ഡിജിപിയായി സ്ഥാന കയറ്റം; മനോജ് ഏബ്രഹാം അഗ്‌നിരക്ഷാസേനാ മേധാവി

ഡിജിപിയായി സ്ഥാന കയറ്റം; മനോജ് ഏബ്രഹാം അഗ്‌നിരക്ഷാസേനാ മേധാവി

തിരുവനന്തപുരം: മനോജ് ഏബ്രഹാം അഗ്‌നിരക്ഷാസേനാ മേധാവി. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാന കയറ്റം നല്‍കിയാണ് നിയമനം. അഗ്‌നിരക്ഷാസേനാ മേധാവിയായിരുന്ന കെ. പത്മകുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

1994 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം. ഇന്റലിജന്‍സ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ പൊലീസ് ആസ്ഥാനത്തെ എഡിജിപി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. അടൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ എഎസ്പി ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ ജില്ലാ പൊലീസ് മേധാവിയായി സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആയി ഏഴ് വര്‍ഷം പ്രവര്‍ത്തിച്ചു.

പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്തോ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷോ ആണ് മനോജ് ഒഴിയുമ്പോള്‍ ക്രമസമാധാന ചുമതലയിലേയ്ക്ക് പരിഗണിക്കുന്നവര്‍. എന്നാല്‍ ഇവര്‍ക്ക് പകരമൊരാളെ നിയമിക്കണമെങ്കില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ദിനേന്ദ്ര കശ്യപ് ആഗസ്റ്റില്‍ തിരിച്ചെത്തണം. മറ്റ് എഡിജിപിമാരെല്ലാം പ്രധാന തസ്തികയിലാണ്. ക്രമസമാധാന ചുമതലയിലേക്ക് എം ആര്‍ അജിത്കുമാര്‍ തിരിച്ചെത്താനും സാധ്യതയില്ല.

ശക്തമായ മഴ തുടരും; വടക്കന്‍ കേരളത്തില്‍ മഴ കനക്കും, ഇടിമിന്നല്‍ മുന്നറിയിപ്പ്

ശക്തമായ മഴ തുടരും; വടക്കന്‍ കേരളത്തില്‍ മഴ കനക്കും, ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും വടക്കന്‍ കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകര്‍ പിടിയില്‍

കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു മലയാള സംവിധായകന്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളുമാണ് അറസ്റ്റിലായത്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്‍.

തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. മറ്റൊരു സംവിധായകന്റെ മുറിയില്‍ നിന്നാണ് ഇവര്‍ പിടിയിലാകുന്നത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയ ആളെക്കുറിച്ച് എക്‌സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ബോട്ട് ജെട്ടി പുനസ്ഥാപിക്കണം

ബോട്ട് ജെട്ടി പുനസ്ഥാപിക്കണം

ദേശീയ ജലപാതയിൽ പുരാതന കാലം മുതലേ നെടുംങ്ങണ്ടയിൽ ഉണ്ടായിരുന്ന ബോട്ട് ജെട്ടി പുനസ്ഥാപിക്കണമെന്ന് സിപിഐഎം നെടുംങ്ങണ്ട ബ്രാഞ്ച് കമ്മിറ്റി അധികാരികളോട് അഭ്യർത്ഥിച്ചു. ജലപാത സജീവമായിരുന്ന കാലങ്ങളിൽ ഇവിടെയുണ്ടായിരുന്ന കടവിൽ കെട്ടുവള്ളങ്ങളിൽ കയറുൾപ്പടെയുള്ള സാധനങ്ങൾ ഇറക്കുകയും, കയറ്റുകയും ചെയ്തിരുന്നു.

ആ കടവ് ഇപ്പോഴും ആ ഭാഗത്ത് നിലനിൽക്കുന്നുണ്ട്. ദേശീയ ജലപാതയുടെ പുനരുദ്ധാരണത്തോട് അനുബന്ധിച്ച് കായിക്കര കടവ് കഴിഞ്ഞാൽ പിന്നെ വെട്ടൂർ ഭാഗത്ത് മാത്രമാണ് ബോട്ട് ജെട്ടി ഉള്ളത്. പ്രകൃതിരമണീയമായ പൊന്നുംതുരുത്ത് മഹാകവി കുമാരനാശാൻ കവിത എഴുതിയ ചെമ്പകത്തറയും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

നിരവധി വിനോദസഞ്ചാരികളാണ് എല്ലാ ദിവസങ്ങളിലും ഈ പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിച്ചേരുന്നത്. ഇവിടെ ഒരു ബോട്ട് ജെട്ടി സ്ഥാപിക്കുകയാണെങ്കിൽ വിനോദസഞ്ചാരികൾക്ക് കൂടുതൽ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ സാധിക്കും.
അതുവഴി ഈ പ്രദേശത്ത് കൂടുതൽ വികസനം വരികയും ചെയ്യും. നെടുങ്ങണ്ട പ്രദേശത്തിന്റെ വികസനത്തിനും, വിനോദ സഞ്ചാരികളുടെ യാത്രയ്ക്കും സൗകര്യപ്രദം ആകുന്ന രീതിയിൽ ഒന്നാം പാലത്തിനും പുതിയ പാലത്തിനു ഇടയ്ക്ക് ബോട്ട് ജെട്ടി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അംഗം വിജയ് വിമല്‍ ജലഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

ആംകോസിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു

ആംകോസിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ മെസേലേനിയസ് സംഘങ്ങൾക്ക് വേണ്ടി ആംകോസിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ വിളയിൽ റസിഡൻസ് സഹകരണ സംഘം ഹാളിൽ വച്ച് ഒരു ഏകദിന ശില്പശാല മെയ് ഒമ്പതിന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ നടത്തുന്നു.

സഹകരണ സംഘങ്ങളിലെ ഫണ്ട് വിനിയോഗിക്കുന്നതിലെ പ്രതിസന്ധികളും പരിഹാരങ്ങളും എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസ്സ് രാവിലെയും, സംഘം ലാഭത്തിലേക്ക് കൊണ്ടുവരുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലോൺ മാനേജ്മെന്റ് എം എസ് എസിന്റെ നടപടിക്രമങ്ങളും എന്ന വിഷയത്തെക്കുറിച്ച് അധികരിച്ച് ഉച്ച വിശ്രമത്തിന് ശേഷം ക്ലാസ് നടത്തും.

ശില്പശാലയുടെ ഉദ്ഘാടനം ആംകോസ് പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങലും അധ്യക്ഷത ആംകോസ് സെക്രട്ടറി ഇളമ്പ ഉണ്ണികൃഷ്ണനും നിർവഹിക്കും. സഹകരണ വകുപ്പ് ഗ്രേഡ് ഇൻസ്പെക്ടർ സുരേന്ദ്ര ബാബു ശില്പശാലയ്ക്ക് നേതൃത്വം കൊടുക്കും. നാലുമണിക്ക് സർട്ടിഫിക്കറ്റ് വിതരണത്തോടെ ശില്പശാല അവസാനിക്കും. ഒരു സംഘത്തിൽ നിന്നും ഒരു ഭരണസമിതി അംഗവും സെക്രട്ടറിയും ആണ് പങ്കെടുക്കേണ്ടത്.

ഫയർ ഡേ- ബാഡ്ജ് ഓഫ് ഓണർ അവാർഡ് ലഭിച്ചു

ഫയർ ഡേ- ബാഡ്ജ് ഓഫ് ഓണർ അവാർഡ് ലഭിച്ചു

ആറ്റിങ്ങൽ: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്സ് ഡയറക്ടർ ജനറലിന്റെ ഈ വർഷത്തെ ബാഡ്ജ് ഓഫ് ഓണർ ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ഓഫീസർ അഖിൽ എസ്സ് ബി യ്ക്ക് ലഭിച്ചു. ഓരോ വർഷത്തെയും അഗ്നിശമന രക്ഷാ പ്രവർത്തനമികവിനുള്ള അംഗീകരമായാണ് ഈ പുരസ്‌കാരം നൽകുന്നത്. പുളിമാത്ത് പഞ്ചായത്ത്‌ കൊടുവഴന്നൂർ സ്വദേശിയായ ഇദ്ദേഹം രോഹിണി ഭവനിൽ സുദേവന്റെയും ബേബിയുടെയും മകനാണ്. ഭാര്യ ദീപ്തി റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റാണ്.