by Midhun HP News | May 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുടുംബ സമേതം താമസിക്കുന്ന വീടിൻ്റെ ഭിത്തിയിലും ബാത്ത് റൂമിലുമടക്കം രഹസ്യ അറകളുണ്ടാക്കി വൻതോതിൽ കഞ്ചാവ്, മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയയാൾ അറസ്റ്റിൽ. ചാക്ക ഐ.ടി.ഐക്കു സമീപം താമസിക്കുന്ന അനീഫ് ഖാനെയാണ് (42) എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡും എക്‌സൈസ് ഐബിയും ചേർന്ന് പിടികൂടിയത്.
13കിലോ കഞ്ചാവും എംഡിഎംഎയും ഇവ തൂക്കാനുപയോഗിക്കുന്ന ത്രാസുകൾ, മയക്കുമരുന്ന് നിറയ്ക്കാനുപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക്ക് പായ്ക്കറ്റുകൾ എന്നിവ പിടിച്ചെടുത്തു. മൂന്നുനില വീടിന്റെ രണ്ടാം നിലയിലാണ് രണ്ട് രഹസ്യ അറകൾ നിർമ്മിച്ചിരുന്നത്. രണ്ടാം നിലയിലെ ചുമരിന്റെ മുകളിൽ തടി പാനൽ ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കിടയിലാണ് ഈ പാനലുകൾക്കിടയിൽ ഒരു സ്ക്രൂ എക്‌സൈസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഇത് ഇളക്കിയപ്പോൾ പാനൽ അനങ്ങുന്നത് കണ്ട് തള്ളിനോക്കിയപ്പോഴാണ് അകത്ത് അറ കണ്ടത്. ഇതേ നിലയിലെ വാഷ്‌ബേയ്സിന്റെ താഴെയുള്ള ഷെൽഫിന് പിന്നിലായിരുന്നു രണ്ടാമത്തെ അറ. പരിശോധിച്ചപ്പോൾ ഷെൽഫ് പൂർണമായി ഇളകി പുറത്തേക്ക് വന്നു.അകത്തേക്ക് ഒരാൾക്ക് കുനിഞ്ഞ് കയറാവുന്ന ഒരു വാതിലുണ്ടായിരുന്നു. ഇതുവഴി കടന്നാൽ ഒരു മുറിയുടെ വിസ്തൃതിയുള്ള വലിയൊരു അറയായിരുന്നു. ഏകദേശം ആയിരം കിലോയോളം കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാവുന്ന തരത്തിലുള്ളതാണ് അറകൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. നേരത്തെയും കഞ്ചാവും മയക്കുമരുന്നുമായി ഇയാൾ അറസ്റ്റിലായിട്ടുണ്ട്.
by Midhun HP News | May 29, 2025 | Latest News, ദേശീയ വാർത്ത
പ്രശസ്ത തമിഴ് നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു. 75വയസ്സായിരുന്നു,150-ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോഗ്രാഫ്, ശിവകാശി, മഴൈ, ധർമപുരി, ഇരുവർ, നേരുക്ക് നേർ, ദീന, തിരുപ്പതി, സർക്കാർ, മാസ്റ്റർ, കേളിർ തുടങ്ങിയവയാണ് രാജേഷിന്റെ പ്രധാനപ്പെട്ട ചില ചിത്രങ്ങൾ
by Midhun HP News | May 29, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതനുസരിച്ച് ജൂണ്‍ 3 ന് രാവിലെ 10 മണി മുതല്‍ ജൂണ്‍ 5 വൈകീട്ട് 5 മണി വരെ പ്രവേശനം തേടാവുന്നതാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇതിനോടൊപ്പം മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്‌മെന്റുംപ്രസിദ്ധീകരിക്കുന്നതാണ്. രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 10 നും മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 16 നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18 ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി ആകെ ലഭിച്ച നാല് ലക്ഷത്തി അറുപത്തി രണ്ടായിരത്തി എഴുന്നൂറ്റി അറുപത്തിയെട്ട് (4,62,768) അപേക്ഷകളിലെ ഓപ്ഷനുകള്‍ പരിഗണിച്ചുള്ള ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24നാണ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് തിരുത്തലുകള്‍ക്കും ആവശ്യമെങ്കില്‍ ഓപ്ഷനുകള്‍ പുന:ക്രമീകരിക്കുന്നതിനുമുള്ള അവസരം അപേക്ഷകര്‍ക്ക് മെയ് 28 ന് വൈകീട്ട് 5 മണി വരെയാണ് അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ രണ്ടിന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക.
സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ മൂന്നു ലക്ഷത്തി പതിനാറായിരം (3,16,000) സീറ്റുകളിലേയ്ക്കാണ് അലോട്ട്‌മെന്റ് നടത്തപ്പെടുന്നത്. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട, അണ്‍-എയ്ഡഡ് ക്വാട്ട സീറ്റുകള്‍ ഉള്‍പ്പടെ ആകെ നാല് ലക്ഷത്തി നാല്‍പത്തി രണ്ടായിരത്തി പന്ത്രണ്ട് (4,42,012)ഹയര്‍സെക്കണ്ടറി സീറ്റുകള്‍ സംസ്ഥാനത്ത് ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | May 29, 2025 | Latest News, ജില്ലാ വാർത്ത
കണിയാപുരം പള്ളിനട കലാനികേതൻ സാംസ്കാരിക സമിതിയുടെയും, കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള തുറന്ന പോരാട്ടത്തിന്റെ ഭാഗമായി നടത്തിയ ജാഗ്രതാ സദസ്സിൽ ലഹരി വിൽപ്പനക്കാരെ നേരിൽ കണ്ട് ബോധവൽക്കരണം നടത്തുവാൻ തീരുമാനിച്ചു. പ്രസ്തുത സമ്മേളനത്തിൽ വച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടന്നു.
പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി പുരസ്കാരം സ്വീകരിക്കുവാൻ എത്തിയ എല്ലുപൊടിയുന്ന അസുഖമുള്ള ജാസിം ഖാൻ എന്ന കുട്ടിക്ക് പരസഹായം കൂടാതെ ഇരിക്കാനോ മറ്റൊരു കാര്യം ചെയ്യുവാനോ പറ്റുന്നതല്ല. ജാസിംഖാന്റെ ഉപരിപഠനത്തിനുള്ള ചെലവ് കലാനികേതൻ സാംസ്കാരിക സമിതി ഏറ്റെടുത്തതായി ചെയർമാൻ എം.എ. ലത്തീഫ് അറിയിച്ചു.
ചടങ്ങിന് ചെയർമാൻ എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് ഷാഫി ഐപിഎസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കഠിനംകുളം എസ്.എച്ച്.ഒ സജു. വി,പഞ്ചായത്ത് മെമ്പർ ശ്രീചന്ദ്.എസ്, കലാനികേതൻ സെക്രട്ടറി ടി.നാസർ, മാധ്യമപ്രവർത്തകൻ ജി.സുരേഷ്, കണിയാപുരം മുസ്ലിം ഹൈസ്കൂൾ അധ്യാപകൻ സരിൻ.എസ്.എസ്, സമിതി ഭാരവാഹികളായ സഞ്ജു നബിൽ, നിസാം കടവിളാകം, ഇസഹാക്ക്,അസീം ജാവ കോട്ടെജ്, നുജൂം, ഷജീർ ജന്മിമുക്ക്, തൻസീർ, ഷാജഹാൻ, സമദ്, നൈസാം, മുജീബ് തുടങ്ങിയവർ സംസാരിച്ചു.
by Midhun HP News | May 29, 2025 | Latest News, കേരളം
മലപ്പുറ: നിര്‍മാണത്തിലിരുന്ന മലപ്പുറം കൂരിയാട് ദേശീയപാതയില്‍(NH66) വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ തകര്‍ന്ന ഭാഗത്തിന് ഏതാനുംമീറ്ററുകള്‍ക്ക് സമീപമാണ് വീണ്ടും തകര്‍ച്ചയുണ്ടായിരിക്കുന്നത്. ആറുവരിപ്പാത ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നേരത്തെ തന്നെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു.
ആറുവരിപ്പാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സര്‍വീസ് റോഡിലേക്കാണ് വീണത്. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് തകര്‍ന്നു വീണത്. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിനു വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ സമീപത്തെ വയലുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
മഴക്കാലത്ത് നിറയെ വെള്ളം നില്‍ക്കുന്ന വയലില്‍ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തി ആറുവരിപ്പാത നിര്‍മിച്ചത് വലിയ പിഴവാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകള്‍ സ്ഥാപിച്ച് പാലം നിര്‍മിക്കണമെന്നാണ് ജനപ്രതിനിധികള്‍, സമരസമിതി, നാട്ടുകാര്‍ തുടങ്ങിയവര്‍ ആവശ്യപ്പെടുന്നത്.
അതേസമയം ദേശീയപാത തകര്‍ന്ന വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിഷയത്തില്‍ ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
by Midhun HP News | May 29, 2025 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ, കോഴിക്കോട്, വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാലു വരി തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി. 60 ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാനാവും. രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ വലിയ ഭൂഗര്‍ഭ പാതയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.
വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിന്റെ മെയ് 14-15 തീയതികളില്‍ നടന്ന 401-ാമത് യോഗത്തിലാണ് പദ്ധതി വിശദമായി ചര്‍ച്ച ചെയ്ത് അനുമതി നല്‍കാനുള്ള അന്തിമ തീരുമാനമെടുത്തത്. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പാരിസ്ഥിതിക പ്രശ്‌നം ഉന്നയിച്ച് പല തവണ കേന്ദ്രം പദ്ധതിയോട് മുഖം തിരിച്ചിരുന്നു. പലപ്പോഴായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വിശദാംശങ്ങള്‍ തേടിയിരുന്നു. അതിനിടെ, തുരങ്കപാതക്ക് കേന്ദ്ര അനുമതി ലഭിച്ചതിന് പിന്നാലെ പ്രവൃത്തി ഉടന്‍ തുടങ്ങാനാകുമെന്ന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് പറഞ്ഞു. സ്വപ്ന പദ്ധതിയാണ് യഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. അന്തിമ പാരിസ്ഥിതിക അനുമതിയുടെ വിജ്ഞാപനവും ഉടന്‍ ഇറങ്ങുമെന്നും ലിന്റോ ജോസഫ് പറഞ്ഞു.
എതിര്‍പ്പുമായി പരിസ്ഥിതി സംഘടനകള്‍
അതിനിടെ വയനാട് തുരങ്കപാതയ്‌ക്കെതിരെ എതിര്‍പ്പുമായി പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തി. ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്നും നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ മാധ്യമങ്ങളോട് പറഞ്ഞു. ചൂരല്‍മല , പുത്തുമല , കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തം തുരങ്കം വരുന്ന മേഖലയിലുണ്ടായത് കണക്കിലെടുക്കണം. കേന്ദ്ര അനുമതി നേടിയത് തെറ്റിദ്ധരിപ്പിച്ചാണെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. പാരിസ്ഥിതിക അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഉടന്‍ കോടതിയെ സമീപിക്കുമെന്നും ബാദുഷ പറഞ്ഞു.
എതിര്‍പ്പുമായി പരിസ്ഥിതി സംഘടനകള്‍
അതിനിടെ വയനാട് തുരങ്കപാതയ്‌ക്കെതിരെ എതിര്‍പ്പുമായി പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തി. ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്നും നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ മാധ്യമങ്ങളോട് പറഞ്ഞു. ചൂരല്‍മല , പുത്തുമല , കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തം തുരങ്കം വരുന്ന മേഖലയിലുണ്ടായത് കണക്കിലെടുക്കണം. കേന്ദ്ര അനുമതി നേടിയത് തെറ്റിദ്ധരിപ്പിച്ചാണെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. പാരിസ്ഥിതിക അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഉടന്‍ കോടതിയെ സമീപിക്കുമെന്നും ബാദുഷ പറഞ്ഞു.
മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം ഗണ്യമായി കുറയക്കാന്‍ കഴിയുന്ന പദ്ധതിയാണ് തുരങ്കപാത. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.
Recent Comments