by Midhun HP News | Apr 22, 2026 | Latest News, കേരളം
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനം കനത്ത ചൂട് കാരണമല്ലെന്ന് കേന്ദ്ര ഏജന്‍സിയായ പെസോയുടെ പ്രാഥമിക വിലയിരുത്തല്‍. കേരളത്തേക്കാള്‍ കൂടിയ ചൂടുള്ള ഉത്തരേന്ത്യയിലും ചൂടുകാലത്തും കരിമരുന്ന് നിര്‍മ്മാണം നടക്കുന്നുണ്ട്. അതിനാല്‍ ചൂട് സ്‌ഫോടനത്തിന് പ്രധാന കാരണമായിട്ടില്ലെന്നാണ് പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ വിലയിരുത്തല്‍. രാവിലെ മുതല്‍ പെസോ സംഘം സ്‌ഫോടനമുണ്ടായ സ്ഥലത്ത് പരിശോധനകള്‍ നടത്തിയിരുന്നു.
ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് സംഘവും ദുരന്ത സ്ഥലത്ത് പരിശോധനകള്‍ നടത്തുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് സ്‌ഫോടനത്തിന് വഴിവെച്ചോയെന്നാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധിക്കുന്നത്. സംഭവസ്ഥലത്തു നിന്നും ഫോറന്‍സിക് പരിശോധനയ്ക്കുള്ള തെളിവുകള്‍ ശേഖരിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് സംഭവത്തില്‍ നിര്‍ണായകമാണ്. എങ്ങനെ ദുരന്തം ഉണ്ടായി എന്നതാണ് മജിസ്റ്റീരിയല്‍ എന്‍ക്വയറിയില്‍ പ്രധാനമായും അന്വേഷിക്കുന്നത്.
മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി എഡിഎം സംഭവ സ്ഥലത്ത് പരിശോധനയും തെളിവുശേഖരണവും നടത്തിയിട്ടുണ്ട്. അളവില്‍ കൂടുതല്‍ വെടിമരുന്ന് ശേഖരം ഉണ്ടായിരുന്നോ, എന്തൊക്കെ സാധനങ്ങളാണ് സൂക്ഷിച്ചിരുന്നത്, മതിയായ വൈദഗ്ധ്യമുള്ളവരാണോ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്, ഉപയോഗിക്കുന്നതിനിടെ എന്തെങ്കിലും അബദ്ധങ്ങള്‍ സംഭവിച്ചതാണോ ദുരന്തത്തിന് കാരണമായത് തുടങ്ങിയ കാര്യങ്ങളാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ നടക്കുന്നത്. കഡാവര്‍ നായകളെ അടക്കം കൊണ്ടുവന്നാണ് പ്രദേശത്ത് തിരച്ചില്‍ നടക്കുന്നത്.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ സംസ്ഥാന സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് സി എൻ രാമചന്ദ്രനായിരിക്കും അന്വേഷണം നടത്തുക. സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

by Midhun HP News | Apr 22, 2026 | Latest News, കേരളം
കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് റിയാലിറ്റി ഷോ താരവും ട്വന്റി 20 സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍. സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളാണെന്ന വസ്തുതാ വിരുദ്ധ പരാമര്‍ശം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവനയില്‍ നടപടി എടുക്കണമെന്നാണ് ആവശ്യം. ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്കാണ് പരാതി നല്‍കിയത്.
നിലവിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിന് മേല്‍ പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുവാന്‍ ശ്രമം നടത്തിയ അഖില്‍ മാരാര്‍ക്ക് എതിരെ കേരള പൊതു ജനാരോഗ്യ നിയമത്തിലെ വകുപ്പ് ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കണമെന്ന് ഡോ. കെ. പ്രതിഭ പരാതിയില്‍ ആവശ്യപ്പെട്ടു.
സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളും രക്ഷിതാക്കളുമെന്ന് സംവിധായകനും തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്ത്രീകള്‍ വളരെ കൂളായും ഈസിയായിട്ടും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവമെന്നും ആശുപത്രികളും രക്ഷിതാക്കളും സങ്കീര്‍ണ്ണമാക്കിയെന്നുമായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്.

by Midhun HP News | Apr 22, 2026 | Latest News, സിനിമ
നടി മമിത ബൈജുവിനെ പ്രശംസിച്ച് നടൻ ധനുഷ്. ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്ന ‘കര’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു താരം. നിത്യ മേനോന് ശേഷം ആ കഴിവ് കണ്ടത് മമിത ബൈജുവിൽ ആണെന്ന് ധനുഷ് പറഞ്ഞു. “മുൻനിരയിലേക്ക് വരാൻ മാത്രം കഴിവുള്ള നടി ആയിട്ടാണ് ഞാൻ നിങ്ങളെ കാണുന്നത്.
ഇത്രയും ചെറിയ പ്രായത്തിൽ തന്നെ നിങ്ങളുടെ പെർഫോമൻസ് ശരിക്കും ശ്രദ്ധേയമാണ്. ഞാൻ ഇതിന് മുൻപ് ഇത്രയും കഴിവുള്ള മറ്റൊരു നടിയെ കണ്ടത് നിത്യ മേനോൻ ആണ്. നിത്യ മേനോനുള്ള കഴിവും ക്വാളിറ്റിയും നിങ്ങൾക്കുണ്ട്. അത് കളയാതെ നല്ല രീതിയിൽ ഉപയോഗിച്ച് നിറയെ അവാർഡുകൾ വാങ്ങണം. നിങ്ങൾ നന്നായി അഭിനയിച്ചിട്ടുണ്ട് കരയിൽ”. -ധനുഷ് പറഞ്ഞു.
താൻ ധനുഷിന്റെ വലിയൊരു ആരാധികയാണെന്നും അദ്ദേഹം അഭിനയിക്കുമ്പോൾ താൻ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ടെന്ന് മമിതയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നത്. വൻ സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മമിതയെന്ന നടിയുടെ മറ്റൊരു തലമായിരിക്കും പ്രേക്ഷകർക്ക് ചിത്രത്തിൽ കാണാനാവുക എന്നാണ് പുറത്തുവരുന്ന വിവരം. സെൻസറിങ് കഴിഞ്ഞ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 30 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. പോർ തൊഴിൽ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിഘ്നേഷ് രാജ. മമിതയെ കൂടാതെ ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജ രവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കെ എസ് രവികുമാർ, കരുണാസ്, പൃഥ്വി പാണ്ഡ്യരാജൻ, എം എസ് ഭാസ്കർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

by Midhun HP News | Apr 22, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രിയുടെ ശുചിമുറിയില്‍ വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയില്‍. 9 എംഎമ്മിന്റെ ഏഴ് വെടിയുണ്ടകളാണ് കണ്ടെത്തിയത്. രാവിലെ 9 മണിയോടെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് ആണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് കണ്ടെത്തിയത്.
സെനികര്‍ ഉപയോഗിക്കുന്ന തോക്കുകളില്‍ ഉപയോഗിക്കുന്നവയാണ് കണ്ടെത്തിയ വെടിയുണ്ടകള്‍. സംഭവത്തില്‍ ആര്‍പിഎഫ് സംഘം പരിശോധന ആരംഭിച്ചു. ചികിത്സയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ ആരെങ്കിലും കളഞ്ഞത് ആകാമെന്ന് സംശയം. സംഭവത്തില്‍ ബാലസ്റ്റിക് വിഭാഗവും പരിശോധന നടത്തും.

by Midhun HP News | Apr 22, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ വീണ്ടും വെടിവയ്പ്പ്. ഒമാൻ തീരത്തിന് നിന്ന് 15 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്ക് പ്രദേശത്ത് വച്ചാണ് കണ്ടെയ്‌നര്‍ കപ്പലിന് നേരെ ഐആര്‍ജിസി ഗണ്‍ബോട്ട് വെടിയുതിര്‍ത്തത്. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ആക്രമണത്തില്‍ കപ്പലിന് സാരമായ കേടുപാടുണ്ടായതായും യുകെഎംടിഒയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ ജീവനക്കാരുള്‍പ്പെടെ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
വെടിനിര്‍ത്തല്‍ പുരോഗമിക്കെ കഴിഞ്ഞ ദിവസങ്ങളും ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച ഹോര്‍മൂസ് കടലിടുക്കില്‍ ഇറാനിയന്‍ കപ്പല്‍ അമേരിക്ക പിടിച്ചെടുത്തതും മേഖലയില്‍ വലിയ പ്രതിസന്ധിക്ക് ഇടയാക്കിടിയ്യുണ്ത്്. യുഎസിന്റെ കടല്‍ക്കൊള്ളയാണെന്നും വെടിനിര്‍ത്തലിന്റെ ലംഘനമാണെന്നും തിരിച്ചടിക്കുമെന്നും ഇറാന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പ് വകവെക്കാതെ തങ്ങളുടെ ഉപരോധം മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നാവികസേന കപ്പല്‍ ആക്രമിച്ച് പിടിച്ചെടുത്തത് എന്നായിരുന്നു ട്രംപ് നല്‍കിയ വിശദീകരണം.
തൗസ്‌ക എന്ന ഇറാനിയന്‍ ചരക്കുകപ്പലാണ് യുഎസ്എസ് സുപ്രൂവന്‍സ് എന്ന യുദ്ധക്കപ്പലുപയോഗിച്ച് പിടിച്ചത്. ഇറാനിയന്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്തതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ യുഎസ് സെന്‍ട്രല്‍ കമാന്റ് പുറത്തുവിട്ടിട്ടുണ്ട്. യുഎസും ഇറാനും തങ്ങളുടെ നിലപാടുമായി മുന്നോട്ട്‌പോകുമ്പോള്‍ പശ്ചിമേഷ്യ സംഘര്‍ഷത്തിന് അറുതി വരുത്താനുള്ള ചര്‍ച്ചകള്‍ വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണെന്നാണ് വിലയിരുത്തല്‍.

by Midhun HP News | Apr 22, 2026 | Latest News, കേരളം
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനത്തില്‍ കാണാതായവര്‍ക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുന്നു. കഡാവര്‍ നായകളെ ഉപയോഗിച്ചാണ് തിരച്ചില്‍. സമീപത്തെ പാടത്തു നിന്നും രണ്ടു ശരീരഭാഗങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. കയ്യിന്റെ ഭാഗമാണ് കണ്ടെടുത്തതെന്നാണ് പ്രാഥമിക നിഗമനം. കഡാവര്‍ നായകളെ ഉപയോഗിച്ച് രാവിലെ തന്നെ പരിശോധന ആരംഭിച്ചിരുന്നു.
ഇനിയും ആരുടെയെങ്കിലും ശരീരഭാഗങ്ങള്‍ ചിന്നി ചിതറിയിട്ടുണ്ടോ എന്നു പരിശോധിച്ചു വരികയാണ്. സ്‌ഫോടനത്തില്‍ ഇതുവരെ 15 ശരീരഭാഗങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. പൂര്‍ണരൂപത്തിലുള്ള ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. സ്‌ഫോടനത്തില്‍ 13 പേരുടെ മരണം സ്ഥിരീകരിച്ചു. അഞ്ചു മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി, ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പരിക്കേറ്റ് 11 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 5 പേരുടെ നില ഗുരുതരമാണ്. രണ്ടുപേര്‍ വെന്റിലേറ്ററിലാണ്. വെടിക്കെട്ടിന് കരാര്‍ എടുത്ത മുണ്ടത്തിക്കോട് സതീശന് 98 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആറുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തുകയാണ്.കേന്ദ്ര ഏജന്‍സിയായ പെസോയും പരിശോധനയ്ക്കായി സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമാവേണ്ടതുണ്ടെന്ന്, സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പ്രധാനമായും ഫോറൻസിക് പരിശോധനകൾക്കാണ് മുൻഗണന നൽകുന്നത്. അവിടെനിന്നും ആവശ്യമായ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ട്. കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. അത് കൂടി ലഭ്യമായാലേ മരണപെട്ടവരെത്രയെന്ന് വ്യക്തത വരൂ എന്നും സുരേഷ് ഗോപി പറഞ്ഞു.

Recent Comments