കോഴിക്കോട് പട്ടാപ്പകല്‍ 40 ലക്ഷം കവര്‍ന്ന കേസ്: പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍, വലയിലായത് ബസില്‍ യാത്ര ചെയ്യുമ്പോള്‍

കോഴിക്കോട് പട്ടാപ്പകല്‍ 40 ലക്ഷം കവര്‍ന്ന കേസ്: പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍, വലയിലായത് ബസില്‍ യാത്ര ചെയ്യുമ്പോള്‍

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ബസില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഫറൂഖ് എസിപിയുടെ ഓഫീസില്‍ എത്തിച്ച പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റിലേക്ക് നീളാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതേസമയം നഷ്ടപ്പെട്ട 40 ലക്ഷം രൂപ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് വിവരം.

രാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്റെ കയ്യില്‍ നിന്നും നാല്‍പത് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിന്‍ലാല്‍ സ്‌കൂട്ടറില്‍ കടന്നു കളഞ്ഞു എന്നതാണ് കേസ്. കഴിഞ്ഞ ദിവസം പന്തീരാങ്കാവിലെ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡില്‍ നിന്ന് സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. വാടകയ്‌ക്കെടുത്ത സ്‌കൂട്ടറാണ് കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ അരവിന്ദ് എന്ന ജീവനക്കാരന്റെ കയ്യില്‍ നിന്നാണ് പണമടങ്ങിയ ബാഗ് പ്രതി തട്ടിപ്പറിച്ചത്. കൃത്യം നടക്കുമ്പോള്‍ ഇസാഫ് ബാങ്കിലെ ഏഴ് ജീവനക്കാര്‍ കൂടി സമീപത്തുണ്ടായിരുന്നു. ഇസാഫ് ബാങ്കിലെ സ്റ്റാഫ് അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങിയ കറുത്ത ബാഗ് രാമനാട്ടുകര-പന്തീരാങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേയ്ക്ക് പോകുന്ന വഴി അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിന് മുന്നില്‍ വെച്ച് ഷിബിന്‍ ലാല്‍ തട്ടിപ്പറിച്ച് കറുത്ത ജൂപ്പിറ്റര്‍ വാഹനത്തില്‍ കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പണം നഷ്ടപ്പെട്ടയുടന്‍ തന്നെ ജീവനക്കാരന്‍ ബാങ്കില്‍ തിരിച്ചെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഷിബിന്‍ ലാല്‍ എന്ന പ്രതിയിലേയ്ക്ക് പൊലീസ് എത്തിയത്.

കടലിൽ കത്തിയമർന്ന കപ്പലിൽ നിന്നുള്ള എണ്ണചോർച്ച ജൂൺ 14 ഓടെ കേരള തീരത്ത് എത്തുമെന്ന് മുന്നറിയിപ്പ്

കടലിൽ കത്തിയമർന്ന കപ്പലിൽ നിന്നുള്ള എണ്ണചോർച്ച ജൂൺ 14 ഓടെ കേരള തീരത്ത് എത്തുമെന്ന് മുന്നറിയിപ്പ്

തീപിടിത്തത്തിൽ തകർന്ന വാൻ ഹായ് 503 എന്ന ചരക്ക് കപ്പലിൽ നിന്ന് ചോർന്ന ഇന്ധന എണ്ണ ശനിയാഴ്ച (ജൂൺ 14) ചാവക്കാടിനും കൊച്ചിക്കും ഇടയിലുള്ള തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 15 ഓടെ എറണാകുളം തീരത്തേക്കും ഈ ഇന്ധനയെണ്ണ എത്താൻ സാധ്യതയുണ്ടെന്നും അവർ വ്യക്തമായി. കേരള തീരം പാരിസ്ഥിതിക പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ബുധനാഴ്ച (ജൂൺ 11) മുതൽ 100 ​​ടൺ ഇന്ധന എണ്ണ ചോർച്ചയെ അടിസ്ഥാനമാക്കി, ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇൻകോയിസിന്റെ നൂതന പ്രവചന മാതൃകകൾ ഉപയോഗിച്ചാണ് ഈ നിഗമനം. ഇന്ധന ചോർച്ച മൂലമുണ്ടാകുന്ന തീരദേശ മലിനീകരണവും പാരിസ്ഥിതിക നാശവും സംബന്ധിച്ച് ഏജൻസി സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകുകയും അടിയന്തര നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തു.

ജൂൺ 9 ന് കോഴിക്കോട് തീരത്ത് നിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ അകലെ, കണ്ടെയ്നർ സ്ഫോടനത്തെ തുടർന്ന് തീപിടിച്ച സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പലായ വാൻ ഹായ് 503 ഉൾപ്പെട്ട കപ്പൽ അപകടം സംഭവിച്ച് മൂന്നാം ദിവസമാണ് (ജൂൺ 11) ഈ മുന്നറിയിപ്പ് വന്നത്. കൊളംബോയിൽ നിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് പോവുകയായിരുന്ന കപ്പൽ തിപിടിത്തത്തെ തുടർന്ന് ആരുമില്ലാതെ കടലിലാണ്.

ഇന്ത്യൻ കോസ്റ്റ് ഗാർഡുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ഇൻ‌കോയിസ്, ഡ്രിഫ്റ്റ് പാറ്റേണുകൾക്കും അടിയന്തര പ്രതികരണങ്ങൾക്കുമായി അതിന്റെ സെർച്ച് ആൻഡ് റെസ്‌ക്യൂ എയ്ഡ് ടൂൾ, ഓയിൽ സ്പിൽ ട്രജക്ടറി സിസ്റ്റം എന്നിവ സജ്ജമാക്കി.

എണ്ണ ചോർച്ച സംബന്ധിച്ച ആശങ്കകൾക്ക് പുറമേ, കണ്ടെയ്‌നറുകളുടെയും അവശിഷ്ടങ്ങളുടെയും ഒഴുക്ക് അപകടസാധ്യതകളും ഉയർത്തുന്നു. ഇൻകോയിസിന്റെ ശരത് മാതൃക, അടുത്ത നാല് മുതൽ ആറ് ദിവസങ്ങൾക്കുള്ളിൽ തലശ്ശേരിക്കും കൊച്ചിക്കും ഇടയിലുള്ള തീരത്ത്, പ്രത്യേകിച്ച് കോഴിക്കോട് മുതൽ കൊച്ചി വരെയുള്ള ഭാഗത്ത്, കണ്ടെയ്‌നറുകളോ അവശിഷ്ടങ്ങളോ എത്താനുള്ള സാധ്യത 60% ആണെന്ന് കണക്കാക്കുന്നു.

എറണാകുളം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. “കേരള തീരത്ത് എണ്ണ ചോർച്ച ഉണ്ടായാൽ അടിയന്തര നിയന്ത്രണത്തിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള ദ്രുത പ്രതികരണ സംഘം സജ്ജമാണ്. ഇത് ബഹുമുഖ ശ്രമമാണ്, വിവിധ വകുപ്പുകൾ അതീവ ജാഗ്രതയിലാണ്,” ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം – കെഎസ്ആർടിസി ബദലി ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു

ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം – കെഎസ്ആർടിസി ബദലി ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു

കെഎസ്ആർടിസി തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജി കുമാർ കണ്ടോത്ത്, മൊബൈൽ ഫോണിൽ ടൈപ്പ് ചെയ്തുകൊണ്ട് അപകടകരമാംവിധം ഡ്രൈവ് ചെയ്യുകയും ബസ്സിലെ യാത്രക്കാർ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി വിജിലൻസ് വിഭാഗം അടിയന്തിരമായി അന്വേഷണം നടത്തുകയും ഗുരുതരമായ കൃത്യവിലോപവും ഏറ്റവും നിരുത്തരവാദപരമായ പ്രവർത്തിയുമാണ് തലശ്ശേരി യൂണിറ്റിലെ ബദലി ഡ്രൈവറായ ഷാജികുമാർ കണ്ടോത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് കണ്ടെത്തുകയായിരുന്നു. യാതൊരു തരത്തിലും നീതികരിക്കാനാകാത്ത പ്രവൃത്തിയിലൂടെ കെഎസ്ആർടിസിയുടെ സത്പേരിന് കളങ്കം വരുത്തിയ ഷാജികുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെഎസ്ആർടിസിക്ക് ഏറെ പ്രാധാന്യമേറിയതാണ്. ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായി പെറുമാറുന്ന ജീവനക്കാർക്ക് കെഎസ്ആർടിസിയിൽ സ്ഥാനം ഉണ്ടാകില്ല.

‘ഇനി നാട്ടിലെ ജോലി മതി, പുതിയ വീട്ടിലേക്ക് മാറണം’; തീരാനോവായി ര‌ഞ്ജിത

‘ഇനി നാട്ടിലെ ജോലി മതി, പുതിയ വീട്ടിലേക്ക് മാറണം’; തീരാനോവായി ര‌ഞ്ജിത

പത്തനംതിട്ട: കേരളത്തിലെ സര്‍ക്കാര്‍ ജോലിയിലേക്ക് മടങ്ങുന്നതിന്റെ ആഹ്ലാദം മായുംമുമ്പേയാണ്, പത്തനംതിട്ട പുല്ലാട്ടെ രഞ്ജിതയുടെ വീട്ടിലേക്ക് ആ ദുരന്ത വാര്‍ത്തയെത്തിയത്. അഹമ്മദാബാദ് വിമാനാപകടത്തില്‍ നഴ്‌സായ രഞ്ജിത ഗോപകുമാരന്‍ നായര്‍ (39) കൊല്ലപ്പെട്ടതായി വൈകീട്ട് 4.30 ഓടെ പത്തനംതിട്ട ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. ഇതിനോടകം വാര്‍ത്തയറിഞ്ഞ് രഞ്ജിതയുടെ പുല്ലാട് വടക്കേകവലയിലെ തറവാട്ടുവീട്ടിലേക്ക് നിരവധി പേരാണ് എത്തിക്കൊണ്ടിരുന്നത്.

കഴിഞ്ഞ എട്ട് മാസമായി ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്ന രഞ്ജിത. കേരളത്തിലെ സര്‍ക്കാര്‍ ജോലിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈ മാസത്തോടെ പുതിയ ജോലിയില്‍ പ്രവേശിക്കാനും പുല്ലാടിലുള്ള തന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാറായ വീട്ടിലേക്ക് താമസം മാറാനുമായിരുന്നു രഞ്ജിത പദ്ധതിയിട്ടിരുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജോലി സ്ഥലമായ ലണ്ടനിലേക്ക് തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള വിടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു ഉദ്ദേശമെന്ന് രഞ്ജിതയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ അനീഷ് വരിക്കണ്ണാമല പറഞ്ഞു.

വൃദ്ധയായ അമ്മ തുളസി, ചെറിയ കുട്ടികളായ ഇന്ദുചൂഡന്‍, ഇതിക എന്നീ മക്കളാണ് വീട്ടില്‍ രഞ്ജിതയ്ക്കുള്ളത്. നഴ്‌സായ രഞ്ജിത കുറേക്കാലം ഒമാനിലെ സലാലയില്‍ നഴ്‌സായിരുന്നു. എട്ടുമാസം മുമ്പേയാണ് ഇവര്‍ ലണ്ടനിലേക്ക് പോയത്. കുടുംബത്തിന്റെ സാമ്പത്തികാഭിവൃദ്ധിയും, സ്വന്തമായി വീട് നിര്‍മ്മിക്കുകയെന്ന മോഹവുമാണ് രഞ്ജിതയെ ജോലിക്കായി വിദേശത്തേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് ലണ്ടനിലേക്ക് പോകാനായി രഞ്ജിത വീട്ടില്‍ നിന്നും തിരിച്ചത്.

തിരുവല്ലയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ട്രെയിനില്‍ പോയ രഞ്ജിത, അവിടെ നിന്നും ചെന്നൈയിലും തുടര്‍ന്ന് അഹമ്മദാബാദിലുമെത്തി. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോയ എയര്‍ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് അഹമ്മദാബാദില്‍ അപകടത്തില്‍ തകര്‍ന്നത്. പുല്ലാടില്‍ കുടുംബവീടിനോട് ചേര്‍ന്നുള്ള പുതിയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ജൂലൈ മാസത്തോടെ, അമ്മയ്ക്കും കുട്ടികള്‍ക്കും ഒപ്പം താമസിക്കാനായിരുന്നു രഞ്ജിത പദ്ധതിയിട്ടിരുന്നതെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു.

ഗോപകുമാരന്‍ നായര്‍- തുളസി ദമ്പതികളുടെ ഇളയമകളാണ് രഞ്ജിത. പന്തളത്ത് നഴ്‌സിങ്ങില്‍ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നഴ്‌സിങ് ജോലി ആരംഭിക്കുന്നത്. അവിടെ നിന്നും ഒമാനിലേക്ക് പോയി. ഒമാനില്‍ നിന്നാണ് ബ്രിട്ടനിലേക്ക് ജോലി മാറുന്നത്. അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സര്‍ക്കാര്‍ ജോലി നേടിയ രഞ്ജിത, ദീര്‍ഘകാല അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. രഞ്ജിതയ്ക്ക് രണ്ട് കുട്ടികളാണുള്ളത്. മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്, മകള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. രഞ്ജിതയുടെ രണ്ട് മൂത്ത സഹോദരന്മാരും വിദേശത്ത് ജോലി ചെയ്യുന്നു.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 75,000 കടക്കുമോ?, മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 2800 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 75,000 കടക്കുമോ?, മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 2800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില (gold price) സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 1560 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 74,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് വര്‍ധിച്ചത്. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 2800 രൂപയാണ് വര്‍ധിച്ചത്.

വിമാന ദുരന്തം; അന്വേഷണത്തിന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോ; യുഎസ്, ബ്രിട്ടീഷ് വി​ദ​ഗ്ധരും

വിമാന ദുരന്തം; അന്വേഷണത്തിന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോ; യുഎസ്, ബ്രിട്ടീഷ് വി​ദ​ഗ്ധരും

ന്യൂഡൽഹി: അഹമ്മദാബാ​ദ് വിമാന ദുരന്തം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷിക്കും. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എഎഐബി ഡയറക്ടർ ജനറലും ഇൻവെസ്റ്റി​ഗേഷൻ ഡയറക്ടറും ഉൾപ്പെടെയുള്ള സംഘം അപകട സ്ഥലം സന്ദർശിച്ചു.

യുഎസിന്റെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) ഇന്ത്യയിലേക്ക് അന്വേഷണ സംഘത്തെ അയക്കും. ഇന്ത്യയുടെ അന്വേഷണ സംഘത്തെ സഹായിക്കാനാണ് വി​ദ​ഗ്ധ സംഘത്തെ അയക്കുന്നതെന്നു എൻടിഎസ്ബി വ്യക്തമാക്കി. അന്വേഷണത്തിലെ മുഴുവൻ കണ്ടെത്തലുകളും ഇന്ത്യൻ സർക്കാരിനു കൈമാറുമെന്ന് ഏജൻസി അറിയിച്ചു. ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തെ സഹായിക്കാൻ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്റെ എയർ ആക്സിഡന്റ് ഇൻവസ്റ്റി​ഗേഷൻ ബ്രാഞ്ചും (എഎഐബി) അറിയിച്ചിട്ടുണ്ട്.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ​ദുരന്തമുണ്ടായ അഹമ്മദാബാദിലെത്തും. രാവിലെ എത്തുന്ന അദ്ദേഹം ദുരന്ത സ്ഥലം സന്ദർശിക്കും. സിവിൽ ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ നേരിൽ കാണും.

വിമാനദുരന്തത്തില്‍ മരണസംഖ്യ 265 ആയി. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാളൊഴികെ 241 പേരും മരിച്ചു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്. എജര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടത്. വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ 4 എംബിബിഎസ് വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉള്‍പ്പെടുന്നതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. അതിനിടെ അപകടം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കുന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി.

വിദ്യാര്‍ഥികളില്‍ പലരെയും കാണാതായിട്ടുണ്ട്. 11 പേര്‍ ചികിത്സയിലുണ്ട്. ആശുപത്രിവളപ്പിലെ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളില്‍ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമായിരുന്നു. യാത്രക്കാരില്‍ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരില്‍ രണ്ടു പൈലറ്റുമാരും 10 കാബിന്‍ ക്രൂവുമായിരുന്നു. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരില്‍ യുകെയില്‍ നഴ്സായ പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി നായരുമുണ്ട്.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കിയാണ് വിമാനം പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന ശേഷം 32 സെക്കന്റിനുള്ളിലായിരുന്നു അപകടം. പറന്നുയര്‍ന്ന ഉടന്‍ പൈലറ്റുമാര്‍ അപകട സന്ദേശം അയച്ചു. എന്നാല്‍ പിന്നീട് സിഗ്‌നല്‍ ലഭിച്ചില്ല. വിമാനം 625 അടി ഉയരത്തില്‍ എത്തിയശേഷം തുടര്‍ന്നു പറക്കാനാവാതെ താഴ്ന്നുവന്നു മേഘനിനഗര്‍ ബിജെ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ മെസിനു മുകളില്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ വിമാനത്തില്‍ നിന്ന് തീ ഉയര്‍ന്നു. ഇവിടെ വിമാനത്തിന്റെ വാലറ്റം കെട്ടിടത്തില്‍ കുടുങ്ങി. മുന്‍ഭാഗം തെറിച്ച് തൊട്ടടുത്തുള്ള കെട്ടിടസമുച്ചയത്തില്‍ ഇടിച്ച് പൊട്ടിത്തെറിച്ചു. ഈ കെട്ടിടം കത്തിനശിച്ചു. മേഘനിനഗറിലെ ജനവാസമേഖലയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി.