നിലമ്പൂരില്‍ സ്വരാജ് വിജയിക്കും; ഫലം വരുന്നതോടെ യുഡിഎഫില്‍ പൊട്ടിത്തെറിയെന്ന് എംവി ഗോവിന്ദന്‍

നിലമ്പൂരില്‍ സ്വരാജ് വിജയിക്കും; ഫലം വരുന്നതോടെ യുഡിഎഫില്‍ പൊട്ടിത്തെറിയെന്ന് എംവി ഗോവിന്ദന്‍

കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നല്ല രീതിയില്‍ വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പോളിങ് കഴിഞ്ഞതോടെ വലിയരീതിയിലുള്ള വിജയം ഉറപ്പാക്കാനാകുന്നുവെന്നതാണ് വസ്തുത. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലത്തോടെ യുഡിഎഫിനകത്തും പ്രത്യേകിച്ച് കോണ്‍ഗ്രസിനകത്തും ഉണ്ടായിട്ടുള്ള പിണക്കങ്ങള്‍ കൂടുതല്‍ ശക്തമായി പുറത്തുവരുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. ശശി തരൂരും കെ മുരളീധരനും തമ്മിലുള്ള വാക് പോര് അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വരാജിന്റെ ഭൂരിപക്ഷം പറയാനില്ല. നിലമ്പൂരില്‍ എല്‍ഡിഎഫ് നല്ലരീതിയിലുള്ള പ്രചാരണം നടത്തി. അതിന് നല്ല സ്വീകാര്യത ലഭിച്ചു. പോളിങും മികച്ചതായിരുന്നു. അതുകൊണ്ടുതന്നെ നല്ലരീതിയില്‍ സ്വരാജ് വിജയിക്കുമെന്ന് എംവി ഗോവിന്ദന്‍ ആരംഭിച്ചു. യുഡിഎഫ് നടത്തിയ തെറ്റായ പ്രചാരണങ്ങളെ അതിജീവിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. തെരഞ്ഞെടപ്പില്‍ ആകമാനം കള്ളക്കഥകള്‍ പ്രചരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ വച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പലതരം വിവാദങ്ങള്‍ ഉണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് യുഡിഎഫ് ശ്രമിച്ചത്.

മതനിരപേക്ഷ ഉള്ളടക്കം ഉയര്‍ത്തിപ്പിടിച്ച് വര്‍ഗീയ കുട്ടുകെട്ടുകളെ തുറന്നുകാണിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ആ നിമിഷം മുതല്‍ നിലമ്പൂരില്‍ വലിയ സ്വീകാര്യതയാണ് സ്ഥാനാര്‍ഥിക്ക് കിട്ടിയത്. യുഡിഎഫിലും കോണ്‍ഗ്രസിനകത്തും ഉണ്ടായിട്ടുള്ള പിണക്കങ്ങള്‍ കൂടതല്‍ ശക്തിയായി പുറത്തുവരാന്‍ നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം ഇടയാക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

പക്ഷിയിടിച്ചു, എയര്‍ ഇന്ത്യ വിമാനം യാത്ര റദ്ദാക്കി

പക്ഷിയിടിച്ചു, എയര്‍ ഇന്ത്യ വിമാനം യാത്ര റദ്ദാക്കി

മുംബൈ: പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം മടക്കയാത്ര റദ്ദാക്കി. ഇന്ന് പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന AI2470 വിമാനമാണ് പക്ഷിയിടിച്ചതിനെ തുടര്‍ന്ന് റദ്ദാക്കിയത്.

വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് പക്ഷിയിടിച്ചതായി കണ്ടെത്തിയതെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. എഞ്ചിനീയറിംഗ് സംഘം വിശദമായ പരിശോധനകള്‍ നടത്തിവരികയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

യാത്ര മുടങ്ങിയവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്നും എയര്‍ലൈന്‍ അറിയിച്ചു. യാത്ര റദ്ദാക്കുന്നവര്‍ക്ക് ടിക്കറ്റ് തുക മടക്കിനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കായി ഡല്‍ഹിയിലേക്ക് പോകാന്‍ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും വിമാനക്കമ്പനി അറിയിച്ചു.

കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കൊല്ലം: കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി രേഖയാണ് മരിച്ചത്. ഒളിവില്‍ പോയ ഭര്‍ത്താവ് സനുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

ഭാര്യയെ സാനുവിന് സംശയമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നും ഇവര്‍ പറയുന്നു. പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിയ സാനു കത്രിക ഉപയോഗിച്ച് രേഖയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. നിലവിൡകേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യയെ കുത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ പ്രതി സനുവിനായി പൊലീസ് അന്വേഷണം തുടങ്ങി. വീടിന് സമീപത്തുള്ള വനത്തിലേക്ക് കയറിപ്പോയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ കുളത്തുപുഴ പൊലീസ് അന്വേഷണം തുടങ്ങി.

കാനഡയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിനിയെക്കൂടി മരിച്ച നിലയിൽ കണ്ടെത്തി

കാനഡയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിനിയെക്കൂടി മരിച്ച നിലയിൽ കണ്ടെത്തി

ആൽബെർട്ട: കാനഡയില്‍ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ ഇന്ത്യന്‍ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിയായ ടാന്യ ത്യാഗി മരിച്ച വിവരം വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് പുറത്ത് വിട്ടത്. മരണകാരണം കോൺസുലേറ്റും കനേഡിയൻ അധികൃതരും പുറത്തുവിട്ടിട്ടില്ല.

ഹൃദയാഘാതത്തെ തുടർന്നാണ് ടാന്യ മരിച്ചതെന്നു സമൂഹമാധ്യമത്തിൽ പലരും പ്രചരിപ്പിക്കുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണെമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ഇന്ത്യൻ വിദ്യാർഥികൾ വിദേശത്ത് ദുരൂഹ സാഹചര്യത്തിലും അല്ലാതെയും മരിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വലിയ ആശങ്കയാണ് മാതാപിതാക്കൾക്ക് ഉണ്ടാക്കുന്നത്. കഴിഞ്ഞ മാസമാണ് ആം ആദ്മി പാര്‍ട്ടി നേതാവിന്‍റെ മകളും കാനഡയിൽ വിദ്യാര്‍ഥിനിയുമായ വൻഷിക സൈനിയെ ഒട്ടാവയിലെ ബീച്ചിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിനു പിന്നിലും എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്താൻ അധികൃതർക്ക് ആയിട്ടില്ല.

ഇന്റര്‍സിറ്റി എക്‌സ്പ്രസിന് ഇന്നുമുതല്‍ എല്‍എച്ച് ബി കോച്ചുകള്‍

കൊച്ചി: എറണാകുളം-ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിന് ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള പുതിയ എല്‍എച്ച് ബി കോച്ചുകള്‍. ഇന്നു മുതലുള്ള സര്‍വീസുകള്‍ക്കാണ് പുതിയ കോച്ചുകള്‍ അനുവദിച്ചത്.

രണ്ട് എ സി ചെയര്‍കാര്‍, 11 നോണ്‍ എസി ചെയര്‍കാര്‍, നാല് ജനറല്‍ കോച്ചുകള്‍ എന്നിങ്ങനെയാണ് ഉണ്ടാകുക. പഴയ മട്ടിലുള്ള കോച്ചുകളേക്കാള്‍ സുരക്ഷിതവും വലിപ്പമേറിയതും സീറ്റുകള്‍ക്കിടയില്‍ കൂടുതല്‍ സ്ഥലസൗകര്യവും എല്‍എച്ച്ബി കോച്ചുകള്‍ക്കുണ്ട്.

ജര്‍മന്‍ സാങ്കേതിക വിദ്യായില്‍ നിര്‍മിച്ച എല്‍എച്ച്ബി കോച്ചുകളില്‍ കുലുക്കവും കുറവായിരിക്കും. രാജ്യത്തെ എല്ലാ ട്രെയിനുകളിലും സൗകര്യങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കോച്ചുകള്‍ മാറ്റുന്നത്.

ഗവര്‍ണറുടെ അധികാരങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും; പുതിയ പോര്‍മുഖം തുറന്ന് സര്‍ക്കാര്‍

ഗവര്‍ണറുടെ അധികാരങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും; പുതിയ പോര്‍മുഖം തുറന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ഷത്തെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തും ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്ന വേളയിലും ഈ വിഷയം ഉള്‍പ്പെടുത്തുമെന്ന് വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടുള്ളത്. അത് ജീവിതത്തില്‍ പകര്‍ത്താന്‍ ആവശ്യമായ പിന്തുണയും സ്‌കൂള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ നല്‍കുവാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് മുന്‍ഗണന നല്‍കും. രാജ്യത്ത് ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഗവര്‍ണര്‍മാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീം കോടതി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പഠിക്കേണ്ട യഥാര്‍ത്ഥ ഇടങ്ങള്‍ വിദ്യാലയങ്ങള്‍ ആയതുകൊണ്ട് തന്നെ ഗവര്‍ണര്‍മാരുടെ ഭരണഘടനാ അധികാരങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി പരിഷ്‌കരിക്കുന്ന പാഠപുസ്തകങ്ങളില്‍ ഈ കാര്യം പ്രത്യേകം തന്നെ ഉള്‍പ്പെടുത്തും.

ഇന്നലെ രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് പരിപാടിയില്‍ കുട്ടികളോട് ഭാരതാബയെ പൂജിക്കണമെന്ന് പറഞ്ഞ പ്രസംഗം ഗവര്‍ണര്‍ പിന്‍വലിക്കണം. അത് ഭരണഘടനാവിരുദ്ധമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം തികച്ചും അപലപനീയമാണ്. ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ അല്ല. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയില്‍ അറിവിന്റെയും ആശയവിനിമയത്തിന്റെയും പ്രധാന ഉപാധിയാണ്. അത് രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാവുകയേ ഉള്ളൂ.

എല്ലാ ഭാഷകളെയും പ്രോത്സാഹിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഭാഷകള്‍ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭാഷാ വൈവിധ്യം നമ്മുടെ രാജ്യത്തിന്റെ ശക്തിയാണ്, അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞു.