‘രക്തമല്ല, എന്റെ സിരകളില്‍ തിളയ്ക്കുന്നത് സിന്ദൂരം’, 22 മിനിറ്റിനുള്ളില്‍ ഭീകര ക്യാമ്പുകള്‍ നശിപ്പിച്ചു; ആഞ്ഞടിച്ച് മോദി

‘രക്തമല്ല, എന്റെ സിരകളില്‍ തിളയ്ക്കുന്നത് സിന്ദൂരം’, 22 മിനിറ്റിനുള്ളില്‍ ഭീകര ക്യാമ്പുകള്‍ നശിപ്പിച്ചു; ആഞ്ഞടിച്ച് മോദി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുകയും വേഗത്തിലുള്ള തിരിച്ചടി നല്‍കിയ സായുധ സേനയെ അഭിനന്ദിക്കുകയും ചെയ്ത മോദി, ഇന്ത്യയുടെ പ്രതികരണം ശത്രുക്കള്‍ക്ക് ശക്തമായ സന്ദേശം നല്‍കിയതായി കൂട്ടിച്ചേര്‍ത്തു. ബിക്കാനീറില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

‘രാജ്യത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് രാജസ്ഥാന്‍ നമ്മെ പഠിപ്പിക്കുന്നു. ഏപ്രില്‍ 22ന് ഭീകരര്‍ നമ്മുടെ ജനങ്ങളെ ലക്ഷ്യം വച്ചു, അവരുടെ മതം ചോദിച്ചു, നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു കളഞ്ഞു. പഹല്‍ഗാമില്‍ ഉതിര്‍ത്ത വെടിയുണ്ടകള്‍ 140 കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങളെയാണ് മുറിവേല്‍പ്പിച്ചത്’- മോദി ഓര്‍മ്മിപ്പിച്ചു.

‘അവിസ്മരണീയമായ രീതിയില്‍ തിരിച്ചടിക്കുമെന്ന് രാജ്യം പ്രതിജ്ഞയെടുത്തു. നമ്മുടെ സായുധ സേനയുടെ വീര്യത്താല്‍, പാകിസ്ഥാന്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതരായി. ആക്രമണം നടന്ന് വെറും 22 മിനിറ്റിനുള്ളില്‍, ഭീകര ക്യാമ്പുകള്‍ നശിപ്പിക്കപ്പെട്ടു. സിന്ദൂരം വെടിമരുന്നായി മാറുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന്റെയും രാജ്യത്തിന്റെയും ശത്രുക്കള്‍ കണ്ടു. രക്തമല്ല, എന്റെ സിരകളില്‍ തിളയ്ക്കുന്നത് സിന്ദൂരമാണ്’- മോദി ആഞ്ഞടിച്ചു.

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്തി

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്തി

കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ അനൂസ് റോഷനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിലാണ് അന്നൂസിനെ കണ്ടെത്തിയത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയിരിക്കുന്നത്. പിതാവുമായി യുവാവ് ഫോണില്‍ സംസാരിച്ചു. അനൂസിനി തട്ടികൊണ്ട് പോയ സംഘത്തിൽ ഉണ്ടായിരുന്ന കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍, അനസ് എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് യുവാവിനെ ഒളിപ്പിച്ച സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചതെന്നാണ് വിവരം.

തട്ടിക്കൊണ്ട് പോയ സംഘം കർണാടകയിലേക്ക് കടന്നുവെന്ന സൂചനയെ തുടർന്ന് പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം മൈസൂർ, ഷിമോഗ എന്നീ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെന്നാണ് വിവരം. വിദേശത്തുള്ള സഹോദരന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അനൂസിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാഥമിക വിവരം.

അമ്മ പുഴയിലെറിഞ്ഞ നാലുവയസുകാരി മരിക്കുന്നതിന്റെ തലേന്നും പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അമ്മ പുഴയിലെറിഞ്ഞ നാലുവയസുകാരി മരിക്കുന്നതിന്റെ തലേന്നും പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസുകാരിയായ കുഞ്ഞ് ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂരമായ പീഡനം. കൊല്ലപ്പെടുന്നതിന്റെ തൊട്ടുമുന്‍പുള്ള ദിവസം പോലും കുഞ്ഞ് പീഡിപ്പിക്കപ്പെട്ടു. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാകുന്നുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കുഞ്ഞിന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചിട്ടുണ്ട്.

പത്തിലേറെ തവണ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിന്റെ വീടിന്റെ തൊട്ടരികില്‍ തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. പലപ്പോഴും ഇയാള്‍ കുഞ്ഞിനെ തന്റെ വീട്ടിലേക്ക് കൊണ്ടുവരും. കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയിരുന്നു. താന്‍ കുഞ്ഞിന്റെ അടുത്ത ബന്ധുവായതിനാല്‍ ആരും സംശയിക്കില്ലെന്ന ധൈര്യമുണ്ടായിരുന്നു. കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ചൂഷണം ചെയ്തു. പറ്റിപ്പോയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ ഏറെ നിര്‍ണായകമായത്. അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട ഈ സംഭവത്തിന് മറ്റൊരു മാനം കൈവരുന്നത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ലിസാ ജോണിന്റെ സംശയങ്ങളെ തുടര്‍ന്നാണ്. പിന്നീട് പൊലീസ് പീഡനക്കേസിലെ പ്രതിക്കായി അതീവ രഹസ്യമായാണ് നീക്കങ്ങള്‍ നടത്തിയത്. പ്രതിയെക്കൂടാതെ മറ്റ് രണ്ട് പേരെക്കൂടി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നുള്‍പ്പെടെ പ്രതിയിലേക്കെത്താനുള്ള കൃത്യമായ സൂചനകള്‍ ലഭിച്ചു. എട്ട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി നില്‍ക്കക്കള്ളിയില്ലാതെ കുറ്റം സമ്മതിക്കുകയായിരുന്നു. ആലുവ ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റ സമ്മതം നടത്തിയത്.

റിവേഴ്സ് എടുത്തപ്പോള്‍ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്റര്‍, വീട്ടമ്മയും കാറും കിണറ്റില്‍ വീണു

റിവേഴ്സ് എടുത്തപ്പോള്‍ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്റര്‍, വീട്ടമ്മയും കാറും കിണറ്റില്‍ വീണു

കോഴിക്കോട്:‌ കാർ പിന്നോട്ടെടുത്തു പഠിക്കുന്നതിനിടെ വീട്ടമ്മയും കാറും കിണറ്റിൽ വീണു. ഫറോക്ക് പെരുമുഖത്ത് സ്നേഹലത (60) ഓടിച്ച കാറാണ് 14 കോൽ താഴ്ചയുള്ള കിണറ്റിൽ വീണത്. ഇന്നലെ വൈകുന്നേരത്തോടെ സംഭവം.

വീട്ടിൽ വെച്ചു തന്നെ കാർ റിവേഴ്സ് ​ഗിയർ എടുത്തു പഠിക്കുന്നതിനിടെ ബ്രേക്കിന് പകരം ആക്സിലേറ്ററിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകടമുണ്ടാക്കിയത്. വീഴ്ചയിൽ സ്നേഹലതയ്ക്ക് കാര്യമായ പരുക്കുകളില്ല. സ്നേഹലതയെ പുറത്തെത്തിച്ച ശേഷം, മിനി ക്രെയിൻ ഉപയോ​ഗിച്ചാണ് കാർ കിണറ്റിൽ നിന്ന് പുറത്തെടുത്തത്.

ഒരു ലക്ഷം കണക്ഷന്‍; നാഴികക്കല്ല് പിന്നിട്ട് കെ ഫോണ്‍

ഒരു ലക്ഷം കണക്ഷന്‍; നാഴികക്കല്ല് പിന്നിട്ട് കെ ഫോണ്‍

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെ ഫോണ്‍ ഒരു ലക്ഷം കണക്ഷന്‍ എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് എത്തിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയാണിത്. ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷത്തിനകമാണ് നേട്ടം.

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ മൂന്ന് ലക്ഷം ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ എന്നതാണ് ലക്ഷ്യം. ചുരുങ്ങിയ കാലത്തിനുളളില്‍ കേരളത്തിലെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്വര്‍ക്കായി കെ ഫോണ്‍ വളര്‍ന്നത് അഭിമാനകരമായ നേട്ടമാണെന്ന് എം ഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.

ഒരു ലക്ഷം കണക്ഷന്‍ എന്ന നാഴികക്കല്ല് കെ ഫോണ്‍ അധികൃതര്‍ ആഘോഷമാക്കി. സന്തോഷ് ബാബുവിനൊപ്പം ഐ ടി സ്‌പെഷ്യല്‍ സെക്രട്ടറിയും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. 2023 ജൂണിലാണ് സ്വപ്ന പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചത്. തുടക്കത്തിലെ മന്ദതയ്ക്ക് ശേഷം പദ്ധതി ട്രാക്കിലായി തുടങ്ങി. അതിന്റെ ആദ്യ നേട്ടമാണ് ഒരു ലക്ഷം കണക്ഷന്‍. ആദിവാസി ഊരുകളെ പൂര്‍ണമായി ഇന്റര്‍നെറ്റ് വത്കരിക്കാനുള്ള ദൗത്യമാണ് ഇനി കെ ഫോണിന് മുന്നിലുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ 51 കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വരുമാനം 230 കോടി രൂപയായി ഉയര്‍ത്താനും ഇന്റര്‍നെറ്റ് സേവന ദാതാവ് ലക്ഷ്യമിടുന്നുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) 11,402 കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കിയിട്ടുണ്ട്.

തലസ്ഥാനത്തെ ഐടി നഗരത്തിൽ കാട്ടുപന്നികളുടെ ശല്യം; രണ്ട് ദിവസത്തിനുള്ളിൽ വെടിവച്ചിട്ടത് ഏഴ് എണ്ണത്തെ

തലസ്ഥാനത്തെ ഐടി നഗരത്തിൽ കാട്ടുപന്നികളുടെ ശല്യം; രണ്ട് ദിവസത്തിനുള്ളിൽ വെടിവച്ചിട്ടത് ഏഴ് എണ്ണത്തെ

തിരുവനന്തപുരം സംസ്ഥാന തലസ്ഥാനത്തിന്റെ അതിവേഗം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിലൊന്നായ കഴക്കൂട്ടത്ത്, കാട്ടുപന്നികളുടെ (Wild boar) ശല്യം, ആക്രമണം, കൃഷിഭൂമിയുടെ വൻതോതിലുള്ള നാശം എന്നിവ ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചു. തിരുവനന്തപുരത്തെ ഐടി ന​ഗരം കൂടെയായ ഈ പ്രദേശത്തെ ഭീഷണി കഴക്കൂട്ടം സോണിന് കീഴിലുള്ള നിരവധി ന​ഗരസഭാ വാർഡുകളിൽ കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം കോർപ്പറേഷനെ നിർബന്ധിതരാക്കി.

കാട്ടായിക്കോണം വാർഡ് കൗൺസിലർ ഡി.ആർ.മേശൻ പറയുന്നതനുസരിച്ച്, കാട്ടുപന്നിശല്യം ഭീതിജനകമായി മാറിയിരിക്കുന്നു, തന്റെ വാർഡിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ അഭൂതപൂർവമായ വർദ്ധനവാണ് കാണിക്കുന്നത്. കഴക്കൂട്ടത്തെ മൂന്ന് വാർഡുകളായ കട്ടായിക്കോണം, കഴക്കൂട്ടം, ചന്തവിള എന്നിവിടങ്ങളിൽ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ നഗരസഭ അനുമതി നൽകി.

“ഇരുട്ടിനുശേഷം ഈ കാട്ടുപന്നികൾ കൂട്ടത്തോടെ ഓടി നടക്കുന്നതിനാൽ ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുന്നു. വൻതോതിൽ കാർഷിക വിളകൾ നശിപ്പിക്കപ്പെടുന്നു, ഇപ്പോൾ കാട്ടുപന്നികൾ കാരണം കർഷകർ കൃഷി ചെയ്യാൻ മടിക്കുന്നു. ഡസൻ കണക്കിന് കാട്ടുപന്നികൾ ഉണ്ട്, ഞങ്ങൾ വളരെ കുറച്ച് മാത്രമേ കൊന്നിട്ടുള്ളൂ. ഒന്നോ രണ്ടോ വെടിവെപ്പുകാർ മാത്രമേയുള്ളൂ, അയൽ വാർഡുകളിലും അവരുടെ സേവനം ആവശ്യമാണ്. അവയിൽ ഏഴ് എണ്ണത്തെ വെടിവെക്കാൻ തന്നെ രണ്ട് രാത്രികൾ വേണ്ടി വന്നു,” അദ്ദേഹം പറഞ്ഞു.

ഇപ്പോൾ കോർപ്പറേഷന്റെ ഭാഗമായ മുൻ പഞ്ചായത്ത് പ്രദേശങ്ങളിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം പ്രധാന ആശങ്കയായി മാറുകയാണ്. കാട്ടുപന്നി പ്രശ്നം കാരണം പലരും കൃഷി ഉപേക്ഷിച്ചുവെന്നും ഈ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കാട്ടുപന്നികളുടെ സങ്കേതമായി മാറിയതായും കാണാം.

ഈ പ്രദേശം അതിവേഗം വികസിച്ചുകൊണ്ടിരിക്കു കയാണെ ങ്കിലും തന്റെ വാർഡിലെ പ്രധാന തൊഴിലുകളിലൊന്ന് കൃഷിയായിരുന്നുവെന്ന് ചന്തവിള വാർഡ് കൗൺസിലർ എം ബിനു പറഞ്ഞു. “മൂന്ന് വർഷം മുമ്പ് വരെ ഞങ്ങൾ നെൽകൃഷി ചെയ്തിരുന്നു, വിളവെടുത്ത നെല്ല് സപ്ലൈകോയ്ക്ക് നൽകിയിരുന്നു. കാട്ടുപന്നികളുടെ ശല്യം കാരണം ഇപ്പോൾ ഇതെല്ലാം നിർത്തിവച്ചിരിക്കുന്നു. ആളുകൾ സുരക്ഷിതരല്ല, രാത്രിയിൽ ഈ കാട്ടുപന്നികളുടെ ചുറ്റും ആളുകൾ ഒറ്റപ്പെടുമ്പോൾ അത് അപകടകരമാകും,” എം ബിനു പറഞ്ഞു.

സ്പോർട്സ് അതോറിട്ടിയുടെ കീഴിലുള്ള ഫിസിക്കൽ എജ്യൂക്കേഷൻ സ്ഥാപനമായ എൽഎൻസിപിയുടെ പരിസര പ്രദേശങ്ങൾ ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ കാട്ടുപന്നികളുടെ ഭീഷണിയിലാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതാദ്യമായാണ് നഗരസഭ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതും കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തീരുമാനിക്കുന്നതും. കാട്ടുപന്നികളുടെ ശല്യം ഗുരുതരമായ ആശങ്കയായി മാറിയിട്ടുണ്ടെന്നും കാർഷിക മേഖലയെ ​ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും മേയർ ആര്യ രാജേന്ദ്രൻ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

“ഐടി ഹബ്ബിന്റെ വികസനത്തിന്റെ ഭാഗമായി കഴക്കൂട്ടത്ത് ദ്രുതഗതിയിലുള്ള വികസനങ്ങൾ നടക്കുന്നുണ്ടെങ്കിലും, കൃഷിയെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും അവിടെയുണ്ട്. ശ്രീകാര്യം ഉൾപ്പെടെയുള്ള ചില വാർഡുകളിൽ നിന്ന് ഞങ്ങൾക്ക് പരാതികൾ ലഭിക്കുന്നുണ്ട്. അതിനാൽ നടപടിയെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ പരിധിയിലുള്ള സമാനമായ പ്രശ്നങ്ങളുള്ള മറ്റ് വാർഡുകളെ കണ്ടെത്താനും ശ്രമിക്കുന്നു,” മേയർ പറഞ്ഞു.