ഭീതിയുടെ രാത്രി; അതിര്‍ത്തി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ആക്രമണം, നുഴഞ്ഞുകയറ്റ ശ്രമം, പ്രതിരോധം തീര്‍ത്ത് സൈന്യം

ഭീതിയുടെ രാത്രി; അതിര്‍ത്തി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ആക്രമണം, നുഴഞ്ഞുകയറ്റ ശ്രമം, പ്രതിരോധം തീര്‍ത്ത് സൈന്യം

ഡല്‍ഹി: ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാക്കുന്നു. വ്യാഴാഴ്ച വൈകീട്ട് മുതല്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പത്താന്‍കോട്ട്, ഉദംപൂര്‍ എന്നിവിടങ്ങളിലെ സൈനിക താവളങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചെങ്കിലും ഇന്ത്യ ശക്തമായി പ്രതിരോധിച്ചു.

സംഘര്‍ഷങ്ങള്‍ക്കിടെ ജമ്മുവിലെ സാംബയില്‍ ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ ശക്തമായി തിരിച്ചടി നടത്തുന്നതിനിടെയാണ് പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇവരെ വധിച്ചതായി ബിഎസ്എഫ് സ്ഥിരീകരിച്ചു.

വടക്കന്‍ കശ്മീരിലെ ഉറി സെക്ടറിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഭാഗത്തുനിന്നുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നര്‍ഗീസ് ബീഗം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൂഞ്ചില്‍ ഗ്രാമങ്ങളില്‍ വീണ്ടും പാക്ക് ഷെല്ലിങ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പാകിസ്ഥാന്‍ ഭാഗത്തുന്നിനുണ്ടായ ഷെല്ലിങ്ങിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതായി പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കശ്മീരിന് പുറമെ പഞ്ചാബിലെ അതിര്‍ത്തി പ്രദേശങ്ങളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം. അമൃത്സറില്‍ സൈറണ്‍ മുഴങ്ങി.

മാര്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു

മാര്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു

ആഗോള കത്തോലിക്കാ സഭക്ക് പുതിയ പാപ്പയെ തെരഞ്ഞെടുത്തു. അമേരിക്കയിലെ ഷിക്കാഗോയില്‍നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ് ആണ് പുതിയ പാപ്പ. ലിയോ പതിനാലാമന്‍ എന്ന് അദ്ദേഹം അറിയപ്പെടും.

കോണ്‍ക്ലേവിലെ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ പാപ്പയെ തെരഞ്ഞെടുത്തത്. ഇക്കാര്യം ലോകത്തെ അറിയിച്ച് സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്ത പുക ഉയരുകയായിരുന്നു. കത്തോലിക്ക സഭാ ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കയില്‍ നിന്നുള്ള ഒരാള്‍ മാര്‍പാപ്പയാകുന്നത്. 30 വര്‍ഷത്തോളം ഒരു മിഷനറിയായി പ്രവര്‍ത്തിച്ച റോബര്‍ട്ട് പെര്‍വോസ്റ്റ് പെറുവില്‍ പിന്നീട് ആര്‍ച്ച് ബിഷപ്പായും പ്രവര്‍ത്തിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാത പിന്തുടരുന്ന ഒരു പരിഷ്‌കര്‍ത്താവ് എന്ന നിലയിലാണ് റോബര്‍ട്ട് പെര്‍വോസ്റ്റ് കണക്കാക്കപ്പെടുന്നത്.2014-ല്‍ പെറുവിലെ ചിക്ലായോ രൂപതയെ നയിക്കാനായി കര്‍ദ്ദിനാള്‍ പെര്‍വോസ്റ്റിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിക്കുകയായിരുന്നു. 2015-ല്‍ റോബര്‍ട്ട് പ്രെവോസ്റ്റ് പെറുവിയന്‍ പൗരത്വം നേടിയിരുന്നു. 2023-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോബര്‍ട്ട് പെര്‍വോസ്റ്റിനെ വത്തിക്കാനിലേയ്ക്ക് തിരികെ കൊണ്ടുവന്നു. ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനായാണ് അദ്ദേഹം നിയമിക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയുടെ പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റ് കൂടിയായിരുന്നു പെര്‍വോസ്റ്റ്.

കുറച്ചു ദിവസം മുന്‍പ് കോഴികള്‍ കൂട്ടത്തോടെ ചത്തു, നിപ ബാധിച്ചത് വീട്ടില്‍ നിന്നു പുറത്തിറങ്ങാത്ത 42കാരിക്ക്

കുറച്ചു ദിവസം മുന്‍പ് കോഴികള്‍ കൂട്ടത്തോടെ ചത്തു, നിപ ബാധിച്ചത് വീട്ടില്‍ നിന്നു പുറത്തിറങ്ങാത്ത 42കാരിക്ക്

മലപ്പുറം: വളാഞ്ചേരിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മരുന്നുകള്‍ ഫലം കണ്ടു തുടങ്ങിയിട്ടില്ലെന്നും നില ഗുരുതരമായി തുടരുകയാണെന്നും ആശങ്ക ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 42 കാരി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

നിപ രോഗബാധ സ്ഥിരീകരിച്ച സ്ത്രീ അടുത്തിടെ ഒരു പഴവും കഴിച്ചിട്ടില്ലെന്നും അണുബാധയുടെ പ്രധാന ഉറവിടമായ വവ്വാലുകളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇവരുടെ വീട്ടിലെ കോഴികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചത്തതായി കുടുംബം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. പുതിയ രോഗബാധയ്ക്ക് പിന്നില്‍ ഇതിനു ബന്ധമുണ്ടോയെന്ന് വിദഗ്ധര്‍ അന്വേഷിക്കുന്നുണ്ട്.

വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാത്ത സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അപൂര്‍വമായി മാത്രമേ ഇവര്‍ പുറത്ത് യാത്ര ചെയ്തിട്ടുള്ളൂവെന്നാണ് വിവരം. രോഗം ബാധിച്ച സ്ത്രീയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഏഴു പേരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം നെഗറ്റീവാണ്.അതേസമയം നിപ സ്ഥിരീകരിച്ച സ്ത്രീയുടെ വീട്ടിലെ മറ്റ് രണ്ട് കുടുംബാംഗങ്ങളില്‍ സമാനമായ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു. രോഗബാധയുടെ കൃത്യമായ ഉറവിടം അജ്ഞാതമായി തുടരുന്നതിനാല്‍ സമ്പര്‍ക്കം കണ്ടെത്തുന്നതിലും നിയന്ത്രിക്കുന്നതിലും സങ്കീര്‍ണ്ണത വര്‍ധിക്കുന്നു. മലപ്പുറം ജില്ലയില്‍ മൂന്നാം തവണയാണ് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. മലപ്പുറം ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒറ്റപ്പെട്ട മഴ തുടരും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

ഒറ്റപ്പെട്ട മഴ തുടരും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 08.30 വരെ ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലയില്‍ 0.6 മുതല്‍ 0.7 മീറ്റര്‍ വരെയും; ഇന്നുരാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), എറണാകുളം (മുനമ്പം FH മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍ (കോലോത്ത് മുതല്‍ അഴീക്കല്‍), കണ്ണൂര്‍-കാസര്‍കോട് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഇന്നുരാത്രി 08.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

ഐപിഎല്‍ നിര്‍ത്തിവച്ചേക്കും, നിര്‍ണായക തീരുമാനം ഇന്ന്

ഐപിഎല്‍ നിര്‍ത്തിവച്ചേക്കും, നിര്‍ണായക തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നിര്‍ത്തിവക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വിഷയത്തില്‍ ഇന്ന് നിര്‍ണായക തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. പഞ്ചാബ് കിങ്‌സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചതിനുപിന്നാലെ ബിസിസിഐ ഭാരവാഹികള്‍ യോഗം ചേര്‍ന്നിരുന്നു.

നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചായിരിക്കും ടൂര്‍ണമെന്റിന്റെ ഭാവി സംബന്ധിച്ച് തീരുമാനങ്ങള്‍ ഉണ്ടാവുകയെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കളിക്കാരുടെ സുരക്ഷയ്ക്കാണ് പ്രധാന പരിഗണനയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ വ്യാഴാഴ്ച ഹിമാചലിലെ ധരംശാലയിലെ നടന്ന പഞ്ചാബ് കിങ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം റദ്ദാക്കിയിരുന്നു. ധരംശാലയില്‍ ബ്ലാക്ക്ഔട്ട് ഉള്‍പ്പെടെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആയിരുന്നു നടപടി. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ധര്‍മശാലയിലെയും ചണ്ഡീഗഢിലെയും വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതിന് പുറമെ ഞായറാഴ്ച നിശ്ചയിച്ചിരുന്ന മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്സ് മത്സരത്തിന്റെ വേദിയും ബിസിസിഐ മാറ്റി. ധര്‍മശാലയില്‍നിന്ന് അഹമ്മദാബാദിലേക്കാണ് കളി മാറ്റിയത്.

ഇന്ത്യയിലെ 8000 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ എക്‌സ്; നടപടി കേന്ദ്ര സര്‍ക്കാരിന്റെ താക്കീതിന് പിന്നാലെ

ഇന്ത്യയിലെ 8000 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ എക്‌സ്; നടപടി കേന്ദ്ര സര്‍ക്കാരിന്റെ താക്കീതിന് പിന്നാലെ

ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്‌സ്’ നടപടികള്‍ ശക്തമാക്കുന്നു. ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ തുടങ്ങി.

സ‍ർക്കാർ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ വലിയ പിഴ ചുമത്തുമെന്നും കമ്പനിയുടെ പ്രാദേശിക ജീവനക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമുള്ള മുന്നറിയിപ്പിനെത്തുടര്‍ന്നാണ് മൈക്രോ-ബ്ലോഗിംഗ് സൈറ്റായ എക്‌സ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്. നടപടികള്‍ തുടങ്ങിയതായി എക്‌സ് ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സ് ടീം ഔദ്യോഗിക പോസ്റ്റിലൂടെ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും എക്‌സ് പറയുന്നു.

”ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗണ്യമായ പിഴയും കമ്പനിയുടെ പ്രാദേശിക ജീവനക്കാര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്നുമാണ് മുന്നറിയിപ്പ്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍, പ്രമുഖ ഉപയോക്താക്കള്‍ തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ഇന്ത്യയില്‍ തടയണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് ഉത്തരവിലുള്ളത്. പിന്നാലെ എക്‌സ് നടപടി ആരംഭിക്കുകയും ചെയ്തു. എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോട് ശക്തമായി വിയോജിക്കുന്നു” എന്നാണ് എക്‌സ് അധികൃതരുടെ പ്രതികരണം.

ഇന്ത്യന്‍ നടപടി സെന്‍സര്‍ഷിപ്പിന് തുല്യമാണെന്നും എക്‌സ് ആരോപിക്കുന്നു. അക്കൗണ്ടുകള്‍ കൂട്ടത്തോടെ ബ്ലോക്ക് ചെയ്യുന്നത് അനാവശ്യമാണ്. ഇത്തരം നടപടികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്നും കമ്പനി വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശിച്ച അക്കൗണ്ടുകളില്‍ ഏതൊക്കെ പോസ്റ്റുകളാണ് ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും എക്‌സ് ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, സാമൂഹ്യമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കണം എന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലെ രാജ്യവിരുദ്ധ പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുക്കണം. സാമൂഹ്യമാധ്യമങ്ങളിലെ പാകിസ്ഥാന്‍ അനുകൂല ഹാന്‍ഡിലുകളില്‍ നിന്ന് വരുന്ന വ്യാജവാര്‍ത്തകളും ദേശവിരുദ്ധ പ്രചാരണങ്ങളും തടയണം എന്നിങ്ങനെയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുന്നു.