ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഇളവുകള്‍; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ച് കെഎസ്ഇബി

ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഇളവുകള്‍; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ച് കെഎസ്ഇബി

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെഎസ്ഇബി. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കുടിശ്ശിക അനായാസം അടച്ചുതീര്‍ക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കെഎസ്ഇബി ഒരുക്കുന്നത്. രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകളാണ് ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാന്‍ കഴിയുക. വൈദ്യുതി ബില്‍ കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട കണക്ഷനുകള്‍ കുടിശ്ശിക അടച്ചുതീര്‍ത്ത് പുനഃസ്ഥാപിക്കാനുമാകും.

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കെഎസ്ഇബിയുടെ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. 2025 മെയ് 20 മുതല്‍ മൂന്ന് മാസക്കാലം ഏറ്റവും മികച്ച ഇളവുകളോടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ദീര്‍ഘകാല കുടിശ്ശിക തീര്‍ക്കാന്‍ കഴിയും. വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കെഎസ്ഇബി പ്രഖ്യാപിച്ചത്.

10 കൊല്ലത്തിനു മുകളില്‍ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18 ശതമാനം നിരക്കില്‍ വരുന്ന പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കും. അഞ്ച് മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം നാല് ശതമാനം, രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം ആറ് ശതമാനം എന്നിങ്ങനെ വളരെ കുറഞ്ഞ പലിശ നിരക്കില്‍ ഒറ്റത്തവണയായി തീര്‍പ്പാക്കാന്‍ കഴിയും.

പലിശ തുക ആറ് മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. കുടിശ്ശികയായ വൈദ്യുതി ബില്‍ തുകയും പദ്ധതിയുടെ ഭാഗമായി ഇളവു കണക്കാക്കിയുള്ള പലിശ തുകയും ചേര്‍ത്ത് ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നവര്‍ക്ക് ആദ്യമായി ബില്‍ കുടിശ്ശികയില്‍ (ജൃശിരശുമഹ അാീൗി)േ അഞ്ച് ശതമാനം ഇളവും ലഭിക്കും. അതായത് ബില്‍ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാല്‍ മതിയാകും. കെഎസ്ഇബി ഇത്രയേറെ ഇളവുകളോടെ കുടിശ്ശിക തീര്‍പ്പാക്കാന്‍ അവസരമൊരുക്കുന്നത് ഇതാദ്യമാണ്.

റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാനാകും. കേബിള്‍ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും ഈ പദ്ധതിയുടെ ഭാഗമായി തീര്‍പ്പാക്കാന്‍ അവസരമുണ്ട്. ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ സ്പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. https://ots.kseb.in എന്ന പ്രത്യേക വെബ്പോര്‍ട്ടല്‍ വഴിയും കുടിശ്ശികയുടെ വിശദാംശങ്ങള്‍ അറിയാനും പണമടയ്ക്കാനും അവസരമൊരുക്കും.

ബി രാജ രാജേശ്വരിഅമ്മ (88) നിര്യാതയായി

ബി രാജ രാജേശ്വരിഅമ്മ (88) നിര്യാതയായി

ആറ്റിങ്ങൽ കടുവയിൽ രോഹിണി മന്ദിരത്തിൽ പരേതനായ കെ സുകുമാരപിള്ളയുടെ ഭാര്യ ബി രാജ രാജേശ്വരിഅമ്മ (88) നിര്യാതയായി.

മക്കൾ: സുധ, ഉഷാകുമാരി, ഹരികുമാർ(Rtd. സീനിയർ സുപ്രണ്ട്, ലേബർ കമ്മീഷണറാഫീസ്, തിരുവനന്തപുരം), രവികുമാർ (മുകുന്ദൻ)
മരുമക്കൾ: മനോഹരൻ പിള്ള (കലാനിലയം) രാമദാസ്കുറുപ്പ്, രമാദേവി, ശ്രീലത (ഡി ജി പി ഓഫീസ്)
സംസ്കാരം ബുധനാഴ്ച്ച രാവിലെ 11 ന് വീട്ടുവളപ്പിൽ

‘സോദരത്വേന എന്ന മൂല്യം നിറയുന്ന വ്യത്യസ്തതകളുടെ അവതരണമാണ് ബാലമുരളീകൃഷ്ണന്റെ കവിതകൾ’;എം.ജെ. ശ്രീചിത്രൻ

‘സോദരത്വേന എന്ന മൂല്യം നിറയുന്ന വ്യത്യസ്തതകളുടെ അവതരണമാണ് ബാലമുരളീകൃഷ്ണന്റെ കവിതകൾ’;എം.ജെ. ശ്രീചിത്രൻ

സോദരത്വേന എന്ന മൂല്യം നിറയുന്ന വ്യത്യസ്തതകളുടെ അവതരണമാണ് ബാലമുരളീകൃഷ്ണന്റെ കവിതകൾ എന്ന് എം.ജെ. ശ്രീചിത്രൻ. യുവമേള പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച, കവിയും, കിഴുവിലം ഗവൺമെന്റ് യുപിഎസിലെ അധ്യാപകനും പാട്ടുകാരനുമായ ടി ആർ ബാലമുരളീകൃഷ്ണന്റെ “മുറിയിലേക്കൊരു ഗൂഗിൾ മാപ്പ്” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ശ്രീചിത്രൻ എം ജെ.

പനപ്പെട്ടി ഗവൺമെന്റ് എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രകാശന ചടങ്ങ് കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊല്ലം മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി ആർ ബാലമുരളീ കൃഷ്ണൻ സ്വാഗതം ആശംസിച്ചു. കവി സി എസ് രാജേഷ് പുസ്തകം ഏറ്റുവാങ്ങി, പ്രഭാഷകനും എഴുത്തുകാരനുമായ പികെ അനിൽകുമാർ പുസ്തക പരിചയവും, ഇഷ്ടകവിത മീന ശൂരനാടും അവതരിപ്പിച്ചു.

പ്രശസ്ത ചലച്ചിത്ര പിന്നണിഗായനും നാടൻപാട്ട് കലാകാരനുമായ മത്തായി സുനിൽ പാട്ടരങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിയാ ബാലമുരളി നന്ദി അർപ്പിച്ചു.

നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം ജില്ലാതല  ക്വിസ് മത്സരം സംഘടിപ്പിച്ചു

നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നീലക്കുറിഞ്ഞി – ജൈവവൈവിധ്യ പഠനോത്സവം ജില്ലാതല ക്വിസ് മത്സരം തിരുവനന്തപുരം എസ് എം വി ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വച്ചു സംഘടിപ്പിച്ചു. ജില്ലാതലത്തില്‍ തെരഞ്ഞെടുത്ത 48 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. നവകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ അശോക് സി പരിപാടിയിൽ സ്വാഗതം പറഞ്ഞു. വിദ്യാ കിരണം മിഷൻ ജില്ലാ കോർഡിനേറ്റർ ദിനിൽ കെ എസ് അധ്യക്ഷത വഹിച്ചു.

ക്വിസ് മാസ്റ്റർ സ്റ്റെഫിൻ ബാബു ക്വിസ് മത്സരം നിയന്ത്രിച്ചു. ഇതിനോടൊപ്പം ഓപ്പൺ ആക്റ്റിവിറ്റി ചോദ്യങ്ങൾ അക്ബർ ഷാ, ശ്രീപ്രീയ വിഎം എന്നിവർ വിലയിരുത്തുകയും ചെയ്തു.

ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ദേവിക എസ് എസ് ഗവൺമെന്റ്.യു.പി.എസ്, വെങ്ങാനൂർ, ഭഗവതിനട, രണ്ടാം സ്ഥാനം ശിഖ ആർ സതീഷ് ഗവ. എച്ച്.എസ്.എസ്. തോന്നയ്ക്കൽ, മൂന്നാം സ്ഥാനം മാർത്ത മേരി ചാക്കോ, കാർമൽ എച്ച്.എസ്.എസ്, വഴുതക്കാട്, നാലാം സ്ഥാനം അർണവ് ആർ ശേഖർ, Sr. എലിസബത്ത് ജോയൽ സിഎസ്ഐ ഇഎംഎച്ച്എസ്എസ് ആറ്റിങ്ങൽ എന്നിവർ കരസ്ഥമാക്കി.

മത്സരത്തിൽ വിജയിച്ച 4 കുട്ടികൾക്കും 2025 മെയ് 16 , 17, 18 മൂന്നാറിൽ വച്ചു നടക്കുന്ന സംസ്ഥാന തല പഠന ക്യാമ്പിൽ പങ്കെടുക്കാം. വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും പ്രത്യേക അംഗീകാരവും നൽകി.

ദേവയാനി (91) അന്തരിച്ചു

ദേവയാനി (91) അന്തരിച്ചു

എസ് എൻ ഡി പി ഊരുപൊയ്ക ശാഖ സെക്രട്ടറി കുട്ടപ്പന്റെ മാതാവ് ഊരുപൊയ്ക കടയിൽ വീട്ടിൽ ദേവയാനി (91) അന്തരിച്ചു.

മക്കൾ: പ്രസന്നൻ, പ്രസന്ന, കുട്ടപ്പൻ, ഷീല
സഞ്ചയനം- ശനിയാഴ്ച രാവിലെ 8 ന്

‘ഞാന്‍ വലിക്കുമെന്നും കുടിക്കുമെന്നും എല്ലാവര്‍ക്കും അറിയാം’; രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വേടന്‍

‘ഞാന്‍ വലിക്കുമെന്നും കുടിക്കുമെന്നും എല്ലാവര്‍ക്കും അറിയാം’; രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വേടന്‍

കൊച്ചി: താന്‍ രാസലഹരി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പര്‍ ഗായകന്‍ വേടന്‍. താന്‍ വലിക്കുമെന്നും മദ്യപിക്കുമെന്നും എല്ലാവര്‍ക്കും അറിയാമെന്നും വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി പറഞ്ഞു. തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് അറിയില്ലെന്നും വേടന്‍ പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു വേടന്റെ പ്രതികരണം.

പുലിപ്പല്ല് കൈവശം വെച്ച കേസില്‍ വേടനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു. തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്‍ മൊഴി നല്‍കിയത്. നേരത്തേ, തായ്ലാന്‍ഡില്‍ നിന്നാണ് ഇത് ലഭിച്ചതെന്ന് വേടന്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ തിങ്കളാഴ്ച ഹില്‍പ്പാലസ് പൊലീസ് നടത്തിയ പരിശോധനയില്‍ ആറു ഗ്രാം കഞ്ചാവും ഒന്‍പതര ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ഈ കേസില്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചു. എന്നാല്‍ വേടന്റെ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് വേടനും സംഘവും പിടിയിലായത് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പൊലീസ് എത്തുമ്പോള്‍ മുറി നിറയെ പുകയും രൂക്ഷഗന്ധവും നിറഞ്ഞ നിലയിലായിരുന്നു. ഒന്‍പത് പേരും മേശയ്ക്കു ചുറ്റും കൂടിയിരുന്ന് കഞ്ചാവ് ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഉപയോഗം, ഗുഢാലോചന വകുപ്പുകളാണ് എഫ്‌ഐആറില്‍ ചുമത്തിയിട്ടുള്ളത്.