | Jul 2, 2025 | Latest News, കേരളം
കൊച്ചി: ആകര്‍ഷകമായ വിലക്കിഴിവുകളുമായി സംസ്ഥാനത്തെ ലുലുമാളുകളിലും ലുലു ഡെയ്ലികളിലും ഷോപ്പിങ് ഉത്സവം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ,കോട്ടയം, പാലക്കാട് ലുലു മാളുകളിലും തൃപ്രയാര്‍ വൈമാളിലും തൃശൂര്‍ ഹൈലൈറ്റ് മാള്‍, മരട്ഫോറം മാള്‍, കൊല്ലം ഡ്രീംസ് മാള്‍ എന്നിവിടങ്ങളിലെ ലുലു ഡെയ്ലികളിലും 50 ശതമാനം ഓഫറുകള്‍ ലഭിക്കും. ആറാം തീയതി വരെയാണ് ഷോപ്പിങ് ഉത്സവം.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ നിലവില്‍ എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ തുടരുകയാണ്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകള്‍ ഭാഗമാകുന്ന ലുലു ഓണ്‍ സെയിലും ആരംഭിക്കും. 50 ശതമാനം വിലക്കുറവില്‍ ലുലു കണക്ട്, ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാനാകും.
ഇലക്ട്രോണികിസ് ആന്‍ഡ്ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ശേഖരമാണ് ഫ്ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് റീട്ടെയില്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും 50 ശതമാനം കിഴിവില്‍ ലഭിക്കും.
by Midhun HP News | Jul 2, 2025 | Latest News, ദേശീയ വാർത്ത
ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് സുരക്ഷാ ഭീഷണി. ബര്‍മിങ്ങാമില്‍ ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലിനു സമീപം സെന്റിനറി സ്‌ക്വയറില്‍ ദുരൂഹസാഹചര്യത്തില്‍ അജ്ഞാത വസ്തു കണ്ടെത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
ഇന്ത്യന്‍ ടീമംഗങ്ങളോട് താമസിക്കുന്ന ഹോട്ടലില്‍നിന്ന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നല്‍കി. രണ്ടാം ടെസ്റ്റിന് മുന്നോടിയായി ചൊവ്വാഴ്ച നടന്ന പരിശീലന സെഷന് ശേഷം ടീം ഹോട്ടലിലേക്ക് മടങ്ങിയതിനു ശേഷമായിരുന്നു സംഭവം. മത്സരമില്ലാത്ത ദിനങ്ങളില്‍ ടീമംഗങ്ങള്‍, താമസസ്ഥലത്തിനു സമീപത്തെ സ്ട്രീറ്റുകളില്‍ ഉള്‍പ്പെടെ സന്ദര്‍ശനം നടത്താറുണ്ട്. ബ്രോഡ് സ്ട്രീറ്റില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ടീമംഗങ്ങള്‍ പതിവായി എത്തിയിരുന്നു. ഇതിനിടെയാണ് സുരക്ഷാ കാരണങ്ങളാല്‍ പുറത്തിറങ്ങരുതെന്ന് ടീമംഗങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്.
വിശദമായ പരിശോധനകള്‍ക്കു ശേഷം ഒരു മണിക്കൂറിലേറെ കഴിഞ്ഞാണ് അജ്ഞാത വസ്തു പൊലീസ് നീക്കം ചെയ്തത്. ഈ സമയമത്രയും ഇന്ത്യന്‍ താരങ്ങള്‍ ഹോട്ടലില്‍ കുടുങ്ങി. ആദ്യ മത്സരം തോറ്റ് 1-0നു പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്കു പ്രതീക്ഷ നിലനിര്‍ത്താന്‍ രണ്ടാം ടെസ്റ്റില്‍ ജയം അനിവാര്യം. മറുവശത്ത് ആദ്യ ടെസ്റ്റിലെ ജയം നല്‍കുന്ന ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
by Midhun HP News | Jul 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തെക്കൻ ഝാർഖണ്ഡിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് (ജൂലൈ 2) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്കന്‍ കേരളത്തിലെ രണ്ടു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെയും, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെയും അതിശക്ത മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള- കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍, വടക്കു പടിഞ്ഞാറന്‍ അറബിക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, തെക്കു പടിഞ്ഞാറന്‍ അറബിക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍ തെക്കന്‍ തമിഴ് നാട് തീരം , ഗള്‍ഫ് ഓഫ് മന്നാര്‍ , അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
തെക്കന്‍ ഗുജറാത്ത് തീരം അതിനോട് ചേര്‍ന്ന വടക്കന്‍ ഗുജറാത്ത് തീരം, കൊങ്കണ്‍, ഗോവ തീരങ്ങള്‍ അതിനോട് ചേര്‍ന്ന കടല്‍ പ്രദേശങ്ങള്‍, വടക്കു കിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ അറബിക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്ധ്രപ്രദേശ് തീരം, ഒഡിഷ തീരം, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Jul 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണക്ഷാമത്തെക്കുറിച്ചു പറഞ്ഞ ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ രംഗത്തുവന്ന സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സത്യം തുറന്നു പറഞ്ഞതിന് ഡോ. ഹാരിസിനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്. ഇടതുപക്ഷ സഹയാത്രികനായ ഡോക്ടര്‍ക്ക് പോലും മെഡിക്കല്‍ കോളജിനകത്തും സര്‍ക്കാര്‍ ആശുപത്രിയിലും നടക്കുന്ന കാര്യങ്ങള്‍ തുറന്നു പറയേണ്ടി വന്നുവെന്ന് വിഡി സതീശന്‍ പറഞ്ഞു.
നിവൃത്തികേടുകൊണ്ട് പറഞ്ഞതാണെന്നാണ് ഡോ. ഹാരിസ് ചിറയ്ക്കല്‍ വ്യക്തമാക്കിയത്. അദ്ദേഹത്തെ ആദ്യം വിരട്ടി. പിന്നെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. ഇപ്പോഴും വിരട്ടലിന്റെ ഭാഷയാണ്. അതു ശരിയല്ല. സത്യം തുറന്നുപറഞ്ഞതിന് ഒരാളെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് ശരിയായ രീതിയല്ല. ഡോക്ടര്‍ പറഞ്ഞത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അവസ്ഥ മാത്രമല്ല, കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലും, എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇതിനേക്കാള്‍ ദയനീയമായ അവസ്ഥയാണ് – വി ഡി സതീശന്‍ പറഞ്ഞു.
ആലപ്പുഴയിലും കോഴിക്കോടും ഇതിനേക്കാള്‍ ദയനീയ സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം 936 കോടി രൂപയാണ് മരുന്നുമേടിക്കാന്‍ ആവശ്യമുണ്ടായിരുന്നത്. 356 കോടി രൂപ ആദ്യം കൊടുത്തു. പിന്നീട് 150 കോടി രൂപയും കൊടുത്തു. 428 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ കൊടുക്കാന്‍ ബാക്കിയുള്ളത്. ഈ വര്‍ഷം മരുന്നു വാങ്ങുന്നതിന് 1015 കോടിയാണ് കൊടുക്കേണ്ടത്. എന്നാല്‍ അതിന് 356 കോടിയാണ് നീക്കിവെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി മരുന്നു സപ്ലൈ ചെയ്യുന്നതിനായി 1100 കോടി രൂപ സര്‍ക്കാര്‍ കൊടുക്കാനുണ്ട്. പിന്നെങ്ങനെ മരുന്നുകള്‍ സപ്ലൈ ചെയ്യും. അതിനാല്‍ മരുന്ന് സപ്ലൈ ചെയ്യുന്ന കമ്പനികളൊന്നും മരുന്ന് കൊടുക്കുന്നില്ല. ശസ്ത്രക്രിയ ഉപകരണങ്ങള്‍ നല്‍കുന്നില്ല. പഞ്ഞിയും നൂലും പോലും കൊടുക്കുന്നില്ല. ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞാല്‍ തുന്നാന്‍ സൂചിയും നൂലുമെല്ലാം വാങ്ങി ആശുപത്രിയിലേക്ക് പോകേണ്ട സ്ഥിതിയാണ്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമായി പടരുന്നു. ഇതൊന്നും തടയാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ചെയ്യുന്നില്ല. പി ആര്‍ വര്‍ക്ക് മാത്രമാണ് ആരോഗ്യ വകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. നല്ല പി ആര്‍ ആണ്. ചോദിച്ചുകഴിഞ്ഞാല്‍ 15 കൊല്ലം മുമ്പത്തെ കാര്യം പറയും. 15 കൊല്ലം മുമ്പത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളുടെ എണ്ണമാണോ ഇപ്പോഴുള്ളത്. സ്വകാര്യ ആശുപത്രികളിലെ ചെലവ് ഭീകരമാണ്. മധ്യവര്‍ഗത്തില്‍പ്പെട്ട ഒരാള്‍ക്കു പോലും സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ കഴിയാത്തതാണ്. അതുകൊണ്ടാണ് പാവപ്പെട്ടവരും ഇടത്തരക്കാരുമെല്ലാം കൂട്ടത്തോടെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്. അതിനാല്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതല്ലേയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
പാവപ്പെട്ട ആളുകള്‍ക്ക് മരുന്ന് നല്‍കുന്നതിനല്ലേ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. അതല്ലാതെ ആളുകള്‍ക്ക് പുറത്തേക്ക് മരുന്ന് കുറിച്ചു കൊടുക്കുന്ന അവസ്ഥയാണോ വേണ്ടത്. ആയിരക്കണക്കിന് രൂപയുടെ മരുന്ന് പുറത്തു നിന്നും വാങ്ങാന്‍ സാധിക്കാത്ത പാവപ്പെട്ട രോഗികള്‍ എന്തു ചെയ്യും. പിന്നെ എന്തിനാണ് സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കോളജുകളും?. സത്യം തുറന്നു പറഞ്ഞവരെ പേടിപ്പിക്കരുത്. മുഖ്യമന്ത്രിയുടെ സ്വരത്തിലും എം വി ഗോവിന്ദന്റെ വര്‍ത്തമാനത്തിലും ഒരു ഭീഷണിയുടെ സ്വരമുണ്ട്. അതു വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
by Midhun HP News | Jul 2, 2025 | Latest News, ജില്ലാ വാർത്ത
മലയാളികൾക്ക് എന്നും ഒരു വികാരമാണ് ലാലേട്ടൻ. മോഹൻലാലിന്റെ പുത്തൻ വിഡിയോകൾക്കും ഫോട്ടോകൾക്കുമൊക്കെ വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളതും. ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു പുതിയ പോസ്റ്റാണ് ആരാധകർക്കിടയിൽ തരംഗം തീർക്കുന്നത്. കറുത്ത മുണ്ടും ഷർട്ടും അണിഞ്ഞ മോഹൻലാലിനെയാണ് ഫോട്ടോയിൽ കാണാനാവുക.
നിമിഷ നേരം കൊണ്ടാണ് മോഹൻലാലിന്റെ പുത്തൻ ലുക്ക് ആരാധകർക്കിടയിൽ വൈറലായി മാറിയത്. തങ്ങൾ ലാലേട്ടനെ കാണാൻ ആഗ്രഹിച്ച ഔട്ട്ഫിറ്റ് എന്നാണ് ഫോട്ടോകൾ പങ്കുവച്ച് ആരാധകർ കുറിച്ചിരിക്കുന്നത്. മോഹൻലാൽ ഫാൻസ് പേജുകളിലാണ് ചിത്രം വ്യാപകമായി പ്രചരിക്കുന്നത്.
‘ബോഡി ലാങ്വേജിൽ തന്നെ എന്താ സ്വാഗ്’, ‘ലാലേട്ടനെ കാണാൻ ആഗ്രഹിച്ച ഗെറ്റപ്പ്’, ‘ഇത് തിയറ്ററുകൾ പൂര പറമ്പാക്കും’ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അതേസമയം, ഇത് ഏത് സിനിമയിലെ ലുക്കാണെന്നാണ് പലരും ചോദിക്കുന്നത്.ദിലീപ് ചിത്രം ഭ ഭ ബ ലുക്കാണ് ഇതെന്നാണ് ഭൂരിഭാഗം പേരും കമന്റായി കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിലേക്ക് മോഹൻലാൽ ജോയിൻ ചെയ്തുവെന്നും അതിലൊരു ഫൈറ്റ് സീനിലെ ലുക്കാണിതെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്. എന്നാല്‍ മഹേഷ് നാരായണന്‍ ചിത്രം പേട്രിയറ്റിലെ ലുക്കാണിതെന്നും പറയുന്നവരുണ്ട്.
എന്തായാലും പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. മലയാളത്തിൽ തുടരും ആണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തു.
മോഹൻലാൽ അതിഥി വേഷത്തിലെത്തിയ തെലുങ്ക് ചിത്രം കണ്ണപ്പയും കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയിരുന്നു. വിഷ്ണു മഞ്ചു നായകനായെത്തിയ ചിത്രത്തിൽ കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.
by Midhun HP News | Jul 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചത്.
വിഎസിൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡ് നിർദ്ദേശം. നിലവില്‍ രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം നിർദ്ദേശിച്ചത് അനുസരിച്ച് ഡയാലിസിസ് നൽകുന്നുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് പത്ത് ദിവസം മുൻപാണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.
Recent Comments