ഇന്ത്യയുടെ ആദരം അർപ്പിച്ച് രാഷ്ട്രപതി; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്

ഇന്ത്യയുടെ ആദരം അർപ്പിച്ച് രാഷ്ട്രപതി; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്

വത്തിക്കാൻ സിറ്റി: നിത്യനിദ്രയിലേക്ക് പ്രവേശിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിക്കും. ​ദിവ്യ ബലിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ചത്വരത്തിലെ ചടങ്ങുകൾക്കു ശേഷം ഭൗതിക ശരീരം സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്കു തിരികെ കൊണ്ടു പോകും. അവിടെ നിന്നു 4 കിലോമീറ്റർ അകലെയുള്ള സെന്റ് മേരി മേജർ ബസലിക്കയിലെത്തിച്ച് സംസ്കരിക്കും.

പൊതു ദർശന സമയത്ത് അണമുറിയാത്ത ജനപ്രവാഹമായിരുന്നു. ഇന്നലെ അർധ രാത്രിയോടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കിടത്തിയ പേടകം അടച്ചു. ആചാരമനുസരിച്ച് പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടു മൂടി. ഫ്രാൻസിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ സഞ്ചിയും മാർപാപ്പയായിരിക്കെ അദ്ദേഹം ചെയ്ത പ്രവൃത്തികളുടെ ലഘു വിവരണവും പേടകത്തിനുള്ളിൽ വച്ചു.

അമേരിക്കയിൽ നിന്നുള്ള കർദിനാൾ കെവിൻ ഫാരലിന്റെ മുഖ്യ കാർമികത്വത്തിൽ മുതിർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിലാണു പേടകം അടച്ചത്. ഇന്നലെ വൈകീട്ട് വരെയുള്ള കണക്കിനുസരിച്ച് 2.50 ലക്ഷം പേർ പാപ്പയെ അവസാനമായി കാണാൻ എത്തി. സംസ്കാര ചടങ്ങുകളുടെ 87 പേജുള്ള ശുശ്രൂഷാക്രമം വത്തിക്കാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മരണാനന്തരമുള്ള നടപടികളുടേയും ശുശ്രൂഷകളുടേയും ക്രമം കഴിഞ്ഞ നവംബറിൽ മാർപാപ്പ തന്നെ താത്പര്യമെടുത്തു പരിഷ്കരിച്ചിരുന്നു. ചടങ്ങുകൾ ലളിതമാക്കി. സൈപ്രസ്, ഓക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച മൂന്ന് പെട്ടികൾക്കുള്ളിലായി പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്നു അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

ഇന്ന് നടക്കുന്ന ദിവ്യബലിയിൽ ലേക നേതാക്കൾ പങ്കെടുക്കും. കർദിനാൾ തിരു സംഘത്തിന്റെ തലവൻ ജിയോവാനി ബാറ്റിസ്റ്റ റെ മുഖ്യ കാർമികത്വം വഹിക്കും. സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മജർ ആർച്ച് ബിഷപ്പ് കിർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കതോലിക്കാ ബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ്പ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സംസ്കാര ചടങ്ങിൽ സഹ കാർമികരാകും.

രാഷ്ട്രപതി ദ്രൗപദി മുർമു പാപ്പയുടെ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. മറ്റ് ലോക നേതാക്കൾക്കൊപ്പം രാഷ്ട്രപതിയും ഇന്ന് സംസ്കാര ചടങ്ങിൽ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അ​ഗസ്റ്റിൻ എന്നിവരും എത്തിയിട്ടുണ്ട്.

അഞ്ചുതെങ്ങ് മുതലപ്പൊഴി മുറിച്ചു

അഞ്ചുതെങ്ങ് മുതലപ്പൊഴി മുറിച്ചു

കഴിഞ്ഞ 10 ദിവസമായി മണൽ കൊണ്ട് മൂടിയ അഞ്ചുതെങ്ങ് മുതലപ്പൊഴി മുറിച്ചു. പൊഴി അടഞ്ഞതോടെ സമീപ പ്രദേശങ്ങൾ വെള്ള ക്കെട്ടിലായിരുന്നു. പൊഴി മുറിഞ്ഞതോടെ രണ്ട് ദിവസത്തിനകം വെള്ളം ഇറങ്ങുമെന്ന് അധികൃതർ അറിയിച്ചു.

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

അമ്മ വീട്ടില്‍ ഇല്ലാത്ത സമയം നോക്കി പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡീപ്പിച്ചു; 17കാരന്‍ പിടിയില്‍

അമ്മ വീട്ടില്‍ ഇല്ലാത്ത സമയം നോക്കി പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡീപ്പിച്ചു; 17കാരന്‍ പിടിയില്‍

പത്തനംതിട്ട: മൂഴിയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചെന്ന പരാതിയില്‍ പതിനേഴുകാരന്‍ പിടിയില്‍. മൂഴിയാര്‍ സ്വദേശിയായ പതിനേഴുകാരനെ കൊല്ലം ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

ഒന്‍പത്, പന്ത്രണ്ട്, പതിമൂന്ന് വയസുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ വര്‍ഷമായിരുന്നു പരാതിക്കാധാരമായ സംഭവം. കോന്നിയില്‍ പഠിക്കുന്ന സമയത്ത് മധ്യവേനലവധിക്ക് വീട്ടിലെത്തിയപ്പോഴാണ് കൗമാരക്കാരന്‍ പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്.

ബാലിക സദനത്തില്‍ കഴിയുന്ന പതിമൂന്നുകാരി കഴിഞ്ഞ ദിവസം കൗണ്‍സിലിങ്ങിനിടെ ഇക്കാര്യം തുറന്നുപറയുകയായിരുന്നു. തുടര്‍ന്നാണ് മറ്റുസഹോദരിമാരും സമാനമായ തുറന്നുപറഞ്ഞു. ബാലിക സദനം അധികൃതര്‍ ഇക്കാര്യം ശിശുക്ഷേമസമിതിയെ അറിയിച്ചു. അവര്‍ പ്രാഥമിക റിപ്പോര്‍ട്ട് മൂഴിയാര്‍ പൊലീസിന് നല്‍കി.

ഇന്നുരാവിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൗമാരക്കാരന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കി. പിന്നീട് ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി. അമ്മ വീട്ടിലില്ലാത്ത സമയം നോക്കി അവിടെയത്തി പെണ്‍കുട്ടികളെ ലൈംഗികമായി ദുരൂപയോഗം ചെയ്തതെന്നാണ് കേസ്.

തിരുവനന്തപുരം – മംഗളൂരു സെപ്ഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം – മംഗളൂരു സെപ്ഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കു പരിഗണിച്ച് തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച റെയില്‍വേ. പൂര്‍ണമായും ജനറല്‍ കോച്ചുകള്‍ മാത്രമുള്ള സ്‌പെഷല്‍ ട്രെയിനാണ് ഓടിക്കുക. 06163 തിരുവനന്തപുരംമംഗളൂരു ജങ്ഷന്‍ സ്‌പെഷല്‍ ട്രെയിന്‍ തിങ്കളാഴ്ചകളില്‍ വൈകിട്ട് 5.30ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.50ന് മംഗളൂരുവിലെത്തും.

മേയ് 5 മുതല്‍ ജൂണ്‍ 9 വരെയാണു സര്‍വീസ്. മടക്ക ട്രെയിന്‍ (06164) മംഗളൂരു ജങ്ഷനില്‍ നിന്ന് ചൊവ്വാഴ്ചകളില്‍ വൈകിട്ട് 6ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.35ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മേയ് 6 മുതല്‍ ജൂണ്‍ 10 വരെയാണു സര്‍വീസ്.

രണ്ട് ആദിലുമാര്‍, ഒരേ പേര്; ക്രൂരതയുടെയുടേയും കനിവിന്റേയും രണ്ട് മുഖങ്ങള്‍

രണ്ട് ആദിലുമാര്‍, ഒരേ പേര്; ക്രൂരതയുടെയുടേയും കനിവിന്റേയും രണ്ട് മുഖങ്ങള്‍

ശ്രീനഗര്‍: ക്രൂരതയുടേയും കനിവിന്റേയും രണ്ട് മുഖങ്ങള്‍ ഒരേ പേരില്‍. രണ്ട് ആദിലുമാരുടെ ജീവിതമാണിത്. ഒരേ പേരില്‍ രണ്ട് വ്യത്യസ്ത വഴികളിലൂടെയാണ് അവര്‍ സഞ്ചരിച്ചത്. ഒരാള്‍ ഭീകരരില്‍ നിന്ന് വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ച് വെടിയേറ്റ് മരിച്ചപ്പോള്‍ മറ്റൊരാള്‍ നിഷ്‌കളങ്കരായ മനുഷ്യരെ ദയയില്ലാതെ വെടിവെച്ച് വീഴ്ത്തി.

ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയില്‍ അംഗമാണ് ആദില്‍ ഹുസൈന്‍ തോക്കറെങ്കില്‍ കുതിരക്കാരനായിരുന്നു ആദില്‍ ഹുസൈന്‍ ഷാ.കുടുംബത്തിന്റെ അത്താണിയായിരുന്ന ആദില്‍ ഹുസൈന്‍ ഷാ ഭയമില്ലാതെ ഭീകരരുടെ തോക്ക് പിടിച്ച് വാങ്ങി തനിക്കൊപ്പമുള്ള വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ചതു കൊണ്ടാണ് ജീവന്‍ നഷ്ടപ്പെട്ടത്. പഹല്‍ഗാം പട്ടണത്തില്‍ നിന്ന് 6 കിലോമീറ്റല്‍ അകലെയുള്ള പുല്‍മേട്ടിലേയ്ക്ക് വിനോദ സഞ്ചാരികളെ കുതിരപ്പുറത്ത് കൊണ്ടുപോകലായിരുന്നു ജീവിത മാര്‍ഗം. കൊല്ലപ്പെട്ടവരില്‍ ഏക കശ്മീരിയാണ് ആദില്‍ ഹുസൈന്‍ ഷാ.

2018 ല്‍ പാക്കിസ്ഥാനിലേക്കുപോയ ആദില്‍ തോക്കര്‍ ലഷ്‌കര്‍ ഇ തയ്ബയില്‍ ചേര്‍ന്നു. 2024 ല്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറി ഭീകരപ്രവര്‍ത്തനങ്ങളില്‍ മുഴുകി. പെഹല്‍ഗാമില്‍ വെടിയുതിര്‍ത്ത ഭീകരരില്‍ ഇയാളുമുണ്ടായിരുന്നെന്നു സാക്ഷികള്‍ തിരിച്ചറിഞ്ഞു.

അതേസമയം ആദില്‍ ഹുസൈനെക്കുറിച്ച് കഴിഞ്ഞ എട്ട് വര്‍ഷമായി ഒരു വിവരവും വീട്ടുകാര്‍ക്കില്ല. കശ്മീരിലെ ബിജ് ബഹേര സ്വദേശിയാണ് ഇയാള്‍. വീടിന് അടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ആദില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നത്. ബിരുദാനന്തര ബിരുദ ധാരിയാണ്.2018ലാണ് വാഗ അതിര്‍ത്തിയിലൂടെ ആദില്‍ പാകിസ്ഥാനിലെത്തിയത്. ഭീകരപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയ ശേഷം കഴിഞ്ഞ വര്‍ഷമാണ് ജമ്മുകശ്മീരിലേയ്ക്ക് മടങ്ങിയതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. പാകിസ്ഥാന്‍ ഭീകരരുടെ ഗൈഡായും ഇയാള്‍ പ്രവൃത്തിച്ചിരുന്നതായാണ് വിവരം.