വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ വരെ ചികിത്സാ സഹായം

വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ വരെ ചികിത്സാ സഹായം

തിരുവനന്തപുരം : റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉടനടി പണരഹിത ചികിത്സ ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘പി എം റാഹത്ത്’ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ആശുപത്രികളില്‍ ഏഴു ദിവസം വരെ ചികിത്സ ലഭ്യമാകും.

ഒന്നര ലക്ഷം രൂപയുടെ സഹായം പര്യാപ്തമല്ലെന്നും തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാതെ പിടിച്ചു വച്ചിരിക്കുകയായിരുന്നു. വാഹനാപകടമാണെന്ന് സ്ഥിരീകരിച്ച് പൊലീസും ആശുപത്രി അധികൃതരും റിപ്പോര്‍ട്ട് നല്‍കിയാല്‍ തുക ലഭ്യമാക്കും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി സി പി ജോണ്‍ നിയമസഭയെ അറിയിച്ചു.

ഉപാധികളൊന്നുമില്ലാതെയാണ് കേന്ദ്രം ചികിത്സാ സഹായം ലഭ്യമാക്കുക. 40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്രാ ഇളവിന് പാസ് ലഭിക്കാനുള്ള വാര്‍ഷിക വരുമാന പരിധി 50,000 രൂപയായി ഉയര്‍ത്തും. നിലവില്‍ ഇത് 20,000 രൂപയാണ്. കെഎസ്ആര്‍ടിസി ബസ് ഇടിച്ചു പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ ലഭ്യമാക്കും. സംസ്ഥാനത്ത് പ്രതിവര്‍ഷം നാലായിരത്തിലേറെ പേരാണ് വാഹനാപകടങ്ങളില്‍ മരിക്കുന്നത്. ഇത് ആയിരമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി സിപി ജോണ്‍ വ്യക്തമാക്കി.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സംസ്ഥാന തല യജ്ഞത്തിന് സര്‍ക്കാര്‍ തുടക്കമിടും. വേമ്പനാട് കായലില്‍ സണ്‍സെറ്റ് ക്രൂസ് നടപ്പാക്കും. തിരുവനന്തപുരത്ത് വേളിയില്‍ നിന്നും അഞ്ചുതെങ്ങിലേക്ക് ബോട്ട് സര്‍വീസ് ആരംഭിക്കും. കൊച്ചി, കോട്ടയം, ആലപ്പുഴ എന്നിവ ബന്ധിപ്പിച്ച് ചരക്ക് ജലഗതാഗത പാത ആലോചനയിലുണ്ട്. വായു മലിനീകരണം കുറയ്ക്കാന്‍ ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്നത് പരിഗണിക്കുമെന്നും ഗതാഗതമന്ത്രി സിപി ജോണ്‍ അറിയിച്ചു.

സാമ്പത്തിക നിയമങ്ങളിൽ വൻ മാറ്റങ്ങൾ; പാസ്‌പോർട്ട്, ആധാർ, ക്രെഡിറ്റ് കാർഡ് ചട്ടങ്ങൾ ഇന്ന് മുതൽ മാറും

സാമ്പത്തിക നിയമങ്ങളിൽ വൻ മാറ്റങ്ങൾ; പാസ്‌പോർട്ട്, ആധാർ, ക്രെഡിറ്റ് കാർഡ് ചട്ടങ്ങൾ ഇന്ന് മുതൽ മാറും

ന്യൂഡൽഹി: രാജ്യത്തെ പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി നിർണ്ണായക സാമ്പത്തിക-ഭരണപരമായ മാറ്റങ്ങൾ 2026 ജൂലൈ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരികയാണ്. ബാങ്ക് ഇടപാടുകൾ, ക്രെഡിറ്റ് കാർഡ് റിവാർഡുകൾ, പാസ്‌പോർട്ട് അപേക്ഷാ ഫീസ്, ആധാർ കാർഡ് തിരുത്തലുകൾ എന്നിവയിലെല്ലാം വലിയ മാറ്റങ്ങളാണ് ഇന്നുമുതൽ നടപ്പിലാകുന്നത്.

ആധാർ കാർഡ് പുതുക്കൽ ഇനി തികച്ചും സൗജന്യം

ആധാർ കാർഡിൽ ഇ-മെയിൽ വിലാസം പുതുക്കുന്നതിനായി ഈടാക്കിയിരുന്ന 75 രൂപ ഫീസ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പൂർണ്ണമായും ഒഴിവാക്കി.

കാലയളവ്: ജൂലൈ 1 മുതൽ ഡിസംബർ 31 വരെയുള്ള ആറ് മാസത്തേക്ക് ഈ സേവനം പൂർണ്ണമായും സൗജന്യമായിരിക്കും.

ഈ പരിധി കഴിഞ്ഞുള്ള പുതുക്കലുകൾക്ക് മാത്രമേ ഇനി മുതൽ ഫീസ് ഈടാക്കുകയുള്ളൂ.

എസ്ബിഐ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ

തിരഞ്ഞെടുത്ത ഫോൺപേഎസ്ബിഐ ക്രെഡിറ്റ് കാർഡുകളുടെ റിവാർഡ് പോയിന്റ് ഘടനയിൽ (Reward Point Structure) ഇന്നുമുതൽ മാറ്റങ്ങൾ വരും.

ബാധകമായ കാർഡുകൾ: SBI PURPLE, SELECT BLACK.

ചില പ്രത്യേക തരം ഇടപാടുകൾക്ക് ഇനി മുതൽ റിവാർഡ് പോയിന്റുകൾ ലഭിക്കില്ല.

പാസ്‌പോർട്ട് അപേക്ഷകൾക്ക് ചെലവേറും

രാജ്യത്തിനകത്തും വിദേശത്തുമുള്ള സാധാരണ , തത്കാൽ പാസ്‌പോർട്ട് അപേക്ഷകർക്ക് ഇനി ചെലവേറും. വിദേശകാര്യ മന്ത്രാലയം പാസ്‌പോർട്ട് പ്രോസസിങ് ഫീസിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. പുതിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ബാങ്കുകൾക്ക് പൂട്ട്

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ബാങ്കുകൾ മറ്റ് ഇൻഷുറൻസ് അല്ലെങ്കിൽ സാമ്പത്തിക ഉൽപ്പന്നങ്ങൾ വിൽക്കുന്നത് തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കർശന നടപടികൾ പ്രഖ്യാപിച്ചു.

പുതിയ നിയമപ്രകാരം, ബാങ്കുകൾ തെറ്റായ രീതിയിൽ ഉൽപ്പന്നങ്ങൾ വിറ്റതായി ബോധ്യപ്പെട്ടാൽ ഉപഭോക്താവിന് മുഴുവൻ തുകയും തിരികെ നൽകാൻ ബാങ്ക് ബാധ്യസ്ഥരായിരിക്കും.

ഇതിനൊപ്പം ഉപഭോക്താവിന് ഉണ്ടായ നഷ്ടത്തിന് കൃത്യമായ നഷ്ടപരിഹാരം നൽകാനും ആർബിഐ പുതിയ ചട്ടങ്ങളിൽ ഉത്തരവിട്ടിട്ടുണ്ട്.

എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ്: എയർപോർട്ട് ലോഞ്ച് സൗകര്യം

എച്ച്.ഡി.എ.ഫ്.സി ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് വിമാനത്താവളങ്ങളിലെ ഡൊമസ്റ്റിക് ലോഞ്ച് ആക്സസ് (Domestic Airport Lounge Access) സൗജന്യമായി ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കി.

പുതിയ നിയമം: തൊട്ടുമുമ്പത്തെ കലണ്ടർ പാദത്തിൽ കാർഡ് ഉപയോഗിച്ച് കുറഞ്ഞത് 60,000 രൂപയെങ്കിലും ചിലവഴിച്ചിട്ടുള്ളവർക്ക് മാത്രമേ ഇനി സൗജന്യ ലോഞ്ച് സൗകര്യം ലഭിക്കൂ.

സ്വര്‍ണം വീണ്ടും താഴേക്ക്, ഇന്നു കുറഞ്ഞത് 920 രൂപ

സ്വര്‍ണം വീണ്ടും താഴേക്ക്, ഇന്നു കുറഞ്ഞത് 920 രൂപ

കൊച്ചി: ഇന്നലെ കുറഞ്ഞും കൂടിയും നിന്ന സ്വര്‍ണ വിലയില്‍ ഇന്നു രാവിലെ വന്‍ ഇടിവ്. പവന് 920 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,03,240 രൂപ. ഗ്രാമിന് 115 രൂപ കുറഞ്ഞ് 12,905ല്‍ എത്തി.

ഇന്നലെ രാവിലെ ജൂണിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ വില ഉച്ചയോടെ തിരിച്ചുകയറിയിരുന്നു. പവന് ഒറ്റയടിക്ക് 1400 രൂപയാണ് വര്‍ധിച്ചത്. രാവിലെ പവന് 1320 രൂപ കുറഞ്ഞിരുന്നു.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിന് പുറമേ അമേരിക്ക- ഇറാന്‍ സമാധാന കരാറിനെ തുടര്‍ന്ന് എണ്ണവില ഗണ്യമായി കുറഞ്ഞതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ചിറയിൻകീഴിൽ  നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

ചിറയിൻകീഴിൽ നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

ചിറയിൻകീഴിൽ നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മുട്ടപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തായാണ് പുരുഷന്റെ അഴുകിയ നിലയിൽ കണ്ടെത്തിയത്.

പരിസരത്ത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. നിരവധി കേസുകളിൽ പ്രതിയായ മിന്നൽ ഫൈസൽ എന്ന ആളാണോ എന്ന് സംശയം പോലീസിനുണ്ട്.

ഇയാൾ അടുത്തയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ഇയാൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സമീപത്തുള്ള ഒരു വീട്ടിൽ താമസിച്ചു വരികയായിരുന്നു. വിവരം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നീളും

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നീളും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. ഉപാധികളോടെ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിരുന്നെങ്കിലും, കറന്റ് എക്‌സ്‌ചേഞ്ചില്‍ കിട്ടാനില്ലാത്ത സാഹചര്യമാണെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയാണുള്ളതെന്ന് മന്ത്രി സണ്ണി ജോസഫ് സമ്മതിച്ചു. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും കാലവസ്ഥ അനുസരിച്ചാകും നിയന്ത്രണത്തില്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

‘പസഫിക് സമുദ്രത്തിലുണ്ടായ എല്‍നിനോ പ്രതിഭാസത്തിന്റെ പ്രതിസന്ധി രാജ്യത്തൊട്ടാകെയുണ്ട്. ഉഷ്ണതരംഗം വ്യാപിച്ചതോടെ വൈദ്യുതി ഉപയോഗവും വന്‍തോതില്‍ വര്‍ധിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വൈദ്യുതി ലഭ്യത കുറഞ്ഞപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയിരുന്നു. ജൂണ്‍ 15നു ശേഷം കൂടുതല്‍ മഴ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. കടം വാങ്ങിയത് തിരിച്ചു കൊടുത്തേ മതിയാകൂ. നമ്മുടെ ജലസംഭരണികളിലേക്ക് കൂടുതല്‍ വെള്ളമെത്തിക്കാനുള്ള സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

ജൂണ്‍ 30 വരെ വൈദ്യുതി നിയന്ത്രണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി അറിയിച്ചത്. എന്നാല്‍ മഴ കുറഞ്ഞതോടെ ഉല്‍പാദനം കുറയുകയും ഉപഭോഗം കൂടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ലോകകപ്പ് ആവേശം കൂടിയായതോടെ സംസ്ഥാനത്ത് രാത്രികാല വൈദ്യുതോപഭോഗം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. നിയന്ത്രണം അവസാനിപ്പിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരും. എന്നാല്‍ കേന്ദ്രപൂളില്‍ വൈദ്യുതി ലഭ്യമല്ലാത്തത് തിരിച്ചടിയായി.

അതേസമയം ആരോപണ പ്രത്യാരോപണങ്ങളുമായി പ്രതിപക്ഷവും ഭരണപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. പത്തുകൊല്ലം മുമ്പത്തെ ഇരുട്ട് കേരളത്തില്‍ തിരിച്ചുവരികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു. ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാന്‍ കഴിയാത്തത് ആസൂത്രണത്തിലെ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വൈദ്യുതി കരാറുകള്‍ റദ്ദാക്കിയത് എല്‍ഡിഎഫാണെന്നും അതിന്റെ തുടര്‍ച്ചയായാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നതെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി എ മാധവന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി എ മാധവന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി എ മാധവന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. മണലൂര്‍ മുന്‍ എംഎല്‍എയായിരുന്നു. തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു.