വി.അരവിന്ദാക്ഷൻ നായർ (76) അന്തരിച്ചു

വി.അരവിന്ദാക്ഷൻ നായർ (76) അന്തരിച്ചു

ആറ്റിങ്ങൽ: കൊടുമൺ ലീലാ നിവാസിൽ (എസ്.എം.ആർ.എ :41) എക്സ് എയർഫോഴ്സ് വി.അരവിന്ദാക്ഷൻ നായർ (76) അന്തരിച്ചു.

ഭാര്യ: ഒ ലീല.
മക്കൾ: ദീപ എ,ദിജു എ(അബുദാബി).
മരുമക്കൾ: ദിനി കുമാർ ബി (ബിസിനസ്), സിമി കുറുപ്പ് (അബുദാബി).
സഞ്ചയനം ശനിയാഴ്ച രാവിലെ എട്ട് മണിക്ക്.

ലഹരിക്കെതിരെ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

ലഹരിക്കെതിരെ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

ലഹരി എന്ന വിപത്തിനെതിരെ തിരുവനന്തപുരം ജില്ലയിൽ ഉടനീളം ഉട്ടനവധി പരിപാടികൾ സംഘടിപ്പിച്ചു വരുന്നതിന്റെ ഭാഗമായി ഇന്ന് കണിയാപുരം പള്ളിനട N I C ഹാളിൽ വെച്ച് ജാഗ്രത സമിധിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും, ലഹരി കച്ചവടക്കാർക്കെതിരെയും കേരള പോലീസിന്റെ യോദ്ധാവിന്റെയും, കേരള എക്സ്സൈസ് വകുപ്പിന്റെ വിമുക്തിയുടെയും സഹായത്തോട് കൂടി ജാഗ്രത സമിധി ലഹരി ഉപയോഗിക്കുന്നവരുടെയും വിൽക്കുന്നവരുടെയും വീടുകളിൽ എത്തി അവരെ ബോധവത്കരണം നടത്താൻ തീരുമാനിച്ചു.

ജാഗ്രത സദസ്സിന്റെ ഉത്ഘാടനം തിരുവനന്തപുരം റൂറൽ അഡിഷണൽ എസ്. പി എസ്. നാസറുദീൻ നിർവഹിച്ചു. കെ പി ആർ എ യും കലാനികേതൻ സാംസ്‌കാരിക സമിതിയും തിരുനെൽവേലി അരവിന്ദ് കാണാശുപുത്രിയും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പും A S P ഉത്ഘാടനം ചെയ്തു.

പരിശോധനയിൽ തിമിരം കണ്ടെത്തുന്നവർക്ക് സൗജന്യ ശാസ്ത്രക്രിയയും ചെയ്തു കൊടുക്കുന്ന ക്യാമ്പ് രാവിലെ 7.00 മണിക്ക് ആരംഭിച്ചു. ക്യാമ്പിൽ 350ലധികം ആളുകൾ പരിശോധനയ്ക്ക് വിധേയമായി. പരിശോധനയിൽ 65 പേർക്ക് തിമിരം കണ്ടെത്തുകയും അവരെ ഇന്ന് വൈകുന്നേരം തന്നെ ശസ്ത്രക്രിയക്ക് കൊണ്ടുപോകുന്നതാണ്. പന്ത്രണ്ടാമത്തെ ക്യാമ്പാണ് ഇന്ന് നടന്നതു. ഈ ക്യാമ്പുകളിലായി 4850ഇൽ അധികം ആളുകൾ പരിശോധനക്ക് വിധേയമാകുകയും 862 ആളുകൾക്ക് സൗജന്യ ശാസ്ത്രക്രിയ നടത്തുകയും ചെയ്തു.

കലാ നികേതൻ സാംസ്‌കാരിക സമിതി ചെയർമാൻ എം. എ ലത്തീഫ് അധ്യക്ഷദ്ധ വഹിച്ചു. സമിതി സെക്രട്ടറി ടി. നാസർ സ്വാഗതം പറഞ്ഞു. യോഗത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് മാധ്യമ പ്രവർത്തകൻ സുരേഷ്, എം. എ ഉറൂബ്, അരവിന്ദ് കാണാശുപുത്രിയിലെ ഡോ വിനോ പ്രീത, ഡോ.ലിസ് മേരി, ഡോ ഫെലിക്സ്(UK) ,പഞ്ചായത്ത്‌ അംഗം ശ്രീചന്ദ്.എസ്, ക്യാമ്പ് ഓർഗനിസർ ഹേമചന്ദ്രൻ, സഞ്ജു, ഇമ്മാമുദ്ധീൻ, കടവിളാകം നിസാം, അസീം, ഇസഹാഖ്, റാഫി അലായിൽ, നൈസാം, മുജീബ്, തൻസീർ, ഷാജി, നാസർ, റിയാസ്, ആബിദ്, ബിനീഷ്, ഭരത് കൃഷ്ണ,സമദ്, ഷൌക്കത്ത് തുടങ്ങിയവർ സംസാരിച്ചു.

പൊട്ടിത്തെറിച്ചത് 34 ബാറ്ററികള്‍, സീലിങ്ങിനും ഭിത്തിക്കും തകരാര്‍; പുക ഉയര്‍ന്നത് ബാറ്ററിയില്‍ നിന്ന്

പൊട്ടിത്തെറിച്ചത് 34 ബാറ്ററികള്‍, സീലിങ്ങിനും ഭിത്തിക്കും തകരാര്‍; പുക ഉയര്‍ന്നത് ബാറ്ററിയില്‍ നിന്ന്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് അപകടത്തില്‍ അത്യാഹിത വിഭാഗം പഴയനിലയിലേക്ക് എത്തിക്കാന്‍ പത്ത് ദിവസത്തിലേറെ സമയം എടുക്കും. അപകടത്തിന് പിന്നാലെ ഇന്നലെ വിദഗ്ധസമിതിയുടെ പരിശോധനകള്‍ നടന്നു.

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥരും പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗവും ചേര്‍ന്നാണ് പരിശോധിച്ചത്. കെട്ടിടത്തിന് വലിയ കേടൊന്നുമില്ല. എംആര്‍ഐയുടെ യുപിഎസ് മുറിയുടെ മുകള്‍ഭാഗത്തെ അലൂമിനിയം സീലിങ്ങിന്റെ കുറച്ചുഭാഗം പൊട്ടിയിട്ടുണ്ട്. ചുമരിലും ചെറുതായി കേടുപാടുണ്ട്. ഇത് വേഗം പരിഹരിക്കാമെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു.

അപകടത്തില്‍ 34 ബാറ്ററികളാണ് പൊട്ടിത്തെറിച്ചത്. ഇതില്‍ ഒരെണ്ണത്തിന് പരിശോധനയ്ക്കിടയിലും ചാര്‍ജുണ്ടായിരുന്നതായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഡെപ്യൂട്ടി ചീഫ് ഇന്‍സ്‌പെക്ടര്‍ കെ.പി. ജ്യോതിഷ് പറഞ്ഞു. ബാറ്ററി പൊട്ടിത്തെറിച്ചതാണ് പുകയുയരാന്‍ കാരണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് അധികൃതര്‍ വ്യക്തമാക്കി. ബാറ്ററി ടെര്‍മിനലും പൊട്ടിയതായി പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.

അപകടത്തില്‍ പൊലീസ് അന്വേഷണവും വിവിധ വകുപ്പുതല അന്വേഷണവും തുടരുകയാണ്. അപകട സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. യുപിഎസ് റൂമിലേക്കുള്ള പ്രവേശനം അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്.

മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗം ഇനി പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ദിവസങ്ങളെടുക്കും. മറ്റുനിലകള്‍ ഉടന്‍ തന്നെ ശുചീകരിച്ചശേഷം ഉപയോഗിച്ചുതുടങ്ങും. പൊട്ടിത്തെറിയുണ്ടായ യുപിഎസ് ഘടിപ്പിച്ച എംആര്‍ഐ ഉപകരണം ശീതീകരിച്ച സ്ഥലത്ത് സൂക്ഷിക്കാന്‍വേണ്ട മുന്‍കരുതലെടുക്കും. ബയോമെഡിക്കല്‍ ഉപകരണമായതിനാല്‍ എംആര്‍ഐയുടെ അറ്റകുറ്റപ്പണി നടത്താന്‍ സ്വകാര്യ സ്ഥാപനമെത്തണം. ഇതിന് സമയമെടുക്കും.

അതേസമയം മെഡിക്കല്‍ കോളജിലെ പഴയ അത്യാഹിത വിഭാഗത്തിന്റെ താല്‍ക്കാലിക പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ വൈദ്യുതി പുനഃസ്ഥാപിച്ചു. ഗ്രൗണ്ട് ഫ്ളോറില്‍ ഭാഗീകമായും മറ്റ് 6 നിലകളില്‍ പൂര്‍ണമായും വൈദ്യുതി പുനഃസ്ഥാപിച്ചു.

പൂരം ആവേശംകൂട്ടാന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനും; ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പൂരം ആവേശംകൂട്ടാന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനും; ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

തൃശ്ശൂര്‍: പൂരത്തിന് തിടമ്പേറ്റാന്‍ കൊമ്പന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് അനുമതി. വനം വകുപ്പിന്റെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ആനക്ക് ടാഗ് കൈമാറി. തൃശൂര്‍ പൂരദിവസം തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും.

വര്‍ഷങ്ങളോളം തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തിയിരുന്നത് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനായിരുന്നു. ഏഴു വര്‍ഷം മുമ്പാണ് ഇതില്‍ മാറ്റം വന്നത്. നിലവില്‍ എറണാകുളം ശിവകുമാറാണ് തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തുന്നത്. ഇക്കൊല്ലം പൂരത്തിന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന രാമചന്ദ്രന്‍ ഇക്കുറി ചെമ്പൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രത്തിനു വേണ്ടിയാണ് കോലമേന്തുക. തൃശൂര്‍ പൂരത്തിലെ പ്രധാന ഘടകക്ഷേത്രമാണ് ചെമ്പൂക്കാവ്. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് ഇതാദ്യമായാണ്.

തിരുവനന്തപുരത്ത് അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരത്ത് അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: അമ്പൂരി കുന്നത്തുമലയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി. അമ്പൂരി സെറ്റില്‍മെന്റിലെ മനോജ് ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം പിതാവ് വിജയന്‍ കീഴടങ്ങി. ഇന്നലെ രാത്രി 12 മണിയോടെ അച്ഛനും മകനും തമ്മില്‍ കയ്യാങ്കളിയും വാക്കേറ്റവുമുണ്ടായിരുന്നു. തുടര്‍ന്ന് വിജയന്‍ കറിക്കത്തി കൊണ്ട് മകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ രാത്രി മുതലേ വഴക്കുണ്ടായിരുന്നു. കൊലയ്ക്ക് ശേഷം പിതാവ് വിജയന്‍ അമ്പൂരി ഫോറസ്റ്റ് ഓഫീസിലെത്തി താന്‍ മകനെ കൊലപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

വേടന് വീണ്ടും സര്‍ക്കാര്‍ വേദി, വാര്‍ഷികാഘോഷ പരിപാടിയില്‍ ഇടുക്കിയില്‍ പാടും

വേടന് വീണ്ടും സര്‍ക്കാര്‍ വേദി, വാര്‍ഷികാഘോഷ പരിപാടിയില്‍ ഇടുക്കിയില്‍ പാടും

ഇടുക്കി: കഞ്ചാവ് പുലിപ്പല്ല് കേസുകളില്‍ പ്രതിയായതിന് പിന്നാലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കിയ റാപ്പര്‍ വേടന് ഇടുക്കിയില്‍ വീണ്ടും വേദി. സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലാണ് വേടന്റെ പരിപാടി നടക്കുക.

സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ഏപ്രില്‍ 29ന് ഇടുക്കിയില്‍ വേടന്റെ ഷോ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേസുകള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെ പരിപാടി ജില്ലാ ഭരണകൂടം റദ്ദാക്കി. തുടര്‍ന്നാണ് ഇപ്പോള്‍ മേയ് അഞ്ചിന് നടക്കുന്ന പരിപാടിയുടെ സമാപന വേദിയില്‍ സംഗീത പരിപാടിക്ക് അവസരം നല്‍കിയിരിക്കുന്നത്. വാഴത്തോപ്പ് സര്‍ക്കാര്‍ സ്‌കൂളില്‍ ആണ് വേദി.

കഞ്ചാവ് കേസില്‍ അറസ്റ്റിലായ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി ഉള്‍പ്പെടെ എട്ട് പേരെയും ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ പുലിപ്പല്ല് കണ്ടെത്തിയതോടെ വനംവകുപ്പ് കേസെടുക്കുകയായിരുന്നു. ആ കേസിലും വേടന് ജാമ്യം ലഭിച്ചു. ഇതിനിടെ വനം വകുപ്പിന്റെ നടപടിക്ക് എതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വേടനെ അറസ്റ്റ് ചെയ്യാന്‍ വനുവകുപ്പ് തിടുക്കം കാട്ടിയെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം. പിന്നാലെ വേടന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ ഉള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് വേടന്റെ പരിപാടിക്കായി സര്‍ക്കാര്‍ വേദി നല്‍കാന്‍ തീരുമാനിച്ചത്.