വിരമിക്കാന്‍ ഒരുദിവസം ബാക്കി, സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് ഐഎം വിജയന് സ്ഥാനക്കയറ്റം

വിരമിക്കാന്‍ ഒരുദിവസം ബാക്കി, സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് ഐഎം വിജയന് സ്ഥാനക്കയറ്റം

തൃശൂര്‍: വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഫുട്ബോൾ താരം ഐ.എം. വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം. എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം നൽകി. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ് സ്ഥാനക്കയറ്റം.

സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. ഫുട്‌ബോള്‍ മികവുമായി 18ാം വയസിലാണ് ഐഎം വിജയന്‍ അതിഥി താരമായി പൊലീസിലെത്തുന്നത്.

കേരള പൊലീസ് ഫുട്‌ബോള്‍ ടീമിന്റെ നെടുംതൂണുകളില്‍ ഒന്നായി വിജയന്‍ പില്‍ക്കാലത്ത് മാറി. വിപി സത്യന്‍, യു ഷറഫലി, സിവി പാപ്പച്ചന്‍, കെടി ചാക്കോ, കുരികേശ് മാത്യു, പിപി തോബിയാസ് അടക്കമുള്ള കേരള പൊലീസ് ഫുട്‌ബോള്‍ ടീമിന്റെ സുവര്‍ണ സംഘത്തിലെ അവസാന കണ്ണിയാണ് ഐഎം വിജയന്‍. 1987ല്‍ 18 വയസ് പൂര്‍ത്തിയായപ്പോള്‍ കോണ്‍സ്റ്റബിളായാണ് ജോലിയില്‍ പ്രവേശിച്ചത്. 1991ല്‍ പൊലീസ് വിട്ട് കൊല്‍ക്കത്ത മോഹന്‍ ബഗാനിലേക്ക് കളിക്കാന്‍ പോയി. 1992ല്‍ പൊലീസില്‍ തിരിച്ചെത്തി. 1993ല്‍ വീണ്ടും പൊലീസ് വിട്ട വിജയന്‍ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെസിടി, എഫ്‌സി കൊച്ചില്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ക്ലബുകള്‍ക്കായി കളിച്ചു.

1991 മുതല്‍ 2003 വരെ 12 വര്‍ഷം ഇന്ത്യന്‍ ടീമിലെ നിറ സാന്നിധ്യം. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായും ഏറെക്കാലം. 88 കളികളില്‍ നിന്നു 39 ഗോളുകള്‍. 2006ല്‍ ഈസ്റ്റ് ബംഗാളില്‍ കളിക്കവെ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. പിന്നീട് എഎസ്‌ഐ ആയി വീണ്ടും കേരള പൊലീസില്‍ എത്തി. 2021ല്‍ എംഎസ്പി അസി. കമാന്‍ഡന്റ് ആയി. 2002ല്‍ അര്‍ജുന അവര്‍ഡും ഈ വര്‍ഷം പത്മശ്രീ നല്‍കിയും രാജ്യം ആദരിച്ചു.

ആറാം വയസില്‍ ഐപിഎല്‍ ഗാലറിയില്‍ ആര്‍പ്പുവിളിച്ച ഈ താരം ആരാണെന്ന് അറിയാമോ?

ആറാം വയസില്‍ ഐപിഎല്‍ ഗാലറിയില്‍ ആര്‍പ്പുവിളിച്ച ഈ താരം ആരാണെന്ന് അറിയാമോ?

ലഖ്‌നൗ: ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയ പതിനാലുകാരന്‍ വൈഭവ് സൂര്യവംശി ആറാം വയസ്സില്‍ ഐപിഎല്‍ കാണാനെത്തിയ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്ക. 2017ല്‍ തന്റെ അന്നത്തെ ടീമായ പൂനെ സൂപ്പര്‍ജയന്റ്‌സിനായി ഗാലറിയില്‍ ആര്‍പ്പവിളിക്കാനെത്തിയ കുട്ടിയുടെ ചിത്രമാണ് അദ്ദേഹം പങ്കിട്ടത്.

തിങ്കളാഴ്ച ജയ്പൂരില്‍ നടന്ന മത്സരത്തില്‍ ഗുജറാത്തിനെതിരെ 35 പന്തില്‍ സെഞ്ച്വറി നേടിയാണ് ഈ കൗമാരക്കാരന്‍ ചരിത്രം കുറിച്ചത്. ഒരു ഇന്ത്യന്‍ കളിക്കാരന്റെ ഏറ്റവും വേഗമേറിയതും ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്നെ നേട്ടവും പതിനാലുകാരന്‍ സ്വന്തം പേരില്‍ എഴുതി. വൈഭവ് സൂര്യവംശിയുടെ ഐപിഎല്ലിലെ മൂന്നാമത്തെ മത്സരമായിരുന്നു ഇന്നലെത്തേത്. 14 വയസ്സും 32 ദിവസവും പ്രായമുള്ളപ്പോള്‍, വെറും 35 പന്തില്‍ നിന്ന് 101 റണ്‍സ് നേടി ഐപിഎല്ലിലും ടി20യിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. സെഞ്ച്വറി തികയ്ക്കാനായി ക്രിസ് ഗെയ്‌ലിനെക്കാള്‍ അഞ്ച് പന്തുകള്‍ മാത്രമാണ് വൈഭവ് അധികമെടത്തത്.

ഈ കൗമാരതാരത്തിന്റെ മിന്നല്‍ പ്രകടത്തിന് ശേഷം, എല്‍എസജി ഉടമ സോഷ്യല്‍ മീഡിയയില്‍ ആറുവയസുകാരന്‍ വൈഭവിന്റെ ചിത്രം പങ്കിട്ടു. പൂനെ ടീമിന്റെ ജഴ്‌സിയണിഞ്ഞ് ഗാലറിയില്‍ കളികാണെനെത്തിയ കുട്ടിയുടെതായിരുന്നു. ‘ഇന്നലെ രാത്രി ഞാന്‍ അത്ഭുതത്തോടെ കണ്ടു… ഇന്ന് രാവിലെ ഞാന്‍ അത് സാമൂഹിക മാധ്യമത്തില്‍ പങ്കവച്ചു. 2017ല്‍ എന്റെ അന്നത്തെ ടീമായ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ് ടീമിനായി ആര്‍പ്പുവിളിക്കുന്ന ആറ് വയസുകാരന്റെ ചിത്രം നന്ദി, വൈഭവ്. ഒരുപാട് ആശംസകളും പിന്തുണയും,’ ഗോയങ്ക കുറിച്ചു.

സൂര്യവംശിയുടെ 35 പന്തില്‍ നിന്നുള്ള സെഞ്ച്വറിയുടെ കരുത്തില്‍ ഗുജറാത്തനെതിരെ രാജസ്ഥാന്‍ എട്ടുവിക്കറ്റിന്റെ വിജയം നേടി. 15.5 ഓവറില്‍ വിജയലക്ഷ്യമായ 210 റണ്‍സ് മറികടന്നു. മത്സരശേഷം, ഗോയങ്ക കൗമാരക്കാരന്റെ പ്രകടനത്തെ പ്രശംസിച്ചിരുന്നു. ‘ആത്മവിശ്വാസത്തിനും പ്രതിഭയ്ക്കും സല്യൂട്ട്… യുവ വൈഭവ് സൂര്യവംശി… വൗ! 35 പന്തില്‍ നിന്നുള്ള അതിശയകരമായ സെഞ്ച്വറി…,’ അദ്ദേഹം കുറിച്ചു.

പോത്തൻകോട് സുധീഷ് കൊലക്കേസ്; 11 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

പോത്തൻകോട് സുധീഷ് കൊലക്കേസ്; 11 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

പോത്തൻകോട് സുധീഷ് കൊലക്കേസിൽ പതിനൊന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. നെടുമങ്ങാട് പട്ടികജാതി – പട്ടികവർഗ പ്രത്യേക കോടതിയാണ് വിധി പറയുക. പ്രതികൾ കുറ്റം ചെയ്തതായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു. നാളെയാണ് ശിക്ഷ വിധിക്കുക. 2011 ഡിസംബർ 11നാണ് മംഗലാപുരം സ്വദേശി സുധീഷ് ക്രൂരമായി കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പ്രതികളാണ് കേസിൽ ഉണ്ടായത്.

ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീട്ടിൽ ഓടിയൊളിച്ച സുധീഷിനെ അക്രമിസംഘം പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. തുടർന്ന് വെട്ടിമാറ്റിയ കാലുമായി അക്രമിസംഘം ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

ആറ്റിങ്ങൽ കേന്ദ്രമായുള്ള സർഗ്ഗ ആർട്‌സ് & സ്പോർട്‌സ് സെൻ്ററും ആറ്റിങ്ങൽ അമർ ആശുപത്രിയും സംയുക്തമായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ കേന്ദ്രമായുള്ള സർഗ്ഗ ആർട്‌സ് & സ്പോർട്‌സ് സെൻ്ററും ആറ്റിങ്ങൽ അമർ ആശുപത്രിയും സംയുക്തമായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: ആറ്റിങ്ങൽ കേന്ദ്രമായുള്ള സർഗ്ഗ ആർട്‌സ് & സ്പോർട്‌സ് സെൻ്ററും ആറ്റിങ്ങൽ അമർ ആശുപത്രിയും സംയുക്തമായി ചിറയിൻകീഴ് താലൂക്കിലെ സ്കൂ‌ൾ കുട്ടികൾക്കായി 2025 മെയ് 10, 11 തീയതികളിൽ ആറ്റിങ്ങൽ ടൗൺ യു.പി സ്കൂ‌ളിൽ വച്ച് ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു.

പത്ത് വയസ്സുവരെയുള്ള കുട്ടികളെ സബ് ജൂനിയർ വിഭാഗത്തിലും 11 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെ ജൂനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരങ്ങളാണ്. സ്വിസ്റ്റ് സിസ്റ്റത്തിൽ നടത്തുന്ന മത്സരങ്ങളിൽ വിജയിക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നൽകുന്നതാണ്. പങ്കെടുക്കുന്ന കുട്ടികൾ മെയ് അഞ്ചിനു മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8907146877, 9846171092.

പട്ട്ള വിളയിൽ വിളാകം ശ്രീ വനദുർഗ്ഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം മെയ് ഒന്നിന്

പട്ട്ള വിളയിൽ വിളാകം ശ്രീ വനദുർഗ്ഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം മെയ് ഒന്നിന്

പട്ട്ള വിളയിൽ വിളാകം ശ്രീ വനദുർഗ്ഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം മെയ് ഒന്നിന്. മേയ് 1 രാവിലെ എട്ടര മുതൽ സമൂഹ പൊങ്കാല, 9 മണിയ്ക്ക് പ്രഭാത ഭക്ഷണം, 12 മണി മുതൽ സമൂഹസദ്യ, 6 മണിയ്ക്ക് താലപ്പൊലിയും വിളക്കും, രാത്രി 7. 30ന് കൈകൊട്ടിക്കളി, 8 മണിയ്ക്ക് തിരുവാതിര, 8:30ന് നൃത്തസന്ധ്യ,
രാത്രി 9 മണിക്ക് കോൽക്കളി തുടർന്ന് ആകാശദീപ കാഴ്ചയും ഉണ്ടാകും.

ഹെഡ്‌ഗേവാറിന്റെ പേരില്‍ കയ്യാങ്കളി; പാലക്കാട് നഗരസഭയില്‍ കൂട്ടയടി; കൗണ്‍സിലര്‍ കുഴഞ്ഞുവീണു

ഹെഡ്‌ഗേവാറിന്റെ പേരില്‍ കയ്യാങ്കളി; പാലക്കാട് നഗരസഭയില്‍ കൂട്ടയടി; കൗണ്‍സിലര്‍ കുഴഞ്ഞുവീണു

പാലക്കാട്: ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭാ യോഗത്തില്‍ തമ്മില്‍തല്ല്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ യോഗത്തില്‍ പ്രതിഷേധമുയര്‍ത്തുകയും ആരാണ് ഹെഡ്‌ഗേവാര്‍ എന്ന പോസ്റ്റര്‍ ഉയര്‍ത്തുകയും ചെയ്തതോടെ സിപിഎം, യുഡിഎഫ്- ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരനെ കയ്യേറ്റം ചെയ്തതായി ബിജെപി ആരോപിച്ചു. കയ്യാങ്കളിയ്ക്കിടെ പ്രതിപക്ഷ കൗണ്‍സിലര്‍ നഗരസഭാ ഹാളില്‍ കുഴഞ്ഞുവീണു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹെഡ്‌ഗേവാറിന്റെ പേര് വിവാദത്തിന് പിന്നാലെ ആദ്യം ചേരുന്ന കൗണ്‍സില്‍ യോഗമായിരുന്നു ഇന്നത്തേത്. നഗരസഭ യോഗത്തില്‍ പ്രതിഷേധം ഉയരാനുള്ള സാധ്യത പരിഗണിച്ച് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു. ആരാണ് ഹെഡ്ഗേവാര്‍ എന്നു സിപിഎം, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയപ്പോള്‍ ജിന്ന സ്ട്രീറ്റിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി കൗണ്‍സിലര്‍മാരും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. ഇതാണ് ചേരിതിരിഞ്ഞുള്ള വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും നയിച്ചത്.

സ്‌പെഷ്യല്‍ സ്‌കൂളിന് ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ യുഡിഎഫ് സിപിഎം കൗണ്‍സിലര്‍മാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം സ്‌പെഷ്യല്‍ സ്‌കൂളിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍ പറഞ്ഞു. കൗണ്‍സില്‍ ഹാളിലെ പ്രതിഷേധം നഗരസഭാ ചെയര്‍പേഴ്‌സന്റെ ഓഫീസിന് മുന്നിലേക്ക് മാറ്റി.