ദുബൈ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം, തീപിടിത്തം

ദുബൈ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം, തീപിടിത്തം

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ യുഎഇക്ക് നേരെ വീണ്ടും ആക്രമണ ശ്രമം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണ ശ്രമം തകര്‍ത്തതായി ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളില്‍ ഒന്ന് ലക്ഷ്യമിട്ടായിരുന്നു ഇറാനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വിമാനത്താവളത്തിന് സമീപത്ത് തീപിടിത്തം ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീ നിയന്ത്രണവിധേയമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ, സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി ജിസിസി രാഷ്ട്രങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നു. ഇറാന്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് കൂട്ടായ്മ സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നത്. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, സുരക്ഷ, പ്രത്യാഘാതങ്ങള്‍ എന്നിവയായിരുന്നു പ്രധാന വിഷയങ്ങള്‍.

ജിസിസി രാജ്യങ്ങള്‍ക്കെതിരായ ഇറാന്‍ ആക്രമണങ്ങള്‍ തുടരുന്നത് മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്നു എന്ന് ഇരു നേതാക്കളും വ്യക്തമാക്കിയതായി സൗദി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനും സാധ്യമായ സഹകരണം തുടരാനും ചര്‍ച്ചയില്‍ ധാരണയായി.

മികച്ച വിഷ്വല്‍ ഇഫക്ട്‌സിനുള്ള പുരസ്‌കാരം അവതാറിന്, ഓസ്‌കര്‍ പ്രഖ്യാപിക്കുന്നു

മികച്ച വിഷ്വല്‍ ഇഫക്ട്‌സിനുള്ള പുരസ്‌കാരം അവതാറിന്, ഓസ്‌കര്‍ പ്രഖ്യാപിക്കുന്നു

ലോസ് ഏഞ്ചല്‍സ്: 98-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച വിഷ്വല്‍ ഇഫക്ട്‌സിനുള്ള പുരസ്‌കാരം അവതാര്‍: ഫയര്‍ ആന്‍ഡ് ആഷിന്. ‘സിന്നേഴ്‌സ്’ ലൂടെ റയാന്‍ കൂഗ്ലര്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി.

വണ്‍ ബാറ്റില്‍ ഓഫ് അനദര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷോണ്‍ പെന്‍ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആമി മാഡിഗന്‍ മികച്ച സഹനടിയായി. വെപ്പണ്‍സ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. കെപോപ്പ് ഡെമോണ്‍ ഹണ്ടേഴ്സ് ആണ് മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം. ദി ഗേള്‍ ഹു ക്രൈഡ് പേള്‍സ് മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമായും തെരഞ്ഞെടുക്കപ്പെട്ടു.

‘ദി സിംഗേഴ്സ്’, ‘ടു പീപ്പിള്‍ എക്‌സ്‌ചേഞ്ചിംഗ് സലൈവ’ മികച്ച ലൈവ്-ആക്ഷന്‍ ഷോര്‍ട്ട് (ടൈ) പുരസ്‌കാരങ്ങള്‍ നേടി. ‘ഒന്ന് ബാറ്റില്‍ ഓഫ് ഒണ്‍ടണ്ണിലൂടെ കസാന്‍ഡ്ര കുലുക്കുന്‍ഡിസ് മികച്ച കാസ്റ്റിംഗ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മേക്കപ്പ് & ഹെയര്‍സ്‌റ്റൈലിംഗ് വിഭാഗത്തില്‍ മൈക്ക് ഹില്‍, ജോര്‍ദാന്‍ സാമുവല്‍, ക്ലിയോണ ഫ്യൂറി (ഫ്രാങ്കന്‍സ്‌റ്റൈന്‍) പുരസ്‌കാരം സ്വന്തമാക്കി. കേറ്റ് ഹാവ്ലി (ഫ്രാങ്കന്‍സ്‌റ്റൈന്‍) മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും നേടി.

ഹോളിവുഡിലെ ഐക്കണിക് വേദിയായ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നടക്കുന്നത്. പ്രശസ്ത കൊമേഡിയന്‍ കോനന്‍ ഒബ്രയന്‍ ആണ് ചടങ്ങിന്റെ അവതാരകന്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഒബ്രയന്‍ ചടങ്ങില്‍ അവതാരകനായി എത്തുന്നത്. ഇന്ത്യന്‍ നടി പ്രിയങ്ക ചോപ്രയും ഇത്തവണ പുരസ്‌കാരങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയിലുണ്ട്. ഹോളിവുഡ് താരങ്ങളായ റോബര്‍ട്ട് ഡൗണി ജൂനിയര്‍, ആനി ഹാത്ത്വേ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക അവതാരകയാകുന്നത്. വന്‍ താരനിരയും ചടങ്ങിനുണ്ട്.

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഈ മാസം 23 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

വെബ്‌സൈറ്റ്: www.ceo.gov.in ഇതിനു പുറമെ ecinet എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയും പേരു ചേര്‍ക്കാം. കേരളത്തില്‍ താമസിക്കുന്നവര്‍ ഫോം 6, പ്രവാസികള്‍ ഫോം 6 എ എന്നിവയാണ് പൂരിപ്പിക്കേണ്ടത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് കേരളത്തില്‍ 2,71,18,838 വോട്ടര്‍മാരുണ്ട്. ഇതില്‍ 4.24 ലക്ഷം പുതിയ വോട്ടര്‍മാരാണ്. 100 വയസ്സിന് മുകളില്‍ 1571 വോട്ടര്‍മാരുണ്ടെന്നും കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ഏപ്രില്‍ 9 നാണ് വോട്ടെടുപ്പ്.

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: വിദേശികള്‍ ഉള്‍പ്പെടെ സന്ദര്‍ശകർ സംശയ നിഴലില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: വിദേശികള്‍ ഉള്‍പ്പെടെ സന്ദര്‍ശകർ സംശയ നിഴലില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. രണ്ടാം നിലയിലുള്ള മുറിയില്‍ കയറി അലമാരയിലെ അറയില്‍ നിന്ന് മോഷ്ടിച്ചത് കൊട്ടാരത്തേക്കുറിച്ച് നല്ല പരിചയമുളളവരെന്നാണ് പ്രാഥമിക നിഗമനം. കോടികള്‍ വിലയുള്ള അമൂല്യവസ്തുക്കള്‍ മോഷ്ടിച്ച കേസില്‍ സന്ദര്‍ശകര്‍ ഉള്‍പ്പെടെ സംശയ നിഴലില്‍ നിര്‍ത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കൊട്ടാരത്തിലെത്തിയ മുഴുവന്‍ പേരുടെയും പട്ടിക തയാറാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. വിദേശികള്‍ ഉള്‍പ്പെടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊട്ടാരത്തിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും. എന്നാല്‍, ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കരുതെന്ന് കൊട്ടാരം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയായിരുന്നു കവടിയാര്‍ കൊട്ടാരത്തിലെ മോഷണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായത്. പരമ്പരാഗതമായി കൈമാറി വന്നതും വജ്രം പതിപ്പിച്ചതുമായ വിലപിടിപ്പുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. രണ്ട് കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ നവംബര്‍ മാസത്തിലാണ് മോഷണം പോയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പേരൂര്‍ക്കട പൊലീസിന് കൈമാറുകയായിരുന്നു. വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടതായി പരാതിയില്‍ വ്യക്തമാക്കുന്നു.

നാലു പവന്‍ തൂക്കം വരുന്ന ഇല ഡിസൈനോടു കൂടിയ രണ്ട് വളകള്‍, മൂന്നു പവന്‍ വരുന്ന വീതി കുറഞ്ഞ രണ്ട് സ്വര്‍ണ പിരിവള, 5 പവന്‍ വരുന്ന സ്വര്‍ണ കുഴിമിന്നിമാല, 8 ലക്ഷം രൂപ വില വരുന്ന പച്ച കല്ലു പതിച്ച നാഗപട കമ്മലും മാലയും പതക്കവും, രണ്ടു പവന്‍ വരുന്ന സ്വര്‍ണ്ണ കമ്മലും ഇല ഡിസൈനോടു കൂടിയ മാട്ടിയും, രണ്ടു പവന്‍ വരുന്ന കറുത്ത മുത്തും സ്വര്‍ണമുത്തും ഇടകലര്‍ന്ന പാദസരം, 3 പവന്റെ പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വര്‍ണപാദസരം, അര പവന്റെ ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണമുത്തും ഇടകലര്‍ന്ന സ്വര്‍ണ്ണ ചെയിന്‍ തുടങ്ങിയവ നഷ്ടപ്പെട്ടതായാണ് പരാതിയില്‍ സൂചിപ്പിക്കുന്നത്.

കിളിമാനൂരിൽ ബൈക്ക് ഓടയിൽ  വീണ് 2 യുവാക്കൾ മരിച്ചു

കിളിമാനൂരിൽ ബൈക്ക് ഓടയിൽ വീണ് 2 യുവാക്കൾ മരിച്ചു

കിളിമാനൂരിൽ ബൈക്ക് ഓടയിൽ വീണ് 2 യുവാക്കൾ മരിച്ചു. കിളിമാനൂർ നഗരൂർ റോഡിൽ ഇന്നു പുലർച്ചേയാണ് അപകടം നടന്നത്. കിളിമാനൂർ പുല്ലയിൽ നന്ദനത്തിൽ നന്ദന്റെ മക്കളായ അബി, അഭിഷേക് എന്നിവരാണ് മരിച്ചത്.

കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്

കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്

ന്യൂഡല്‍ഹി: കേരളത്തില്‍ ഏപ്രില്‍ 9 ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കും. അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും ഏപ്രില്‍ 9 ന് വോട്ടെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ 2.70 കോടി വോട്ടര്‍മാരുണ്ട്. ഇതില്‍ 4.24 ലക്ഷം പുതിയ വോട്ടര്‍മാരാണ്. 100 വയസ്സിന് മുകളില്‍ 1571 വോട്ടര്‍മാരുണ്ട്. കേരളത്തില്‍ 30471 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. വയോധികരും ഭിന്നശേഷിക്കാര്‍ക്കും ആയാസം കൂടാതെ വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

എല്ലാ പോളിങ് സ്‌റ്റേഷനുകളിലും ക്രമക്കേട് തടയാന്‍ പൂര്‍ണ സുരക്ഷ ഒരുക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നല്‍കും. സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കും. ആര്‍ക്കും അവസരം നഷ്ടമാകരുത്. അതേസമയം അനര്‍ഹര്‍ ഉള്‍പ്പെടുകയും ചെയ്യരുത്. ജനാധിപത്യ ഉത്സവത്തില്‍ യുവജനത പങ്കാളികളാകണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.