ഇറാനിലെ യുഎസ് ആക്രമണം, യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ ജൂൺ 30വരെ നിർത്തിവെക്കും

ഇറാനിലെ യുഎസ് ആക്രമണം, യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ ജൂൺ 30വരെ നിർത്തിവെക്കും

ദുബൈ: ഇറാനിലുണ്ടായ യുഎസ് ആക്രമണത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചിട്ടതിനാൽ ചില വിമാന സർവീസുകൾ നിർത്തിവെക്കുന്നത് തുടരുമെന്ന് യുഎഇ വിമാനക്കമ്പനികൾ അറിയിച്ചു.

അമേരിക്കയുടെ ഇടപെടൽ പ്രാദേശിക സംഘർഷങ്ങൾ വർധിപ്പിക്കുമെന്നും സിറിയ, ഇറാഖ്, ഇറാൻ, ഇസ്രായേൽ, ജോർദാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന യാത്ര കൂടുതൽ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും വ്യോമയാന വിദഗ്ധർ മുന്നറിയിപ്പ് നൽകിരുന്നു. നിലവിലെ സംഘർഷാവസ്ഥ കുറയ്ക്കാനും സംയമനം പാലിക്കാനും യുഎഇയും മറ്റ് ​ഗൾഫ് രാജ്യങ്ങളും നിരന്തരമായി ആവശ്യപ്പെടുന്നുമുണ്ട്.

സൈനിക സംഘർഷം തുടരുന്നതിനാൽ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേസ് ജൂലൈ 15 വരെ തെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതായി അറിയിച്ചു. റദ്ദാക്കിയ സ്ഥലങ്ങളിലേക്ക് അബുദാബി വഴി യാത്ര ചെയ്യുന്ന യാത്രക്കാരെ യാത്ര ആരംഭിക്കേണ്ട വിമാനത്താവളങ്ങളിൽ നിന്ന് സ്വീകരിക്കില്ലെന്നും ബാധിക്കപ്പെട്ട യാത്രക്കാർക്ക് ഇതര യാത്രാ ക്രമീകരണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇത്തിഹാദ് എയർവേസ് അധികൃതർ അറിയിച്ചു.

ഇറാൻ, ഇറാഖ്, സിറിയ, ഇസ്രായേൽ, സെന്റ് പീറ്റേഴ്‌സ്ബർഗ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ജൂൺ 30 വരെ താൽക്കാലികമായി നിർത്തിവച്ചതായി ഫ്ലൈദുബൈ വിമാനക്കമ്പനിയും പ്രഖ്യാപിച്ചു. കൂടാതെ ചില വിമാനങ്ങൾ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുമെന്നും ഫ്ലൈദുബൈ അധികൃതർ കൂട്ടിച്ചേർത്തു. ഇറാൻ (തെഹ്‌റാൻ), ഇറാഖ് (ബാഗ്ദാദ്, ബസ്ര) എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും ജൂൺ 30 വരെ താൽക്കാലികമായി നിർത്തിവച്ചതായി എമിറേറ്റ്സ് എയർലൈനും അറിയിച്ചിട്ടുണ്ട്.

‘ഈ പണിക്ക് യോഗ്യനല്ല, പോയി ചെരിപ്പ് കുത്തൂ’; ഇന്‍ഡിഗോയില്‍ ട്രെയിനി പൈലറ്റിന് ഉന്നത ഉദ്യോഗസ്ഥരുടെ അധിക്ഷേപം, കേസ്

‘ഈ പണിക്ക് യോഗ്യനല്ല, പോയി ചെരിപ്പ് കുത്തൂ’; ഇന്‍ഡിഗോയില്‍ ട്രെയിനി പൈലറ്റിന് ഉന്നത ഉദ്യോഗസ്ഥരുടെ അധിക്ഷേപം, കേസ്

ബംഗളൂരു: ഇന്‍ഡിഗോ വിമാന കമ്പനിയിലെ ട്രെയിനി പൈലറ്റിനെ മുതിര്‍ന്ന ജീവനക്കാര്‍ വംശീയമായി അധിക്ഷേപിച്ചതായി പരാതി. 35 കാരനായ പൈലറ്റിന്റെ പരാതിയില്‍ മൂന്ന് ഇന്‍ഡിഗോ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. എസ്‌സി /എസ്ടി അതിക്രമ നിരോധന നിയമ പ്രകാരമാണ് കേസ്. ‘നിങ്ങള്‍ വിമാനം പറത്താന്‍ യോഗ്യനല്ല, പോയി ചെരുപ്പ് കുത്തിയുടെ പണിയെടുക്കൂ – എന്ന് ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചെന്നാണ് പരാതിയിലെ ആരോപണം. ഇന്‍ഡിഗോ ഓഫീസര്‍മാരായ തപസ് ഡേ, മനീഷ് സാഹ്നി, ക്യാപ്റ്റന്‍ രാഹുല്‍ പാട്ടില്‍ എന്നിവര്‍ക്ക് എന്നിവര്‍ക്ക് എതിരെയാണ് പരാതി.

ഏപ്രില്‍ 28 ന് ഇന്‍ഡിഗോയുടെ ഗുരുഗ്രാം ഓഫീസില്‍ നടന്ന യോഗവുമായി ബന്ധപ്പെട്ടാണ് പരാതി. 30 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് പരാതിയുടെ ഉള്ളടക്കം. ‘നിങ്ങള്‍ വിമാനം പറത്താന്‍ യോഗ്യനല്ല, തിരികെ പോയി ചെരിപ്പുകള്‍ തുന്നുക. ഇവിടെ ഒരു വാച്ച്മാനായി ജോലി നോക്കാനുള്ള യോഗ്യത പോലും ഇല്ല’ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും പരാതിക്കാരന്‍ പറയുന്നു.

പട്ടികജാതിക്കാരനായ തന്റെ വ്യക്തിത്വത്തെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയത്. തന്നെ ജോലിയില്‍ നിന്ന് പുറത്താക്കുക എന്നതായിരുന്നു ഇവരുടെ നീക്കമെന്നും ട്രെയിനി പൈലറ്റ് ചൂണ്ടിക്കാട്ടുന്നു. ഈ സംഭവത്തിന് പുറമെ, അന്യായമായി ശമ്പളം വെട്ടിക്കുറയ്ക്കുക, നിര്‍ബന്ധിത പരിശീലന പരിപാടികള്‍, അനാവശ്യ കാര്യങ്ങള്‍ക്ക് താക്കീത് തുടങ്ങിയ നടപടിള്‍ക്കും താന്‍ തുടര്‍ച്ചയായി വിധേയമായെന്നും പൈലറ്റ് പരാതിയില്‍ ആരോപിക്കുന്നു. വിഷയം ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ എത്തിക് പാനലിനെ സമീപിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് പൊലീസില്‍ പരാതി നല്‍കുന്നത് എന്നും ട്രെയിനി പൈലറ്റ് പരാതിയില്‍ പറയുന്നു.

യുവാവ് ബംഗളൂരു പൊലീസില്‍ നല്‍കിയ പരാതി ഇന്‍ഡിഗോ ആസ്ഥാനമായ ഗുരുഗ്രാമിലേക്ക് കൈമാറി. കുറ്റകൃത്യം എവിടെ നടന്നാലും ഏത് പോലീസ് സ്റ്റേഷനിലും പരാതി ഫയല്‍ ചെയ്യാവുന്ന സീറോ എഫ്ഐആര്‍ ആണ് പരാതിയില്‍ ബംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

ഡോക്ടറേറ്റ് നേടിയ ഷബ്ന .ജെ. എസിനെ ആദരിച്ചു

ഡോക്ടറേറ്റ് നേടിയ ഷബ്ന .ജെ. എസിനെ ആദരിച്ചു

സാരംഗി റസിഡൻ്റ്സ് അസോസിയേഷൻ കേരള സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. ഷബ്ന .ജെ. എസിനെ ആദരിച്ചു.

ഈ കഴിഞ്ഞ എസ് എസ് എൽ സി, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് അനുമോദനവും വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് എം.ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗം പോത്തൻകോട് ഗ്രാമ പഞ്ചായത്തംഗം എം. ബീന ഉദ്ഘാടനം ചെയ്തു.

മംഗലപുരം ഗ്രാമ പഞ്ചായത്ത് അംഗം എസ്. ശ്രീലത മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ആർ.എസ്. വിനോദ് മണി, ട്രഷറർ എ.എം. സുധീർ, ഭാരവാഹി കളായ ബിന്ദു പ്രസന്നൻ, രാകേഷ് മോഹൻ, അംബിക, കെ.ദിവാകരൻ നായർ, ഷമി കുമാർ, രാജൻ പാറയിൽ തുടങ്ങിയവർ സംസാരിച്ചു.

രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ പത്തനംതിട്ടയിൽ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡി എന്‍ എ സാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു.

ഊരൂപൊയ്ക ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഊരൂപൊയ്ക ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഊരൂപൊയ്ക ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡി നേടിയ സ്വാതി ഭാസിയെയും ആദരിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ് കെ അനിൽകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദനയോഗം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ ഉദ്ഘാടനം ചെയ്തു. എക്കോവൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടറും കമ്പനി സെക്രട്ടറിയുമായ രമ്യ രമ മുഖ്യപ്രഭാഷണം നടത്തി.

ഗ്രന്ഥശാല സംഘം ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബൈജു ആർ കെ, കൗൺസിൽ അംഗം ബി രമ ഭായി അമ്മ, കെ. രവികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ. രാജശേഖരൻ സ്വാഗതവും ശ്രീദേവി അമ്മ നന്ദിയും അറിയിച്ചു.

ഇരുപക്ഷത്തോടും പടവെട്ടി ഇരുപതിനായിരത്തോളം വോട്ട്; മൂന്നാമതായിട്ടും ‘ജയിച്ചുകയറി’ അന്‍വര്‍

ഇരുപക്ഷത്തോടും പടവെട്ടി ഇരുപതിനായിരത്തോളം വോട്ട്; മൂന്നാമതായിട്ടും ‘ജയിച്ചുകയറി’ അന്‍വര്‍

മലപ്പുറം: 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈവിട്ട നിലമ്പൂര്‍ നിയമസഭാ മണ്ഡലം 2025ല്‍ ഉപതെരഞ്ഞെടുപ്പിലൂടെ യുഡിഎഫ് തിരിച്ചുപിടിക്കുമ്പോള്‍ ജനവിധിയില്‍ നിര്‍ണായകമായി പി വി അന്‍വര്‍. 1987 മുതല്‍ 2011 വരെ കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദ് തുടര്‍ച്ചയായി വിജയിച്ച നിലമ്പൂര്‍ പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് ഇറക്കിയ അതേ തുറുപ്പുചീട്ട് ഇത്തവണ മണ്ഡലത്തില്‍ വിജയം കുറിക്കാന്‍ യുഡിഎഫിന് സഹായകമായി. വോട്ടണ്ണലിന്റെ ഒരു ഘട്ടത്തിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പിന്നോട്ട് പോയില്ല. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ പോലും പിടിച്ചുനില്‍ക്കാന്‍ യുഡിഎഫിനായി. ഇവിടെ നിര്‍ണായകമായത് പി വി അന്‍വര്‍ എന്ന മുന്‍ എംഎല്‍എയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിത്വം ആയിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ക്രമാനുഗതമായി ലീഡുയര്‍ത്തിയപ്പോള്‍ സമാനമായി മറുവശത്ത് പി വി അന്‍വര്‍ വോട്ടുയര്‍ത്തുകയായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് മുതല്‍ പിവി അന്‍വര്‍ ശക്തമായ സാന്നിധ്യമായി. ഒന്നാം റൗണ്ടില്‍ ആര്യാടന്‍ ഷൗക്കത്ത് 3614 വോട്ടുകള്‍ നേടി. എം സ്വരാജ് – 3195 വോട്ടും നേടി. പി വി അന്‍വര്‍ ഒന്നാം റൗണ്ടില്‍ 1588 വോട്ടുകളായിരുന്നു കരസ്ഥമാക്കിയത്.

നാലാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിപ്പോള്‍ 5539 വോട്ടുകളായിരുന്നു അന്‍വറിന്റെ പെട്ടിയില്‍ വീണത്. ഈ സമയത്ത് എല്‍ഡിഎഫ് – യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വോട്ട് വ്യത്യാസം 2286 വോട്ടുകള്‍ മാത്രമായിരുന്നു. ഒൻപതാം റൗണ്ട് എണ്ണിപ്പൂര്‍ത്തിയാക്കുമ്പോള്‍ പി വി അന്‍വര്‍ സ്വന്തം അക്കൗണ്ടില്‍ പതിനായിരം വോട്ടുകള്‍ ചേര്‍ത്തു. പതിനഞ്ചാം റൗണ്ടിലെത്തുമ്പോള്‍ പിവി അന്‍വറിന്റെ വോട്ടുകള്‍ 15,696 എന്ന നിലയില്‍ എത്തിയിരുന്നു. വോട്ടണ്ണല്‍ പൂര്‍ത്തിയാക്കുമ്പോള്‍ പി വി അന്‍വര്‍ 19946 വോട്ടാണ് സ്വന്തമാക്കിയത്.

നിലമ്പൂരില്‍ പി വി അന്‍വര്‍ ഒരു വെല്ലുവിളിയല്ലെന്ന് ആവര്‍ത്തിച്ച എല്‍ഡിഎഫ് – യുഡിഎഫ് നേതാക്കള്‍ക്കുള്ള മറുപടി കൂടിയാണ് ഈ മുന്നേറ്റം. വന്‍വിജയം പ്രതീക്ഷിച്ച യുഡിഎഫിനും വിജയം ഉറപ്പിക്കാന്‍ കഴിയും എന്ന് ഉറച്ച് വിശ്വസിച്ച് സര്‍വസന്നാഹങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിച്ച എല്‍ഡിഎഫിനും ഒരു പോലെ വെല്ലുവിളിയാകാന്‍ പി വി അന്‍വറിനായി എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

വോട്ടണ്ണല്‍ എകദേശം അന്‍പത് ശതമാനം പിന്നിട്ടപ്പോള്‍ തന്നെ പി വി അന്‍വര്‍ സ്വന്തമാക്കിയ വോട്ട് പതിനായിരം പിന്നിട്ടിരുന്നു. പിന്നാലെ മാധ്യമങ്ങളെ കണ്ട പി വി അന്‍വര്‍ നടത്തിയ പ്രതികരണം തന്റെ ദൗത്യം വിജയം കണ്ടെന്ന നിലയിലായിരുന്നു. താന്‍ പിടിച്ച വോട്ടുകള്‍ എല്‍ഡിഎഫില്‍ നിന്നാണെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.

”പിണറായിസത്തിനെതിരെയാണ് പോരാട്ടം. പിടിച്ചത് എല്‍ഡിഎഫില്‍ നിന്നുള്ള വോട്ടാണെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പിണറായിസം കേരളത്തില്‍ നിലനില്‍ക്കുന്നു. മലയോര കര്‍ഷകരുടെ വിഷയം പരിഗണിക്കാതെ ഒരു മുന്നണിക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. ഇക്കാര്യം യുഡിഎഫ് ഗൗരവമായി വിലയിരുത്തണം. കര്‍ഷക സംഘടനകളെ ഒപ്പം ചേര്‍ത്ത് ഈ വിഷയം അടുത്ത തെരഞ്ഞെടുപ്പില്‍ സജീവ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരും”- എന്നായിരുന്നു പി വി അന്‍വര്‍ ആദ്യ പ്രതികരണം.

തള്ളിപ്പറഞ്ഞ ഇരുമുന്നണികള്‍ക്കും ശക്തമായ താക്കീതാകാന്‍ പി വി അന്‍വറിന് കഴിഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യുദ്ധം പ്രഖ്യാപിച്ച് എല്‍ഡിഎഫ് വിട്ട പി വി അന്‍വറിനെ അപ്രസക്തനായി കാണാനാകില്ലെന്ന് യുഡിഎഫിനും തെരഞ്ഞെടുപ്പ് ഫലം മുന്നറിയിപ്പ് നല്‍കുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണവും ഈ സൂചന നല്‍കുന്നുണ്ട്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ കരുത്തുകാട്ടിയ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിലും അന്‍വറിനോടുള്ള താത്പര്യം പ്രകടമാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യട്ടെ എന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പി വി അന്‍വറിന്റെ യുഡിഎഫ് പ്രവശനത്തെ ശക്തമായി എതിര്‍ന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉള്‍പ്പെടെ നിലപാടില്‍ മാറ്റം വരുത്തേണ്ടിവന്നേക്കാം എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍, മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന സൂചനയാണ് പി വി അന്‍വര്‍ മുന്നോട്ട് വയ്ക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളിലും സജീവമായ വിഷയമാണ് മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍. സമാന ചിന്താഗതിക്കാരെ ഒപ്പം ചേര്‍ത്ത് ശക്തമായ പ്രതിരോധം സൃഷ്ടിക്കും. ഇതിനായി പ്രവര്‍ത്തിക്കും. ഈ വിഷയം പരിഗണിക്കാത്ത മുന്നണി കേരളത്തില്‍ അധികാരത്തില്‍ എത്തില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.