യുവാവും യുവതിയും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ

യുവാവും യുവതിയും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് : യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തന്‍കണ്ടി അജേഷ് (32), പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി തട്ടാന്‍കണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്.

മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവില്‍ ഒരേകയറില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. പുതിയ വീട് അടിച്ചുവാരാനാണെന്ന് പറഞ്ഞാണ് ചൊവ്വാഴ്ച രാവിലെ ശരണ്യ പോയത്. നേരം വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി.തുടര്‍ന്ന് പൊലീസ് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൊട്ടില്‍പ്പാലം കള്ളാട് മലയിലെ മാമ്പിലാട് കണ്ടെത്തുകയായിരുന്നു. വിവാഹിതയായ ശരണ്യക്ക് രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്.

സിനിമാ സ്റ്റൈലിൽ ആറ്റിലിറങ്ങി പോലീസ്; ഒടുവിൽ ആ ‘കൊടും ക്രിമിനൽ’ പിടിയിൽ!

സിനിമാ സ്റ്റൈലിൽ ആറ്റിലിറങ്ങി പോലീസ്; ഒടുവിൽ ആ ‘കൊടും ക്രിമിനൽ’ പിടിയിൽ!

ഹരിപ്പാട് പോലീസിന്റെ അതിസാഹസികമായ ഒരു നീക്കത്തിനൊടുവിൽ പള്ളിപ്പാട് സ്വദേശി ഷിബു (45) വലയിലായിരിക്കുകയാണ്. വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് തടയാനെത്തിയ ഭർത്താവിന്റെ കൈപ്പത്തി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ആറ്റുകടവിൽ ഒരു മോട്ടോർ തറയിൽ ഇയാൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരമാണ് പോലീസിനെ അവിടെയെത്തിച്ചത്.

പോലീസിനെ കണ്ടതും അച്ഛൻകോവിലാറ്റിലേക്ക് എടുത്തുചാടി നീന്തി രക്ഷപെടാനായിരുന്നു ഷിബുവിന്റെ ശ്രമം. എന്നാൽ വിട്ടുകൊടുക്കാൻ പോലീസ് തയ്യാറല്ലായിരുന്നു. പ്രതിക്ക് രക്ഷപെടാൻ ഒരിടവും ബാക്കിവെക്കാതെ ആറിന്റെ എല്ലാ ഭാഗവും പോലീസ് വളഞ്ഞു. ആറ്റിൽ നീന്തി അവശനായ പ്രതിയെ ഒടുവിൽ പോലീസ് സാഹസികമായി പിടികൂടി സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.

സ്ത്രീകളോട് മോശമായി പെരുമാറുന്നതും മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നതും പതിവാക്കിയ ഇയാൾക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്. ഇയാളുടെ അറസ്റ്റോടെ പ്രദേശവാസികൾക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. അക്രമികളെ വെറുതെ വിടില്ലെന്ന ഉറച്ച നിലപാടിൽ ഹരിപ്പാട് പോലീസിന് നാട്ടുകാർ നന്ദി അറിയിച്ചു.

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം

തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ജസ്റ്റിസ് സി എൻ രാമചന്ദ്രനായിരിക്കും അന്വേഷണം നടത്തുക. അപകടത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനും ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആറുമാസത്തെ ചികിത്സയുടെ ചെലവുകൾ സർക്കാർ വഹിക്കും. പ്രദേശത്തെ വീടുകളുടെ നാശനഷ്ടം വിലയിരുത്തും. തകർന്ന കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം മന്ത്രിസഭായോ​ഗത്തിന് ശേഷം മന്ത്രിമാരായ കെ രാജൻ, വിഎൻ വാസവൻ എന്നിവർ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് 10 ലക്ഷം അനുവദിച്ചിട്ടുള്ളത്. ശേഷിക്കുന്ന നാലു ലക്ഷം രൂപ എസ്ഡിആര്‍എഫില്‍ നിന്നും അനുവദിക്കും. വെടിക്കെട്ട് ദുരന്തത്തില്‍ നേരത്തെ മജിസ്റ്റീരിയല്‍ അന്വേഷണമാണ് പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് ആര്‍ഡിഒയെ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു. അതിനു പകരം ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റവർക്ക് ആറുമാസത്തിലേറെ ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ശിപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.

ദുരന്തവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതിനും, ഡി എന്‍ എ മാച്ചിംഗിനായി സാമ്പിളുകള്‍ ശേഖരിക്കുന്നതിനുമായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ (SOP) പുറപ്പെടുവിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് നല്‍കി. അടിയന്തര പ്രതികരണത്തിനായി 50 ലക്ഷം രൂപ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.

തൃശൂര്‍ പൂരം നടത്തുന്ന കാര്യത്തില്‍ ഇരു ദേവസ്വങ്ങളുടെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റേയും തീരുമാനങ്ങള്‍ കൂടി കേട്ടശേഷം തീരുമാനമെടുക്കാനാണ് ധാരണ. പൂരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനമെടുക്കില്ല. പൂരം നടത്തിപ്പ് ആലോചിക്കാനായി മന്ത്രിമാരും ജനപ്രതിനിധികളും അടക്കമുള്ള ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.

തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ; മന്ത്രിമാർ ഉൾപ്പെടെ ഉന്നതയോ​ഗത്തിന് ഹൈക്കോടതി അനുമതി

തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ; മന്ത്രിമാർ ഉൾപ്പെടെ ഉന്നതയോ​ഗത്തിന് ഹൈക്കോടതി അനുമതി

തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ. ദേവസ്വം, ജില്ലാ ഭരണകൂട യോഗം നാളെ രാവിലെ 10.30ന് നടക്കും. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകി. നാളെ നടക്കുന്ന യോ​ഗത്തിന് ശേഷമായിരിക്കും പൂരം നടത്തിപ്പിൽ തീരുമാനം ഉണ്ടാകുക. സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്നും ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു.

അതേസമയം, വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന് 4 ലക്ഷം രൂപയും നൽകാനാണ് മന്ത്രിസഭാ യോ​ഗം തീരുമാനിച്ചത്. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകും. സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്താനും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു.

വീട് കുലുങ്ങിയപ്പോള്‍ ഞെട്ടിയുണര്‍ന്നു; ആറു വയസുകാരിയുടെ കാലില്‍ ചില്ലുകള്‍ തുളച്ചുകയറി

വീട് കുലുങ്ങിയപ്പോള്‍ ഞെട്ടിയുണര്‍ന്നു; ആറു വയസുകാരിയുടെ കാലില്‍ ചില്ലുകള്‍ തുളച്ചുകയറി

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് 700 മീറ്റര്‍ അകലെയുള്ള വീട് കുലുങ്ങിയപ്പോള്‍ അച്ഛന്‍ നിഖിലും ആറു വയസുകാരി ടെസ മരിയ നിഖിലും ഞെട്ടിയുണര്‍ന്നു. സ്‌ഫോടനം നടക്കുന്ന സമയത്ത് അച്ഛനൊപ്പം ഉച്ചമയക്കത്തിലായിരുന്നു ടെസ. ഞെട്ടിയുണര്‍ന്നപ്പോള്‍ കാല്‍ വേദനിച്ചു. നോക്കിയപ്പോള്‍ ബെഡില്‍ നിറയെ ചോര. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ജനല്‍ചില്ലുകള്‍ പൊട്ടിത്തെറിച്ച് ടെസയുടെ കാലില്‍ തുളച്ചു കയറുകയായിരുന്നു.ടിവി ഉള്‍പ്പെടെ വീട്ടുപകരണങ്ങള്‍ പൊട്ടുന്ന ശബ്ദം പിന്നാലെ കേട്ടതോടെ കുഞ്ഞിനെയുമെടുത്ത് നിഖില്‍ അടുത്ത മുറിയിലേക്ക് ഓടി.

ടെസയുടെ സഹോദരി ഇസാ മരിയ, അമ്മ അമ്മുവിന്റെ കൂടെ കളിക്കുകയായിരുന്നു. ഇസയുടെ ചെവിയില്‍ ജനല്‍ചില്ല് തട്ടിയെങ്കിലും പരിക്കില്ല. കുഞ്ഞുങ്ങളെയും വാരിയെടുത്ത് നിഖിലും അമ്മുവും പുറത്തേക്ക് ഓടി. സമീപത്തെ വീടുകളില്‍നിന്നും ആളുകള്‍ പുറത്തേക്ക് ഓടിവരുന്നതു കണ്ടതായി നിഖില്‍ പറഞ്ഞു. ടെസയുടെ വലതു കാലിന്റെ മുട്ടിനു താഴെയാണ് രണ്ടു വലിയ ചില്ലുകള്‍ തറച്ചു കയറിയത്. മുണ്ടത്തുകാവ് ബിവിഎല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,480 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് കുറഞ്ഞത്. 14,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളും കാരണം ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നിരിക്കുകയാണ്. ഇതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.