സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 960 രൂപ കൂടി

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 960 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 960 രൂപയാണ് വര്‍ധിച്ചത്. 1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെ മുതലാണ് തിരിച്ച് കയറി തുടങ്ങിയത്. പവന് ഒറ്റയടിക്ക് 2440 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്ന് നില്‍ക്കുകയാണ്. എന്നാല്‍ ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് കുറഞ്ഞതുമാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. പണപ്പെരുപ്പ ഭീഷണി മറികടക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമോ എന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

വഴങ്ങിയത് വെറും 13 റൺസ്, വീഴ്ത്തിയത് 5 വിക്കറ്റുകൾ! ബാറ്റർമാരെ വട്ടം കറക്കി വിഘ്നേഷ് പുത്തൂർ

വഴങ്ങിയത് വെറും 13 റൺസ്, വീഴ്ത്തിയത് 5 വിക്കറ്റുകൾ! ബാറ്റർമാരെ വട്ടം കറക്കി വിഘ്നേഷ് പുത്തൂർ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ട്രിവാൻഡ്രം റോയൽസിനെ തകർത്തത് കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിന്റെ വിഘ്നേഷ് പുത്തൂരിന്റെ ഉജ്ജ്വല ബൗളിങ് മികവ്. മികച്ച ടേണും വൈവിധ്യവും കൊണ്ട് ബാറ്റർമാരെ വട്ടംകറക്കിയ വിഘ്നേഷ് 13 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി റോയൽസിന്റെ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. മൂന്നാം സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേർന്ന് പടുത്തുയർത്തിയ 51 റൺസിന്റെ കൂട്ടുകെട്ട് തകർത്താണ് വിഘ്നേഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഏഴാം ഓവറിൽ പന്തെറിഞ്ഞ താരം കൃത്യമായ ഡോട്ട് ബോളുകളിലൂടെ റണ്ണൊഴുക്ക് തടഞ്ഞ് ബാറ്റർമാരിൽ സമ്മർദ്ദം സൃഷ്ടിച്ചു.

ഗൂഗ്ലിയിലൂടെ കൃഷ്ണപ്രസാദിനെ ലോങ് ഓണിൽ അശ്വിൻ ആനന്ദിന്റെ കൈകളിലെത്തിച്ചാണ് വിഘ്നേഷ് വിക്കറ്റ് കൊയ്ത്ത് ആരംഭിച്ചത്. തുടർന്ന് ഓഫ് സ്റ്റംപിനു പുറത്തേക്ക് പിച്ച് ചെയ്ത വേഗം കുറഞ്ഞ ഗൂഗ്ലിയിൽ ഗോവിന്ദ് ദേവ് പൈയെ വരുൺ നയനാർ സ്റ്റംപ് ചെയ്ത് പുറത്താക്കി. മൂന്നാം ഓവറിൽ അക്ഷയ് മനോഹറിനെയും നാലാം ഓവറിൽ സിജോമോൻ ജോസഫിനെയും നിഖിൽ എമ്മിനെയും പുറത്താക്കി വിഘ്നേഷ് റോയൽസിന്റെ ബാറ്റിങ് നിരയെ തകർത്തു.

കൃത്യമായ ഫീൽഡിങ് ക്രമീകരണങ്ങൾക്കൊപ്പം പന്തിന്റെ വേഗത്തിലും ലൈനിലും വരുത്തിയ വൈവിധ്യങ്ങളാണ് വിഘ്നേഷിന്റെ ബൗളിങ്ങിനെ കൂടുതൽ അപകടകാരിയാക്കിയത്. 13 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ശ്രദ്ധേയ പ്രകടനത്തോടെ മത്സരത്തിലെ താരമായി മാറിയ വിഘ്നേഷ് പുത്തൂർ കെസിഎല്ലിലെ തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

കേരളത്തിലെ ആകാശത്ത് ഇന്ന് ‘ബഹിരാകാശ നിലയം’ കാണാം!

കേരളത്തിലെ ആകാശത്ത് ഇന്ന് ‘ബഹിരാകാശ നിലയം’ കാണാം!

ആകാശക്കാഴ്ചകളില്‍ കമ്പക്കാരായ മലയാളികള്‍ക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) നഗ്നനേത്രം കൊണ്ടുകാണാന്‍ അവസരം. വെള്ളിയാഴ്ച കേരളത്തിലെ ആകാശത്ത് നിലയം ദൃശ്യമാകാന്‍ സാധ്യതയുണ്ട്. തെളിഞ്ഞ ആകാശമാണെങ്കില്‍ നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ കാണാനാകും. വൈകീട്ട് 7.40 മുതല്‍ 7.55 വരെയുള്ള സമയത്താണ് ഈ ആകാശക്കാഴ്ചയ്ക്കു സാധ്യത.

മിന്നിമറയാത്ത വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന, തെക്കു- പടിഞ്ഞാറന്‍ ആകാശത്തു നിന്നു വടക്കു- കിഴക്കോട്ടു നീങ്ങുന്ന തരത്തിലുള്ള പ്രകാശബിന്ദുവാണ് തിരിച്ചറിയാനുള്ള പ്രധാന സൂചന.

നിലയം കേരളത്തിനു മുകളിലൂടെ കടന്നുപോകുമ്പോള്‍ മലയാളിയായ ആദ്യ ബഹിരാകാശ സഞ്ചാരി അനില്‍ മേനോന്‍ അതിലുണ്ടെന്നതാണ് അഭിമാനം. നാസാശാസ്ത്രജ്ഞനായ അനില്‍ ഉള്‍പ്പെടെ ഏഴ് സഞ്ചാരികളാണ് ഇപ്പോള്‍ നിലയത്തിലുള്ളത്.

ഭൂമിയില്‍ നിന്നു 400 കിലോമീറ്റര്‍ ഉയരത്തില്‍ മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് നിലയത്തിന്റെ സഞ്ചാരം. ഒരു ദിവസം ഏകദേശം 16 തവണ നിലയം ഭൂമിയെ വലംവയ്ക്കുന്നു. 90 മിനിറ്റാണ് പരിക്രമണ സമയം.

ജിസാറ്റ്–1എയുമായി കുതിച്ചുയർന്ന് ജിഎസ്എൽവി–എഫ്17; വിക്ഷേപണം വിജയം

ജിസാറ്റ്–1എയുമായി കുതിച്ചുയർന്ന് ജിഎസ്എൽവി–എഫ്17; വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട : ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ് 1എ (ഇഒഎസ്–05) വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി– എഫ്17 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽനിന്ന് പുലർച്ചെ 2.55-ഓടെയായിരുന്നു വിക്ഷേപണം. ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമാണിത്.

മഴയ്ക്കിടെയായിരുന്നു വിക്ഷേപണം. 18 മിനിറ്റ് 45 സെക്കൻഡിൽ വിക്ഷേപണ വാഹനത്തിൽ നിന്നു വേർപെട്ടു. ഇന്ത്യൻ ഭൂപ്രദേശത്തിന്റെ തത്സമയ ചിത്രം നൽകാൻ ശേഷിയുള്ള ജിയോ ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ്–1എ (ഇഒഎസ്–05) ആണ് 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചത്. വിക്ഷേപണം വിജയമെന്ന് ഐഎസ്ആർഒ സൂചിപ്പിച്ചു.

ഇന്ത്യയുടെ ഭൗമനിരീക്ഷണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ളതാണ് ജി.ഐ.എസ്.എ.ടി.-1എ. (GISAT-1A) എന്നറിയപ്പെടുന്ന ഇ.ഒ.എസ്.-05 ഉപഗ്രഹം. ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിൻക്രണസ് ഭ്രമണപഥത്തിലാണ് ഉപഗ്രഹം പ്രവർത്തിക്കുക. ചുഴലിക്കാറ്റുകൾ, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യങ്ങളിൽ കൃത്യമായ നിരീക്ഷണങ്ങളും വിവരങ്ങളും ലഭിക്കും.

ഭൂമിയുടെ കറക്കത്തിനൊപ്പം ഏകദേശം ഒരേ സ്ഥാനത്തു നിന്നു തുടർച്ചയായി ഇഒഎസ്–05 ചിത്രങ്ങളെടുക്കും. ഓരോ 30 മിനിറ്റിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചിത്രങ്ങൾ ലഭിക്കും. പ്രത്യേക നിരീക്ഷണം വേണ്ട സ്ഥലത്തു 5 മിനിറ്റ് ഇടവേളയിൽ ചിത്രങ്ങളെടുക്കാൻ വരെ സാധിക്കും. ഇതുവഴി ദുരന്തസാഹചര്യങ്ങൾ തത്സമയം കൃത്യമായി നിരീക്ഷിക്കാൻ ഉപഗ്രഹത്തിലൂടെ ശാസ്ത്രജ്ഞർക്കും ദുരന്തനിവാരണ സേനകൾക്കും സാധിക്കും. അതിർത്തി സുരക്ഷ, പരിസ്ഥിതി നിരീക്ഷണം, കാർഷിക മേഖലയിലെ ആവശ്യങ്ങൾ എന്നിവയ്ക്കും ഉപഗ്രഹം വിവരങ്ങൾ നൽകും.

കഴിഞ്ഞ ജൂലൈയിലെ നൈസാർ ഉപഗ്രഹദൗത്യത്തിനു ശേഷമുള്ള ജിഎസ്എൽവി റോക്കറ്റ് വിക്ഷേപണമാണിത്. ജനുവരി 12നു പിഎസ്എൽവി സി–62 ദൗത്യം പരാജയപ്പെട്ടതിനുശേഷമുള്ള ആദ്യ വിക്ഷേപണം കൂടിയാണ്. 2021 ഓഗസ്റ്റിൽ ജിഎസ്എൽവി–എഫ്10 വാഹനത്തിൽ വിക്ഷേപിച്ച ജിസാറ്റ് –1 ഭ്രമണപഥത്തിൽ എത്തുന്നതിനു മുൻപ് പരാജയപ്പെട്ടിരുന്നു. പിഎസ്എൽവി പരാജയത്തിന് പിന്നാലെ ഐഎസ്ആർഒയുടെ എല്ലാ ദൗത്യങ്ങളും നിർത്തിവച്ചിരുന്നു. വിക്ഷേപണ വിജയം അഞ്ച് വർഷത്തിനു ശേഷമുള്ള ഐഎസ്ആർഒയുടെ തിരിച്ചുവരവ് കൂടിയാണ്.

റിട്ട. ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍

റിട്ട. ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറായി റിട്ടയേഡ് ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ചുമതലയേറ്റു. ലീഡര്‍ഷിപ്പ്, എച്ച്ആര്‍ മാനേജ്‌മെന്റ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഇവന്റ് മാനേജ്‌മെന്റ് മേഖലകളില്‍ 35 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം, ഇന്ത്യന്‍ ആര്‍മിയുടെ എയര്‍ ഡിഫന്‍സ് വിഭാഗത്തിലാണ് സേവനമനുഷ്ഠിച്ചിരുന്നത്.

നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ സ്റ്റേഷന്‍ കമാന്‍ഡറായും, വിരമിക്കുന്നതിന് മുന്‍പ് തിരുവനന്തപുരം എന്‍സിസിയുടെ തലവനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാചല്ലൂര്‍ സ്വദേശിയായ ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ മികച്ച കായിക താരവും യോഗ പരിശീലകനുമാണ്.

ട്രിവാൻഡ്രം റോയൽസിനെ തകർത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാ‍ർസ് സെമിയിൽ

ട്രിവാൻഡ്രം റോയൽസിനെ തകർത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാ‍ർസ് സെമിയിൽ

തിരുവനന്തപുരം: ജീവന്മരണപ്പോരാട്ടത്തിൽ ട്രിവാൻഡ്രം റോയൽസിനെ ഏഴ് റൺസിന് വീഴ്ത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാ‍ർസ് കെസിഎല്ലിൻ്റെ സെമി ഫൈനലിൽ കടന്നു. വിഷ്ണു വിനോദിന്റെ ഒറ്റയാൾ പോരാട്ടവും വിഘ്നേഷ് പുത്തൂരിന്റെ അവിസ്മരണീയ ബൗളിങ് പ്രകടനവുമാണ് മത്സരത്തെ അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടമാക്കിയത്. അഞ്ച് വിക്കറ്റുമായി ടീമിന് വിജയമൊരുക്കിയ വിഘ്നേഷ് പുത്തൂരാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്.

കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് – 20 ഓവറിൽ 184/6, ട്രിവാൻഡ്രം റോയൽസ് – 19.3 ഓവറിൽ 177

നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ വരുൺ നായനാരുടെ വിക്കറ്റ് നഷ്ടമായി. വി അജിത്തിന്റെ പന്തിൽ ശ്രീഹരി നായർ ക്യാച്ചെടുത്താണ് വരുൺ (4) മടങ്ങിയത്. രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും അഖിൽ സ്കറിയയും ചേർന്ന് 43 റൺസ് കൂട്ടിച്ചേർത്തു. കൂറ്റൻ ഷോട്ടുകളുമായി നിലയുറപ്പിക്കുകയായിരുന്ന രോഹനെ മനോഹരമായൊരു സ്ലോ ബോളിലൂടെ പുറത്താക്കി എം നിഖിലാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. രോഹൻ 35 റൺസുമായി മടങ്ങി.

റൺറേറ്റ് ഉയർത്താൻ നാലാമനായി ജോസ് പെരയിലിനെ ഇറക്കിയ കാലിക്കറ്റിന്റെ തന്ത്രം ഫലം കണ്ടു. 15 പന്തിൽ നാല് സിക്സടക്കം 31 റൺസെടുത്ത ജോസ് തന്റെ റോൾ ഭംഗിയായി നിർവ്വഹിച്ച് മടങ്ങി. എന്നാൽ തുടർന്നെത്തിയ കൃഷ്ണദേവൻ ആറ് റൺസെടുത്ത് പുറത്തായി. 29 റൺസെടുത്ത അഖിൽ സ്കറിയ റണ്ണൗട്ടായതും കാലിക്കറ്റിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ തകർത്തടിച്ച സൽമാൻ നിസാറും അശ്വിൻ ആനന്ദും ചേർന്നാണ് കാലിക്കറ്റിന്റെ സ്കോർ 184ൽ എത്തിച്ചത്. സൽമാൻ 25 പന്തുകളിൽ നിന്ന് 31 റൺസും അശ്വിൻ ആനന്ദ് 12 പന്തുകളിൽ നിന്ന് 24 റൺസുമെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന്റെ ബാറ്റിങ് നിരയിൽ വിഷ്ണു വിനോദ് ഒഴികെ മറ്റാർക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. വിഷ്ണുവിന് പുറമെ 14 റൺസെടുത്ത കൃഷ്ണപ്രസാദും 11 റൺസെടുത്ത ഉജ്ജ്വൽ കൃഷ്ണയും മാത്രമാണ് രണ്ടക്കം കടന്നത്. എന്നാൽ ഒറ്റയാൾ പോരാട്ടത്തിലൂടെ മത്സരത്തിന്റെ ആവേശം അവസാനം വരെ നിലനിർത്താൻ വിഷ്ണുവിനായി. ഒൻപത് റൺസെടുത്ത ഭരത് സൂര്യയായിരുന്നു ആദ്യം മടങ്ങിയത്. തുടർന്നെത്തിയ കൃഷ്ണപ്രസാദും വിഷ്ണു വിനോദും ചേർന്ന് രണ്ടാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. 14 റൺസെടുത്ത കൃഷ്ണപ്രസാദിനെ പുറത്താക്കി വിഘ്നേഷ് പുത്തൂർ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ശേഷമെത്തിയ ഗോവിന്ദ് ദേവ് പൈയെയും അതേ ഓവറിൽ തന്നെ വിഘ്നേഷ് പുറത്താക്കി. വിഘ്നേഷിനെ ഉയർത്തി അടിക്കാനുള്ള ശ്രമത്തിനിടെ അക്ഷയ് മനോഹർ (9) അഖിൽ സ്കറിയ്ക്ക് ക്യാച്ച് നൽകി മടങ്ങി. തന്റെ അടുത്ത ഓവറിൽ അടുത്തടുത്ത പന്തുകളിൽ സിജോമോൻ ജോസഫിനെയും (2) എം നിഖിലിനെയും (0) വിഘ്നേഷ് മടക്കി.

ഇതോടെ 13.3 ഓവറിൽ ആറ് വിക്കറ്റിന് 97 റൺസെന്ന നിലയിലായിരുന്നു റോയൽസ്. എന്നാൽ തുടർന്ന് തകർപ്പൻ ഫോമിലേക്ക് ഉയർന്ന വിഷ്ണു വിനോദ് ഹരികൃഷ്ണൻ എറിഞ്ഞ 16-ാം ഓവറിൽ 18 റൺസ് നേടി. അഖിൻ സത്താർ എറിഞ്ഞ അടുത്ത ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും നേടിയ വിഷ്ണു 56 പന്തുകളിൽ നിന്ന് തന്റെ സെഞ്ച്വറിയും പൂർത്തിയാക്കി. 18 ഓവർ അവസാനിക്കുമ്പോൾ 12 പന്തുകളിൽ നിന്ന് 20 റൺസ് മാത്രമാണ് റോയൽസിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അഖിൽ സ്കറിയ എറിഞ്ഞ 19-ാം ഓവറിൽ വിഷ്ണു വിനോദ് പുറത്തായതോടെ കളിയുടെ ഗതി മാറി. 62 പന്തുകളിൽ 10 ഫോറും എട്ട് സിക്സുമടക്കം 118 റൺസാണ് വിഷ്ണു വിനോദ് നേടിയത്. അവസാന ഓവറിൽ ജയിക്കാൻ ഒൻപത് റൺസ് വേണ്ടിയിരുന്ന റോയൽസ് 177 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കാലിക്കറ്റിന് വേണ്ടി വിഘ്നേഷ് പുത്തൂർ നാല് ഓവറിൽ 13 റൺസ് മാത്രം വിട്ടു കൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. അഖിൽ സ്കറിയ,ഇബിനൂൾ അഫ്താബ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.