by Midhun HP News | Jun 30, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ കെ.റ്റി.സി.റ്റി നടത്തി വരുന്ന സൗജന്യ പി.എസ്.സി പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. താൽപര്യമുള്ളവർ ട്രസ്റ്റ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
വിശദവിവരങ്ങൾക്ക് 9633680668, +91 97446 92071, 0470 2692071, ktctmj@gmail.com, www.ktctgroup.com
by Midhun HP News | Jun 30, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2024 – 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് തലത്തിൽ അംഗൻവാടികളെ സ്മാർട്ട് ആക്കൽ പദ്ധതി വഴി 13 സ്മാർട്ട് അംഗൻവാടികൾ നവീകരിച്ച ബ്ലോക്ക് തല ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി നിർവഹിച്ചു.
കായിക്കര ആശാൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിജ ബോസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കവിതാ സന്തോഷ്, ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാധിക പ്രദീപ്, ജയ ശ്രീരാമൻ, പി.അജിത, ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ പി.മണികണ്ഠൻ സ്വാഗതവും, സി.ഡി.പി.ഓ സജിത.എസ് നന്ദിയും പറഞ്ഞു.
by Midhun HP News | Jun 30, 2025 | Latest News, കേരളം
മലപ്പുറം: ഇടതുപക്ഷ സര്‍ക്കാരില്‍ തൊട്ടതിലും പിടിച്ചതിലുമൊക്കെ ‘മുസ്ലിം വിരുദ്ധത’യുടെ ചാപ്പ കുത്താന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് ചില ലീഗ് സ്‌പോണ്‍സേഡ് മതസംഘടനകളെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍. സാംബ എന്താണെന്നോ സൂംബ എന്താണെന്നോ പ്രാഥമികമായി മനസ്സിലാക്കുക പോലും ചെയ്യാതെ ചില മുറിവൈദ്യന്‍ പണ്ഡിതന്‍മാര്‍ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകള്‍ മുസ്ലിം സമുദായത്തെ ഇതര മതസമൂഹങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താനേ ഉപകരിക്കൂ. ലഹരി വിരുദ്ധ ക്യാമ്പയ്‌ന്റെ ഭാഗമായുള്ള ഒരു പരിപാടി എന്ന നിലയിലാണ് സംഗീതം പശ്ചാതലമാക്കിയുള്ള സൂംബ കുട്ടികളെ പരിശീലിപ്പിക്കാന്‍ അധികൃതര്‍ സര്‍ക്കുലര്‍ ഇറക്കിയത്. അല്ലാതെ എല്ലാ ദിവസവും സൂംബ നൃത്തം നിര്‍ബന്ധമായും ചെയ്യണമെന്ന നിലക്കല്ല. എന്നാല്‍ സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സൂംബ ഉള്‍പ്പെടുത്തി എന്ന മട്ടിലാണ് തീര്‍ത്തും വക്രീകരിച്ച് ലീഗും തല്‍പര കക്ഷികളും മുസ്ലിം സമുദായത്തിനകത്ത് കുപ്രചരണങ്ങള്‍ നടത്തുന്നതെന്ന് കെടി ജലീല്‍ കുറിപ്പില്‍ പറയുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ രഹസ്യ വ്യായാമ കൂട്ടായ്മയായി രൂപപ്പെട്ടു വന്ന ‘മെക്ക് 7’-ന്റെ സംഗീതം ചേര്‍ത്തുള്ള പരിഷ്‌കൃത രൂപമായി കണ്ടാല്‍ പോരെ സൂംബ എന്ന വ്യായാമ മുറയെയെന്നും ജലീല്‍ ചോദിക്കുന്നത്. അടിവസ്ത്ര സമാനമായ വേഷമിട്ട് ആടിപ്പാടുന്നതല്ല അതെന്ന് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും യാതൊരു ‘വിസ്ഡവും’ തൊട്ടുതീണ്ടാത്തവര്‍ക്ക് ഉണ്ടാകാതെ പോയത് പരമ കഷ്ടമാണ്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ആടിയും പാടിയും തിമര്‍ക്കുന്നതല്ല സൂംബ. അത് സംബയാണ്. സൂംബ സാംബയാണെന്ന് ധരിച്ചതാണ് വര്‍ഗീയ ധ്രുവീകരണത്തിന് കളമൊരുക്കിയ പ്രസ്താവനക്ക് ആധാരമെന്നും ജലീല്‍ കുറിപ്പില്‍ പറന്നു.
കെടി ജലീലിന്റെ കുറിപ്പ്
സാംബയല്ല സൂംബ!
അമിത മതവല്‍ക്കരണ വാദം ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഏത് മത വിഭാഗത്തിനിടയിലാണെങ്കിലും വലിയ അപകടം ചെയ്യും. മുസ്ലിംലീഗ് പോലുള്ള മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ അത്തരം അബദ്ധങ്ങള്‍ എഴുന്നള്ളിക്കുന്നതിന് ഒരു കാരണവശാലം ചൂട്ടു പിടിക്കരുത്. ദൗര്‍ഭാഗ്യവശാല്‍ ഇത്തരം ഗൂഢ ശക്തികളെ ഒളിഞ്ഞും തെളിഞ്ഞും ലീഗ് സഹായിക്കുകയാണ്. എല്ലാ പൊതു വിദ്യാലയങ്ങളിലും മാന്യമായ ഡ്രസ്‌കോഡാണ് നിലവിലുള്ളത്. യൂണിഫോമില്ലാത്ത സ്‌കൂളുകള്‍ ഇല്ലെന്നു തന്നെ പറയാം. ഇടതുപക്ഷ സര്‍ക്കാരില്‍ തൊട്ടതിലും പിടിച്ചതിലുമൊക്കെ ‘മുസ്ലിം വിരുദ്ധത’യുടെ ചാപ്പ കുത്താന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് ചില ലീഗ് സ്‌പോണ്‍സേഡ് മതസംഘടനകള്‍.
സാംബ എന്താണെന്നോ സൂംബ എന്താണെന്നോ പ്രാഥമികമായി മനസ്സിലാക്കുക പോലും ചെയ്യാതെ ചില മുറിവൈദ്യന്‍ പണ്ഡിതന്‍മാര്‍ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകള്‍ മുസ്ലിം സമുദായത്തെ ഇതര മതസമൂഹങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താനേ ഉപകരിക്കൂ.
ലഹരി വിരുദ്ധ ക്യാമ്പയ്‌ന്റെ ഭാഗമായുള്ള ഒരു പരിപാടി എന്ന നിലയിലാണ് സംഗീതം പശ്ചാതലമാക്കിയുള്ള സൂംബ കുട്ടികളെ പരിശീലിപ്പിക്കാന്‍ അധികൃതര്‍ സര്‍ക്കുലര്‍ ഇറക്കിയത്. അല്ലാതെ എല്ലാ ദിവസവും സൂംബ നൃത്തം നിര്‍ബന്ധമായും ചെയ്യണമെന്ന നിലക്കല്ല. എന്നാല്‍ സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സൂംബ ഉള്‍പ്പെടുത്തി എന്ന മട്ടിലാണ് തീര്‍ത്തും വക്രീകരിച്ച് ലീഗും തല്‍പര കക്ഷികളും മുസ്ലിം സമുദായത്തിനകത്ത് കുപ്രചരണങ്ങള്‍ നടത്തുന്നത്.
പൊതു വിദ്യാഭ്യാസം നാട്ടിലുണ്ടാക്കിയ മതനിരപേക്ഷ മൂല്യങ്ങളില്‍ എല്ലാ മതവിഭാഗങ്ങളിലെയും തീവ്ര ചിന്താഗതിക്കാര്‍ക്ക് ഒട്ടും രസിച്ചിട്ടില്ല. വിവിധ സമുദായ മാനേജ്‌മെന്റ് അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് ലക്ഷക്കണക്കിന് കുട്ടികളാണ് കഴിഞ്ഞ ആറേഴ് വര്‍ഷത്തിനുള്ളില്‍ പൊതു വിദ്യാലയങ്ങളില്‍ എത്തിയത്. അണ്‍-എയ്ഡഡ് സ്ഥാപനങ്ങള്‍ നടത്തി തന്നിഷ്ടപ്രകാരം കുട്ടികളെ വാര്‍ത്തെടുക്കാന്‍ പദ്ധതിയിട്ടവരെ ഇത് കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. അന്ന് തുടങ്ങിയതാണ് സര്‍ക്കാര്‍-എയ്ഡഡ് മേഖലയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍. ഈ പ്രതിലോമ ചിന്തക്ക് പ്രചാരം നല്‍കാന്‍ മുന്‍പന്തിയില്‍ നിന്നത് ജമാഅത്തെ ഇസ്ലാമിയാണ്. ഇപ്പോഴിതാ മുജാഹിദ് വിസ്ഡം ഗ്രൂപ്പും ആ വഴിക്ക് വന്നിരിക്കുന്നു. പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന സാധാരണക്കാരുടെ മക്കള്‍ വിദ്യ നേടി നന്നാകരുതെന്ന വാശിയല്ലാതെ മറ്റെന്താണ് സൂംബയെ എതിര്‍ക്കുന്നവര്‍ക്ക് ഉള്ളത്?
കായിക അദ്ധ്യാപകരെ നിയമിച്ച് ഡ്രില്ലിന് അവസരമൊരുക്കുകയാണ് വേണ്ടതെന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചവരോട് ഒരു മറു ചോദ്യം. പുരുഷന്‍ കായികാദ്ധ്യാപകനായി നിയമിതനായാല്‍ അയാളുടെ കീഴില്‍ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ എട്ടാം ക്ലാസ്സിലെയും ഒന്‍പതാം ക്ലാസിലേയും പതിനൊന്നാം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലേയും പെണ്‍കുട്ടികള്‍ എങ്ങിനെ പോകും എന്നാകില്ലേ നിങ്ങളുടെ അടുത്ത ചോദ്യം? യുവജനോല്‍സവത്തിലെ നൃത്ത-സംഗീത മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത് എതിര്‍ക്കപ്പെട്ട ഒരു കാലം കഴിഞ്ഞ് പോയത് ആരും മറന്നിട്ടുണ്ടാവില്ല. സിനിമ നിഷിദ്ധമാണെന്ന് പ്രചരിപ്പിക്കപ്പെട്ടതും വിസ്മരിക്കാനാവില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസ്സില്‍ മറയില്ലാതെ ഇരുന്ന് പഠിക്കുന്നത് മതവിരുദ്ധമായി വ്യാഖ്യാനിക്കാന്‍ തിടുക്കം കാണിച്ചവരും ഇവിടെ ജീവിച്ചിരുന്നു. കാലത്തിന്റെ കൂലംകുത്തിയൊഴുക്കില്‍ എല്ലാ അബദ്ധ ധാരണകളും ഒലിച്ചു പോയി.
ജമാഅത്തെ ഇസ്ലാമിയുടെ രഹസ്യ വ്യായാമ കൂട്ടായ്മയായി രൂപപ്പെട്ടു വന്ന ‘മെക്ക് 7’-ന്റെ സംഗീതം ചേര്‍ത്തുള്ള പരിഷ്‌കൃത രൂപമായി കണ്ടാല്‍ പോരെ സൂംബ എന്ന വ്യായാമ മുറയെ. അടിവസ്ത്ര സമാനമായ വേഷമിട്ട് ആടിപ്പാടുന്നതല്ല അതെന്ന് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും യാതൊരു ‘വിസ്ഡവും’ തൊട്ടുതീണ്ടാത്തവര്‍ക്ക് ഉണ്ടാകാതെ പോയത് പരമ കഷ്ടമാണ്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ആടിയും പാടിയും തിമര്‍ക്കുന്നതല്ല സൂംബ. അത് സംബയാണ്. സൂംബ സാംബയാണെന്ന് ധരിച്ചതാണ് വര്‍ഗീയ ധ്രുവീകരണത്തിന് കളമൊരുക്കിയ പ്രസ്താവനക്ക് ആധാരം.
മിതവാദികളും യഥാര്‍ത്ഥ സലഫികളുമായ കേരള നദ്വത്തുല്‍ മുജാഹിദീന്റെ സംസ്ഥാന അദ്ധ്യക്ഷന്‍ അബ്ദുല്ലക്കോയ മദനി സാഹിബ് ‘വിസ്ഡ’ത്തിന്റെ തലയില്ലാത്ത അഭിപ്രായത്തെ തള്ളിപ്പറഞ്ഞത് സ്വാഗതാര്‍ഹമാണ്. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ശൈഖുനാ എ.പി അബൂബക്കര്‍ മുസ്ല്യാരും സ്വീകരിച്ച വിവേക പൂര്‍ണ്ണമായ മൗനവും പ്രശംസനീയമാണ്. പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവന്‍കുട്ടി ഇന്ന് നടത്തിയ ഉശിരന്‍ പ്രസ്താവനക്ക് മലയാളികള്‍ ഒരു കുതിരപ്പവന്‍ സമ്മാനിക്കും. ഉറപ്പാണ്.
by Midhun HP News | Jun 30, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍ മൂന്ന് പ്രധാന മാറ്റങ്ങളാണ് റെയില്‍വേ നടപ്പാക്കാന്‍ പോകുന്നത്. തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള പുതിയ നടപടിക്രമം, റിസര്‍വേഷന്‍ ചാര്‍ട്ട് എട്ടു മണിക്കൂര്‍ മുന്‍പ് തയ്യാറാക്കല്‍, പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തിന്റെ മൊത്തത്തിലുള്ള നവീകരണം എന്നിവയാണ് പുതിയ പരിഷ്‌കാരം. യാത്രക്കാര്‍ക്ക് അവരുടെ ട്രെയിന്‍ യാത്രയിലുടനീളം സുഗമവും സുഖകരവുമായ യാത്ര ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ പരിഷ്‌കാരമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ട്രെയിന്‍ ചാര്‍ട്ട് തയ്യാറാക്കല്‍ 8 മണിക്കൂര്‍ മുമ്പ്
ട്രെയിന്‍ പുറപ്പെടുന്നതിന് എട്ടു മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കാന്‍ തീരുമാനിച്ചതായി റെയില്‍വേ. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കാനാണ് മാറ്റം. ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ പരിഷ്‌കാരങ്ങളുടെ പുരോഗതി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തതിനു ശേഷമാണ് പുതിയ തീരുമാനം.
നിലവില്‍ ട്രെയിന്‍ പുറപ്പെടുന്നതിനു നാലു മണിക്കൂര്‍ മുന്‍പാണ് റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നത്. ഇത് പലപ്പോഴും യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് സമീപ പ്രദേശങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് എട്ട് മണിക്കൂര്‍ മുമ്പ് ചാര്‍ട്ടുകള്‍ തയ്യാറാക്കാന്‍ റെയില്‍വേ ബോര്‍ഡ് ആണ് നിര്‍ദ്ദേശിച്ചത്. പുതിയ തീരുമാനപ്രകാരം, ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പു പുറപ്പെടുന്ന ട്രെയിനുകള്‍ക്ക്, റിസര്‍വേഷന്‍ ചാര്‍ട്ട് തലേന്ന് രാത്രി 9 മണിക്ക് തയ്യാറാക്കും.
ദീര്‍ഘദൂര ട്രെയിനുകളില്‍ കയറാന്‍ പദ്ധതിയിടുന്ന വിദൂര പ്രദേശങ്ങളില്‍ നിന്നോ നഗരപ്രാന്തങ്ങളില്‍ നിന്നോ ഉള്ള യാത്രക്കാരെ ഈ മാറ്റം പ്രത്യേകിച്ചും സഹായിക്കും. കൂടാതെ, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ കണ്‍ഫോം ആവാത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ ക്രമീകരണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മതിയായ സമയം ലഭിക്കും.
തത്കാല്‍ ടിക്കറ്റ് ബുക്കിങ് പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കള്‍ക്ക് മാത്രം
ജൂലൈ 1 മുതല്‍, വെരിഫൈ ചെയ്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ഐആര്‍സിടിസി വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദമുള്ളൂ എന്ന് ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചു. കൂടാതെ, തത്കാല്‍ ബുക്കിങ്ങുകള്‍ക്കായി ഒടിപി അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷന്‍ നടപ്പിലാക്കുന്നത് ജൂലൈ അവസാനം മുതല്‍ ആരംഭിക്കും.
തത്കാല്‍ ടിക്കറ്റുകള്‍ക്കുള്ള ഓതന്റിക്കേഷന്‍ പ്രക്രിയ വിപുലീകരിക്കാന്‍ റെയില്‍വേ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആധാര്‍ അല്ലെങ്കില്‍ ഡിജിലോക്കര്‍ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റു വാലിഡ് ആയിട്ടുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ അവരുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടതുണ്ട്.
ജൂലൈ 1 മുതല്‍ ആധാര്‍ അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമേ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിജിലോക്കറില്‍ രേഖകള്‍ ഉള്‍പ്പെടുത്തുന്നതിനായി അതിന്റെ വ്യാപ്തി ഇപ്പോള്‍ വിപുലീകരിച്ചിരിക്കുകയാണ്.
by Midhun HP News | Jun 30, 2025 | Latest News, കേരളം
തിരുവനന്തപുരം: വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ പത്രവായന പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ എല്ലാ ദിവസവും കുട്ടികള്‍ മലയാള ദിനപത്രം വായിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. പത്രം വായിക്കുകയും വാര്‍ത്തകള്‍ സംബന്ധിച്ച പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം. ഉച്ചാരണ ശുദ്ധിയോടെ പത്രം വായിക്കുന്നെന്ന് ഉറപ്പാക്കണം. പത്രത്തിനു പുറമേ ആഴ്ചപ്പതിപ്പുകളും മാസികകളും വായിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിനായി സ്‌കൂള്‍ ലൈബ്രറിയില്‍ ഇവ ലഭ്യമാക്കണം. ആഴ്ചയില്‍ ഒരു പുസ്തകമെങ്കിലും ലൈബ്രറിയില്‍ നിന്നെടുത്ത് വായിക്കുകയും അതെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യാം.
പുസ്തകത്തെ ആധാരമാക്കി ആവിഷ്‌കാരങ്ങള്‍ സംഘടിപ്പിക്കാം. വായിച്ച പുസ്തകങ്ങളെക്കുറിച്ച് കുട്ടികള്‍ കുറിപ്പ് തയാറാക്കണം. ഇത് മറ്റുള്ളവരെ വായിച്ചു കേള്‍പ്പിക്കണം. കുട്ടികള്‍ക്ക് പുസ്തകമേളകള്‍ സംഘടിപ്പിക്കാം. പൗരപ്രമുഖരെ സ്‌കൂളുകളിലേക്ക് ക്ഷണിച്ച് സംവാദങ്ങള്‍ സംഘടിപ്പിക്കാം. ഇംഗ്ലിഷ് സങ്കോചമില്ലാതെ സംസാരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.
ഇംഗ്ലീഷിനു പുറമേ ഹിന്ദി, അറബി, ഉറുദു, സംസ്‌കൃതം എന്നീ ഭാഷകള്‍ വായിക്കാനും സംസാരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടത്തണം. ഇംഗ്ലിഷ് സിനിമ സ്‌കൂളില്‍ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിക്കണം. അടുത്ത രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് തങ്ങളുടെ സ്‌കൂളിനെ എങ്ങനെ മെച്ചപ്പെട്ട നിലയിലേക്കു കൊണ്ടുവരാമെന്ന പ്ലാനിങ് വേണമെന്നും മാസ്റ്റര്‍ പ്ലാനില്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
by Midhun HP News | Jun 30, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: പാലസ് റോഡ് ആവണീശ്വരം ശിവകൃപയിൽ രാധാമണി അമ്മാൾ പി.എം (73)(റിട്ടയേർഡ് അധ്യാപിക, ചേർത്തല ഗവ: ഹൈസ്കൂൾ) അന്തരിച്ചു.
ഭർത്താവ്: രാജഗോപാലൻ പോറ്റി ജെ.
മകൾ: രാജശ്രീ ആർ (മുത്തൂറ്റ് ഫിനാൻസ്).
മരുമകൻ: രാജേഷ് വി (തിരുവിതാംകൂർ ദേവസ്വം ബോർഡ്).
Recent Comments