by Midhun HP News | May 29, 2025 | Latest News, ദേശീയ വാർത്ത
കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പൊഴുതന ടൗണില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. റിഹാന്‍, റിസ്വാന്‍, സാബിര്‍ എന്നീ വിദ്യാര്‍ത്ഥികളാണ് ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മൂന്ന് പേരും പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്.
ആക്രമിക്കാനെത്തിയ ആനയുടെ മുന്നില്‍ നിന്ന് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പൊഴുതന സ്‌കൂള്‍ മുതല്‍ വീട് വരെ ഇവരെ ആന ഓടിച്ചു. മാത്രമല്ല വഴിയിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളടക്കം നശിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥികളെ ആന ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആക്രമിക്കാനെത്തിയ ആനയെ കണ്ടതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒന്നിലധികം ആനകള്‍ പൊഴുതനയില്‍ ഇറങ്ങിയിരുന്നു. വീടിന് സമീപത്തുകൂടി ആനകള്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
by Midhun HP News | May 29, 2025 | Latest News, കേരളം, സിനിമ
കഴിഞ്ഞ ദിവസമാണ് നടൻ ഉണ്ണി മുകുന്ദനെതിരെ പിആർഒ വിപിൻ കുമാർ പരാതിയുമായി രംഗത്തെത്തിയത്. ടൊവിനോ നായകനായെത്തിയ നരിവേട്ട സിനിമയെ അഭിനന്ദിച്ച് പോസ്റ്റ് പങ്കുവച്ചതാണ് ഉണ്ണി മുകുന്ദനെ
ചൊടിപ്പിച്ചത് എന്നായിരുന്നു വിപിന്റെ ആരോപണം. ഇതിന് വിശദീകരണവുമായി ഉണ്ണി മുകുന്ദൻ രംഗത്തെത്തുകയും ചെയ്തു. ടൊവിനോയുമായി തന്നെ തെറ്റിക്കാനാണ് വിപിന്റെ ശ്രമമെന്നും ഉണ്ണി പറഞ്ഞിരുന്നു.
ഇപ്പോഴിതാ വിവാദങ്ങൾ നിലനിൽക്കെ ടൊവിനോയുമായുള്ള വാട്സ്ആപ് ചാറ്റ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഉണ്ണി ചാറ്റ് പങ്കുവച്ചത്. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സ്റ്റിക്കർ പരസ്പരം അയച്ച ചാറ്റിന്റെ സ്ക്രീൻഷോട്ടാണ് ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. ഷോലെ എന്ന സിനിമയിലെ തീം സോങിനൊപ്പമാണ് ഉണ്ണി ചാറ്റ് ഷെയർ ചെയ്തത്.
സ്ക്രീൻഷോട്ടിൽ ടൊവിനോ വോയ്‌സ് മെസേജ് അയച്ചിരിക്കുന്നത് കാണാം. മമ്മൂട്ടിയുടെ അടുത്തിടെ പുറത്തുവന്ന ‘ബസൂക്ക’യിലെ ഒരു സ്റ്റിക്കർ ആണ് ഉണ്ണി മറുപടി ആയി അയച്ചിരിക്കുന്നത്. മോഹൻലാലിന്റെ പുഞ്ചിരി തൂകുന്ന ചിത്രം ടൊവിനോ മറുപടിയായി അയച്ചപ്പോൾ മോഹൻലാലിന്റെ തന്നെ ചിത്രമുള്ള ഒരു സ്റ്റിക്കറാണ് ഉണ്ണിയും തിരിച്ചയച്ചത്.സിനിമയിൽ പരസ്പരം സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ടൊവിനോയും ഉണ്ണിയും. ‘മാർക്കോ’ സിനിമയുടെ റിലീസ് ദിവസത്തെ ആഘോഷത്തിൽ ടൊവിനോയും ഉണ്ണിക്കൊപ്പം സന്തോഷം പങ്കുവയ്ക്കാൻ എത്തിയിരുന്നു. അതേസമയം വിപിൻ കുമാറിന്റെ പരാതിക്ക് പിന്നാലെ ഉണ്ണി മുകുന്ദന് പിന്തുണയുമായി താരങ്ങളടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു.
by Midhun HP News | May 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുടുംബ സമേതം താമസിക്കുന്ന വീടിൻ്റെ ഭിത്തിയിലും ബാത്ത് റൂമിലുമടക്കം രഹസ്യ അറകളുണ്ടാക്കി വൻതോതിൽ കഞ്ചാവ്, മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയയാൾ അറസ്റ്റിൽ. ചാക്ക ഐ.ടി.ഐക്കു സമീപം താമസിക്കുന്ന അനീഫ് ഖാനെയാണ് (42) എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡും എക്‌സൈസ് ഐബിയും ചേർന്ന് പിടികൂടിയത്.
13കിലോ കഞ്ചാവും എംഡിഎംഎയും ഇവ തൂക്കാനുപയോഗിക്കുന്ന ത്രാസുകൾ, മയക്കുമരുന്ന് നിറയ്ക്കാനുപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക്ക് പായ്ക്കറ്റുകൾ എന്നിവ പിടിച്ചെടുത്തു. മൂന്നുനില വീടിന്റെ രണ്ടാം നിലയിലാണ് രണ്ട് രഹസ്യ അറകൾ നിർമ്മിച്ചിരുന്നത്. രണ്ടാം നിലയിലെ ചുമരിന്റെ മുകളിൽ തടി പാനൽ ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കിടയിലാണ് ഈ പാനലുകൾക്കിടയിൽ ഒരു സ്ക്രൂ എക്‌സൈസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഇത് ഇളക്കിയപ്പോൾ പാനൽ അനങ്ങുന്നത് കണ്ട് തള്ളിനോക്കിയപ്പോഴാണ് അകത്ത് അറ കണ്ടത്. ഇതേ നിലയിലെ വാഷ്‌ബേയ്സിന്റെ താഴെയുള്ള ഷെൽഫിന് പിന്നിലായിരുന്നു രണ്ടാമത്തെ അറ. പരിശോധിച്ചപ്പോൾ ഷെൽഫ് പൂർണമായി ഇളകി പുറത്തേക്ക് വന്നു.അകത്തേക്ക് ഒരാൾക്ക് കുനിഞ്ഞ് കയറാവുന്ന ഒരു വാതിലുണ്ടായിരുന്നു. ഇതുവഴി കടന്നാൽ ഒരു മുറിയുടെ വിസ്തൃതിയുള്ള വലിയൊരു അറയായിരുന്നു. ഏകദേശം ആയിരം കിലോയോളം കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാവുന്ന തരത്തിലുള്ളതാണ് അറകൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. നേരത്തെയും കഞ്ചാവും മയക്കുമരുന്നുമായി ഇയാൾ അറസ്റ്റിലായിട്ടുണ്ട്.
by Midhun HP News | May 29, 2025 | Latest News, ദേശീയ വാർത്ത
പ്രശസ്ത തമിഴ് നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു. 75വയസ്സായിരുന്നു,150-ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോഗ്രാഫ്, ശിവകാശി, മഴൈ, ധർമപുരി, ഇരുവർ, നേരുക്ക് നേർ, ദീന, തിരുപ്പതി, സർക്കാർ, മാസ്റ്റർ, കേളിർ തുടങ്ങിയവയാണ് രാജേഷിന്റെ പ്രധാനപ്പെട്ട ചില ചിത്രങ്ങൾ
by Midhun HP News | May 29, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതനുസരിച്ച് ജൂണ്‍ 3 ന് രാവിലെ 10 മണി മുതല്‍ ജൂണ്‍ 5 വൈകീട്ട് 5 മണി വരെ പ്രവേശനം തേടാവുന്നതാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇതിനോടൊപ്പം മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്‌മെന്റുംപ്രസിദ്ധീകരിക്കുന്നതാണ്. രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 10 നും മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 16 നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18 ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി ആകെ ലഭിച്ച നാല് ലക്ഷത്തി അറുപത്തി രണ്ടായിരത്തി എഴുന്നൂറ്റി അറുപത്തിയെട്ട് (4,62,768) അപേക്ഷകളിലെ ഓപ്ഷനുകള്‍ പരിഗണിച്ചുള്ള ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24നാണ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് തിരുത്തലുകള്‍ക്കും ആവശ്യമെങ്കില്‍ ഓപ്ഷനുകള്‍ പുന:ക്രമീകരിക്കുന്നതിനുമുള്ള അവസരം അപേക്ഷകര്‍ക്ക് മെയ് 28 ന് വൈകീട്ട് 5 മണി വരെയാണ് അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ രണ്ടിന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക.
സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ മൂന്നു ലക്ഷത്തി പതിനാറായിരം (3,16,000) സീറ്റുകളിലേയ്ക്കാണ് അലോട്ട്‌മെന്റ് നടത്തപ്പെടുന്നത്. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട, അണ്‍-എയ്ഡഡ് ക്വാട്ട സീറ്റുകള്‍ ഉള്‍പ്പടെ ആകെ നാല് ലക്ഷത്തി നാല്‍പത്തി രണ്ടായിരത്തി പന്ത്രണ്ട് (4,42,012)ഹയര്‍സെക്കണ്ടറി സീറ്റുകള്‍ സംസ്ഥാനത്ത് ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | May 29, 2025 | Latest News, ജില്ലാ വാർത്ത
കണിയാപുരം പള്ളിനട കലാനികേതൻ സാംസ്കാരിക സമിതിയുടെയും, കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള തുറന്ന പോരാട്ടത്തിന്റെ ഭാഗമായി നടത്തിയ ജാഗ്രതാ സദസ്സിൽ ലഹരി വിൽപ്പനക്കാരെ നേരിൽ കണ്ട് ബോധവൽക്കരണം നടത്തുവാൻ തീരുമാനിച്ചു. പ്രസ്തുത സമ്മേളനത്തിൽ വച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടന്നു.
പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി പുരസ്കാരം സ്വീകരിക്കുവാൻ എത്തിയ എല്ലുപൊടിയുന്ന അസുഖമുള്ള ജാസിം ഖാൻ എന്ന കുട്ടിക്ക് പരസഹായം കൂടാതെ ഇരിക്കാനോ മറ്റൊരു കാര്യം ചെയ്യുവാനോ പറ്റുന്നതല്ല. ജാസിംഖാന്റെ ഉപരിപഠനത്തിനുള്ള ചെലവ് കലാനികേതൻ സാംസ്കാരിക സമിതി ഏറ്റെടുത്തതായി ചെയർമാൻ എം.എ. ലത്തീഫ് അറിയിച്ചു.
ചടങ്ങിന് ചെയർമാൻ എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് ഷാഫി ഐപിഎസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കഠിനംകുളം എസ്.എച്ച്.ഒ സജു. വി,പഞ്ചായത്ത് മെമ്പർ ശ്രീചന്ദ്.എസ്, കലാനികേതൻ സെക്രട്ടറി ടി.നാസർ, മാധ്യമപ്രവർത്തകൻ ജി.സുരേഷ്, കണിയാപുരം മുസ്ലിം ഹൈസ്കൂൾ അധ്യാപകൻ സരിൻ.എസ്.എസ്, സമിതി ഭാരവാഹികളായ സഞ്ജു നബിൽ, നിസാം കടവിളാകം, ഇസഹാക്ക്,അസീം ജാവ കോട്ടെജ്, നുജൂം, ഷജീർ ജന്മിമുക്ക്, തൻസീർ, ഷാജഹാൻ, സമദ്, നൈസാം, മുജീബ് തുടങ്ങിയവർ സംസാരിച്ചു.
Recent Comments