നഴ്‌സിങ് കോളജുകളുടെ അഫിലിയേഷന്‍ ഈ മാസം 10 നകം; ഫീസ് വര്‍ധന ആവശ്യം ഫീസ് നിയന്ത്രണ സമിതിക്ക് വിടും

നഴ്‌സിങ് കോളജുകളുടെ അഫിലിയേഷന്‍ ഈ മാസം 10 നകം; ഫീസ് വര്‍ധന ആവശ്യം ഫീസ് നിയന്ത്രണ സമിതിക്ക് വിടും

തിരുവനന്തപുരം: ഇക്കൊല്ലത്തെ നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനത്തിനായി ( nursing) സ്വാശ്രയ നഴ്‌സിങ് കോളജുകളുടെ അഫിലിയേഷന്‍ നടപടികള്‍ ഈ മാസം പത്തിനകം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ജൂണ്‍ പത്തിനകം ആരോഗ്യ സര്‍വകലാശാലയും കേരള നഴ്‌സിങ് കൗണ്‍സിലും കോളജുകള്‍ക്കുള്ള അഫിലിയേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി സ്വശ്രയ മാനേജ്‌മെന്റുകള്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണ.

കോളജുകളിലെ നേരിട്ടുള്ള പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍ ഉപാധികളോടെയാകും അഫിലിയേഷന്‍ നല്‍കുക. അഫിലിയേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നഴ്‌സിങ് കോളജുകള്‍ക്ക് പ്രവേശന പ്രോസ്‌പെക്ടസ് പ്രവേശനി ഫീസ് നിയന്ത്രണ സമിതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കാനാകും. ഇത് വേഗത്തിലാക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കും.

പ്രവേശനം തുടങ്ങുന്ന ഓഗസ്റ്റ് ഒന്നിന് മുമ്പ് നടപടികള്‍ പൂര്‍ത്തീകരിക്കും. നഴ്‌സിങ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ ക്ലിനിക്കല്‍ പരിശീലനത്തിന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കും. ബി.എസ് സി നഴ്‌സിങ് ഫീസ് വര്‍ധന സംബന്ധിച്ച മാനേജ്‌മെന്റുകളുടെ ആവശ്യം പരിശോധിക്കാന്‍ ഫീസ് നിയന്ത്രണ സമിതിക്ക് നിര്‍ദേശം നല്‍കും. സ്വാശ്രയ കോളജുകളിലെ 50 ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ 10 ന് ശേഷം ആരംഭിക്കാനാകുമെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.

പ്ലസ് വണ്‍ : ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അഡ്മിഷന്‍ ഇന്നുകൂടി മാത്രം

പ്ലസ് വണ്‍ : ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അഡ്മിഷന്‍ ഇന്നുകൂടി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ് സി പ്ലസ് വണ്‍ ( plus one ) പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നു കൂടി സ്‌കൂളുകളില്‍ പ്രവേശനം നേടാം. ഇന്ന് വൈകീട്ട് അഞ്ചുമണി വരെ സ്‌കൂളില്‍ ചേരാം. ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസും ബന്ധപ്പെട്ട രേഖകളും ഹാജരാക്കി സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവര്‍ക്ക് ഫീസ് അടയ്ക്കാതെ താല്‍ക്കാലിക പ്രവേശനം നേടാം.

സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകും. തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ അവരെ പരിഗണിക്കില്ല. അതിനാല്‍ ആദ്യ അലോട്ട്‌മെന്റില്‍ ഇടംനേടിയ വിദ്യാര്‍ത്ഥികള്‍ ഒന്നാം ഓപ്ഷന്‍ ലഭിച്ചില്ലെങ്കില്‍, താല്‍ക്കാലിക അഡ്മിഷനെടുക്കണം. ഒന്നാം ഓപ്ഷന്‍ പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് അഡ്മിഷന്‍ എടുത്തില്ലെങ്കില്‍ ഈ സീറ്റുകള്‍ ഒഴിഞ്ഞതായി കണക്കാക്കും. ഇവര്‍ക്ക് പിന്നീട് അവസരം ലഭിക്കില്ല.

ഹയര്‍സെക്കന്‍ഡറിയില്‍ ആദ്യ അലോട്ട്‌മെന്റിന് ശേഷം സംവരണ വിഭാഗത്തിലെ 69,000 സീറ്റ് മിച്ചമുണ്ടായിരുന്നു. അതും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തതിനാല്‍ ഒഴിവു വന്ന സീറ്റുകളും ചേര്‍ത്ത് രണ്ടും മൂന്നും അലോട്ട്‌മെന്റുകള്‍ പ്രസിദ്ധീകരിക്കും. ചൊവ്വാഴ്ചയാണ് രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. 16 ന് മൂന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും.

സപ്ലിമെന്ററി അലോട്ട്മെന്റാണ് പിന്നീട് പ്രസിദ്ധീകരിക്കുക. ആദ്യ മൂന്ന് അലോട്ട്മെന്റുകളിലും ഉള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ ഓപ്ഷനുകള്‍ ചേര്‍ത്ത് അപേക്ഷ പുതുക്കണം. ജൂണ്‍ 28 മുതല്‍ ജൂലായ് 23 വരെയാണ് സപ്ലിമെന്ററി അലോട്ട്മെന്റ്. അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ്‍ വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

നവംബ‍ർ 1 മുതൽ നിരോധനം; പുതിയഉത്തരവ് ഈ വാഹനങ്ങൾക്ക്,നി‍‍ർണായക നീക്കവുമായി ദില്ലി സ‍ർക്കാർ

നവംബ‍ർ 1 മുതൽ നിരോധനം; പുതിയഉത്തരവ് ഈ വാഹനങ്ങൾക്ക്,നി‍‍ർണായക നീക്കവുമായി ദില്ലി സ‍ർക്കാർ

ഡൽഹിയിലെ മലിനീകരണ പ്രശ്‍നം തടയുന്നതിനും ഇല്ലാതാക്കുന്നതിനുമായി സർക്കാർ തുടർച്ചയായ നടപടികൾ സ്വീകരിച്ചുവരികയാണ്. ഈ നടപടികളുടെ ഭാഗമായി നവംബർ 1 മുതൽ ഇലക്ട്രിക്, സിഎൻജി, ബിഎസ്6 വാണിജ്യ വാഹനങ്ങൾ മാത്രമേ ഡൽഹിയിൽ പ്രവേശിക്കാൻ അനുവദിക്കൂ എന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. പുതുതായി ആരംഭിച്ച വായു മലിനീകരണ ലഘൂകരണ പദ്ധതി 2025 ന്റെ ഭാഗമായി പ്രധാന ഡൽഹി മെട്രോ സ്റ്റേഷനുകളിൽ 2,299 ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിന്യസിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രി രേഖ ഗുപ്‍ത പ്രഖ്യാപിച്ച ഈ പദ്ധതി തലസ്ഥാനത്തിന്റെ വായു മലിനീകരണത്തിനെതിരായ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവായി വൈദ്യുത ഗതാഗതത്തെ പ്രതിഷ്ഠിക്കുന്നു.

ജീവിതചക്രത്തിന്റെ അവസാനത്തിലെത്തിയ വാഹനങ്ങളെ തിരിച്ചറിയുന്നതിനും അവ നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനുമായി എല്ലാ പ്രവേശന കവാടങ്ങളിലും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് രജിസ്ട്രേഷൻ (ANPR) തിരിച്ചറിയൽ ക്യാമറകൾ സ്ഥാപിക്കാനും സർക്കാർ പദ്ധതിയിടുന്നു. ഇതിനായി എല്ലാ പെട്രോൾ പമ്പുകളിലും ഈ ക്യാമറകൾ സ്ഥാപിക്കും എന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

പുതിയ പദ്ധതി പ്രകാരം, ഡൽഹിയിൽ ക്ലൗഡ് സീഡിംഗ് വഴി ആദ്യത്തെ കൃത്രിമ മഴ പെയ്യിക്കും. കാൺപൂർ ഐഐടിയുടെ സഹായത്തോടെ നടത്തുന്ന ഒരു പൈലറ്റ് പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. കൂടാതെ, മലിനീകരണ ഹോട്ട്‌സ്‌പോട്ടുകളിൽ മിസ്റ്റ് സ്‌പ്രേയറുകൾ വിന്യസിക്കും. എല്ലാ ബഹുനില കെട്ടിടങ്ങളിലും പുകമഞ്ഞിനെതിരെയുള്ള സംവിധാനങ്ങൾ സ്ഥാപിക്കും.

ഡൽഹിയിൽ വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജനങ്ങൾക്ക് സബ്‌സിഡി നൽകുമെന്നും മുഖ്യമന്ത്രി രേഖ ഗുപ്‍ത പറഞ്ഞു. വ്യക്തിഗത വാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും വൈദ്യുത വാഹനങ്ങളാക്കി മാറ്റുന്നത് വലിയൊരു ദർശനമാണെന്നും അതിനായി ഡൽഹി സർക്കാർ പുതിയ വൈദ്യുത വാഹന നയം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും അതിനായി അവർക്ക് സബ്‌സിഡി നൽകും എന്നും മുഖ്യമന്ത്രി പറഞ്ഞു. വായു മലിനീകരണം വർഷം മുഴുവനും നിലനിൽക്കുന്ന ഒരു പ്രശ്നമാണെന്നും തുടർച്ചയായ ശ്രമങ്ങൾ ആവശ്യമാണെന്നും റോഡുകളിലെ പൊടി നിയന്ത്രിക്കാൻ വർഷം മുഴുവനും 1000 വാട്ടർ സ്പ്രിംഗളറുകൾ അവരുടെ സർക്കാർ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഈ പ്രധാന മാറ്റത്തെ പിന്തുണയ്ക്കുന്നതിനായി, സർക്കാർ നഗരത്തിലുടനീളം 18,000 പൊതു, അർദ്ധ-പൊതു വൈദ്യുത വാഹന ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും . മാളുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ, ബസ് സ്റ്റേഷനുകൾ, മുനിസിപ്പൽ സ്ഥാപനങ്ങളും സ്വകാര്യ ഓപ്പറേറ്റർമാരും പരിപാലിക്കുന്ന വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരിക്കും ഇവ സ്ഥാപിക്കുക. നിലവിലുള്ള വൈദ്യുത വാഹന അടിസ്ഥാന സൗകര്യങ്ങളുടെ ഒരു ഓഡിറ്റും പരിഗണനയിലുണ്ട്, വരും മാസങ്ങളിൽ നവീകരണങ്ങളും വിപുലീകരണങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ദില്ലിയിലെ ഖരമാലിന്യവുമായി ബന്ധപ്പെട്ട മലിനീകരണം തടയാനുള്ള ശ്രമങ്ങളും പദ്ധതിയുടെ കേന്ദ്രബിന്ദുവാണ്. 2027 മാർച്ചോടെ ഓഖ്‌ല, 2027 ഡിസംബറോടെ ഭൽസ്വ, 2028 സെപ്റ്റംബറോടെ ഗാസിപൂർ എന്നീ പ്രധാന മാലിന്യ കേന്ദ്രങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് സർക്കാർ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഓഖ്‌ലയിലെ മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന പ്ലാന്റ് പ്രതിദിനം 2,950 ടൺ ശേഷിയുള്ളതായി നവീകരിക്കും, കൂടാതെ നരേല-ബവാനയിൽ 3,000 ടൺ ശേഷിയുള്ള ഒരു പുതിയ പ്ലാന്റ് സ്ഥാപിക്കും.

വായുവിന്റെ ഗുണനിലവാരം കൂടുതൽ ഫലപ്രദമായി നിരീക്ഷിക്കുന്നതിനായി, നഗരത്തിൽ ആറ് പുതിയ മോണിറ്ററിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും, ഇലക്ട്രോണിക് മാലിന്യങ്ങൾ സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതിനായി ഒരു ഇ-വേസ്റ്റ് ഇക്കോ പാർക്ക് സ്ഥാപിക്കും. നിർമ്മാണ മേഖലകളിൽ അനുസരണം വർദ്ധിപ്പിക്കുന്നതിനായി ഒരു പുതിയ വ്യാവസായിക നയവും പ്രവർത്തിക്കുന്നുണ്ട് എന്നും റിപ്പോ‍ട്ടുകൾ പറയുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴ; നാല് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴ; നാല് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം പുറത്തുവന്നു. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം.

വാക്കുകള്‍ വളച്ചൊടിച്ചു; പെന്‍ഷന്‍ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് കെസി വേണുഗോപാല്‍

വാക്കുകള്‍ വളച്ചൊടിച്ചു; പെന്‍ഷന്‍ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് കെസി വേണുഗോപാല്‍

മലപ്പുറം: ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്നും മാപ്പുപറയില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. തെരഞ്ഞെടുപ്പുകാലത്താണ് സര്‍ക്കാര്‍ പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നത്. പെന്‍ഷന്‍ കൊടുക്കുന്നുണ്ടെങ്കിലും കുടിശ്ശിക ഇപ്പോഴും ബാക്കിയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ക്ഷേമനിധി ബോര്‍ഡുകള്‍ എത്ര കോടി കൊടുക്കാനുണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പാവപ്പെട്ടവരുടെ പെന്‍ഷന്‍ കൃത്യമായി യഥാസമയം നല്‍കുമെന്നായിരുന്നു വാഗ്ദാനമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് 7 മാസത്തെ കുടിശ്ശികയുള്ളപ്പോള്‍ രണ്ടുമാസത്തെ കുടിശ്ശിക മാത്രമാണ് നല്‍കിയത്. ഈ തെരഞ്ഞടുപ്പുകാലത്ത് കൊടുക്കാനുള്ള കുടിശ്ശികയില്‍ ഒരുമാസത്തേത് മാത്രമാണ് നല്‍കുന്നത്. കുടിശ്ശിക കൊടുക്കാനുള്ള അവസരമായി ഇവര്‍ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കുകയാണ്. തന്റെ പ്രസംഗത്തില്‍ പെന്‍ഷനെ കുറിച്ച് പറഞ്ഞതില്‍ ഒരുഭാഗമെടുത്ത് വളച്ചൊടിക്കുകയാണ്. ഇതൊന്നും ജനം വിശ്വസിക്കില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

പാവപ്പെട്ടവരുടെ ക്ഷേമനിധി ബോര്‍ഡുകളില്‍ എത്ര കോടികള്‍ കുടിശ്ശിക നല്‍കാനുണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറയണം. കര്‍ഷകര്‍ നെല്ല് വിറ്റാല്‍ അതിന്റെ പണം യഥാസമയം കൊടുക്കാന്‍ കഴിയുന്നുണ്ടോ? വന്യമൃഗങ്ങള്‍ കൊന്നവര്‍ക്ക് നഷ്ടപരിഹാരം മുഴുവനുമായി നല്‍കാന്‍ കഴിയുന്നുണ്ടോ. പണം വൈകിക്കുന്നതിനായി ആവശ്യമില്ലാത്ത ഒരുപാട് ഫോര്‍മാലിറ്റി ഉണ്ടാക്കിയില്ലേ?. എന്നാല്‍ സര്‍ക്കാരിന്റെ പിആര്‍ വര്‍ക്കിന് ഇഷ്ടം പോലെ സമയം ഉണ്ട്. ഇത് ചൂണ്ടിക്കാണിച്ചതിന്റെ ജാള്യതയാണ് തനിക്കെതിരെ രംഗത്തുവരാന്‍ പ്രേരിപ്പിച്ചതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, കെസി വേണുഗോപാല്‍ ക്ഷേമപെന്‍ഷനെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി സിപിഎം രംഗത്തെത്തി. പെന്‍ഷന്‍ വാങ്ങുന്നവരെ അപമാനിക്കുന്ന പരാമര്‍ശമാണ് കെസി വേണുഗോപാല്‍ നടത്തിയതെന്നും അദ്ദേഹം മാപ്പ് പറയണമെന്നുമാണ് ഇടതുമുന്നണിയുടെ ആവശ്യം. പെന്‍ഷന്‍ വാങ്ങുന്നവരെ അപമാനിച്ച കെസി വേണുഗോപാല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂര്‍ ടൗണില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ക്ഷേമപെന്‍ഷന്‍ കൈക്കൂലി ആക്കിയെന്ന കെ സി വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി ആണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സാധാരണക്കാരുടെ ജീവിതത്തെ കെ സി വേണുഗോപാല്‍ അപഹസിക്കുകയാണ്. തെരഞ്ഞെടുപ്പ് വേദികളില്‍ സാധാരണക്കാരെ അപഹസിക്കുന്നതും ഇകഴ്ത്തിക്കാട്ടുന്നതും കോണ്‍ഗ്രസ് നേതാക്കള്‍ അവസാനിപ്പിക്കണം. പരാജയഭീതി കൊണ്ടാണ് 62 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയെ കെസി വേണുഗോപാല്‍ പരിഹസിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

ദേശീയപാത മലയാളികളുടെ സ്വപ്‌നപദ്ധതി, പൂര്‍ത്തിയാക്കാന്‍ സംസ്ഥാനം എല്ലാ പിന്തുണയും നല്‍കും : മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത മലയാളികളുടെ സ്വപ്‌നപദ്ധതി, പൂര്‍ത്തിയാക്കാന്‍ സംസ്ഥാനം എല്ലാ പിന്തുണയും നല്‍കും : മന്ത്രി മുഹമ്മദ് റിയാസ്

ന്യൂഡല്‍ഹി: ദേശീയപാത സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന കാര്യം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കേരളത്തിലെ ഒരു ആശ്വാസ പദ്ധതിയാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്റര്‍ ആറുവരിയെന്ന് മന്ത്രി റിയാസ് പറഞ്ഞു.

ലോകത്തെവിടെയുമുള്ള മലയാളികളുടെ കാലങ്ങളായുള്ള സ്വപ്‌ന പദ്ധതിയാണിത്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ്. ദേശീയപാതയുമായി ബന്ധപ്പെട്ട നാള്‍വഴികളൊന്നും ഇപ്പോള്‍ പറയുന്നില്ല. അതെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

2016 ല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ടു മാത്രമാണ് ഈ പദ്ധതി ഇത്ര വലിയ ശതമാനം പൂര്‍ത്തീകരിക്കുന്ന സ്ഥിതിയുണ്ടായത്. അത് പരിപൂര്‍ണമായും സമയബന്ധിതമായും പൂര്‍ത്തീകരിക്കുക എന്നത് ലോകത്തെവിയെയുമുള്ള മലയാളികള്‍ ആഗ്രഹിക്കുന്നുണ്ട്. ഇത് എപ്പോള്‍ പൂര്‍ത്തിയാകും, എങ്ങനെ പൂര്‍ത്തീകരിക്കാനാകും ഇവ കേന്ദ്രവുമായി ചര്‍ച്ച ചെയ്യും.

ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കര്‍ക്കശ സമീപനവും, മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ദേശീയപാത അതോറിട്ടിയുടെ ഇടപെടലിനെക്കുറിച്ചും ചര്‍ച്ച ചെയ്യും. അതോടൊപ്പം നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിലയുണ്ടാകണം. അതിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന കാര്യവും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.