by Midhun HP News | May 13, 2025 | Latest News, കേരളം
കൊച്ചി: 1965ലെ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധത്തിനിടെ കൊച്ചിയില്‍ ബോംബ് ആക്രമണമുണ്ടായോ? അങ്ങനെയൊരു കഥ കാലങ്ങളായി പ്രചരിക്കുന്നുണ്ട്. പല കൊച്ചിക്കാരുടെയും ഓര്‍മകളില്‍ ആ കഥയും കാലവുമുണ്ട്. ഇന്ത്യയും പാകിസ്ഥാനും പുതിയൊരു യുദ്ധത്തിന്‍റെ വക്കിലെത്തിയെന്നു തോന്നിപ്പിച്ച ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും ചര്‍ച്ചയായി, കൊച്ചിയിലെ ആ ബോംബ് കഥ. എന്താണ് അതിന്‍റെ വാസ്തവം?
കൊച്ചി കായലില്‍ പാകിസ്ഥാന്‍ ബോംബ് ഇട്ടത് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോയെന്ന് പ്രസാധകന്‍ സിഐസിസി ജയചന്ദ്രന്‍ അടുത്തിടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പലരും അതിന് മറുപടി നല്‍കി. ചിലര്‍ സംഭവം നടന്നതായാണ് പറയുന്നത്. മറ്റ് ചിലര്‍ അത് സംഭവിക്കാന്‍ സാധ്യതയില്ലെന്നും പറഞ്ഞു.
എന്നാല്‍ 1965ല്‍ കൊച്ചിയില്‍ നടന്ന ബോംബ് ആക്രമണത്തിന്റെ പൊതു രേഖകളൊന്നുമില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. ”അന്ന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ചിലപ്പോള്‍ ഒരു ബോംബ് ആയിരുന്നില്ലായിരിക്കാം. അതിന് പിന്നില്‍ പാകിസ്ഥാനും ആയിരിക്കില്ല. പക്ഷേ, അന്നത്തെ പരിഭ്രാന്തി, ഉച്ചത്തിലുള്ള സൈറണുകള്‍, നഗരത്തിലുടനീളം പായുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍…”, ഇതെല്ലാം ജയചന്ദ്രന്‍ ഓര്‍മിക്കുന്നു.
നാവിക കമാന്‍ഡ്, കൊച്ചി തുറമുഖം, പഴയ വിമാനത്താവളം എന്നിവ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ സ്ഥലമായ വില്ലിങ്ടണ്‍ ദ്വീപിലെ ഒരു ചതുപ്പില്‍ ഒരു പ്രൊജക്ടൈല്‍ പതിച്ചുവെന്നാണ് ഊഹാപോഹങ്ങളുളള്ളത്. ഈ ബോംബ് കഥ പലര്‍ക്കിടയിലും പ്രചരിച്ചുവെന്ന് ജയചന്ദ്രന്‍ പറയുന്നു. എന്‍ എസ് മാധവന്റെ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്ന പുസ്തകത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
ഇപ്പോള്‍ വീണ്ടും ഈ നിഗൂഢ ബോംബ് കഥ ചര്‍ച്ചയായിരിക്കുകയാണ്. അക്കാലത്തെ ആയുധങ്ങളുടെ പരിമിതി, പാകിസ്ഥാനും കൊച്ചിയും തമ്മിലുളള ദൂരം, ചരിത്ര രേഖകളുടെ അഭാവം എന്നിവയും ബോംബ് കഥയെ സാധൂകരിക്കുന്നതല്ലെന്ന് ചിലര്‍ പറയുന്നു.
എഴുത്തുകാരന്‍ പ്രൊഫ. എം കെ സാനുവും ഇതേക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. കൊച്ചിയില്‍ ഒരു ബോംബ് വീണതായും അത് പൊട്ടിത്തെറിക്കാതെ നിര്‍വീര്യമായിപ്പോയെന്നും താന്‍ കേട്ടിട്ടുള്ളതായും സാനു മാഷും പറയുന്നു. എന്നാല്‍, അത് കേട്ട് കേള്‍വി മാത്രമാണെന്നും അതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം പറയുന്നു.
1965 ല്‍ പാകിസ്ഥാന്‍ ബോംബും രണ്ടാം ലോകമഹായുദ്ധ കാലത്ത് കൊച്ചിയില്‍ ഒരു ജാപ്പനീസ് ബോംബും വീണതായി കഥകളുണ്ടെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം കെ ദാസ് പറയുന്നു. എന്നാല്‍ രണ്ടിനും യാതൊരു തെളിവുകളുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കൊച്ചി മേയറും ഇന്റാക്(ഇന്റര്‍നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ച് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ്) സംസ്ഥാന കണ്‍വീനറുമായ കെ സോഹന്‍ ആ ദിവസങ്ങളെ ഓര്‍ത്തെടുക്കുന്നതിങ്ങനെ, ”അത് ശരിക്കും ഭയാനകമായ ദിവസങ്ങളായിരുന്നു. ദാരിദ്ര്യത്തില്‍ വലഞ്ഞിരുന്ന കാലം. അന്ന് വില്ലിങ്ടണ്‍ ഐലന്റ് പ്രധാനപ്പെട്ട സ്ഥലമായിരുന്നു. ഗോതമ്പ് ഉള്‍പ്പെടെയുള്ള എല്ലാ ധാന്യങ്ങളും തുറമുഖം വഴിയാണ് എത്തിച്ചിരുന്നത്. തുടരെത്തുടരെ വൈദ്യുതി മുടങ്ങിയിരുന്നു. സൈറണുകള്‍ കേള്‍ക്കാമായിരുന്നു. വില്ലിങ്ടണ്‍ ഐലന്റില്‍ ബോംബ് വീണെന്നാണ് എല്ലാവരും കേള്‍ക്കുന്ന വാര്‍ത്ത. എല്ലാവരും ഭയന്നു. പല കുടുംബങ്ങളും പലായനം ചെയ്യാന്‍ തീരുമാനിച്ചു. പലരും പായ്ക്ക് ചെയ്ത് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ഓടി”, അദ്ദേഹം പറയുന്നു. എന്നാല്‍ അതൊരു ഭയം മാത്രമായിരുന്നോ എന്നാണ് സംശയം. കാരണം ഒരു സൈനിക ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരികരിച്ചിട്ടില്ല. അതിന് തെളിവുകളോ രേഖകളോ ഇല്ലെന്നും അദ്ദേഹം പറയുന്നു.
by Midhun HP News | May 13, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി കഴിഞ്ഞ നവംബര്‍ 11-ന് ചുമതലയേറ്റ ജസ്റ്റിസ് ഖന്ന, തന്റെ ആറുമാസത്തെ കാലയളവില്‍ ഒട്ടേറെ സുപ്രധാന കേസുകളും കൈകാര്യം ചെയ്തിരുന്നു.
അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് നാളെ ചുമതലയേല്‍ക്കും. ആരാധനാസ്ഥല നിയമം, വഖഫ് ഭേദഗതി നിയമം തുങ്ങിയവ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ജസ്റ്റിസ് ഖന്നയുടെ ബെഞ്ചിന് മുന്നിലായിരുന്നു. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാനുള്ള ശുപാര്‍ശ കൂടി നല്‍കിയാണ് ജസ്റ്റിസ് ഖന്ന പടിയിറങ്ങുന്നത്. ജസ്റ്റിസ് വര്‍മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹാബാദിലേക്ക് സ്ഥലം മാറ്റിയ ശേഷം ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തില്‍ അദ്ദേഹം സ്വകരിച്ച നടപടികള്‍ ഏറെ ചര്‍ച്ചയായി. നോട്ടുകൂമ്പാരം കത്തുന്നതിന്റെ ദൃശ്യങ്ങളും, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ടും ഉള്‍പ്പെടെ പുറത്തുവിട്ടു. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. പണം യശ്വന്ത് വര്‍മ്മയുടേതാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചതോടെ ഇംപീച്ച്‌മെന്റിന് രാഷ്ട്രപതിക്ക് ശുപാര്‍ശയും നല്‍കി. സുപ്രീംകോടതി മുന്‍ ജഡ്ജി എച്ച് ആര്‍ ഖന്നയുടെ അനന്തരവനാണ് സഞ്ജീവ് ഖന്ന. ധൈര്യപൂര്‍വം തീരുമാനമെടുത്ത എച്ച് ആര്‍ ഖന്നയുടെ വഴിയിലൂടെയാണ് സഞ്ജീവും യാത്ര ചെയ്തത്.
അടിയന്താരവസ്ഥ കാലത്തും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ നിലനില്‍ക്കുമെന്ന് നിലപാടെടുത്ത എച്ച് ആര്‍ ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് പദവി നല്‍കാതെയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പകവീട്ടിയത്. പിന്നാലെ അദ്ദേഹം ജഡ്ജി പദവി രാജിവച്ചിരുന്നു. അതേസമയം, ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ് – സെക്ക്യുലര്‍ പദങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഇന്ദിരാസര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത പൊതുതാത്പര്യഹര്‍ജികള്‍ വിമര്‍ശനത്തോടെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കഴിഞ്ഞ നവംബറില്‍ തള്ളിയിരുന്നു,ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ്രാജ് ഖന്നയുടെയും ഡല്‍ഹി സര്‍വകലാശാലയില്‍ ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന.
by Midhun HP News | May 13, 2025 | Latest News, കേരളം
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതക കേസിലെ കേഡല്‍ ജിന്‍സന്‍ രാജയോട് എഡിജിപി ബി സന്ധ്യ വീട്ടുമുറ്റത്തെ മൂന്ന് പൂക്കളുടെ പേര് ചോദിച്ചപ്പോള്‍ നല്‍കിയത് വിചിത്രമായ മറുപടി. ‘ലില്ലി, ലില്ലി, ലില്ലി…’എന്നായിരുന്നു ജിന്‍സണ്‍ മറുപടി നല്‍കിയത്.
വീടുമായി എത്രമാത്രം ബന്ധമുണ്ടെന്ന് അറിയാനായിരുന്നു ചോദ്യം. നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ തെച്ചി, ചെമ്പരത്തി, റോസ അടക്കം നിരവധി ചെടികളുണ്ടായിരുന്നു.
അറസ്റ്റിനുശേഷം വിശദ ചോദ്യം ചെയ്യലിന് വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ് വീട്ടുമുറ്റത്തെ അഞ്ച് പൂക്കളുടെ പേര് ചോദിച്ചത്. ഉത്തരം കിട്ടാതായതോടെ മൂന്ന് പൂക്കളുടെയെങ്കിലും പേര് പറയാന്‍ ആവശ്യപ്പെട്ടത്. അല്‍പ്പനേരത്തെ ആലോചനയ്ക്കുശേഷമാണ് മൂന്നുതവണ ലില്ലി ആവര്‍ത്തിച്ചത്.
കഴിക്കുന്ന ആഹാരത്തെക്കുറിച്ച് ചോദിച്ചപ്പോഴും അല്‍പ്പ നേരം ആലോചിച്ചു. അതിന് ശേഷമാണ് മറുപടി നല്‍കിയത്.’ചിക്കന്‍ ബര്‍ഗര്‍’. അച്ഛനും അമ്മയുമൊക്കെ കഞ്ഞിയും ദോശയുമൊക്കെ കഴിക്കുമ്പോള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്താണ് കേഡല്‍ ചിക്കന്‍ ബര്‍ഗര്‍ കഴിച്ചിരുന്നത്. വീട്ടുകാരുമായി ഒരുമിച്ചിരുന്ന് ഇയാള്‍ ആഹാരം കഴിക്കാറുണ്ടായിരുന്നില്ല. വീട്ടുകാരുമായി സംസാരിച്ചിരുന്നത് ഫോണ്‍ മെസേജിലൂടെയായിരുന്നു.
by Midhun HP News | May 13, 2025 | Latest News, കേരളം
ബെംഗലൂരു: കന്നഡ, തുളു നടനും കന്നഡ ടിവി ഷോ കോമഡി ഖിലാഡിഗലു 3 വിജയിയുമായ രാകേഷ് പൂജാരി തിങ്കളാഴ്ച അർദ്ധരാത്രി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഉഡുപ്പി ജില്ലയിൽ ഒരു മെഹന്തി ചടങ്ങിനിടെയാണ് 33 കാരനായ നടന് ദാരുണമായ മരണം സംഭവിച്ചത്. ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് അനുസരിച്ച് ഞായറാഴ്ച രാത്രി വൈകിയാണ് രാകേഷ് കുഴഞ്ഞുവീണ് മരിച്ചത്. ഇദ്ദേഹം പങ്കെടുത്ത മെഹന്തി ചടങ്ങിൽ നിന്നുള്ള ഒരു സ്റ്റോറി നടൻ തന്റെ ഇൻസ്റ്റാഗ്രാമിൽ മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പങ്കിട്ടിരുന്നു. ഒപ്പം സഹോദരിക്ക് ജന്മദിനാശംസയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
ഇൻസ്റ്റാഗ്രാമിലെ ഈ രണ്ട് അവസാന സ്റ്റോറികളും വൈറലായി പിന്നീട്. ഡെക്കാൻ ഹെറാൾഡിലെ ഒരു റിപ്പോർട്ട് അനുസരിച്ച് മിയാറിൽ തന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു രാകേഷ്. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹം കുഴഞ്ഞുവീണു. കുഴഞ്ഞുവീണ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രഥമികമായ വിലയിരുത്തല്‍. കര്‍ക്കല ടൗണ്‍ പൊലീസ് സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. സിനിമ ടിവി രംഗത്തെ പലരും നടന്‍റെ പെട്ടെന്നുള്ള വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
ഷൂട്ടിംഗ് പുരോഗമിക്കുന്ന ഋഷഭ് ഷെട്ടിയുടെ കാന്താര: ചാപ്റ്റർ 1 ൽ അഭിനയിച്ചു വരുകയാണ് രാകേഷ്. മെഹന്തി ചടങ്ങിലേക്ക് പോകുന്നതിന് മുമ്പ് മെയ് 11 ന് ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു നടന്‍. ചിത്രത്തിലെ അദ്ദേഹത്തിന്റെ ഭാഗം പൂർണ്ണമായും ചിത്രീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. രാകേഷ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടായിരുന്നു.
2020 കോമഡി ഖിലാഡിഗലു 3 ഷോയിൽ വിജയിച്ചതോടെ രാകേഷ് കർണാടകയിൽ പ്രശസ്തനായത്. 2014-ൽ കടലേ ബാജിൽ എന്ന തുളു റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് നടൻ അറിയപ്പെട്ടത്. അമ്മേർ പോലീസ്, ഉമിൽ തുടങ്ങിയ ചില കന്നഡ, തുളു ചിത്രങ്ങളിലും രാകേഷ് അഭിനയിച്ചു. കർണാടക ആസ്ഥാനമായുള്ള വിവിധ റിയാലിറ്റി ഷോകളിലും രാകേഷ് പങ്കെടുത്തു കൂടാതെ നാടക മേഖലയിലും സജീവമായിരുന്നു.
by Midhun HP News | May 13, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കും. മെയ് 17നാണ് മത്സരങ്ങള്‍ തുടങ്ങുക. 6 വേദികളിലായാണ് അവശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക. ഫൈനല്‍ മത്സരം ജൂണ്‍ 3ന് നടത്തുമെന്നും ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും പുറത്തുവന്നിട്ടുണ്ട്. ഒന്നാം ക്വാളിഫയര്‍ മത്സരം മെയ് 29നും എലിമിനേറ്റര്‍ മത്സരം മെയ് 30നും നടക്കും. രണ്ടാം ക്വാളിഫയര്‍ ജൂണ്‍ 1ന് നടക്കും. തുടര്‍ന്ന് ജൂണ്‍ 3നാണ് കലാശപ്പോരാട്ടം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
by Midhun HP News | May 13, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ രണ്ടു വട്ടമായി 2360 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 8765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായാണ് സ്വര്‍ണവില ഇത്രയുമധികം ഇടിഞ്ഞത്. രാജ്യാന്തരവിപണിയുടെ തകര്‍ച്ചയുടെ ചുവടുപിടിച്ച് രാവിലെ ഇടിവ് രേഖപ്പെടുത്തിയ വില ഉച്ചയോടെ വീണ്ടും ഇടിയുകയായിരുന്നു. സമീപകാലത്ത് ഒറ്റദിവസം ഇത്രയും വിലയിടിയുന്നത് ആദ്യമാണ്. പവന് രാവിലെ 1320 രൂപ കുറഞ്ഞതിന് ശേഷം ഉച്ചയോടെ 1,040 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രില്‍ 15നു ശേഷം പവന്‍വില 70,000 രൂപ നിരക്കിലേക്ക് താഴുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ഏപ്രില്‍ 22ന് കുറിച്ച പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമാണ് കേരളത്തിലെ റെക്കോര്‍ഡ്. ഓഹരി വിപണിയിലെ മുന്നേറ്റവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
Recent Comments