by Midhun HP News | May 24, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 400 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8990 രൂപയാണ്.
വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വിലയില്‍ വീണ്ടും കുതിച്ചതോടെ വില പുതിയ ഉയരങ്ങളിലെത്തുമെന്ന സൂചനയാണ് നല്‍കുന്നത്. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.
by Midhun HP News | May 24, 2025 | Latest News, കേരളം
തിരുവനന്തപുരം: പി പത്മരാജന് ട്രസ്റ്റിന്റെ 2024ലെ മികച്ച നോവല്‍, കഥ, തിരക്കഥ, ചലച്ചിത്ര സംവിധാനം, പുതുമുഖ നോവലിസ്റ്റ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസില്‍ മുഹമ്മദിനാണ് മികച്ച ചലച്ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്കാരം. 40000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
എസ് ഹരീഷിന്റെ പട്ടുനൂല്‍പ്പുഴുവാണ് മികച്ച നോവല്‍. 20000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പി എസ് റഫീക്കിനാണ്(ഇടമലയിലെ യാക്കൂബ്) ചെറുക്കഥ പുരസ്കാരം.15000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
പുതുമുഖ രചയിതാവിനുള്ള ആദ്യരചനയ്ക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ടെയ്ല്‍സ് ഓഫ് ഇന്ത്യ പുരസ്കാരത്തിന് ഐശ്വര്യ കമല(നോവല്‍ വൈറസ്) അര്‍ഹയായി. ബോയിങ് വിമാനത്തിന്റെ വാലറ്റത്തിന്റെ മാതൃകയില്‍ പളുങ്കില്‍ തീര്‍ത്ത അവാര്‍ഡ് ശില്‍പ്പവും എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്ന സ്ഥലങ്ങളില്‍നിന്നും പുരസ്കാരജേതാവ് തെരഞ്ഞെടുക്കുന്ന ഏത് സ്ഥലത്തേക്കും തിരിച്ചുമുള്ള സൗജന്യ വിമാന ടിക്കറ്റുമാണ് അവാര്‍ഡ്.
ഉണ്ണി ആര് അധ്യക്ഷനും ജി ആര് ഇന്ദുഗോപന്, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള സമിതി സാഹിത്യപുരസ്കാരങ്ങളും ടി കെ രാജീവ്കുമാര്‍ അധ്യക്ഷനും വിജയകൃഷ്ണന്, എസ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന സമിതി ചലച്ചിത്ര പുരസ്കാരങ്ങളും നിര്‍ണയിച്ചത്.
ഈ മാസം 30 ന് വൈകിട്ട് 5.30 ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. തുടര്‍ന്ന് ഫെമിനിച്ചി ഫാത്തിമ പ്രദര്‍ശിപ്പിക്കും. പ്രവേശനം പാസ് മുഖേന. വാര്‍ത്താസമ്മേളനത്തില്‍ പത്മരാജന് ട്രസ്റ്റ് ചെയര്മാന് വിജയകൃഷ്ണന്, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്,പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി, എയര്‍ഇന്ത്യ എക്സ്പ്രസ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഹെഡ് പി ജി പ്രഗീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
by Midhun HP News | May 24, 2025 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ കൈയില്‍ കരുതുന്നത് വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാനായി പോളിങ് സ്റ്റേഷനുപുറത്ത് സൗകര്യം സജ്ജമാക്കണം. തെരഞ്ഞടുപ്പ് പരിഷ്ക്കരണനടപടികളുടെ ഭാഗമായാണ് തീരുമാനം.
വോട്ടെടുപ്പുദിവസം രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രമീകരിക്കുന്ന ബൂത്തുകള്‍ പോളിങ് സ്റ്റേഷന്റെ നൂറുമീറ്റര്‍ പരിധിയില്‍ പാടില്ല.ഈ പരിധിയില്‍ പ്രചാരണവും വിലക്കി.1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെയും 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിലെയും വ്യവസ്ഥകളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്നും കമ്മീഷന് അറിയിച്ചു.
പോളിങ് സ്റ്റേഷന്റെ നൂറുമീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നത് സ്വിച്ച് ഓഫ് ചെയ്തിട്ടായിരിക്കണം. എന്നാല്‍ പ്രതികൂലസാഹചര്യങ്ങളുള്ള ഇടങ്ങളില്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ മൊബൈല്‍ഫോണ്‍ കൊണ്ടു പോകുന്നതില്‍ ഇളവനുവദിക്കാം. 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ 49എം വ്യവസ്ഥപ്രകാരം വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം കര്‍ശനമായി പാലിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
by Midhun HP News | May 24, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) ലാഭവിഹിതമായി 2.69 ലക്ഷം കോടി രൂപ നല്കാന് റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) തീരുമാനം. കഴിഞ്ഞ വര്‍ഷം കൈമാറിയ 2.10 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.37 ശതമാനം അധിക തുകയാണ് ഇത്തവണ കൈമാറുന്നത്. റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡാണ് ബംപര്‍ ലാഭവിഹിതം കൈമാറാന്‍ തീരുമാനിച്ചത്.
ഇന്നലെ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷയതില്‍ കൂടിയ ആര്‍ബിഐ ആര്‍ബിഐ സെട്രല്‍ ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. കേന്ദ്രത്തിന് ധനക്കമ്മി നിയന്ത്രിക്കാനും ക്ഷേമ, വികസന പദ്ധതികള്‍ക്ക് പണം ഉറപ്പാക്കാനും റിസര്‍വ് ബാങ്കിന്റെ ഈ പിന്തുണ വലിയ സഹായമാകും. നടപ്പുവര്‍ഷം (2025-26) ധനക്കമ്മി ജിഡിപിയുടെ 4.4 ശതമാനമായി നിയന്ത്രിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. 5.6 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷം.
അടിയന്തര സാഹചര്യമുണ്ടായാല്‍ ആര്‍ബിഐ കരുതി വയ്ക്കുന്ന സഞ്ചിത നിധിയുടെ പരിധി ആര്‍ബിഐ ബാലന്‍സ് ഷീറ്റിന്റെ 7.5 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സിആര്‍ബി അനുപാതം ഉയര്‍ത്തിയിട്ടും കേന്ദ്രത്തിന് ബംപര്‍ ലാഭവിഹിതം പ്രഖ്യാപിക്കാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞത് വരുമാനത്തില്‍ കുതിപ്പുണ്ടായതുവഴിയാണ്. റിസര്‍വ് ബാങ്കില്‍ നിന്ന് കേന്ദ്രം ബജറ്റില്‍ പ്രതീക്ഷിച്ച 2.56 ലക്ഷം കോടി രൂപയേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ലാഭവിഹിതമെന്ന (2,68,590.07 കോടി രൂപ) പ്രത്യേകതയുമുണ്ട്.
ചെലവുകള്‍ കഴിച്ചുള്ള വരുമാനത്തിലെ മിച്ചമാണ് റിസര്‍വ് ബാങ്ക് പൂര്‍ണമായും ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത്. വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന അടിയന്തര വായ്പകളില്‍ നിന്നുള്ള പലിശ, നിക്ഷേപങ്ങളില്‍ നിന്നുള്ള നേട്ടം, കരുതല്‍ വിദേശനാണയ ശേഖരത്തില്‍ നിന്നുള്ള ഡോളര്‍ വിറ്റഴിക്കല്‍ എന്നിവ വഴിയാണ് റിസര്‍വ് ബാങ്ക് പ്രധാനമായും വരുമാനം നേടുന്നത്. ഇതില്‍ നിന്ന് ചെലവ് കിഴിച്ചുള്ള തുകയാണ് വരുമാന സര്‍പ്ലസ്.
by Midhun HP News | May 24, 2025 | Latest News, ദേശീയ വാർത്ത
സുല്‍ത്താന്‍ബത്തേരി: സംസ്ഥാനാതിര്‍ത്തിയായ മുത്തങ്ങയില്‍ ചെക്പോസ്റ്റിലൂടെ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 3495 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്സൈസ് പിടികൂടി. മുന്‍പ് ഒരുകിലോയിലേറെ കഞ്ചാവുമായി പിടിയിലായിട്ടുള്ള മാനന്തവാടി വാളാട് നൊട്ടന്‍ സഫീറി(36)നെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു.
വ്യാഴാഴ്ച രാത്രി പതിവുപരിശോധനയ്ക്കിടെയാണ് കര്‍ണാടകയില്‍നിന്ന് ലോറിയെത്തിയത്. കാലിത്തീറ്റയാണെന്നു പറഞ്ഞതില്‍ സംശയംതോന്നിയ എക്സൈസ് പുറമേയുള്ള ചാക്കുകള്‍ മാറ്റി പരിശോധിച്ചപ്പോഴാണ് നിരോധിത ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
15 കിലോഗ്രാം വരുന്ന 133 പ്ലാസ്റ്റിക് ചാക്കുകളും 30 കിലോഗ്രാം വരുന്ന 50 ചണ ചാക്കുകളുമാണ് മിനിലോറിയിലുണ്ടായിരുന്നത്. ലോഡിന് പുറംഭാഗങ്ങളില്‍ 40 ചാക്ക് ബിയര്‍ വേസ്റ്റ് അടുക്കിയതിനുള്ളിലാണ് പുകയില ഉത്പന്നങ്ങളുടെ ചാക്കുകളുണ്ടായിരുന്നത്. പുറത്തുനിന്ന് പെട്ടെന്ന് കണ്ടുപിടിക്കാന്‍ പറ്റാത്ത നിലയിലായിരുന്നു ഇവ. സഫീറാണ് ലോറി ഓടിച്ചുവന്നത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എം. സൈമണ്‍, പ്രിവന്റീവ് ഓഫീസര്‍ പി.ആര്. ജിനോഷ്, സിഇഒമാരായ ഇബി അനീഷ്, പി. വിപിന്‍ എന്നിവരും വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ സി.ഡി. സാബു, സിഇഒ പി.എന്‍. ശശികുമാര്‍ എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു. പിടിച്ചെടുത്ത വാഹനവും പുകയില ഉത്പന്നങ്ങളും പ്രതിയെയും ബത്തേരി പൊലീസിന് കൈമാറി. തുടര്‍ന്ന് കേസെടുത്ത പൊലീസ് ലോറി കസ്റ്റഡിയിലെടുക്കുകയും പ്രതിയെ ജാമ്യത്തില്‍ വിടുകയും ചെയ്തു. ലോഡും ലോറിയും കോടതിയില്‍ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
by Midhun HP News | May 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍. കോഴിക്കോട് ചേവായൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു. കാര്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രദേശത്ത് വന്‍ ഗതാഗതകുരുക്കുണ്ട്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
കണ്ണൂര്‍ പയ്യന്നൂരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയാണ് മരിച്ചത്. അസം സ്വദേശി ഗോപാല്‍ വര്മന് ആണ് അപകടത്തില്‍ പെട്ടത്. എറണാകുളം കളമശ്ശേരിയില്‍ ഓട്ടോക്ക് മുകളില്‍ മരം കടപുഴകി വീണു. ബസ് കാത്തിരിപ്പ് കേന്ദ്രം, ഓട്ടോ സ്റ്റാന്‍ഡ് എന്നിവയ്ക്ക് മുന്നിലാണ് മരം വീണത്.ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റിആര്‍ക്കും പരിക്കില്ല.
ആലപ്പുഴ തലവടിയില്‍ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ഇരുപതില്‍ചിറ ഗീതാകുമാരിയുടെ വീടിന് മുകളിലേക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്. വൈകുന്നേരത്തോടെ പെയ്ത കനത്തമഴയിലും കാറ്റിലും കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ പൊളിഞ്ഞുവീണു. പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ചിരുന്ന പന്തലാണ് തകര്‍ന്ന് വീണത്.
ശക്തമായ കാറ്റിലും മഴയിലും തലസ്ഥാനത്തും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിഴിഞ്ഞത്ത് മരം കടപുഴകി വീണ് വൈദ്യുതി ലൈന്‍ പൊട്ടി. നഗരത്തിലെ നിരവധിയിടങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനു സമീപം മരം കടപുഴകി റോഡിലേക്ക് വീണതിനാല്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. രാജ്ഭവനു സമീപവും വെള്ളയമ്പലം ആല്‍ത്തറയിലും മരത്തിന്റെ കൊമ്പൊടിഞ്ഞ് റോഡില്‍ വീണു. തീരദേശ മേഖലയിലും കനത്ത നാശനഷ്ടം. കനകക്കുന്നിലും ശക്തമായ കാറ്റില്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ കവാടം തകര്‍ന്നു വീണു. മരം വീണ് വാഹനങ്ങളും തകര്‍ന്നു.
തിരുവനന്തപുരത്ത് ഏട്ട് മണിക്ക് അടുത്ത മൂന്നു മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതിതീവ്ര മഴയുണ്ടാകും എന്നാണ് മുന്നറിയിപ്പ്. മഴയ്ക്ക് പുറമെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
Recent Comments