അണ്ണാ സര്‍വകലാശാല പീഡന കേസ്: പ്രതിക്ക് ജീവപര്യന്തം, 30 വര്‍ഷം പുറത്തുവിടരുതെന്ന് കോടതി

അണ്ണാ സര്‍വകലാശാല പീഡന കേസ്: പ്രതിക്ക് ജീവപര്യന്തം, 30 വര്‍ഷം പുറത്തുവിടരുതെന്ന് കോടതി

ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ജ്ഞാനശേഖരന് (37) ജീവപര്യന്തം തടവ്. രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി സുഹൃത്തിനൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്കു മടങ്ങും വഴി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമുള്ള കേസില്‍ മഹിളാ കോടതിയുടേതാണ് ഉത്തരവ്. പ്രതിയ്‌ക്കെതിരെ 11 കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞതായും ഇയാളെ 30 വര്‍ഷം കഴിയാതെ പുറത്തുവിടരുതെന്നും ജഡ്ജി എം. രാജലക്ഷ്മി വിധിയില്‍ വ്യക്തമാക്കുന്നു.

2024 ഡിസംബര്‍ 23 ന് നടന്ന സംഭവത്തില്‍ ഫെബ്രുവരി 24നാണു പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. ക്യാംപസിന് സമീപം ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാനശേഖരന്‍. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും കടുത്ത ശിക്ഷ നല്‍കരുത് എന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വാദത്തെ എതിര്‍ത്ത പ്രോസിക്യൂഷന്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിവാദത്തിന് വഴി തുറന്ന കേസ് കൂടിയാണിത്. പ്രതി ജ്ഞാനശേഖരന്‍ ഡിഎംകെ യുവജന വിഭാഗം പ്രവര്‍ത്തകനാണെന്നും ഡിഎംകെ നേതാക്കളില്‍ ചിലര്‍ ഇയാളെ സഹായിക്കാന്‍ ശ്രമിച്ചെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. അന്വേഷണത്തിനിടെ പ്രഥമവിവര റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നതും വിവാദമായി. തുടര്‍ന്നു ഹൈക്കോടതി നിര്‍ദേശപ്രകാരം വനിതാ ഐപിഎസ് ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണു കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനിടെ, കോട്ടൂര്‍പുരത്തെ ജ്ഞാനശേഖരന്റെ വീട് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ചതാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ഭാഗം കോര്‍പറേഷന്‍ പൊളിച്ചുനീക്കുകയും ചെയ്തിരുന്നു.

‘കുട്ടികളുടെ ചിന്താ ശേഷി വർധിക്കണം; സ്കൂൾ സംവിധാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരും’; മുഖ്യമന്ത്രി

‘കുട്ടികളുടെ ചിന്താ ശേഷി വർധിക്കണം; സ്കൂൾ സംവിധാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരും’; മുഖ്യമന്ത്രി

സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറിയെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് നടന്നത്. മതനിരപേക്ഷത, ജനാധിപത്യ ബോധം എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിനായി മാത്രം ചുരുങ്ങരുത്. ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. അറിവ് മാത്രം പോരാ, വിവേകവും വിവേചന ബുദ്ധിയും വേണം. കുട്ടികൾ വിമർശനാത്മക ബുദ്ധിയോടെ ഓരോന്നിനെയും സമീപിക്കണം. അതിനായി കുട്ടികളുടെ ചിന്താ ശേഷി വർദ്ധിക്കണം.വിദ്യാർത്ഥികളിൽ കൗതുകത്തിന്റെയും ജിജ്ഞാസയുടെയും അന്തരീക്ഷം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അറിവും തിരിച്ചറിവുമാണ് പഠനത്തിന്റെ ലക്ഷ്യം. ഔചിത്യം ബോധം , വിവേകം , വകതിരിവ് എന്നിവ വേണം. സമൂഹത്തിന് ഉപകരിക്കത്തക്ക രീതിയിൽ അറിവ് എത്തണമെന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമുതൽ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയണം. സാരോപദേശകരീതി മാത്രമല്ല നല്ല കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ ആവണമെന്ന് അദേഹം നിർദേശിച്ചു.

സംസ്ഥാനത്തിന്റെ മതനിരപേക്ഷത ബോധത്തിന് കേരളത്തിലെ വിദ്യാലയങ്ങൾ വഹിച്ച പങ്ക് വലുതാണ്. വിവിധ ജാതികളിൽ പെട്ടവർ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ച ചരിത്രമാണ് നമുക്കുള്ളത്. ആ സാഹോദര്യ ബോധം ഇന്നും നമ്മുടെ ക്ലാസ് മുറികളിൽ നിലനിൽക്കുന്നു. പൊതുവിദ്യാലയങ്ങൾ അടഞ്ഞു പോകുന്ന അവസ്ഥ ഉണ്ടായിരുന്നു. 5 ലക്ഷം വിദ്യാർഥികൾ 2016 ൽ പൊതു വിദ്യാലയങ്ങളിൽ നിന്ന് ഒഴിഞ്ഞു പോയി. ആയിരം വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ തയ്യാറായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞം എന്നൊരു മിഷൻ 2016 ൽ ആരംഭിച്ചു. അതിന്റെ ഭാഗമായി നടപ്പാക്കിയ മാസ്റ്റർ പ്ലാൻ ഭാഗമായിരുന്നു ഇന്ന് ഈ പരിപാടി നടക്കുന്ന കലവൂർ സ്കൂളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്മാർട് ക്ലാസ് റൂം, ലൈബ്രറികൾ, ഹൈടെക് സ്കൂള് എന്നിവയെല്ലാം ഒരുക്കാൻ നമുക്ക് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകൾ സാങ്കേതിക വിദ്യാ സൗഹൃദമായി മാറി കഴിഞ്ഞു. മൂല്യനിർണയ രീതിയിൽ മാറ്റങ്ങൾ വരും. സ്കൂൾ സംവിധാനങ്ങളെ ഒരു കുടകീഴിൽ കൊണ്ട് വരും. അതിനുള്ള നടപടികൾ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അധ്യാപകരുടെ അറിവിന്റെ തലം ഉയർത്തുന്നതാണ് പ്രധാനമെന്നും മാറ്റങ്ങൾക്കനുസരിച്ച് അധ്യാപകർ മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജീവിതത്തിൽ പ്രശ്നമുണ്ടായാൽ തകർന്ന് പോകരുതെന്ന് കുട്ടികളോട് മുഖ്യമന്ത്രി പറഞ്ഞു. മാനസിക വിഷമം നേരിടുമ്പോൾ ഞങ്ങൾ എല്ലാം ഒപ്പം. മനസ്സുറപ്പോടെ അതൊക്കെ നേരിടാം. എല്ലാ കാര്യങ്ങൾക്കും സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

16-ാം വയസില്‍ സ്തനത്തില്‍ ട്യൂമര്‍, ലോകസുന്ദരിപ്പട്ടം നേടിയ ഒപാല്‍ സുചാതയുടെ അതിജീവന കഥ

16-ാം വയസില്‍ സ്തനത്തില്‍ ട്യൂമര്‍, ലോകസുന്ദരിപ്പട്ടം നേടിയ ഒപാല്‍ സുചാതയുടെ അതിജീവന കഥ

ഒട്ടും എളുപ്പമായിരുന്നില്ല, തയ്‌ലൻഡില്‍ നിന്നുള്ള ഒപാല്‍ സുചാത ചൊങ്സ്രി എന്ന 21കാരിക്ക് ലോകസുന്ദരി കിരീടം നേടുകയെന്നത്. പതിനാറാം വയസിൽ സ്തനത്തിൽ ബാധിച്ച ട്യൂമര്‍ എടുത്തു നീക്കുമ്പോള്‍ ഇനി അങ്ങോട്ടുള്ള തന്‍റെ ജീവിതം സ്തനാർബുദ അവബോധത്തിനായി നീക്കിവെക്കുമെന്ന് അവള്‍ അന്നേ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇന്ന് ലോകസുന്ദരി കിരീടം ചൂടാന്‍ പ്രചോദനമായതും ആ തീരുമാനമായിരുന്നുവെന്ന് ഒപാല്‍ പറയുന്നു.

ലോകസുന്ദരിപ്പട്ടം നേടുന്ന ആദ്യ തയ്‌ലൻഡ് സ്വദേശിയാണ് ഒപാല്‍. ‘ബ്യൂട്ടി വിത്ത് എ പർപ്പസ്’ എന്ന തന്റെ ലക്ഷ്യം വ്യക്തിപരമായ ഒരു അനുഭവത്തിൽ നിന്നാണ് ഉണ്ടായതെന്നും ഒപ്പൽ പറഞ്ഞു. പതിനാറാം വയസ്സിലാണ് ഒപാലിന് മാരകമല്ലാത്ത സ്തനാർബുദം സ്ഥിരീകരിക്കുന്നത്. സ്തനാർബുദത്തേക്കുറിച്ച് അവബോധം പകരാനും രോഗം നേരത്തേ കണ്ടുപിടിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് പങ്കുവെക്കാനുമൊക്കെയായാണ് ‘ഒപാൽ ഫോർ ഹെർ’ എന്ന ക്യാംപയിൻ ആരംഭിച്ചത്.

സ്തനാർബുദത്തെക്കുറിച്ച് അവബോധം ഇല്ലാത്തതുകൊണ്ടും സാമ്പത്തിക പരാധീനതകളാലുമൊക്കെ നിരവധി സ്ത്രീകൾ ദുരിതം അനുഭവിക്കുന്നത് കണ്ടതുകൊണ്ടാണ് രംഗത്തിറങ്ങാന്‍ ഒപാൽ തീരുമാനച്ചത്. സ്തനാർബുദം കൗമാരക്കാരേയും ബാധിക്കാമെന്നും നേരത്തേ കണ്ടെത്തലാണ് രോ​ഗപ്രതിരോധത്തിൽ ഏറ്റവും പ്രധാനമെന്നും ഒപാൽ വ്യക്തമാക്കുന്നു.

രോ​ഗത്തേക്കുറിച്ച് അറിവ് പകരാനുള്ള പോഡ്കാസ്റ്റുകൾ ആരംഭിക്കുക, ആശുപത്രികളുമായി സഹകരിച്ച് സ്തനാർബുദ പരിശോധനകൾക്ക് തുടക്കമിടുക, ആരോ​ഗ്യപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുക തുടങ്ങിയവയൊക്കെയാണ് ഒപാലിന്റെ മുന്നോട്ടുള്ള തീരുമാനങ്ങൾ. ലോകസുന്ദരിപ്പട്ടം കൂടി ലഭിച്ചതോടെ ഭാവിയിൽ തനിക്ക് ഇത്തരം ആരോ​ഗ്യമേഖലയുമായി ബന്ധപ്പെട്ട കൂടുതൽ പദ്ധതികളുടെ ഭാ​ഗമാകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒപാൽ പറയുന്നു.

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള 108 സുന്ദരിമാരെ പിന്തള്ളിയാണ് മിസ് തായ്ലാൻറ് ആയ ഒപാൽ സുചാത കിരീടം ചൂടിയത്. ഹൈദരാബാദിലെ തെലങ്കാനയിലുള്ള ഹൈടെക്സ് എക്സിബിഷൻ സെന്ററിലാണ് ശനിയാഴ്ച വൈകുന്നേരം ആറരയോടെ എഴുപത്തിരണ്ടാമത് ലോകസുന്ദരി മത്സരം അരങ്ങേറിയത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു; ദുരിതം, 34 മരണം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു; ദുരിതം, 34 മരണം

ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിലും കാലവര്‍ഷക്കെടുതിയിലും വ്യാപക നാശം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലായി കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 34 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അസമിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 10 പേരാണ് സംസ്ഥാനത്ത് ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചത്.

അരുണാചല്‍പ്രദേശ്- 9, മിസോറാം-4, മേഘാലയ-3, ത്രിപുര-1, നാഗാലാന്‍ഡ്-1 എന്നിങ്ങനെയാണ് മരണ സംഖ്യ. റോഡ്, റെയില്‍ ഗതാഗതത്തെ മഴക്കെടുതി സാരമായി ബാധിച്ചിട്ടുണ്ട്. അസമില്‍ 15 ജില്ലകളിലായി 78000 പേരെ വെള്ളക്കെട്ട് ബാധിച്ചിട്ടുണ്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ചയും ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. ഇതോടെ ബ്രഹ്മപുത്ര ഉള്‍പ്പെടെ പത്തോളം നദികള്‍ കരകവിഞ്ഞു. ദിബ്രുഗഡ്, നീമാതിഘട്ട് എന്നിവിടങ്ങളില്‍ ബ്രഹ്മപുത്ര നദിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായി. വ്യോമ സേന ഉള്‍പ്പെടെ രക്ഷാ പ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. അസം അരുണാചല്‍ അതിര്‍ത്തിയിലെ ബൊംജീര്‍ നദിയില്‍ കുടുങ്ങിയ 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി. അസമിലെ 19 ജില്ലകളിലായി 764 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.

ടീസ്റ്റ നദി കരകവിഞ്ഞൊഴുകിയതാണ് സിക്കിമിലെ സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. വടക്കന്‍ സിക്കിമില്‍ 1,200-ലധികം വിനോദസഞ്ചാരികള്‍ കുടുങ്ങി. മെയ് 29-ന് മുന്‍ഷിതാങ്ങില്‍ ടീസ്റ്റ നദിയിലേക്ക് വാഹനം മറിഞ്ഞ് കാണാതായ എട്ട് വിനോദസഞ്ചാരികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

മണിപ്പൂരില്‍ 883 വീടുകള്‍ ഇതിനോടകം തകര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍. അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ ഒമ്പതുപേര്‍ മരിച്ചു. ത്രിപുരയിലും ശക്തമായ മഴയാണ്. അഗര്‍ത്തലയില്‍ 200 മില്ലി മീറ്റര്‍ മഴയാണ് മൂന്നുമണിക്കൂറില്‍ പെയ്തിറങ്ങിയത്. 1300 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ത്രിപുരയില്‍ പതിനായിരത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു.

മേഘാലയയിലെ 10 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. മേഘാലയയിലെ 10 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. ത്രിപുരയില്‍ പതിനായിരത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു.

വെറൈറ്റി കുടകള്‍, മഴക്കാലം കൊച്ചി മെട്രോയില്‍ ബാക്കിയാക്കുന്നത്; കഴിഞ്ഞ വര്‍ഷം ലഭിച്ചത് 766 എണ്ണം

വെറൈറ്റി കുടകള്‍, മഴക്കാലം കൊച്ചി മെട്രോയില്‍ ബാക്കിയാക്കുന്നത്; കഴിഞ്ഞ വര്‍ഷം ലഭിച്ചത് 766 എണ്ണം

കൊച്ചി: മഴക്കാലത്ത് ഏറ്റവും അത്യാവശ്യമായ ഒന്നാണ് കുടകള്‍. എന്നാല്‍ മഴയൊന്ന് മാറിയാല്‍ ഏറ്റവും ആദ്യം മറന്നു വയ്ക്കുന്നതും കുടകളാണ്. ഇത്തരത്തില്‍ യാത്രക്കാര്‍ മറന്നു വച്ച കുടകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് കൊച്ചി മെട്രോ അധികൃതരുടെ പക്കല്‍. നേരത്തെ എത്തിയ മണ്‍സൂണ്‍ സംസ്ഥാനത്ത് മെയ് അവസാനവാരത്തില്‍ തന്നെ കനത്ത മഴയ്ക്കിടയാക്കി. ഈ ദിവസങ്ങള്‍ക്ക് ശേഷം മഴ കുറഞ്ഞ മെയ് 30, 31 തീയ്യതികളില്‍ തന്നെ മെട്രോയില്‍ മറന്നുവയ്ക്കുന്ന കുടകളുടെ എണ്ണം വര്‍ധിച്ചുകഴിഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പത്തോളം കുടകളാണ് മെട്രോ അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ളത്. വൈറ്റിലയില്‍ നിന്നും ആറെണ്ണവും കടവന്ത്രയില്‍ നിന്ന് നാലെണ്ണവുമാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ മഴക്കാലത്തെ ട്രെന്‍ഡ് ഇത്തവണയും തുടരുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

766 കുടകളാണ് കഴിഞ്ഞ വര്‍ഷം കൊച്ചി മെട്രോയില്‍ നിന്നും ആകെ കണ്ടെത്തിയത്. ഇതില്‍ 30 എണ്ണം മാത്രമാണ് മടക്കി നല്‍കിയത്. തങ്ങളുടെ പക്കല്‍ വിവിധ തരം കുടകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ടെന്ന് മെട്രോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. എന്നാല്‍, കുടകള്‍ മാത്രമല്ല മെട്രൊയില്‍ നിന്ന് ഉടമസ്ഥരില്ലാത്ത നിലയില്‍ ലഭിക്കാറുള്ളത്. ഹെല്‍മറ്റ്, പണം, വാച്ച്, ബാഗ്, രേഖകള്‍, വിലപിടിപ്പുള്ള ആഭരണങ്ങള്‍ എന്നിവയും ലഭിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന സാധനങ്ങളുടെ വിവരങ്ങള്‍ കൊച്ചി മെട്രോയുടെ വെബ് സൈറ്റില്‍ ഉള്‍പ്പെടെ പങ്കുവയ്ക്കാറുണ്ടെന്നും മതിയായ രേഖകള്‍ സമര്‍പ്പിച്ച് തിരികെ സ്വന്തമാക്കാന്‍ അവസരം ഉണ്ടെന്നും അധികൃതര്‍ പറയുന്നു.

ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തുന്ന എല്ലാ വസ്തുക്കളും സ്റ്റേഷന്‍ കണ്‍ട്രോളര്‍ക്ക് കൈമാറുന്നതാണ് രീതി. ഇത്തരം സാധനങ്ങളുടെ വിവരങ്ങള്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തി സുക്ഷിക്കും. ഈ വിവരങ്ങളാണ് പിന്നീട് കെഎംആര്‍എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. വസ്തുക്കള്‍ കണ്ടെത്തിയ തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ അത് സ്റ്റേഷനുകളില്‍ നിന്നും മുട്ടത്തുള്ള ഡി-കോസിലേക്ക് മാറ്റുകയും ഗസറ്റ് വിജ്ഞാപനത്തിന് ശേഷം എല്ലാ വര്‍ഷവും ലേലത്തിലൂടെ നീക്കം ചെയ്യുന്നതുമാണ് രീതിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കെഎംആര്‍എല്ലിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 1565 സാധനങ്ങളാണ് 2024 ല്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഇതില്‍ 123 എണ്ണം ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി. മുട്ടത്തെ ഡി കോസിലേക്ക് 1237 എണ്ണം മാറ്റിയപ്പോള്‍ 140 എണ്ണം ബാങ്കിലേക്ക് മാറ്റി. ഉടമസ്ഥനില്ലാതെ കണ്ടെത്തിയ 9 രേഖകള്‍ (കാര്‍ഡുകള്‍ ഉള്‍പ്പെടെ) ബന്ധപ്പെട്ടവര്‍ക്ക് അയച്ചുനല്‍കിയിട്ടുണ്ടെന്നും കെഎംആര്‍എല്‍ വ്യക്തമാക്കുന്നു.

അറിയിപ്പില്ലാതെ ഡിവിഷന്‍ നിര്‍ത്തി, അടിമാലിയില്‍ പ്രവേശനോത്സവത്തിനിടെ പ്രതിഷേധം

അറിയിപ്പില്ലാതെ ഡിവിഷന്‍ നിര്‍ത്തി, അടിമാലിയില്‍ പ്രവേശനോത്സവത്തിനിടെ പ്രതിഷേധം

അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ഒമ്പതാംക്ലാസിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിര്‍ത്തലാക്കുന്നുവെന്നാരോപിച്ച് സ്‌കൂളില്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെയും പ്രതിഷേധം. അപ്രതീക്ഷിതമായി ഡിവിഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തിലാകുമെന്നാരോപിച്ചായിരുന്നു പ്രധാനാധ്യാപികയുടെ ഓഫീസില്‍ പ്രതിഷേധം നടന്നത്. തല്‍സ്ഥിതി തുടരാമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധം അവസാനിച്ചു.

അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ഇംഗ്ലീഷ് മീഡിയമായാണ് ഒമ്പതാം ക്ലാസിലെ സി ഡിവിഷന്‍ പ്രവര്‍ത്തിച്ച് വന്നിരുന്നത്. അപ്രതീക്ഷിതമായി ഡിവിഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തിലാകുമെന്ന് സ്‌കൂളിലേക്ക് പ്രതിഷേധവുമായി എത്തിയ രക്ഷിതാക്കള്‍ പറഞ്ഞു.

പ്രതിഷേധം തുടര്‍ന്നതോടെ പൊലീസ് സ്ഥലത്തെത്തി ഓഫീസില്‍ നിന്നും പ്രതിഷേധക്കാരെ മാറ്റി. തല്‍സ്ഥിതി തുടരാമെന്ന ഉറപ്പിന്‍മേല്‍ പിന്നീട് പ്രതിഷേധം അവസാനിപ്പിച്ചു. ഡിവിഷന്റെ പ്രവര്‍ത്തനത്തിനായി സ്‌പെഷ്യല്‍ ഓര്‍ഡര്‍ വഴി അധ്യാപരെ നിയമിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് സ്‌കൂളിന്റെ പ്രധാനാധ്യാപിക പറഞ്ഞു. സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിര്‍ത്തലാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഡിവിഷന്‍ തുടരുവാന്‍ വേണ്ടുന്ന ഇടപെടല്‍ നടത്തുമെന്നും അടിമാലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി ഡി ഷാജി പറഞ്ഞു.