by Midhun HP News | Jul 1, 2026 | Latest News, കേരളം
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവസാനിച്ചു. പകരം കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിബിജി റാം ജി പദ്ധതി ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. തൊഴിലുറപ്പു പദ്ധതിയുടെ നിലവിലെ കാർഡിന്റെ പ്രാബല്യം തുടരും. പുതിയ പദ്ധതിയുടെ കാർഡ് ലഭിക്കുന്നതുവരെ, ഇകെവൈസി ചെയ്ത നിലവിലെ കാർഡുകൾ ഉപയോഗിക്കാമെന്നാണ് ഗ്രാമവികസന മന്ത്രാലയം അറിയിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ 100 ആയിരുന്നെങ്കിൽ പുതിയ പദ്ധതിയില്‍ അത് 125 ആകും എന്നതാണ് ഏറ്റവും വലിയ സവിശേഷത. കേരളത്തിൽ ദിവസവേതനം 401 രൂപയായി വർധിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ, കേരളത്തിൽ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിൽ അവർ ഭൂനികുതി രസീത് സമർപ്പിച്ച് അപേക്ഷിച്ചാൽ നിലമൊരുക്കൽ, കാടുവെട്ടിത്തെളിക്കൽ തുടങ്ങിയ പ്രവൃത്തികൾ ചെയ്തിരുന്നു. എന്നാൽ വിബിജി റാം ജി പദ്ധതിയിൽ സ്വകാര്യ വ്യക്തികളുടേത് അടക്കം കൃഷിഭൂമിയിലെ ഭൂവികസന ജോലികൾ അനുവദിക്കില്ല. ജലസംരക്ഷണ പ്രവർത്തനങ്ങൾ മാത്രമേ ചെയ്യാനാകൂ. കൂടാതെ, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്കു കീഴിൽ സ്വകാര്യ വ്യക്തികൾക്ക് വീട് നിർമാണം പോലുള്ള പദ്ധതികൾക്ക് അനുമതിയുണ്ട്.
വിബിജി റാം ജി പദ്ധതിക്കു കീഴിൽ ചെയ്യാവുന്ന 318 പ്രവൃത്തികളുടെ കരടു പട്ടിക കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു കൈമാറിയിട്ടുണ്ട്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാനസൗകര്യം, ദുരന്തനിവാരണം എന്നീ നാലു വിഭാഗങ്ങളിലാണ് പ്രവൃത്തികൾ ചെയ്യേണ്ടത്. അങ്കണവാടി, ഗ്രാമീണ ആരോഗ്യകേന്ദ്രം, വിശ്രമത്തിനായുള്ള പന്തൽ, സർക്കാർ സ്കൂളുകൾക്കും മറ്റും ചുറ്റുമതിലോ ശുചിമുറികളോ നിർമിക്കൽ അല്ലെങ്കിൽ അറ്റകുറ്റപ്പണി തുടങ്ങിയവ കരടിലുണ്ട്.
കനാലുകളും ഓവുചാലുകളും വൃത്തിയാക്കൽ, മണ്ണിടിച്ചിൽ തടയാൻ ഭിത്തി, ചെറിയ തടയണ, നീർത്തടം, കനാൽ, മഴക്കുഴികൾ തുടങ്ങിയവയുടെ നിർമാണം, കുഴൽക്കിണർ പുനരുദ്ധാരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, വനവൽക്കരണം– കാട്ടുതീ തടയൽ, റോഡ് നിർമാണം തുടങ്ങിവയും പട്ടികയിലുണ്ട്. മാലിന്യസംസ്കരണത്തിലൂടെ വരുമാനം ഉണ്ടാക്കുന്ന പദ്ധതികളും കരടിലുണ്ട്. തൊഴിലുറപ്പ് പദ്ധതി പ്രകാരം കേന്ദ്രസർക്കാർ നൂറ് ശതമാനം കൂലി ചെലവ് വഹിച്ചിരുന്നിടത്ത് ഇനി മുതല്‍ 60 ശതമാനം മാത്രമേ വഹിക്കൂയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
by Midhun HP News | Jul 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നീണ്ടുനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയാണ് മഴയ്ക്ക് കാരണം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച് ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച ഏഴ് ജില്ലകളിലും, ശനിയാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ രണ്ട് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ രണ്ട് വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മൂന്നാം തീയതി വരെ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
by Midhun HP News | Jul 1, 2026 | Latest News, കേരളം
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഘ്നേശ്വരി(27)യാണ് മരിച്ചത്. നാഗര്‍കോവില്‍ സ്വദേശിനിയാണ് വിഘ്നേശ്വരി. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ദുഃഖിതയായിരുന്നു യുവതിയെന്നാണ് വീട്ടുകാര്‍ പറയുന്നത്.
നാഗര്‍കോവില്‍ സ്വദേശികളായ നാഗരാജന്‍- കല ദമ്പതികളുടെ മകളാണ് വിഘ്‌നേശ്വരി. സന്ധ്യയ്ക്ക് എത്തുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭര്‍തൃപിതാവ് ചന്ദ്രന്‍ പറഞ്ഞു. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസിയുടെ സഹായത്തോടെ വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു.
രണ്ട് ദിവസം മുമ്പായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാര്‍ഷികമെന്നും മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നെന്നും ചന്ദ്രന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, വിഘേനേശ്വരി ഭര്‍തൃവീട്ടില്‍ അധിക്ഷേപം നേരിട്ടിരുന്നെന്നും ആത്മഹത്യയുടെ കാരണമറിയില്ലന്നും യുവതിയുടെ സഹോദരന്‍ പറഞ്ഞു. വിഘ്‌നേശ്വരിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
by Midhun HP News | Jul 1, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ സെന്‍സസിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ടമായ ഭവന സെന്‍സസാണ് ഈ മാസം മുപ്പത് വരെ നടക്കുക. വീടുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനൊപ്പം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരശേഖരണവുമാണ് ഈ ഘട്ടത്തില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഓണ്‍ലൈനായുള്ള എന്യൂമറേഷന്‍ നടപടികള്‍ക്കുള്ള അവസാന തിയതി ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇന്ന് മുതല്‍ ഭവന സെന്‍സസിന്റെ ഭാഗമായി എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തും. 33 ചോദ്യങ്ങളിലൂടെയാണ് എന്യൂമനേറ്റര്‍മാര്‍ വിവരങ്ങള്‍ തേടുക. വീടുകളുടെ നിലവിലെ അവസ്ഥ, കുടുംബങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള കുടിവെള്ളം, വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, നിലവിലുള്ള ആസ്തികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിലൂടെ ശേഖരിക്കുന്നത്.
ഫീല്‍ഡുതല വിവരശേഖരണം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിനായി വിപുലമായ ജീവനക്കാരെയാണ് സംസ്ഥാനത്തുടനീളം വിന്യസിച്ചിരിക്കുന്നത്. ഇതിനായി 61,282 എന്യൂമറേറ്റര്‍മാരെയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി 10,189 സൂപ്പര്‍വൈസര്‍മാരെയും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ‘സെല്‍ഫ് എന്യൂമറേഷന്‍’ സമയപരിധി ഇന്നലെയോടെ അവസാനിച്ചിരുന്നു. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി നല്‍കിയ ഈ വിവരങ്ങള്‍ എന്യൂമറേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തും. സെന്‍സസിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക.
സെൻസസ് ഡ്യൂട്ടിയിൽ അധ്യാപകരുടെ ആവലാതി പരിഹരിക്കാൻ ഉത്തരവുമായി സർക്കാർ. ബുധനാഴ്ച സെൻസസ് ആരംഭിക്കുമെങ്കിലും വീടുകൾ കയറിയിറങ്ങിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും നടത്തിയാൽ മതിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.
ജൂലായിൽ ചെയ്തുതീർക്കേണ്ട സെൻസസ് പ്രവർത്തനങ്ങൾ കുട്ടികളുടെ പഠനത്തിനു തടസ്സംവരാത്ത രീതിയിൽ തീർക്കാനാണ് ഈ ക്രമീകരണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
ജൂലായിൽ ശനിയാഴ്ചയും ഞായറാഴ്ചയുമായി എട്ടു ദിവസം ലഭിക്കും. ഈ ദിനങ്ങൾ വിനിയോഗിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. ജോലിയെടുത്ത ഈ ദിവസങ്ങൾക്കു പകരമായി മറ്റു പ്രവൃത്തിദിനങ്ങളിൽ പ്രഥമാധ്യാപകരുടെ മുൻകൂർ അനുമതിയോടെ ഒക്ടോബർ 31-നുള്ളിൽ അധ്യാപകർക്ക് അവധിയെടുക്കാം. സംസ്ഥാനത്തെ 60,000 സ്കൂൾ അധ്യാപകരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. നേരത്തേ, സ്‌കൂൾ സമയത്തിനുശേഷം വൈകീട്ട് സെൻസസ് ജോലികൾ നിർവഹിക്കണമെന്ന് വാക്കാൽ നിർദേശിച്ചത് വിവാദമായിരുന്നു. സെൻസസ് ജോലിയുള്ളവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്ന് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അധ്യാപകസംഘനകൾ ആവശ്യപ്പെട്ടിരുന്നു.
by Midhun HP News | Jul 1, 2026 | Latest News, കായികം
ന്യൂജേഴ്‌സി: ലോകകപ്പില്‍ ഫ്രാന്‍സ് വിജയക്കുതിപ്പ് തുടരുന്നു. സ്വീഡിഷ് പടയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് എംബാപ്പെയും സംഘവും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. എംബാപ്പെ ഇരട്ട ഗോളുമായി പ്രഞ്ച് പടയുടെ വിജയശില്‍പ്പിയായി. മത്സരത്തിന്റെ 45, 74 മിനിറ്റുകളിലാണ് എംബാപ്പെയുടെ ഗോളുകള്‍. ബ്രാഡ്ലി ബാര്‍കോള (53′) യാണ് മൂന്നാം ഗോള്‍ നേടിയത്.
ഫ്രഞ്ച് പടയുടെ തുടരന്‍ ആക്രമണങ്ങളില്‍ സ്വീഡിഷ് പ്രതിരോധക്കോട്ട പലപ്പോഴും വിറച്ചു. ഒന്നിനു പിറകെ മറ്റൊന്നായി ആക്രമണാത്മക ഫുട്‌ബോള്‍ ഫ്രഞ്ച് പട അഴിച്ചു വിട്ടപ്പോള്‍ സ്വീഡിഷ് പ്രതിരോധ നിര ചെറുക്കാന്‍ നന്നേ പണിപ്പെട്ടു. കിട്ടിയ അവസരങ്ങളില്‍ സ്വീഡന്‍ പ്രത്യാക്രമണങ്ങള്‍ നടത്തിയെങ്കിലും ഫ്രഞ്ച് പ്രതിരോധക്കോട്ട പൊളിച്ച് ഗോള്‍വലയില്‍ പന്തെത്തിക്കാനുമായില്ല.
ലോകകപ്പിലെ ഏറ്റവും മികച്ച മുന്നേറ്റനിര തങ്ങളുടേതാണെന്ന് വിളിച്ചോതുന്ന പ്രകടനമായിരുന്നു ഫ്രാന്‍സ് കാഴ്ചവെച്ചത്. എംബാപ്പെയും ഡെംബെലെയും ഒലിസെയും സ്വീഡിഷ് ബോക്സിലേക്ക് നിരന്തരം കയറി. 20-ാം മിനിറ്റില്‍ എംബാപ്പെ വലകുലുക്കിയെങ്കിലും ഓഫ്സൈഡ് വിധിച്ചതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. 31-ാം മിനിറ്റില്‍ ബോക്‌സില്‍ നിന്ന് എംബാപ്പെയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. 35-ാം മിനിറ്റില്‍ ഒലീസെയുടെ ബൈസിക്കിള്‍ കിക്കും പോസ്റ്റില്‍ ഇടിച്ചു പുറത്തേക്ക് പോയി.
ഫ്രഞ്ച് മുന്നേറ്റം ശക്തമായ ആക്രമണം തുടര്‍ന്നപ്പോള്‍ സ്വീഡിഷ് ഗോളിയുടെ തകര്‍പ്പന്‍ സേവുകളാണ് വമ്പന്‍ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് എംബാപ്പെ സ്വീഡിഷ് വലയില്‍ പന്തെത്തിച്ചത്. കോര്‍ണറില്‍ നിന്ന് ഉസ്മാന്‍ ഡെംബലെയും ഒലിസെയും പാസ് ചെയ്ത് നല്‍കിയ പന്ത് സ്വീകരിച്ച എംബാപ്പെ, സ്വീഡിഷ് താരങ്ങളെയും ഗോളിയേയും കബളിപ്പിച്ച് വലയിലെത്തിച്ചു.
ഇതോടെ ലോകകപ്പ് നോക്കൗട്ട് റൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി എംബാപ്പെ മാറി. നോക്കൗട്ട് റൗണ്ടുകളില്‍ എംബാപ്പെ നേടുന്ന ഒന്‍പതാമത്തെ ഗോളാണിത്. എട്ടുഗോളുകള്‍ നേടിയ മുന്‍ ബ്രസീലിയന്‍ താരങ്ങളായ റൊണാള്‍ഡോ, ലിയോനിഡാസ് എന്നിവരെയാണ് എംബാപ്പെ മറികടന്നത്. ഡെംബലെയുടെ അസിസ്റ്റില്‍ നിന്നാണ് എംബാപ്പെ 2026 ലോകകപ്പിലെ അഞ്ചാം ഗോള്‍ കണ്ടെത്തിയത്.
രണ്ടാം പകുതിയിലും ഫ്രാന്‍സ് ആക്രമണം തുടര്‍ന്നു. 53-ാം മിനിറ്റില്‍ ബ്രാഡ്ലി ബാര്‍കോള സ്വീഡിഷ് വലയില്‍ പന്തെത്തിച്ച് ഫ്രാന്‍സിന്റെ ലീഡുയര്‍ത്തി. 74-ാം മിനിറ്റിലായിരുന്നു എംബാപ്പെയുടെ ഡബിള്‍. ഒലിസെയുടെ അസിസ്റ്റില്‍ സ്വീഡിഷ് പ്രതിരോധനിരയെ പിളര്‍ത്തി നല്‍കിയ മനോഹരമായ പാസ് എംബാപ്പെ സ്വീഡിഷ് വലയുടെ മൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
ഗോള്‍ നേട്ടത്തോടെ 27 കാരനായ കിലിയന്‍ എംബാപ്പെ, ലോകകപ്പ് ഗോള്‍നേട്ടത്തില്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്കൊപ്പമെത്തി. ഈ ലോകകപ്പില്‍ ആറുഗോളുകള്‍. മുന്‍ ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയെ മറികടന്ന് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരവുമായി. ഫ്രാന്‍സിന്റെ കളി മെനഞ്ഞ മിഖായേല്‍ ഒലിസെ (5), ബ്രസീല്‍ താരം ബ്രൂണോ ഗിമാറസിനെ (4) മറികടന്ന് ഈ ലോകകപ്പില്‍ ഏറ്റവുമധികം അസിസ്റ്റുകള്‍ നടത്തിയതിന്റെ റെക്കോര്‍ഡും കരസ്ഥമാക്കി.
by Midhun HP News | Jul 1, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന്റെ വില 183 രൂപയുടെ കുറവാണ് വരുത്തിയത്.
ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 3113 ല്‍ നിന്നും 2930 ലേക്കെത്തി. ഹോട്ടലുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വിലക്കുറവ് ആശ്വാസകരമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷസ്ഥിതി ലഘൂകരിക്കപ്പെട്ടതോടെയാണ് വില കുറഞ്ഞത്.
വാണിജ്യ സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം കഴിഞ്ഞദിവസം എടുത്തു കളഞ്ഞിരുന്നു. എന്നാല്‍ യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് വിലക്കുറവ് എത്തിയിട്ടില്ല. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
Recent Comments